Kerala
തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വിവിധ സ്ഥാപനങ്ങളിലേക്ക് നടത്തിയ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് പരീക്ഷയിൽ ഗുരുതര വീഴ്ച. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പിഎസ്‌സി റദ്ദാക്കി. ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് വീഴ്ചയുണ്ടായത്.
ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇരുവിഭാഗത്തിനും വ്യത്യസ്ത ചോദ്യപേപ്പറുകളും തയാറാക്കിയിരുന്നു. എന്നാൽ, ആലപ്പുഴയിലെ ഒരു സെന്‍ററിൽ രാവിലെ നടന്ന പരീക്ഷയ്ക്ക് നൽകിയത് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർക്ക് ഈ അബദ്ധം തിരിച്ചറിയാനായത്.
ചോദ്യപേപ്പർ നേരത്തെ തന്നെ പുറത്തായ പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തരമായി റദ്ദാക്കാൻ പിഎസ്‌സി തീരുമാനിച്ചത്. അതേസമയം, വീഴ്ച സംഭവിച്ച ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ രാവിലത്തെ പരീക്ഷ വീണ്ടും നടത്തുമെന്നും എന്നാൽ മറ്റ് സ്ഥലങ്ങളിൽ രാവിലെ നടന്ന പരീക്ഷയുടെ ഉത്തരങ്ങൾ സാധാരണ നിലയിൽ മൂല്യനിർണയം നടത്തുമെന്നും പിഎസ്‌സി അറിയിച്ചു.
പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിഎസ്‌സി പിന്നീട് അറിയിക്കും.
National
ന്യൂഡൽഹി: നെറ്റ് പരീക്ഷാ ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് എൻടിഎയുടെ പക്കൽ മാത്രം ലഭ്യമാക്കേണ്ട നൂറോളം പേജ് വരുന്ന പിഡിഎഫ് വ്യാപകമായി പ്രചരിച്ചിരുന്നതായി ആരോപണം.
ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണ് ദേശീയ പരീക്ഷാ ഏജൻസിക്കും കേന്ദ്രസർക്കാരിനുമെതിരേ ആരോപണവുമായി രംഗത്തെത്തിയത്. യഥാർഥ സോഷ്യോളജി പരീക്ഷയിലെ ചോദ്യങ്ങളുമായി ഈ പിഡിഎഫിലെ 90നടുത്ത് ചോദ്യങ്ങൾ ഒത്തുപോകുന്നതായും രാഹുൽ ആരോപിച്ചു.
ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2.25 ലക്ഷം രൂപയ്ക്കാണ് ഈ പിഡിഎഫ് ഫയൽ വിറ്റതെന്നും, വരാനിരിക്കുന്ന മറ്റു പരീക്ഷകളുടെ ചോദ്യപേപ്പർ ലഭ്യമാക്കാമെന്ന് ഇതേ ശൃംഖല അവകാശപ്പെട്ടതായും രാഹുൽ പറഞ്ഞു.
പ്രചരിച്ചതായി ആരോപിക്കുന്ന പിഡിഎഫിന്റെ ചിത്രമടങ്ങിയ മാധ്യമവാർത്ത ഉൾപ്പെടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആരോപണം. സമാന ആരോപണങ്ങളുമായി ചില വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
പരീക്ഷാ നടത്തിപ്പിൽ ഉൾപ്പെടെ വ്യാപക ക്രമക്കേട് സംഭവിച്ചെന്നു വിദ്യാർഥികൾ ഉൾപ്പെടെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നെറ്റ് സോഷ്യോളജി പരീക്ഷയുടെ ചോദ്യം ചോർന്നതായി ആദ്യമായാണ് ആരോപണമുയരുന്നത്. ആരോപണങ്ങളിൽ എൻടിഎ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.