പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടലിൽ മത്സ്യത്തൊഴിലാളികളടക്കം കാണാതാകുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ മിനിറ്റ് അടിസ്ഥാനത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (എസ്ഒപി) കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും മിനിറ്റുകൾ കണക്കാക്കി വിലയിരുത്തുന്ന രീതിയിലായിരിക്കും പുതിയ നടപടി ക്രമമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഒപി അടിയന്തരമായി തയാറാക്കാൻ ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടിക്രമം തയാറാക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുതലപ്പൊഴിയെ അപകടമുക്തമാക്കുന്നതിനുള്ള ഹ്രസ്വകാല പദ്ധതിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. അടുത്ത യോഗം അടുത്തയാഴ്ച നടക്കും.
ഇതുവരെ 80ലേറെ പേർ മരിച്ച മുതലപ്പൊഴിയിൽ അപകടങ്ങൾ ഒഴിവാക്കാൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ഐഐടി വിദഗ്ധരുമായി കൂടിയാലോചിച്ചാകും പദ്ധതികൾക്ക് അന്തിമരൂപം നൽകുക. രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂരിൽ മരിച്ച രാജേഷിന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനും സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പാതിവഴിയിൽ നിലച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ സർക്കാർ മുൻകൈയെടുക്കും. രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങളും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags : Sea Rescue New Framework SOP Chief Minister Kerala