ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രിക്കസേര നഷ്ടമായ ധർമേന്ദ്ര പ്രധാൻ എന്ന രാഷ്ട്രീയനേതാവിന്റെ വളർച്ചയ്ക്കു കാരണമായതു മറ്റൊരു ചോദ്യേപേപ്പർ ചോർച്ച.
മൂന്നു പതിറ്റാണ്ട് മുന്‍പ് ഒഡീഷയിൽ ജെ.ബി. പട്നായിക്കിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകാലത്തുണ്ടായ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ആയിരക്കണക്കിന് വിദ്യാർഥികളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിലൂടെയാണ് ധർമേന്ദ്ര പ്രധാൻ ശ്രദ്ധാകേന്ദ്രമായത്.
എബിവിപി ദേശീയ സെക്രട്ടറിയെന്ന നിലയിൽ സമരത്തിനിടെ പോലീസിന്റെ ക്രൂരമർദനത്തിനു വിധേയമായെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാഷ്ട്രീയവളർച്ച ഇതോടെ അതിവേഗത്തിലായി. ഒടുവിൽ ഡൽഹിയിൽ പതിനായിരക്കണക്കിനു വിദ്യാർഥികൾ നയിച്ച പ്രക്ഷോഭത്തിൽ കസേര നഷ്ടമായതിനുകാരണമായതും ചോദ്യപേപ്പർചോർച്ച തന്നെ.
വിദ്യാഭ്യാസമന്ത്രിസ്ഥാനം നഷ്ടമായെങ്കിലും ബിജെപി കേന്ദ്ര നേതൃത്വത്തിലെ നിര്‍ണായക ശക്തിയായി ധർമേന്ദ്രപ ്രധാൻ തുടരുമെന്നുതന്നെയാണ് കരുതേണ്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അടുപ്പമാണ് പ്രധാന്റെ പ്രധാന ശക്തി. ഇതോടൊപ്പം അസാധാരണമായ സംഘാടകവൈഭവവും ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ബിജെപി കേന്ദ്രനേതൃത്വത്തിലെ ശ്രദ്ധേയമുഖങ്ങളിലൊന്നാക്കി ധര്‍മേന്ദ്ര പ്രധാനെ മാറ്റി. ദേശീയ രാഷ് ട്രീയത്തിലൂടെ രാജ്യംമുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒഡീഷയിൽ നിന്നുള്ള ചുരുക്കം നേതാക്കളിലൊള്കൂടിയാണ് ഇദ്ദേഹം.
1969 ജുണ് 26ന് അംഗുല്‍ ജില്ലയിലെ തല്ച്ചറിലാണ് ജനനം. കുട്ടിക്കാലം മുതലേ ആര്‍എസ്എസ് ശാഖകളിലെ സജീവസാന്നിധ്യമായിരുന്നു. അച്ഛന് ദേവന്ദ്ര പ്രധാന് ഡോക്ടറും ഒഡീഷയിലെ മുതിര്‍ന്ന ബിജെപി നേതാവും. എബി വാജ്പേയി മന്ത്രിസഭയിലും ദേവേന്ദ്രപ്രധാൻ അംഗമായിട്ടുണ്ട്.
തല്ച്ചറിലെ കോളജില്‍ ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് എബിവിപിയിലൂടെ സജീവരാഷ്ട്രീയത്തിൽ എത്തുന്നത് കുടുംബത്തിന്റെ പിന്തുണയോടെതന്നെയാണ്. 1993 ല്‍ എബിവിപി സംസ്ഥാന സെക്രട്ടറിയും രണ്ടുവര്‍ഷത്തിനുശേഷം ദേശീയ സെക്രട്ടറിയുമായി.
ഭുവനേശ്വറിലെ ഉത്കല്‍ സര്‍വകലാശാലയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1998 ലാണ് ബിജെപി അംഗത്വം നേടിയത്. പിറ്റേവർഷം പല്ലഹാര മണ്ഡലത്തിൽനിന്ന് ആദ്യം നിയമസഭയിലെത്തി. അത്തവണ മികച്ച നിയമസഭാ സാമാജികനുള്ള ഉത്കൽമണി ഗോപബന്ധു പ്രതിഭാ പുരസ്കാരവും നേടി.
യുവമോര്‍ച്ച നേതാവ് എന്ന നിലയിലും അതിവേഗ വളര്‍ച്ചയായിരുന്നു. 2002ല്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായ ധർമേന്ദ്രപ്രധാൻ രണ്ടുവര്‍ഷത്തിനുശേഷം ദേശീയ അധ്യക്ഷനായി. 2004ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദിയോഗഢ് മണ്ഡലത്തില്‍നിന്ന് വിജയിച്ചതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയായി. 2012ല്‍ ബിഹാറില്‍നിന്ന് രാജ്യസഭയിലെത്തിയപ്രധാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ആദ്യസർക്കാരിൽ പെട്രോളിയം മന്ത്രിയായി.
ഉജ്വല പദ്ധതി ഉൾപ്പെടെ രൂപകല്പന ചെയ്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 2018ല്‍ മധ്യപ്രദേശില്‍നിന്ന് വീണ്ടും രാജ്യസഭയിലും മോദിയുടെ രണ്ടാം മന്ത്രിസഭയിലും എത്തി. 2021 ലാണ് വിദ്യാഭ്യാസമന്ത്രിയായത്. മോദിയുടെ മൂന്നാം ഊഴത്തിലും വിദ്യാഭ്യാസമന്ത്രാലയത്തിൽ തുടർന്നു. രാജ്യസഭാ കാലാവധി പൂർത്തിയായതോടെ 15 വര്‍ഷത്തിനുശേഷം 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ജനവിധി തേടി. സംബല്പുരിൽനിന്ന് വിജയിക്കുകയും ചെയ്തു.
വിദ്യാഭ്യാസമന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഭരണാധികാരി എന്നതിനേക്കാള്‍ രാഷ്ട്രീയനേതാവെന്ന നിലയിലാണ് പ്രധാൻ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയും പിഎംശ്രീ ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയും ചെയ്ത് മോദി-ഷാ സഖ്യത്തിന്റെ വിശ്വസ്ത നായി.
ഇതുവഴി ബിജെപി ഇതരസംസ്ഥാനങ്ങളുമായി ഇടയുന്നതിനും ധർമേന്ദ്രപ്രധാൻ മടികാണിച്ചില്ല. വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍ വര്‍ധിക്കുന്നുവെന്ന ആരോപണങ്ങളിലും ധർമേന്ദ്രപ്രധാൻ കുലുങ്ങിയില്ല. ഇതിനെല്ലാം ഒടുവിൽ പാറ്റ വിപ്ലവത്തിലൂടെ സ്ഥാനം തെറിക്കുകയും ചെയ്തു.
Tags : Growth setbacks QuestionPaper Leak DharmendraPradhan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash