Kerala
കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ പിടിയിൽ. ആന്ധ്ര – കർണാടക അതിർത്തിയിൽ ഒരു ട്രെയിനിൽ വച്ചാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
മേയ് 23- നായിരുന്നു ഇയാൾ മുക്കം പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ഇയാൾ ഗുജറാത്തിലെ വഡോദരയിൽ വച്ച് രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെയിൽവേ പോലീസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് വൻതോതിൽ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നയാളാണെന്നാണ് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിൽ സിഎംആർഎൽ - എക്സാലോജിക് ഇടപാടുകളിലെ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്. ഇക്കാര്യം ഡയറക്ടറേറ്റിനെ അറിയിച്ച് മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകാനാണ് നീക്കം.
ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു. അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ഉടൻ ഹൈക്കോടതിയെ സമീപിക്കും. മാസപ്പടിക്കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന തുടങ്ങി.
വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ്ടോപ്പുമടക്കം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 13 സിപിഎം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. 18 സിപിഎം പ്രവർത്തകരാണ് ആക്രമണ കേസിൽ ഇതുവരെ അറസ്റ്റിലായത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായി നടന് ജയറാം. രാവിലെ പതിനൊന്നാടെയാണ് ജയറാം ഇഡി ഓഫീസിലേക്ക് എത്തിയത്. കേസില്‍ ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ കുടുങ്ങട്ടെ. അയ്യപ്പന് ആരെയും വെറുതെ വിടില്ലെന്നും ജയറാം ഇഡി ഓഫീസിലേക്ക് പ്രവേശിക്കവെ മാധ്യമങ്ങളോട് പ്രതികരിച്ചു.
ശബരിമലയില്‍ ഇത്തരമൊരു അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് നൂറു ശതമാനം വെളിച്ചത്തു കൊണ്ടുവരണം. അതിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും വെളിച്ചത്തു കൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളികളുടെ കൂട്ടത്തില്‍ പെട്ട ഒരാള്‍ തന്നെയാണ് താനുമെന്നും ജയറാം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ പത്തുമുപ്പത്തിയെട്ട് വര്‍ഷക്കാലം കേരളത്തിന് അകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടക്കിരുത്തല്‍, ആനക്കൊട്ടില്‍ സമര്‍പ്പണം അങ്ങനെയുള്ള പൂജാ കാര്യങ്ങളിലേക്ക് ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. ഞാന്‍ കഴിവതും പോകാറുമുണ്ട്. അത്തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ക്കാരും എന്നെ പൂജയ്ക്ക് വിളിക്കുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ കള്ളത്തരങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ബഹുമാനപ്പെട്ട കോടതിയും ആളുകളും ഇതിന് പിന്നിലുണ്ട്.
എന്നില്‍ നിന്നും എന്തെങ്കിലും ഉപകാരപ്രദമായ ഒന്നുരണ്ടു കാര്യങ്ങള്‍ കിട്ടുകയാണെങ്കില്‍ അത് നല്ലതല്ലേ. സത്യം വെളിച്ചത്തു കൊണ്ടുവരാന്‍, അതു ചോദിച്ചറിയാനാണ് എന്നെ വിളിച്ചത്. എല്ലാം നന്നായി പര്യവസാനിക്കട്ടെ. ഇനിയും ആരെങ്കിലും കുടുങ്ങാന്‍ ഉണ്ടെങ്കില്‍ അവരും കുടുങ്ങട്ടെ. അല്ലെങ്കില്‍ അയ്യപ്പന് അവരെ വെറുതെ വിടുമോ. അമ്പതു വര്‍ഷത്തിന് മുകളിലായി ശബരിമലയ്ക്ക് പോകുന്ന ഒരു ഭക്തനാണ് ഞാന്‍' - ജയറാം പറഞ്ഞു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്റെ ചോദ്യം ചെയ്യല്‍. ദ്വാരപാലക പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതില്‍ സാമ്പത്തിക ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും. കേസില്‍ എസ്ഐടി നേരത്തെ ജയറാമിന്റെ മൊഴി എടുത്തിരുന്നു.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.
കമ്പനി ഉടമ സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമെന്നാണ് ജയസൂര്യയുടെ മൊഴി. മറ്റ് ഇടപാടുകളില്ല. താന്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതേയുള്ളുവെന്നും കരാര്‍ തുക പൂര്‍ണമായും ലഭിച്ചില്ലെന്നും നടന് വ്യക്തമാക്കി.
അതേസമയം, ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പ് കേസില്‍ ജയസൂര്യയെ തിങ്കളാഴ്ചയും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരേ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തൃശൂര്‍ സ്വദേശിയായ സ്വാതിഖ് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്.
2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിഖ് പോലീസിന്റെ പിടിയിലായതിന് പിന്നാലെ ഇഡിയും കേസെടുത്തു. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ലേലത്തിലൂടെ വാങ്ങാമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപകര്‍ക്ക് വലിയ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരെ കമ്പനി ഓഹരി ഉടമകളാക്കിയായിരുന്നു തട്ടിപ്പ്. പണം തിരികെ ആവശ്യപ്പെട്ടവരോട് അവധി പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വൈകാതെ സ്ഥാപനംപൂട്ടി മുങ്ങി.
ആപ്പില്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡി മണിയെന്ന ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഇന്നും ചോദ്യംചെയ്യും.
രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി മണിയെ ചോദ്യം ചെയ്തത്. 2019-20 കാലത്ത് ഡി. മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇയാളെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു.
പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ദിണ്ടിഗൽ സ്വദേശിയായ ഡി. മണിക്ക് പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ശ്രമം നടന്നു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ട്. കേരളത്തിലേക്ക് നിരവധി തവണ മണി എത്തിയിരുന്നുവെന്നും സംസ്ഥാനത്തുനിന്ന് ഒന്നിലധികം തവണ പുരാവസ്തു കടത്തിയെന്നും മൊഴിയിലുണ്ട്.
അതേസമയം, മണിയെ കൂടാതെ ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്ണനെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.