മെസി, വി.ഡി.സതീശൻ
തിരുവനന്തപുരം: ലയണൽ മെസിയേയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കായികവകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണങ്ങളുണ്ടെന്നും അന്വേഷണം ഏത് ഏജൻസിയെ ഉപയോഗിച്ച് നടത്തണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി നൽകിയതിലെ നടപടിക്രമങ്ങളും അന്വേഷണപരിധിയിൽ വരും. താൽപര്യപത്രം ക്ഷണിച്ചാണോ അനുമതി നൽകിയതെന്നും കമ്പനിയുടെ വിപണിമൂല്യം, സാമ്പത്തിക ശേഷി, ഫണ്ടിന്റെ ഉറവിടം എന്നിവ പരിശോധിച്ചിരുന്നോയെന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.സർക്കാർ ശേഖരിച്ച വിവരങ്ങൾ ഗൗരവമുള്ളതാണെന്നും സതീശൻ പറഞ്ഞു.
വെട്ടിപ്പ് കണ്ടെത്തിയശേഷം നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് ഏഴുമാസത്തോളം തുടർനടപടികൾ മരവിപ്പിച്ച സാഹചര്യമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന് നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അനാസ്ഥയിൽ ധനവകുപ്പ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളും പരിശോധിക്കും. വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയുടെ ലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോൺസർ നൽകിയ തുക, ഫണ്ടിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും.
ആദ്യം സംസ്ഥാന ഏജൻസി അന്വേഷണം നടത്തുകയും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമായ ഘട്ടമുണ്ടെങ്കിൽ വിഷയം അവർക്കു കൈമാറുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ പരസ്പരവിരുദ്ധമായ നിരവധി പ്രസ്താവനകൾ പുറത്തുവരുന്നുണ്ടെന്നും സർക്കാർ ലഭിച്ച റിപ്പോർട്ട് വിശദമായി പരിശോധിച്ചുവരികയാണ്.
റിപ്പോർട്ട് പരിശോധിക്കുന്നതിന് മുമ്പുതന്നെ ഏതെങ്കിലും സ്ഥാപനത്തെ പൂട്ടാൻ ലക്ഷ്യമിട്ട് സർക്കാർ നീങ്ങുകയാണെന്ന ആരോപണം ശരിയല്ലെന്നും സതീശൻ വ്യക്തമാക്കി. റിപ്പോർട്ടിൽ കണ്ടെത്തിയ കാര്യങ്ങൾ പരിശോധിച്ചശേഷം നിയമാനുസൃതമായ ഉചിതമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Argentina football Team Kerala Visit Financial irregularities V.D. Satheesan