വി.എന്‍. വാസവന്
കോട്ടയം: വിഴിഞ്ഞം തുറമുഖത്തിന്റെ അദാനിയുടെ ഓഹരികളി ലെ 49 ശതമാനം എംഎസ്സി കമ്പനിക്കു കൈമാറുന്നതില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നാടകം കളിക്കുകയാണെന്ന് മുന്‍ തുറമുഖമന്ത്രി വി.എന്‍. വാസവന്. സര്‍ക്കാരിനു നഷ്ടമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും വാസവന് ആരോപിച്ചു.
25 ശതമാനമോ അതില്‍ താഴെയോ ഓഹരി കൈമാറുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നാണു കരാര്‍. ദേശീയസുരക്ഷയും തൊഴില്‍സുരക്ഷയും ഉറപ്പാക്കണം. കാലേക്കൂട്ടിയുള്ള ചര്‍ച്ചകളും അന്തര്‍നാടകങ്ങളും നടന്നിട്ടുണ്ടെന്നു വ്യക്തമാണ്.
സര്‍ക്കാര്‍ അറിഞ്ഞില്ലെന്നു പറയുന്നത് ശരിയല്ല. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന കോണ്‍ക്ലേവില്‍ അദാനി സിഇഒ, എംഎസ്സി ചെയര്മാന് എന്നിവരുമായി സംസാരിച്ചിരുന്നു. നിക്ഷേപത്തെക്കുറിച്ചോ ഓഹരി കൈമാറ്റത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി അറിയാതെ അദാനി ഇങ്ങനെയൊരു തീരുമാനത്തിലേക്കു പോകില്ല.
നിക്ഷേപം വരുന്നതില്‍ തെറ്റില്ല. കരാറാണു പരിശോധിക്കേണ്ടത്. മുഖ്യമന്ത്രിയാകുംമുന്പ് വി.ഡി. സതീശന് അദാനി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ മംഗളൂരുവില്‍ പോയത് ഇതുമായി കൂട്ടിവായിക്കണം-വാസവൻ പറഞ്ഞു.
അദാനി-എംഎസ്സി ഇടപാട് സംസ്ഥാനത്തിന്റെ സാമ്പത്തികതാത്പര്യം, സുരക്ഷ, സുതാര്യത എന്നിവ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കണം. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കു കേരളത്തിന്റെ പരമാധികാരം പണയംവയ്ക്കാന്‍ അനുവദിക്കില്ല. കള്ളനാടകങ്ങള്ക്കെതിരേയും അനാവശ്യ കുത്തകവത്കരണത്തിനെതിരേയും ശക്തമായ ജനകീയജാഗ്രത ഉയര്‍ന്നുവരണമെന്നും വി.എന്‍. വാസവന് പറഞ്ഞു.
Tags : vizhinjam V.N. Vasavan mystery Chief Minister's response