Kerala
കൊച്ചി: തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതിന്റെ ജാള്യതയില്‍ പി.സി. ജോര്‍ജ് നടത്തുന്ന ജല്പനങ്ങള് പൊതുസമൂഹം പുച്ഛിച്ചു തള്ളുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്രസമിതി. ഇതു പാര്‍ട്ടിയുടെ നയമാണോയെന്നു ബിജെപി നേതൃത്വം വ്യക്തമാക്കണം.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കര്‍ഷകരുടെയും രക്ഷയ്ക്കായി ജീവിതം സമര്‍പ്പിക്കുന്ന സഭയിലെ മെത്രാന്മാരെയും ക്രൈസ്തവസമുദായത്തിന്റെ പ്രശ്നങ്ങള്‍ നിഷ്പക്ഷമായി പറയുന്ന ദീപികയെയും ഭീഷണിപ്പെടുത്തി നാവടപ്പിക്കാനുള്ള രാഷ്ട്രീയമോഹം നടക്കില്ല. സഭയുടെയും സമുദായത്തിന്റെയും സാമൂഹിക ബോധം തന്നെയാണു ദീപികയെയും നയിക്കുന്നത്.
രാഷ്ട്രീയം നോക്കാതെ പ്രശ്നങ്ങളില്‍ നിലപാട് എടുക്കുന്നതാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെയും ദീപികയുടെയും നയം. സഭയും പിതാക്കന്മാരും പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്ത് മുമ്പില്‍ നിന്നിട്ടുണ്ട്. സഭാ മേലധ്യക്ഷന്മാരെ നിരന്തരം താറടിക്കാനും ദീപികയെ ഇല്ലാതാക്കാനുമുള്ള സംഘടിതമായ രാഷ്ട്രീയ അജൻഡ നടപ്പിലാക്കാന്‍ അനുവദിക്കില്ല.
സഭയെയും വിശ്വാസികളെയും രണ്ടു തട്ടിലാക്കി തകര്‍ക്കാനുള്ള ഗൂഢശ്രമമാണിത്. ക്രൈസ്തവരുടെ രക്ഷയ്ക്ക് ഇത്തരക്കാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഓരോ വര്‍ഷവും പാര്‍ട്ടിയും രാഷ്ട്രീയ നിലപാടുകളും മാറ്റുന്നവര്‍ സ്വയം തിരുത്തുന്നതാണ് നല്ലത്. സഭയെയും സമുദായത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളെ സംഘടിതമായി നേരിടുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ജോമി കൊച്ചുപറമ്പില്‍, ഡോ. കെ.പി. സാജു, അന്‍സമ്മ സാബു എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: തടവുകാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹർജി ഹൈക്കോടതി തള്ളി. വേതന വര്‍ധനവ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്.
ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വേതന വര്‍ധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏഴ് വര്‍ഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്കില്‍ഡ് ജോലികളില്‍ 560 രൂപയും അണ് സ്കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്കരിച്ച തുക.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പിന്തുണ ആവശ്യമില്ലെന്ന് കോൺഗ്രസ്. തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവപ്പെരുന്തഗൈയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകുന്ന കാര്യം ടിവികെ പരിഗണിക്കുന്നുണ്ടെന്ന് വിജയ്യുടെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ പറഞ്ഞിരുന്നു. കോൺഗ്രസിന് ചരിത്രവും പാരമ്പര്യവുമുണ്ട്. എന്നാൽ കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ടിവികെ അവരെ പിന്തുണച്ചാൽ ഈ നിലമാറും. അങ്ങനെ പഴയ പ്രതാപം വീണ്ടെടുക്കാമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഇതിനെതിരെയാണ് പാർട്ടിയുടെ സംസ്ഥാനനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.
National
ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ സ്തംഭിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിളിക്കാത്തതുകൊണ്ടാണെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന തള്ളി വിദേശകാര്യ മന്ത്രാലയം.
യുഎസിന്റെ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലൂട്നിക്കി ന്റെ പ്രസ്താവന കൃത്യതയില്ലാത്തതാണെന്നും ഇരു രാഷ്ട്രത്തലവന്മാരും 2025ൽ എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 വരെ ഉഭയകക്ഷി വ്യാപാരകരാറിനായി ഇന്ത്യയും യുഎസും പ്രതിജ്ഞാബദ്ധരായിരുന്നെന്നും ഇതിനുശേഷം ഇരുരാജ്യ ങ്ങളും നിരവധി തവണ വ്യാപാര കരാറിൽ ചർച്ച നടത്തിയെന്നും ഹൊവാർഡിന്റെ പ്രസ്താവന തള്ളിക്കൊണ്ട് രണ്‍ധീർ ചൂണ്ടിക്കാട്ടി.
പല അവസരങ്ങളിലും കരാർ അടുത്തിരുന്നുവെന്നു വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയ വക്താവ് ഇരുകക്ഷികൾക്കും ഗുണകരമാകുന്ന വ്യാപാരകരാർ യാഥാർഥ്യമാകുന്നതിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 500 ശതമാനം തീരുവ ഏർപ്പെടുത്തുന്ന ബില്ലിനെ സംബന്ധിച്ചും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. ബിൽ യുഎസിൽ ചർച്ച ചെയ്യുന്നതു സംബന്ധിച്ച് ബോധവാന്മാരാണെന്നും ബന്ധപ്പെട്ട വിഷയങ്ങളും വികാസങ്ങളും നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.
ആഗോള വ്യാപാരത്തിലെ സ്ഥിതിഗതി കണക്കിലെടുത്തും ഇന്ത്യയിലെ ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഊർജം ലഭ്യമാക്കണമെന്നതും കണക്കിലെടുത്താണ് തന്ത്രവും നയവും രൂപപ്പെടുത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ്, അമേരിക്ക നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബില്ലിനെ സംബന്ധിച്ചു പറഞ്ഞു.