Kerala
പുനലൂർ: ശക്തമായ വേനൽമഴയിൽ കൂറ്റൻ സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷനിലേക്ക് തകർന്ന് വീണ് ടിപ്പർ ലോറിയുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. പെയിന്റിംഗ് തൊഴിലാളി പിറവന്തൂർ വന്മള പള്ളി അയ്യത്തു വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.
നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിനോട് ചേർന്ന് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കൂറ്റൻ കോൺക്രീറ്റ് സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. 25 അടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് ഭീത്തി 50 അടിയോളം നീളത്തിൽ പൂർണമായി തകർന്നു വീണു.
സമീപമുണ്ടായിരുന്ന മറ്റൊരു ഓടിട്ട പഴയ കെട്ടിടവും ഭാഗികമായി തകർന്നു. സർവീസ് സെന്ററിലുണ്ടായിരുന്ന സ്കൂൾ വാഹനവും ടിപ്പറും ഇരുചക്രവാഹനങ്ങളും പൂർണമായി തകർന്നു.
സ്കൂൾ വാനിൽ പെയിന്റ് ചെയ്തുകൊണ്ടു നിന്ന സിജു തോമസ് ശക്തമായ ഇടിമുന്നലിനേയും മഴയെയും തുടർന്ന് ഇവിടുണ്ടായിരുന്ന ടിപ്പർ ലോറിയുടെ കാബിനിലേക്ക് കയറിയതായിരുന്നു. കലയനാട് സ്വദേശിയായ ഡ്രൈവർ ഷിബു ടിപ്പറിന് പിന്നിലേക്ക് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
പുനലൂർ ഫയർഫോഴ്സും പോലീസും സംഭവം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലു മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് യുവാവിനെ പുറത്തെടുത്തത്. ശക്തമായ മഴയും പ്രദേശത്തെ വെള്ളക്കെട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിജുവിന്റെ മൃതദേഹം പുനലൂർ താൂലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് സിജു വിന്റെ ഭാര്യ.
District News
കടയ്ക്കല്‍ : അവധി ദിവസം കേന്ദ്രീകരിച്ച് അനധികൃതമായി മണ്ണ് ഇടിച്ചു കടത്തിയ ടിപ്പര്‍ ലോറിയും ജെസിബിയും കുളത്തൂപ്പുഴ പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. അജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ടു ടിപ്പര്‍ ലോറികളും ഒരു ജെസിബിയും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അരിപ്പ ഭാഗത്തുകൂടി രാത്രിയില്‍ മണ്ണ് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഇവിടെയെത്തുകയായിരുന്നു.
ആദ്യം മണ്ണുമായി എത്തിയ ടിപ്പര്‍ പിടികൂടി. പിന്നീട് ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ മടത്തറക്കു സമീപം വേങ്കൊല്ലയില്‍ നിന്നും മറ്റൊരു ടിപ്പറൂം ജെസിബിയും പിടികൂടുകയായിരുന്നു. ഇവ രണ്ടും പിന്നീട് ചിതറ പോലീസിന് കൈമാറി. അനധികൃത മണ്ണ് കടത്ത് സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. അജേഷ് പറഞ്ഞു
District News
അടൂർ: ഇളമണ്ണൂർ ഏനാദി മംഗലം പഞ്ചായത്തിന്റെ മുൻവശത്തുള്ള കിൻഫ്രാ റോഡിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മതിലിൽ ഇടിച്ച് ഡീസൽ റോഡിലേക്ക് ചോർന്നു.
വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർന്നതോടെ അഗ്നി രക്ഷ സേനാ പ്രവർത്തകർ മരപ്പൊടി വിതറി റോഡിൽ പടർന്ന ഡീസൽ ആഗിരണം ചെയ്ത് അപകടം ഒഴിവാക്കി. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ പത്തനാപുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
ബംഗളൂരു: കർണാടകയിലെ ദേവനഹള്ളിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ശനിയാഴ്ചയാണ് അപകടം നടന്നത്.
ദേവനഹള്ളി താലൂക്കിലെ അഗലക്കോട്ടെ ഗ്രാമിത്തിലാണ് അപകടമുണ്ടായത്. ദേവനഹള്ളിയിൽ നിന്ന് ബുഡിഗെരെയിലേയ്ക്ക് പോയ യുവാക്കളുടെ ബൈക്കിൽ എതിർദിശയിൽ നിന്ന് ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവർ കടന്നുകളഞ്ഞു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ചിക്കജല ഗ്രാമത്തിൽ നിന്നുള്ള തൗസീഫെയാണ് തിരിച്ചറിഞ്ഞത്.
മറ്റ് രണ്ട് പേർ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഗ്നലിൽ നിർത്തി തിരിക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽനിന്നു പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു.
വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശിനി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പ്രാവച്ചമ്പലത്താണ് സംഭവം. സുഹൃത്തുക്കളായ ഇവർ വന്ന ബൈക്ക് പള്ളിച്ചൽ ഭാഗത്തേക്കു തിരിയാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.
സിഗ്നലിൽ ബൈക്ക് നിർത്തിയ ശേഷം തിരിക്കുമ്പോഴാണ് ടിപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേരും തിരുവനന്തപുരത്തെ പിഎസ്സി കോച്ചിംഗ് സെന്ററിലെ വിദ്യാർഥികളാണ്. പോലീസ് കേസെടുത്തു.
Kerala
കൊച്ചി: മനയ്ക്ക കടവ് പാലത്തിന് സമീപം ടിപ്പർ ലോറി മരത്തിലിടിച്ച് അപകടം. എതിർ ദിശയിൽ നിയന്ത്രണം വിട്ടെത്തിയ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ലോറി മരത്തിലിടിച്ച് അപകടമുണ്ടായത്.
കാറിൽ തട്ടിയ ശേഷമാണ് ലോറി മരത്തിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ലോറി ഡ്രൈവർ മനാഫിന് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് ഉടൻതന്നെ തൃക്കാക്കര അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
അപകടത്തെ തുടർന്ന് ലോറിക്കുള്ളിൽ കുടുങ്ങിപ്പോയ മനാഫിനെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങൾ മുറിച്ച് പുറത്തെടുക്കുകയായിരുന്നു. മനാഫിനെ ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
ഗുരുവായൂർ: ചൂൽപ്പുറത്ത് ടിപ്പർ ലോറിയും മണ്ണുമാന്തിയന്ത്രവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു ബൈക്ക് യാത്രികന് പരിക്ക്.
പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിന്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ബൈക്ക് യാത്രികനായ പുത്തമ്പല്ലി വാഴപ്പിള്ളി ശരത്തിനാണ് പരിക്കേറ്റത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
സ്വകാര്യ കമ്പനിയിലെ തൊഴിലാളികളായ ഗിരിജയും വിജയലക്ഷ്മിയും ജോലിക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം കമ്പനിപ്പടി റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രവും കുന്നംകുളം ഭാഗത്തേക്ക് പോയിരുന്ന ടിപ്പറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ മണ്ണുമാന്തി യന്ത്രത്തിന്റെ പുറകിലെ കൈ ഗിരിജയെ തട്ടി തെറിപ്പിക്കുകയായിരുന്നു.
ഗിരിജ സമീപത്തെ മതിലിലിനും മണ്ണുമാന്തി യന്ത്രത്തിന്റെ കൈക്കും ഇടയിൽ കുടുങ്ങി. മണ്ണുമാന്തിയന്ത്രത്തിന്റെ മുൻവശത്തെ കൈതട്ടി ശരത് ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റ ഇരുവരെയും മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിജയുടെ ജീവൻ രക്ഷിക്കാനായില്ല.
ഭയന്ന് പിൻമാറിയ വിജയലക്ഷ്മി കാനയിലേക്ക് വീണതോടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നംകുളത്തെ ചുമട്ടുതൊഴിലാളിയായ ശരത് ജോലിക്ക് പോകുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിന്റെ ഇന്ധന ടാങ്ക് പൊട്ടി ഡീസൽ റോഡിലൂടെ ഒഴുകി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ തിരിച്ചുവിട്ട് റോഡ് കഴുകി വൃത്തിയാക്കി.
ഇതേ തുടർന്ന് ചാവക്കാട് കുന്നംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പണിക്കവീട്ടിൽ ഗഫൂറിന്റെ മതിലും തകർന്നു.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഗി, രമ്യ.
Kerala
തൃശൂർ: ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ വിവാഹത്തിനു വന്നവരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്ക്. വിവാഹത്തിനു വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ റോഡിൽ ഗതാഗത തടസമുണ്ടായിരുന്നു.
ഇതിനിടെ ഈ റോഡിലൂടെ എത്തിയ ടിപ്പർ ഹോൺ മുഴക്കിയതിനെത്തുടർന്ന് കല്യാണത്തിനു വന്നവരും ടിപ്പർ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവർക്ക് മർദനമേൽക്കുകയും ചെയ്തു.
മർദിച്ചവരെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചു. ഇത് സംഘർഷത്തിലും കല്ലേറിലും കലാശിക്കുകയായിരുന്നു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
Kerala
ആലപ്പുഴ: ചേർത്തലയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസൺ ജോസഫിന്റെ മകൻ അമൽ പി ബെൻ (33) ആണ് മരിച്ചത്.
ചേർത്തല ഇസാഫ് ബാങ്കിലെ മാനേജരാണ് അമൽ. കഞ്ഞിക്കുഴി ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്നതിനിടെ കെവിഎം ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡിന്റെ വശങ്ങളിലൂടെ കടന്നുപോവുകയായിരുന്ന അമലിന്റെ സ്കൂട്ടർ റോഡിന്റെ വശങ്ങളിൽ കയറി ടോറസ് ലോറിയുടെ അടിയിൽപ്പെടുകയായിരുന്നുവെന്ന് ചേർത്തല പൊലീസ് പറഞ്ഞു.
ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. പരേതയായ മാഗി ബെൻസൺ ആണ് മാതാവ്. ഭാര്യ: അലീന അലോഷ്യസ് (രാജഗിരി പബ്ലിക് സ്കൂൾ). മകൾ: അമിയ മരിയ.