International
കംപാല: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനു പരസ്യപിന്തുണയുമായി ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ സൈനികമേധാവി.
ഇസ്രയേലിനെ പരാജയപ്പെടുത്താനോ നശിപ്പിക്കാനോ ഉള്ള ഏതൊരു നീക്കവും ഉഗാണ്ടയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ ഉഗാണ്ടൻ സൈന്യം ഇസ്രയേലിനൊപ്പം ചേർന്നു പോരാടുമെന്നും ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കയ്നേരുഗാബ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശത്തെ അനുകൂലിച്ച് പാർലമെന്ററി സമിതി. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് കമ്മിറ്റി ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നിർദേശം സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ചു.റിപ്പോർട്ട് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
കുട്ടികൾക്ക് സമൂഹമാധ്യമത്തിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മിക്ക ലോകരാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിലുള്ള നിയന്ത്രണമാണ് ഇന്ത്യയിലും ആലോചിക്കുന്നത്.
നിയന്ത്രണം സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ വിശദമായി പരിശോധിക്കുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മാത്രമാണ് കുട്ടികൾക്ക് സമൂഹമാധ്യമം ഉപയോഗിക്കാൻ നിയന്ത്രണമുള്ളത്. ദേശീയതലത്തിൽ പൊതുവായ നയം ഇതുവരെ സ്വീകരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിനോടൊപ്പം നിർമിതബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് ) ദുരുപയോഗം തടയുന്നതിന് സമഗ്രമായ നിയമനിർമാണം കൊണ്ടുവരണമെന്നും പാർലമെന്ററി സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ഓണ്‍ലൈൻ മുഖേന നടത്തുന്ന സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് സമിതി പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായ രീതിയിൽ എഐ അധിഷ്ഠിത പഠന കോഴ്സുകൾ പ്രോത്സാഹിപ്പിക്കണമെന്നും സമിതി കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യും.
കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം അവരുടെ ബൗദ്ധിക, ശാരീരിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവിൽ ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം കഴിഞ്ഞ വർഷം നിരോധിച്ചത്. ഇതിനു പിന്നാലെ ഡെന്മാർക്കും ഏറ്റവുമൊടുവിൽ ഓസ്ട്രിയയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം നിരോധിച്ചു.
ഫ്രാൻസ്, നോർവെ, ഗ്രീസ്, സ്പെയിൻ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതുസംബന്ധിച്ച തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ആന്ധ്രപ്രദേശിനും തെലുങ്കാനയ്ക്കും പിന്നാലെ കർണാടകയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തികളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ലോസ് ഏഞ്ചൽസിലെ കോടതി ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 4.2 ദശലക്ഷം ഡോളറും യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിന് 1.8 ദശലക്ഷം ഡോളറും പിഴശിക്ഷ വിധിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയ ആളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അദ്ദേഹത്തിന്റെ പ്രസ്താവന വളച്ചൊടിച്ചാണ് വാർത്തകൾ വന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
സജി ചെറിയാൻ പറഞ്ഞത് ശരിയായ കാര്യമാണ്. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എതിർക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റെതെന്നും ശിവൻകുട്ടി വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
എന്നാൽ വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചത്. ഒരു വര്‍ഗീയ പരാമര്‍ശവും സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎം എന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് രാഹുൽ ഈശ്വർ രംഗത്ത്. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. രാഹുൽ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ആരും സപ്പോർട്ട് ചെയ്യില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പരാതി ആർക്കെതിരെയും ഉണ്ടാക്കാൻ കഴിയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
"രണ്ടാമത്തെ പരാതിയിൽ കോടതി സംശയം പ്രകടിപ്പിച്ചു. ആദ്യത്തെ പരാതി നിലനിൽക്കില്ല എന്ന് പറഞ്ഞു. രണ്ട് പരാതിയിലും പറയുന്ന കാര്യങ്ങൾ ഒന്നിച്ചാക്കി സാമ്പത്തിക ചൂഷണം കൂടി ചേർത്ത് പുതിയൊരു പരാതിയാക്കി.'-രാഹുൽ ഈശ്വർ പറഞ്ഞു.
"പോലീസിനെ ദുരുപയോഗം ചെയ്യാനാണെങ്കിൽ എല്ലാ സംസ്ഥാനത്തും അത് സാധ്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒരു പോക്സോ കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്’.- രാഹുൽ ഈശ്വർ പറഞ്ഞു.
പെൺകുട്ടി ആരാണെന്ന് പുറത്ത് പറയാൻ പറ്റില്ല. ഭ്രൂണത്തിന്റെ തെളിവ് ഉണ്ടെന്ന് പറയുന്നു. ശരിയാണോ എന്ന് അറിയില്ല. രാഹുലിനെ കുടുക്കിയതാണോ എന്ന് അറിയില്ലെന്നും നാളെ മറ്റ് പാർട്ടിയിലെ നേതാക്കൾക്കെതിരെയും ഇത്തരം പരാതി വരാമെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം.
Kerala
കോട്ടയം: യൂത്ത്കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നും മാറ്റി നിർത്തപ്പെട്ട അബിൻ വർക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ.
അബിൻ വർക്കി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിന് വേദന ഉണ്ടാവുക സ്വാഭാവികമാണ്. പാർട്ടിയുടെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പാർട്ടി തീരുമാനങ്ങൾ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം.
അബിൻ വർക്കി കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയിൽ അബിന്റെ കൂടി അഭിപ്രായം മാനിച്ചു വേണമായിരുന്നു തീരുമാനമെടുക്കാൻ. പക്ഷെ അങ്ങനെ ഉണ്ടായില്ല. നിലവിൽ തീരുമാനമെടുത്ത സാഹചര്യത്തിൽ പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം, യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത് അപമാനിക്കുന്ന രീതിയിലായിരുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അന്ന് യൂത്ത് കോൺഗ്രസ് ഔട്ട് സെൽ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ താൻ ഒന്നും പറഞ്ഞില്ല. അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു. പാർട്ടി തീരുമാനമെടുത്ത സാഹചര്യത്തിൽ അംഗീകരിക്കുകയാണ് ശരിയായ രീതി.
പക്ഷേ പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓർമ ദിവസമാണ് തന്നെ യൂത്ത് കോൺഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ രാജിവച്ച് ഒഴിയുമായിരുന്നു എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.