ചണ്ഡീഗഡ്: രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അനുമതിയോടെ ഹരിയാന പിസിസി അധ്യക്ഷൻ റാവു നരേന്ദർ സിംഗാണ് നടപടി പ്രഖ്യാപിച്ചത്.
ഷെല്ലി ചൗധരി (നാരായൺഗഡ്), രേണു ബാല (സാധൗറ), മുഹമ്മദ് ഇല്ല്യാസ് (പുനാന), മുഹമ്മദ് ഇസ്രയേൽ (ഹാത്തിൻ),ജർനൈൽ സിംഗ് (രതിയ) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധിന് വോട്ട് ചെയ്യാനായിരുന്നു പാർട്ടി നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ച് ഇവർ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതായി അച്ചടക്ക സമിതി കണ്ടെത്തി.
ക്രോസ് വോട്ടിംഗ് നടന്നെങ്കിലും ഇത് മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധ് വിജയിച്ചു. മറ്റൊരു സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും വിജയം ഉറപ്പിച്ചു. തങ്ങൾ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നാണ് ഷെല്ലി ചൗധരി, രേണു ബാല, ജർനൈൽ സിംഗ് എന്നിവർ അവകാശപ്പെടുന്നത്. എന്നാൽ മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഇസ്രയേൽ എന്നിവർ പാർട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ തയ്യാറായില്ല.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഹരിയാന പിസിസി വ്യക്തമാക്കി. ദേശീയ തലത്തിൽ വനിതാ സംവരണ ബില്ലിനെ ചൊല്ലി കോൺഗ്രസും ബി.ജെ.പിയും തമ്മിൽ വാക്പോര് തുടരുന്നതിനിടെയാണ് ഹരിയാനയിലെ ഈ ആഭ്യന്തര പ്രതിസന്ധി പാർട്ടിക്ക് തിരിച്ചടിയാകുന്നത്.