വി.ഡി. സതീശൻ, എം.വി. ഗോവിന്ദൻ.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തങ്ങളുടെ വീടിന്റെ ഐശ്വര്യമാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഹരിക്കച്ചവടം നടക്കുന്നുവെന്ന ഗോവിന്ദന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു സതീശൻ. ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സർക്കാർ സംരക്ഷിച്ചെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി.
മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയാണ് ചെയ്തതെന്നും സർക്കാർ ഒരുതരത്തിലും അവരെ സംരക്ഷിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഇവർക്കുവേണ്ടി ആരെങ്കിലും ഇടപെട്ടതായി മാധ്യമങ്ങൾക്ക് ആരോപണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന പ്രചാരണവും സതീശൻ നിഷേധിച്ചു.
നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പോലീസ് മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന നിലയിൽ ഇരുവരെയും തനിക്ക് അറിയാമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിലിരിക്കെ ഫോണിൽ വിളിക്കുകയും പിന്നീട് പാർട്ടി ഭാരവാഹികൾക്കൊപ്പം വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മൂന്നോ നാലോ സ്ഥലങ്ങളിൽവെച്ച് ഇവരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായ ശേഷവും തനിക്ക് പ്രത്യേക സോഷ്യൽ മീഡിയ ടീം ഉണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ഒരിടത്തും സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ നിയമിച്ചിട്ടില്ല. ഓരോരുത്തരും വിവിധ സംഘടനകളിൽ അംഗങ്ങളാകുന്നതിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ 100 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എവിടെയായിരുന്നുവെന്ന ചോദ്യവും സതീശൻ ഉന്നയിച്ചു.
Tags : V.D.Satheesan M.V.Govindan Political Controversy Kerala