Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരനെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രതികരണം അമ്പലപ്പുഴയിലും ചെങ്ങന്നൂരിലും എൽഡിഎഫ് പരാജയം ഉറപ്പിച്ചു എന്നതിനു തെളിവാണെന്ന് കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം. ലിജു.
ഗൗരിയമ്മയ്ക്കും എം.വി. രാഘവനും പാർട്ടിയിൽനിന്ന് അവഗണന നേരിട്ടപ്പോൾ അവർക്ക് യുഡിഎഫ് അവസരം നൽകിയിരുന്നു.
അതുപോലെതന്നെ ജി. സുധാകരനെയും പാർട്ടി മാറ്റിനിർത്തിയപ്പോൾ അഭയം നൽകുക മാത്രമാണ് കെ.സി. വേണുഗോപാൽ ചെയ്തത്.
സജി ചെറിയാൻ പറഞ്ഞതുപോലെ കടലിൽ ചാടേണ്ടത് ആരാണെന്ന് മേയ് നാലിനറിയാം. സജി ചെറിയാനും പിണറായിയും നീന്തൽ പഠിക്കണമെന്നും ലിജു പരിഹസിച്ചു.
Kerala
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ. ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു.
വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങിയാണ് പ്രചാരണ പരിപാടിക്കിടെ ശ്രീലേഖ വേദിവിട്ടിറങ്ങിയത്. വാർത്ത ലജ്ജാകരമാണെന്നും ശ്രീലേഖ പ്രതികരിച്ചു. സഹോദര തുല്യനായ കെ സോമനോട് സംസാരിച്ചത് വ്യക്തിപരമാണ്. അത് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ താല്പര്യമില്ല.
വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയാണ്. ഇറങ്ങിപ്പോയി എന്നത് ശരിയല്ലെന്നും പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയുമെന്നും അവർ പറഞ്ഞു.
തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർഥിയ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിക്കുകയായിരുന്നു.
National
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ 15 ദിവസം ഡല്‍ഹിയില്‍നിന്ന് 807 പേരെ കാണാതായെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡല്‍ഹി പോലീസില്‍നിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍നിന്നും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി.
ഞെട്ടിക്കുന്ന കണക്കുകളില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 509 പേരെയും പുരുഷന്മാരും ആണ്‍കുട്ടികളുമടങ്ങുന്ന 298 പേരെയും 2026ലെ ആദ്യ 15 ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കാണാതായെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ കണക്ക്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മനുഷ്യാവകാശ കമ്മീഷന് വിഷയം സ്വമേധയാ പരിഗണിക്കുകയും കഴിഞ്ഞ ആഴ്ച ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂഡില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലാ കാര്യങ്ങളും പാർട്ടിയായിരിക്കും തീരുമാനിക്കുകയെന്നും മുരളീധരൻ വ്യക്തമാക്കി.
'എല്ലാ തവണയും മത്സരിക്കുന്നതിൽ അല്ല കാര്യം. തിരുവനന്തപുരം അടക്കം ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്തവണ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമല്ലോ.'-മുരളീധരൻ പറഞ്ഞു.
മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പോസ്റ്ററ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പറഞ്ഞു.
വട്ടിയൂർക്കാവ്, ഗുരുവായൂർ, തൃശൂർ, പാലക്കാട്, തിരുവമ്പാടി, കായംകുളം തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലം തിരിച്ചു പിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ എന്നാണ് തിരുവമ്പാടിയിലെ പോസ്റ്റർ. ലീഗിൽ നിന്നും സീറ്റ് ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് മുരളിക്ക് വേണ്ടിയുള്ള പോസ്റ്ററുകൾ പലയിടത്തും വരുന്നത്.
തെക്കൻ കേരളത്തിൽ ലീഗ് നോട്ടമിട്ട സീറ്റുകളിൽ ഒന്നാണ് കായംകുളം. സീറ്റ് മാറ്റത്തിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇവിടെയും മുരളിക്ക് വേണ്ടി പോസ്റ്ററുകൾ ഉയർന്നത്. തിരുവമ്പാടിയിൽ ഉടമസ്ഥർ ഇല്ലാതെയാണ് പോസ്റ്ററെങ്കിൽ കായംകുളത്ത് കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റർ.
Kerala
കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മറുപടി നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.
സാമൂഹിക സന്നദ്ധ പോര്ട്ടലില്നിന്നാണു വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല ഉന്നതരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ മുൻ ദേവസ്വം മന്ത്രിക്കും അതിനു മുകളിലേക്കും നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഉന്നതരലിലേക്ക് അന്വേഷണം നീങ്ങാതിരിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദം ചെലുത്തി. സ്വര്‍ണം വാങ്ങിയവരും സൂക്ഷിച്ചവരും വിറ്റവരും തമ്മിൽ ലിങ്ക് ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
2024ൽ ശബരിമലയിൽ നടന്നത് കവര്‍ച്ചാശ്രമമാണ്. കോടതി ഇടപെട്ടത് കൊണ്ടു മാത്രമാണ് കവര്‍ച്ച നടക്കാതിരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിനുമേൽ സമ്മര്‍ദം ചെലുത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് പ്രതികളുടെ ജാമ്യം തള്ളിയുള്ള കോടതി ഉത്തരവ്. ഇപ്പോഴും എസ്ഐടിയിൽ അവിശ്വാസമില്ലെന്നു സതീശൻ പറഞ്ഞു.
"സംഘത്തിലുള്ളത് നല്ല ഉദ്യോഗസ്ഥരാണ്. എസ്ഐടിക്ക് മേൽ അനാവശ്യ സമ്മര്‍ദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുകയാണ്. ഇഡി അന്വേഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. രാഷ്ട്രീയ പ്രേരിതമായി അന്വേഷണം നടത്തരുത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളിലൊന്നും വിശ്വാസമില്ല. ഇഡി അന്വേഷിക്കേണ്ട എന്ന് പറയാനാകില്ല.'-സതീശൻ വ്യക്തമാക്കി.
Kerala
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. വെള്ളപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.
"ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചു. പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ല.'- മന്ത്രി സജി ചെറിയാൻ പറഞ്ഞു
എസ്എൻഡിപിയുമായി മാത്രമല്ല, എൻഎസ്എസ്, ന്യൂനപക്ഷ സംഘടനകളുമായും സിപിഎമ്മിന് നല്ല ബന്ധമാണുള്ളത്. ഒരു മത സംഘടനകളും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ പ്രവർത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
"യുഡിഎഫ് ന്യൂനപക്ഷ വീടുകളിൽ ഭൂരിപക്ഷ വർഗീയത പറഞ്ഞു. ഭൂരിപക്ഷ വീടുകളിൽ ന്യൂനപക്ഷ വർഗീയത ആയിരുന്നു പ്രചരണം. എൽഡിഎഫ് പറഞ്ഞത് രാഷ്ട്രീയമാണ്. ആലപ്പുഴ ജില്ലയിൽ തിരിച്ചടി ഉണ്ടായിട്ടില്ല.'-സജി ചെറിയാൻ പറഞ്ഞു.
കാര്യമായ തിരിച്ചടി ഉണ്ടായത് കുട്ടനാട്ടിൽ മാത്രമാണെന്നും തിരിച്ചടി പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി, എൽഡിഎഫിലെ അനൈക്യം തിരിച്ചടിയായി. പ്രശ്നം പരിഹരിക്കുമെന്നും ജില്ലയിൽ ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ശിക്ഷാവിധിയിൽ അസംതൃപ്തിയെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു.
അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരായെന്ന് എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ അപ്പീൽ കോടുക്കണമെന്നും ശ്വേത പറഞ്ഞു.
എഎംഎംഎ അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത വ്യക്തമാക്കി. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഈ വിഷയങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു. അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ലെന്നും അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കേസിൽ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴവും ആണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ ശിക്ഷ വിധിച്ചിരിക്കുന്നത്.
കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.
എല്ലാ പ്രതികള്‍ക്കും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. വിചാരണ കാലത്തെ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും എന്നും ഉത്തരവില്‍ പറയുന്നു.