National
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ വനിത ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) രശ്മി ശുക്ല സർവീസിൽ നിന്നും വിരമിച്ചു. പോലീസ് സേനയിൽ 37 വർഷവും ആറ് മാസത്തെയും സേവനത്തിനു ശേഷമാണ് രശ്മി ശുക്സ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
ഭോയിഗാഡയിലെ നൈഗാവ് പോലീസ് മൈതാനത്തിൽ വച്ച് ഗാർഡ് ഓഫ് ഓണർ നൽകികൊണ്ടായിരുന്നു വിടവാങ്ങൽ ചടങ്ങ്. മഹാരാഷ്ട്ര പോലീസിന്റെ ഒന്നിച്ചുള്ള പ്രവർത്തനം തന്നെ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നും ഒരുപാട് നല്ല ഓർമകൾ ലഭിച്ചുവെന്നും ചടങ്ങിൽ രശ്മി ശുക്ല മാധ്യമങ്ങളോട് പറഞ്ഞു.
ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടറായതിൽ അഭിമാനിക്കുന്നുണ്ടെന്നും അവർ പ്രതികരിച്ചു. മഹാരാഷ്ട്ര കേഡറിലെ 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ രശ്മി ശുക്ല ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്.
അതേസമയം, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സദാനന്ദ് ദത്തെയെ മഹാരാഷ്ട്രയുടെ പുതിയ ഡിജിപിയായി നിയമിച്ചു.
Sports
സ്വിറ്റ്സര്‍ലന്‍ഡ്: മൂന്ന് തവണ ഗ്രാൻ സ്ലാം സിംഗിൾസ് ചാന്പ്യനായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാൻ വാവ്റിങ്ക കരിയർ അവസാനിപ്പിക്കുന്നു. 2026 സീസണ് തന്റെ അവസാന സീസണായിരിക്കുമെന്ന് താരം വെളിപ്പെടുത്തി.
“എല്ലാ പുസ്തകങ്ങൾക്കും ഒരു അവസാനം ആവശ്യമാണ്. പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിലെ അവസാന അധ്യായം എഴുതാനുള്ള സമയമാണിത്. 2026 എന്റെ ടൂറിലെ അവസാന വർഷമായിരിക്കും”- വാവ്റിങ്ക വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാർച്ചിൽ 41 വയസ് തികയുന്ന വാവ്റിങ്ക 2014ൽ ഓസ്ട്രേലിയൻ ഓപ്പണും ഒരു വർഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണും 2016ൽ യുഎസ് ഓപ്പണും സ്വന്തമാക്കി.
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പുരുഷ ടെന്നീസിൽ ആധിപത്യം പുലർത്തിയിരുന്ന കാലത്തായിരുന്നു വാവ്റിങ്കയുടെ നേട്ടമെന്നത് മൂല്ല്യം കൂട്ടുന്നു.
16 എടിപി കിരീടങ്ങൾ ഉൾപ്പെടുന്നതാണ് വാവ്റിങ്കയുടെ കരിയർ.2014ൽ ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് താരത്തിന്റെ മികച്ച മുന്നേറ്റം. പരിക്കുകൾ താരത്തെ വലച്ചു. നിലവിൽ 157-ാം സ്ഥാനത്താണ്. 582 ടൂർ-ലെവൽ വിജയങ്ങളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.
Sports
നെബ്രാസ്ക: തോൽവിയറിയാത്ത ലോക സൂപ്പർ മിഡിൽവെയ്റ്റ് ബോക്സിംഗ് ചാന്പ്യൻ ടെറൻസ് ക്രോഫോർഡ് വിരമിക്കൽ പ്രഖ്യാപിച്ചു.
2008 മുതൽ 2025 വരെ ബോക്സിംഗ് റിംഗിൽ മത്സരച്ച നെബ്രാസ്കയിൽ നിന്നുള്ള 38കാരൻ ക്രോഫോർഡ് ഒരിക്കൽ പോലും തോൽവി അറിഞ്ഞിട്ടില്ല.
2014ൽ സ്കോട് ലന്‍ഡിന്റെ റിക്കി ബേണ്‍സിനെ പരാജയപ്പെടുത്തി തന്റെ ആദ്യ ലോക കിരീടമായ ഡബ്ല്യുബിഒ ലൈറ്റ് വെയ്റ്റ് കിരീടം നേടി. പ്രമുഖ ലോക ചാന്പ്യൻഷിപ്പിൽനിന്നായി 18 കിരീട നേട്ടവുമായാണ് തോൽവിയറിയാത്ത താരമെന്ന റിക്കാർഡുമായി താരം വിരിമിക്കൽ പ്രഖ്യാപിച്ചത്.
സെപ്റ്റംബറിൽ ലാസ് വെഗാസിൽ മെക്സിക്കൻ ഇതിഹാസം അൽവാരസിനെ കീഴടക്കി സൂപ്പർ മിഡിൽവെയ്റ്റ് കിരീടം നേടിയ താരം സോഷ്യൽ മീഡിയയിലൂടെയാണ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
Sports
ന്യൂഡൽഹി: പേസ് ബൗളർ മോഹിത് ശർമ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ മോഹിത് ഒരു പതിറ്റാണ്ടോളം ഐപിഎല്ലിലും കളിച്ചു. 26 ഏകദിനങ്ങളിലും എട്ട് ട്വന്റി-20 മത്സരങ്ങളിലുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്.
ഹരിയാനയിൽ നിന്നുള്ള 37 വയസുകാരനായ മോഹിത് ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കായി കളിച്ചു. മൂന്ന് ഐപിഎൽ ഫൈനൽ കളിച്ചെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ കഴിഞ്ഞില്ലെന്ന ദുർഗതിയും താരത്തിനുണ്ട്.
26 ഏകദിനങ്ങളിൽ 31 വിക്കറ്റുകൾ നേടിയ താരം എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ 120 മത്സരങ്ങളിൽ നിന്ന് 134 വിക്കറ്റുകൾ നേടി.