പുനലൂർ: ശക്തമായ വേനൽമഴയിൽ കൂറ്റൻ സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷനിലേക്ക് തകർന്ന് വീണ് ടിപ്പർ ലോറിയുണ്ടായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. പെയിന്റിംഗ് തൊഴിലാളി പിറവന്തൂർ വന്മള പള്ളി അയ്യത്തു വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.
നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്പിനോട് ചേർന്ന് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കൂറ്റൻ കോൺക്രീറ്റ് സംരക്ഷണ ഭിത്തി സർവീസ് സ്റ്റേഷന്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്കു പതിക്കുകയായിരുന്നു. 25 അടിയോളം ഉയരത്തിലുള്ള കോൺക്രീറ്റ് ഭീത്തി 50 അടിയോളം നീളത്തിൽ പൂർണമായി തകർന്നു വീണു.
സമീപമുണ്ടായിരുന്ന മറ്റൊരു ഓടിട്ട പഴയ കെട്ടിടവും ഭാഗികമായി തകർന്നു. സർവീസ് സെന്ററിലുണ്ടായിരുന്ന സ്കൂൾ വാഹനവും ടിപ്പറും ഇരുചക്രവാഹനങ്ങളും പൂർണമായി തകർന്നു.
സ്കൂൾ വാനിൽ പെയിന്റ് ചെയ്തുകൊണ്ടു നിന്ന സിജു തോമസ് ശക്തമായ ഇടിമുന്നലിനേയും മഴയെയും തുടർന്ന് ഇവിടുണ്ടായിരുന്ന ടിപ്പർ ലോറിയുടെ കാബിനിലേക്ക് കയറിയതായിരുന്നു. കലയനാട് സ്വദേശിയായ ഡ്രൈവർ ഷിബു ടിപ്പറിന് പിന്നിലേക്ക് ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
പുനലൂർ ഫയർഫോഴ്സും പോലീസും സംഭവം നടന്നയുടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാലു മണിക്കൂറോളം കഠിന പരിശ്രമം ചെയ്താണ് യുവാവിനെ പുറത്തെടുത്തത്. ശക്തമായ മഴയും പ്രദേശത്തെ വെള്ളക്കെട്ടും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. സിജുവിന്റെ മൃതദേഹം പുനലൂർ താൂലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് സിജു വിന്റെ ഭാര്യ.
Tags : tipper lorry landslide hits Man dies