പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ഉൾപ്പടെ ക്രമക്കേടുകൾ നടന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭിച്ച വിവരങ്ങളിൽ പലതും ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവമായ അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി ചെയർമാന്റെ ഔദ്യോഗിക വാഹനത്തിന് ഒമ്പത് വർഷമായി യാത്രാരേഖകളില്ലെന്ന പരാതിയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 ഒഴിവുകളുണ്ടായിരുന്നപ്പോഴാണ് എൽപിഎസ്ടി പരീക്ഷ നടത്തിയത്. തുടർന്ന് 15,000 പേരുടെ റാങ്ക് പട്ടിക തയാറാക്കി.
എന്നാൽ ഇതേ കാലയളവിൽ ഡിവിഷൻ ഫാൾ കാരണം 1,131 അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. അവരെ സംരക്ഷിക്കേണ്ട സാഹചര്യം നിലനിന്നതിനാൽ യഥാർഥത്തിൽ ആവശ്യമായ ഒഴിവുകൾ ഉണ്ടായിരുന്നില്ല. ഇതോടെ റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം നിലവിലെ യുഡിഎഫ്. സർക്കാരിന് ബാധ്യതയായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യാപക-വിദ്യാർഥി അനുപാതം 1:40ൽനിന്ന് 1:30 ആയി കുറച്ചതോടെ നിയമനസാധ്യത വർധിച്ചെങ്കിലും ഇപ്പോൾ അത് 1:25 ആക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാർ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൽപി.എസ്ടിസമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി മൂന്ന് തവണയും മുഖ്യമന്ത്രി ഒരുതവണയും ചർച്ച നടത്തിയതായി സതീശൻ പറഞ്ഞു.
Tags : PSC Irregularities Kerala PSC V.D. Satheesan Crime Branch LPST Rank List