കൊച്ചി: വ്യവസായ പ്രമുഖനും പ്രഗല്ഭ എൻജിനിയറുമായിരുന്ന ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജി.ഡി. നായിഡു) ജീവിതകഥ പറയുന്ന സിനിമ ‘ജിഡിഎൻ’ ഏഴിന് തിയറ്ററുകളിലെത്തും. ആർ. മാധവൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം അഞ്ചു ഭാഷകളിലാണു റിലീസിനൊരുങ്ങുന്നത്.
ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന നായിഡു, അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെയും വ്യവസായ സംരംഭങ്ങളിലൂടെയും കോയമ്പത്തൂരിനെ വ്യാവസായിക നഗരമാക്കിയ പ്രമുഖനാണ്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമിച്ചത് ഇദ്ദേഹമാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഭാരതത്തിന്റെ പശ്ചാത്തലത്തിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ഡി. നായിഡുവിന്റെ ശാസ്ത്രലോകത്തേക്കുള്ള കടന്നുവരവും കണ്ടുപിടിത്തങ്ങളും സംരംഭകൻ എന്നനിലയിൽ നേരിട്ട വെല്ലുവിളികളുമാണു സിനിമയുടെ ഉള്ളടക്കം.
മാധവനുപുറമെ സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. കൃഷ്ണകുമാർ രാമകുമാറാണു സംവിധായകൻ. അദ്ദേഹവും ആർ. മാധവനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലനും വിജയ് മൂലനും മാധവനും ഭാര്യ സരിതയും ചേർന്നാണു ജിഡിഎൻ നിർമിച്ചിരിക്കുന്നത്. തമിഴിനു പുറമെ, മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.
2022 ൽ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജി.ഡി.എന്നിനുണ്ട്. ഉർവശി തിയറ്റേഴ്സാണു ജിഡിഎൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.