Sports
ഗാല: ശ്രീലങ്കൻ അണ്ടർ-19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. സെഞ്ചുറി നേടിയ മലയാളി താരം മാനവ് കൃഷ്ണയുടെ മികവിൽ ഇന്ത്യ 576 റൺസ് പടുയുർത്തി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറങ്ങിയ മാനവിന്റെ കരുത്തുറ്റ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
153 പന്തിൽ ആറു ഫോറും മൂന്ന് സിക്സറുമടക്കം 100 റൺസ് നേടിയാണ് താരം തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 424 റൺസെന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 233 റൺസെടുത്ത സെനുജ വെകുനഗോഡയാണ് ലങ്കയുടെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും സാഗർ വിർകും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 295 റൺസ് കൂട്ടിച്ചേർത്തു. ലക്ഷ്യ 207 റൺസും സാഗർ 134 റൺസുമെടുത്ത് പുറത്തായി. തുടർന്ന് ആറാമനായി ക്രീസിലെത്തിയ മാനവ് കൃഷ്ണ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചുയരുകയായിരുന്നു.
കഴിഞ്ഞ സീസണിൽ കൂച്ച് ബിഹാർ ട്രോഫിയിൽ കേരള ടീമിനെ നയിച്ചത് മാനവ് ആയിരുന്നു. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന താരം രണ്ട് സെഞ്ചുറികൾ നേടിയിരുന്നു. ഈ തകർപ്പൻ പ്രകടനമാണ് മാനവിനെ ദേശീയ അണ്ടർ-19 ടീമിലേക്ക് നയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ കേരളത്തിനായി രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു.
ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും താരം പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഷൈൻസ് ക്രിക്കറ്റ് അക്കാദമിയിൽ എസ്.എസ്. ഷൈനിന്റെ ശിക്ഷണത്തിലാണ് മാനവ് വളർന്നത്. ഉണ്ണികൃഷ്ണൻ ശ്രീകണ്ഠനാണ് പിതാവ്. മാനവിന്റെ സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്റെ അണ്ടർ-19 ടീമിലെ സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ ദിവസം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിലും മാനവ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു. 1.50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 2.90 ലക്ഷം രൂപയ്ക്കാണ് തൃശൂർ ടൈറ്റൻസ് സ്വന്തമാക്കിയത്.
Kerala
കോളംബോ: ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി എം.കെ.മുഹമ്മദ് ഇർഫാദ് ആണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽവച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. അവശനിലയിലായ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് ദിവസം മുന്‍പായിരുന്നു ഇർഫാന്റെ വിവാഹം. ഭാര്യയ്ക്കൊപ്പം ശ്രീലങ്കയിലേക്ക് മധുവിധു യാത്ര പോയതാണ്. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് അയയ്ക്കും.
International
ധാംബുള്ള: ഏതാനും ദിവസങ്ങൾക്ക് മുൻപ് മൈതാനത്ത് വെച്ച് കൊമ്പുകോർത്ത ഇന്ത്യൻ യുവബാറ്റർ വൈഭവ് സൂര്യവംശിയെ ലോകറെക്കോർഡ് പ്രകടനത്തിന് പിന്നാലെ ഹസ്തദാനം ചെയ്ത് അഭിനന്ദിച്ച് ശ്രീലങ്കൻ എ താരങ്ങൾ. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിലാണ് കായികലോകത്തിന്റെ കൈയടി നേടുന്ന ഈ മനോഹരമായ കാഴ്ച അരങ്ങേറിയത്.
പരമ്പരയിലെ മുൻ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ 15-കാരനായ വൈഭവ്, ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ നിലംതൊടാതെ പറപ്പിച്ചു. വെറും 11 പന്തിൽ നിന്നാണ് താരം അർധസെഞ്ച്വറി പൂർത്തിയാക്കിയത്. 2005-ൽ ശ്രീലങ്കയുടെ കൗശല്യ വീരരത്നെ സ്ഥാപിച്ച 12 പന്തിലെ അർധസെഞ്ച്വറി എന്ന 21 വർഷം പഴക്കമുള്ള റെക്കോർഡാണ് ബിഹാർ സ്വദേശിയായ ഈ ഇടംകയ്യൻ തകർത്തുതരിപ്പണമാക്കിയത്.
കഴിഞ്ഞ ലീഗ് മത്സരത്തിൽ ഇന്ത്യ എ പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കൻ താരങ്ങളും വൈഭവും തമ്മിൽ വലിയ വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫൈനലിൽ 29 പന്തിൽ 10 ഫോറും 8 സിക്സറുമടക്കം 94 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിക്ക് തൊട്ടരികിലാണ് താരം പുറത്തായത്.
തങ്ങളെ തല്ലിച്ചതച്ച ഇന്നിംഗ്സ് ആയിരുന്നിട്ടും വൈഭവ് പുറത്തായി മടങ്ങുമ്പോൾ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ലയും മറ്റ് താരങ്ങളും ഓടിയെത്തി താരത്തെ കെട്ടിപ്പിടിച്ചും പുറത്തുതട്ടിയും അഭിനന്ദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടുത്ത സ്ലെഡ്ജിങ്ങും പോരും നടത്തിയവരാണ് ഈ മാന്യത പുറത്തെടുത്തത്.
Sports
ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോഴെല്ലാം നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ആദ്യ മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് തിലക് വർമ്മയും സംഘവും അവിശ്വസനീയ വിജയം പിടിച്ചെടുത്തത്.
അവസാന നാല് ഓവറിൽ നാലുവിക്കറ്റുകൾ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 22 റൺസ് മാത്രം മതിയായിരുന്ന സാഹചര്യത്തിൽ നിന്നായിരുന്നു ഇന്ത്യൻ ബൗളർമാർ വിജയം തട്ടിയെടുത്തത്. എന്നാൽ രണ്ടാം മത്സരത്തിൽ ലങ്ക ശക്തമായി തിരിച്ചടിച്ചു. സൂപ്പർ ഓവറിലേക്ക് നീണ്ട ആ പോരാട്ടത്തിൽ ശ്രീലങ്കയാണ് വിജയം വരിച്ചത്.
മത്സരത്തിനിടെ അമ്പയറുടെ ചില തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നായകൻ തിലക് വർമ്മ കളം വിട്ടതും മത്സരശേഷം ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയും ശ്രീലങ്കയുടെ വിഷെൻ ഹലംബഗെയും തമ്മിൽ മൈതാനത്ത് വെച്ച് തർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടതും വലിയ വിവാദമായിരുന്നു.
മത്സരം രാവിലെ പത്തു മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും ലഭ്യമാണ്. പ്രിയാംൾ ആര്യ, വൈഭവ്, ആയുഷ് ബദോനി, പ്രഭ്സിമ്രൻ സിംഗ്, കുമാർ കുശാഗ്ര തുടങ്ങി കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഇന്ത്യ എ ഇറങ്ങുന്നത്. പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ നേരത്തെ പുറത്തായിരുന്നു.
International
കൊളംബോ: ശ്രീലങ്കയിൽ വയോജനകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർ മരിച്ചു. കൊളംബോയിൽനിന്ന് 55 കിലോമീറ്റർ അകലെ അംഗുരുവട്ടോതയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
ഇന്നലെ തുടർന്ന പരിശോധനയിൽ ഏഴു മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഉയരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 51 അന്തേവാസികളെ ഒഴിപ്പിച്ചു മാറ്റി. പൊള്ളലേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയോജനകേന്ദ്രത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള കേന്ദ്രവും ഇവിടെ പ്രവർത്തിച്ചിരുന്നു. മരിച്ചവരിൽ 17 വയസുള്ള ബാലനും ഉൾപ്പെടുന്നു.
Sports
അഹമ്മദാബാദ്: 2027ൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന പ്രഥമ വനിതാ ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫെബ്രുവരിയിലേക്ക് ഐസിസി മാറ്റി.
അഹമ്മദാബാദിൽ നടന്ന പാദവാർഷിക യോഗത്തിലാണ് ഐസിസിയുടെ തീരുമാനം. നേരത്തേ 2027 ജൂണിൽ ടൂർണമെന്റ് നടത്താനായിരുന്നു തീരുമാനം.
Sports
മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ നയിക്കുന്ന ടീമിൽ റിയാൻ പരാഗാണ് വൈസ് ക്യാപ്റ്റൻ. കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടം പിടിച്ചു. ഇന്ത്യയും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്നതാണ് പരമ്പര.
വൈഭവിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ജൂൺ ഒമ്പതിനാണ് ത്രിരാഷ്ട്ര പരമ്പരയ്ക്കു തുടക്കമാകുന്നത്.
ശ്രീലങ്കയിലെ ദാംബുള്ളയിലാണ് മത്സരങ്ങൾ നടക്കുക. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യ എ ടീം അനൗദ്യോഗിക ടെസ്റ്റ് മത്സരവും കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
National
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കത്തയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായിഅടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്.
ആറ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കയിൽ തടവിലുള്ളത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ആണ് ഇതുസംബന്ധിച്ച് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
അതേസമയം മുഖ്യമന്ത്രി വിജയ്യുടെ ഓഫീസിലെ നിയമനത്തിൽ വിവാദം ഉയര്‍ന്നു. വിജയ്യുടെ വിശ്വസ്തനായ ജ്യോത്സ്യനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരെയാണ് കോൺഗ്രസും വിസികെയും രംഗത്തെത്തിയത്.
ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലാണ് ജ്യോത്സ്യൻ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രി വിജയ് നിയമിച്ചത്. ശമ്പളവും മറ്റും പിന്നാലെ വ്യക്തമാക്കുമെന്നാണ് ഉത്തരവ്.
National
ന്യൂഡൽഹി: ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേന അന്തര്‍വാഹിനി ആക്രമണത്തിൽ തകർത്ത സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ശ്രീലങ്കൻ തീരത്തിനോട് ചേർന്ന് യുഎസിന്റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡോ നടത്തിയ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നത്.
യുഎസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി ആരംഭിച്ചിരുന്നതായാണ് നാവികസേന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും നാവികസേന അറിയിച്ചു.
എന്നാൽ ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നൽകിയെന്നും നാവികസേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇഷ്ക് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി സംഭവ സ്ഥലത്തെത്തിയിരുന്നു. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധകപ്പൽ തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്. ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാന്റെ മൗഡ്ജ് ക്ലാസ് യുദ്ധകപ്പൽ ഐറിസ് ദേനയാണ് തകർന്നത്.
യുഎസ് ആണവ അന്തർവാഹിനിയുടെ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് കപ്പൽ ആക്രമണം സ്ഥിരീകരിച്ചത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വച്ചാണ് 180 പേരടങ്ങുന്ന ഐറിസ് ദേനയ്ക്ക് നേരെ യുഎസ് ടോർപ്പിഡോ ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചത്.
Kerala
കൊച്ചി: നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പ്രവര്ത്തകന് ജാമ്യം അനുവദിച്ചു ഹൈക്കോടതി. ശ്രീലങ്കന്‍ സ്വദേശി സദ് കുനത്തിനാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന എന്‍ഐഎ കേസില്‍ നാലു വര്‍ഷമായി വിചാരണ തടവുകാരനായിരുന്നു.
വിചാരണ അനന്തമായി നീളുന്നത് ഭരണഘടനാവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ സുസൃത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ തള്ളിയ കൊച്ചിയിലെ പ്രത്യേക കോടതിയുടെ ഏപ്രില്‍ 22ലെ ഉത്തരവ് റദ്ദാക്കിയാണു കോടതി നടപടി. ചെന്നൈയില്‍ അഭയാര്‍ഥിയായി കഴിയുന്ന സദ് കുന എല്‍ടിടിഇ തലവന്‍ വി. പ്രഭാകരന്റെ സുരക്ഷാവിഭാഗത്തില്‍ അംഗമായിരുന്നു.
സംഘടനയെ സജീവമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനായി 300 കിലോ ഹെറോയിനും അഞ്ച് ടൈപ്പ് 56 റൈഫിളുകളും 1,000 റൗണ്ട് വെടിയുണ്ടകളും കടത്തിയതായും ലഹരിമരുന്ന് വില്പനയിലൂടെ ലഭിച്ച പണം ഹവാല വഴി വസ്തുവകകളില്‍ നിക്ഷേപിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
2021 ഒക്ടോബര്‍ അഞ്ച് മുതല്‍ നാലുവര്‍ഷത്തിലേറെയായി പ്രതി തടവിലാണ്. കേസില്‍ 209 സാക്ഷികളും 446 രേഖകളുമുള്ളതിനാല് വിചാരണ 2027ല്‍ മാത്രമേ പൂര്‍ത്തിയാകൂവെന്ന് വിചാരണക്കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിചാരണയില്ലാതെ ഒരാളെ ദീര്‍ഘകാലം തടവില്‍ വയ്ക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന വേഗത്തിലുള്ള വിചാരണയെന്ന അവകാശത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎയ്ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Sports
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന്. നിർണായകമായ മൂന്നാം മത്സരത്തിൽ 53 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ 2 -1 പരമ്പരയും അവർ സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 357/3 ശ്രീലങ്ക 304 (46.4).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജോ റൂട്ടും (111) ഹാരി ബ്രൂക്കും (66 ബോളിൽ 136) സെഞ്ചുറിയും ജേക്കബ് ബെഥേൽ (65) അർധ സെഞ്ചുറിയും നേടി. ഒമ്പതു സിക്സും പതിനൊന്ന് ഫോറും ഉൾപ്പെടുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം ലങ്കയ്ക്ക് ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതാണ് അവർക്ക് തിരിച്ചടിയായത്. 121 റൺസ് നേടിയ പവൻ രത്നായകെയാണ് അവരുടെ ടോപ് സ്കോറർ. പതും നിസാങ്ക (50) അർധസെഞ്ചുറി നേടി.
ഇംഗ്ലണ്ടിനായി വിൽ ജാക്ക്സും ജാമി ഓവർട്ടണും ലിയാം ഡോസണും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഹാരി ബ്രൂക്കിനെ കളിയിലെ താരമായും ജോ റൂട്ടിനെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു.
Sports
ഇസ്ലാമാബാദ്: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ പാകിസ്ഥാന് പങ്കെടുക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം വെള്ളിയാഴ്ച ഉണ്ടാകും. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് നടക്കുന്നത്. ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യങ്ങൾ പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വരുന്ന വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്ഥാൻ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ ഉത്തരവിറക്കും.
ടൂർണമെന്റിൽ പങ്കെടുക്കുന്നതും ഇന്ത്യയുമായുള്ള മത്സരം കളിക്കുന്നതും പൂർണമായും സർക്കാരിന്റെ അനുമതിക്ക് വിധേയമായിരിക്കുമെന്ന് നഖ്വി വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന് മത്സരം നടക്കേണ്ടത്.
Sports
ദുബായി: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോർ. വെറ്റ് ഔട്ട്ഫീൽഡിനെ തുടർന്ന് 20 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ശ്രീലങ്ക എടുത്തത്.
42 റൺസെടുത്ത ചമിക ഹീനടിഗാലയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. നായകൻ വിമത് ദിൻസാര 32 റൺസും സെത്മിക സെനെവിരത്നെ 30 റൺസുമെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു. കിഷൻ കുമാർ സിംഗും ദീപേഷ് ദേവേന്ദ്രനും ഖിലാൻ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ:അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈയിൽ നടന്ന ചടങ്ങിലാണ് മത്സരക്രമം പ്രഖ്യാപിച്ചത്.
ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ടുവരെയായിരിക്കും ലോകകപ്പ് നടക്കുക. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും.
അന്ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ അമേരിക്കയെ നേരിടും. ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നമീബിയയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
ഫെബ്രുവരി 15ന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടം. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്ന് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം കൊളംബോയിലും കാന്ഡിയിലുമായിരിക്കും നടക്കുക.
ഫെബ്രുവരി 18ന് നെതർലൻഡ്സിനെതിരെ അഹമ്മദാബാദിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം. 2024ലെ ടി20 ലോകകപ്പ് മാതൃകയില്‍ അഞ്ച് ടീമുകളെ നാലു ഗ്രൂപ്പുകളായിട്ടാണ് ടൂര്‍ണമെന്റ്. ഓരോ ഗ്രൂപ്പിലും മൂന്നിലെത്തുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് മുന്നിലേറും.
മാർച്ച് എട്ടിന് അഹമ്മദാബാദിലാണ് ഫൈനൽ. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കൊളംബോ ആയിരിക്കും വേദി.
Sports
റാവൽപിണ്ഡി: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് 300 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എടുക്കുകയായിരുന്നു.
സെഞ്ചുറി നേടിയ സൽമാൻ ആഖയുടെയും അർധ സെഞ്ചുറി നേടിയ ഹുസെയ്ൻ താലത്തിന്റെയും മികവിലാണ് പാക്കിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. സൽമാൻ ആഖ 105 റൺസാണ് എടുത്തത്. ഹുസെയ്ൻ താലത്ത് 62 റൺസ് സ്കോർ ചെയ്തു.
മുഹമ്മദ് നവാസ് 36 റൺസും ഫഖർ സമാൻ 32 റൺസും എടുത്തു. ശ്രീലങ്കയ്ക്ക് വേണ്ടി വനിന്ദപ ഹസരങ്ക മൂന്ന് വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
International
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. 2023ൽ ഭാര്യയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ നടത്തിയ ലണ്ടൻ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്
അഴിമതി കേസിൽ സിഐഡിയാണ് റനിൽ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ വൈകാതെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2022 മുതൽ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനിൽ വിക്രമസിംഗെ. അതേസമയം, ഭാര്യയുടെ ബിരുദദാന ചടങ്ങിലേക്ക് വിക്രമസിംഗെയെയും ക്ഷണിച്ചുള്ള യുകെ സർവകലാശാലയുടെ ക്ഷണക്കത്ത് യുഎൻപി പാർട്ടി പുറത്തുവിട്ടു.
Movies
നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് താരം ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായി എത്തിയത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാഗതം ചെയ്തു.
‘ഇന്ത്യയിൽ നിന്നുള്ള പ്രഗൽഭ നടനും സംവിധായകനുമായ പദ്മശ്രീ പദ്മഭൂഷൺ ഡോ.മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാഗതവും ചെയ്യുകയാണ്,’ എന്ന ആമുഖത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കർ താരത്തെ സ്വാഗതം ചെയ്യുന്നത്.
നിറഞ്ഞ കൈയടികളോടെയാണ് മോഹൻലാലിനെ പാർലമെന്റ് വരവേറ്റത്. ഗ്യാലറിയിൽ എഴുന്നേറ്റ് നിന്ന് സഭയിലെ അംഗങ്ങളെ കൈകൂപ്പി വണങ്ങിയാണ് ശ്രീലങ്കൻ സ്നേഹാദരങ്ങളെ മോഹൻലാൽ സ്വീകരിച്ചത്.
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിനായാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ഷൂട്ട് ഇപ്പോൾ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
അതിനിടയിലാണ് മോഹൻലാൽ ശ്രീലങ്കൻ പാർലമെന്റിൽ അതിഥിയായെത്തിയ വിവരം ശ്രീലങ്കൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.
മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം ശ്രീലങ്കയിലും റീമെയ്ക്ക് ചെയ്തിരുന്നു. 2017ൽ സിംഹള ഭാഷയിൽ ‘ധർമ യുദ്ധ’ എന്ന പേരിലിറങ്ങിയ ചിത്രം ശ്രീലങ്കയിലും വലിയ ഹിറ്റായിരുന്നു.