മയ്യിൽ (കണ്ണൂർ): സിനിമാ സംവിധായകന് രഞ്ജിത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പിന്തുണയുണ്ടെന്ന് തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ.
ആ ബന്ധത്തിന്റെ പേരിലാണ് നേരത്തേയുള്ള കേസില്‍നിന്നു രക്ഷപ്പെട്ടതും ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായതും. പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലായതിനാലാണ് ഇപ്പോള്‍ രഞ്ജിത്ത് അറസ്റ്റിലായതെന്നും മയ്യിലിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
മുമ്പ് രഞ്ജിത്തിന് എതിരേ പരാതി ഉയർന്നപ്പോൾ അറസ്റ്റ് നടക്കാതിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സ്വാധീനം കൊണ്ടാണ്. പാർട്ടിയിൽ അറസ്റ്റ് ചെയ്യാത്തതിൽ എതിർപ്പുണ്ടായിരുന്നു. എം.വി. ഗോവിന്ദന്റെ മകൻ സംവിധായകൻ രഞ്ജിത്തിന്റെ അസിസ്റ്റന്റാണെന്ന് മകന്റെ പേര് പരാമർശിക്കാതെ ടി.കെ. ഗോവിന്ദൻ പറഞ്ഞു.
മകന്റെ സിനിമാ ബന്ധവും രഞ്ജിത്തിന് സംരക്ഷണമായിട്ടുണ്ട്. അത് ഒരുക്കിയത് പാർട്ടിയുടെ സംസ്ഥാന സെകട്ടറിയാണ്. ആദ്യം പരാതി ഉയർന്നപ്പോൾ അറസ്റ്റ് തടഞ്ഞത് സംസ്ഥാന സെക്രട്ടറി തന്നെയാണ്. പാർട്ടി സ്വാധീനം ഇല്ലാതായപ്പോഴാണ് അറസ്റ്റ് നടന്നത്.
തളിപ്പറമ്പിൽ യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് തോറ്റാലും തളിപ്പറമ്പിൽ തോൽക്കരുത് എന്നായി എൽഡിഎഫിന്റെ പ്രചാരണം. യുഡിഎഫിന്റെ പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കുകയും എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.
ബോർഡ് എടുത്തുകൊണ്ടുപോയാലും മലപ്പട്ടത്തെയും തളിപ്പറമ്പിലെയും സഖാക്കളുടെ മനസിൽ ഞാനുണ്ട്. അത് മായിക്കാൻ ആർക്കും കഴിയില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. നേരത്തേ മയ്യിൽ യുഡിഎഫ് ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനം വ്യാപാരഭവനിലേക്ക് മാറ്റുകയായിരുന്നു.
Tags : TK Govindan M.V. Govindan Ranjith supports