District News
കോരുത്തോട്: കോരുത്തോട് പഞ്ചായത്ത് പത്താം വാർഡ് കോസടി 116 ഭാഗത്തെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ. പൊതുകിണറുകളോ കുഴൽകിണറുകളോ ഒന്നുമില്ലാത്ത ഈ മേഖലയിലെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് വാട്ടർ അഥോറിറ്റിയുടെ ടാങ്കിൽനിന്നും ഹോസിട്ടെടുക്കുന്ന കുടിവെള്ളം.
കഴിഞ്ഞദിവസം വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരെത്തി നാട്ടുകാർ വെള്ളമെടുക്കുന്ന ഹോസുകൾ വെട്ടിമുറിച്ച് നശിപ്പിച്ചതോടൊപ്പം കുറച്ചുഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്തതായി നാട്ടുകാർ പരാതിപ്പെടുന്നു. തങ്ങളുടെ കുടിവെള്ളം നിലച്ചതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരിക്കുകയാണ്.
കോരുത്തോട് പഞ്ചായത്തിന്റെ ഉയർന്ന പ്രദേശമായ 116 മേഖലയിലേക്ക് 40 വർഷം മുമ്പാണ് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലേക്കും പൈപ്പ് ലൈൻ സ്ഥാപിക്കുകയും കൂടാതെ പൊതുടാപ്പുകൾ സ്ഥാപിച്ചും കുടിവെള്ള വിതരണം സുഗമമായി നടത്തിപ്പോന്നു.
എന്നാൽ, എട്ടു വർഷം മുമ്പ് കോസടി-കൊട്ടാരംകട റോഡ് നിർമാണത്തിന്റെ ഭാഗമായി വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ നശിപ്പിക്കപ്പെട്ടു. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള വിതരണം നിലച്ചു. മറ്റു മാർഗങ്ങൾ ഒന്നുമില്ലാതായതോടെ ടാങ്കിൽനിന്ന് ജനങ്ങൾ വെള്ളം കോരിയെടുക്കാൻ തുടങ്ങി.
ഇതിനെതിരേ പരാതി വന്നതോടെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ചർച്ച നടത്തുകയും ടാങ്കിലെ ജലം മലിനമാകാതിരിക്കാൻ വെള്ളം കോരിയെടുക്കുന്നത് ഒഴിവാക്കണമെന്നും ഹോസിട്ട് ജലം എടുക്കാനും അധികാരികൾ നിർദേശം നൽകുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. അന്നുമുതൽ ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ടാങ്കിൽനിന്നു ഹോസിട്ടാണ് ജലം ശേഖരിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി നാട്ടുകാരുടെ ഹോസുകൾ വെട്ടിമുറിച്ച് നശിപ്പിക്കുകയും കുറച്ചുഭാഗം എടുത്തുകൊണ്ടു പോകുകയും ചെയ്തു. ടാങ്കിൽനിന്ന് അനധികൃതമായി വെള്ളമെടുത്തുവെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ഇതോടെ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഇല്ലാതായി. ഇപ്പോൾ നാല് കിലോമീറ്റർ അലെയുള്ള അഴുതയാറ്റിൽനിന്നോ അല്ലെങ്കിൽ വെള്ളം വില കൊടുത്ത് വാങ്ങിക്കുകയോ ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ.
ഹോസിട്ടത് അനധികൃതമെന്ന് വാട്ടർ അഥോറിട്ടി
ജലമോഷണം തടയാനായി രൂപീകരിച്ച സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയതെന്നും ടാങ്കിൽനിന്ന് ജനങ്ങൾ ഹോസിട്ട് ജലം എടുത്തിരുന്നത് അനധികൃതമായിട്ടായിരുന്നെന്നും ഇങ്ങനെ വെള്ളമെടുക്കാൻ നിയമമില്ലെന്നും പിഴയടച്ചാൽ പിടിച്ചെടുത്ത സാധനങ്ങൾ തിരികെ നൽകുമെന്നും വാട്ടർ അതോറിറ്റി എഇ പറഞ്ഞു.
Kerala
കോഴിക്കോട്: ജല്‍ജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്കി.
റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ വികസന ഗ്രാന്റ്, മെയിന്റനന്‍സ് ഗ്രാന്റ് അല്ലെങ്കില്‍ കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് എന്നിവ മുന്‍കൂറായി ഉപയോഗിക്കണമെന്നാണു നിര്‍ദേശം.
റോഡ് പുനരുദ്ധാരണത്തിനായി ചെലവാക്കുന്ന തുക മൂന്നു മാസത്തിനകം ജല്‍ ജീവന് മിഷന് പദ്ധതിയില്‍നിന്ന് പഞ്ചായത്തുകള്‍ക്കു തിരികെ അനുവദിക്കും. വാട്ടര്‍ അഥോറിറ്റി മുഖേന സംസ്ഥാനതല നോഡല്‍ ഏജന്‍സി വഴിയാണു തുക കൈമാറുക. റോഡ് നന്നാക്കേണ്ടത് ജല അഥോറിറ്റിയാണെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.
നിലവില്‍ പൈപ്പിടല്‍ പൂര്‍ത്തിയാകുകയോ പുരോഗമിക്കുകയോ ചെയ്യുന്ന റോഡുകള്‍ സംസ്ഥാനതല നോഡല്‍ ഏജന്‍സി മുഖേന അന്തിമ വെണ്ടറായി മാപ്പ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്ന പ്രക്രിയ വൈകരുതെന്നും തദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കേരളത്തില്‍ വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടല്‍. കരാറുകാര്‍ക്കുള്ള കുടിശികയും ജല അഥോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ഉത്തരവാദിത്വ തര്‍ക്കവുമാണു റോഡുകള്‍ നന്നാക്കാത്തതിനു പ്രധാന കാരണം.
പല ജില്ലകളിലും കുഴികള്‍ അപകടകാരികളായി മാറിയിട്ടുണ്ട്. ജലജീവന്‍ പദ്ധതിയില്‍ റോഡ് പുനരുദ്ധാരണം കരാറുകാരുടെ ഉത്തരവാദിത്വമാണെങ്കിലും കോടികളുടെ കുടിശിക കാരണം അറ്റകുറ്റപ്പണി മുടങ്ങുകയാണ്.
റോഡ് നന്നാക്കുന്നതില്‍ ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് പണം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്നും പിന്നീട് ഈ തുക വാട്ടര്‍അഥോറിറ്റി നല്‍കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പുതന്നെ അറിയിച്ചിരിക്കുന്നത്.
District News
കൊച്ചി: ചെല്ലാനത്തെ കുടിവെള്ള പ്രശ്നത്തിനെതിരെയുള്ള സമരം താത്കാലികമായി അവസാനിപ്പിച്ച് നാട്ടുകാര്‍. വാട്ടര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മായയുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത ദിവസം പൊട്ടിയ പൈപ്പുകള്‍ മാറ്റി പമ്പിംഗ് നടത്താമെന്നു തീരുമാനമായതോടെയാണ് താത്കാലികമായി സമരം നിര്‍ത്തിവച്ചത്.
ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിന്, ചെല്ലാനം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. സാംസണ് ആഞ്ഞിലിപറമ്പില് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഫലം കണ്ടത്. അതേസമയം, കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചെല്ലാനത്തു നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചിരുന്നു. ഒരു മാസത്തിലേറെയായി പ്രദേശത്തു കുടിവെള്ളം ലഭിക്കുന്നില്ല.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് ചെല്ലാനം പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ നിവാസികള്‍ പ്രതിഷേധിച്ചത്. വാര്‍ഡ് മെംബര്‍ ടോണി തയ്യിലിന്റെ നേതൃത്വത്തില്‍ തീരദേശ ഹൈവേയിലെ മാളികപറമ്പ് കവലയിലെ റോഡ് ഉപരോധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തി.
വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി റോഡില്‍ എത്തിയതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണമ്മാലി സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം സമരക്കാരെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രൂക്ഷ ഗന്ധമുള്ള മലിനജലമാണ് പൈപ്പുകളില്‍ ഇപ്പോള്‍ എത്തുന്നതെന്നും എത്ര പരാതിപ്പെട്ടിട്ടും അനങ്ങാപ്പാറയായി ഇരിക്കുന്ന സംവിധാനങ്ങളെ അനക്കാനുള്ള സമരമാണിതെന്നും ഫാ. സാംസണ് ആഞ്ഞിലിപറമ്പില് പറഞ്ഞു.
District News
നെടുമങ്ങാട്: വാട്ടർ അഥോറിട്ടി നെടുമങ്ങാട് ഓവർസിയർ ഓഫീസ് പരിധിയിൽ കുടിവെള്ള മുടക്കം പതിവാകുന്നു. ഐഎസ് ആർഒ ലൈനിനു കീഴിൽ വരുന്ന നൂറുകണക്കിന് ഉപഭോക്താക്കളാണ് ശുദ്ധജലം കിട്ടാതെ ദിവസങ്ങളായി വലയുന്നത്.
കല്ലിംഗൽ, വാണ്ട, പനച്ചമൂട്, മുഖവൂർ, കരുപ്പൂര് ഭാഗങ്ങളിൽ പൈപ്പ് വെള്ളം മുടങ്ങിയിട്ട് നാലു ദിവസമായെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ആഴ്ചയിൽ മൂന്നു ദിവസം ഈ ലൈനിൽ വെള്ളം ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഷെഡ്യൂൾ അനുസരിച്ചല്ല വെള്ളം നൽകുന്നതെന്നാണ് പരാതി.
ഉപഭോക്താക്കളുടെ എണ്ണം ഏറിയതോടെ വട്ടപ്പാറ, പുലിപ്പാറ, ഐഎസ്ആർഒ എന്നിങ്ങനെ ലൈനുകൾ നിശ്ചയിക്കുകയും നിയന്ത്രിത ദിവസങ്ങളിൽ മാത്രം വെള്ളം നൽകുകയുമാണ് അധികൃതർ ചെയ്തിരുന്നത്. ഇക്കാര്യത്തിൽ കൃത്യത പാലിക്കാത്തതിനാൽ വെള്ളം ഏതുദിവസം കിട്ടുമെന്നറിയാതെ വിഷമത്തിലാണു നാട്ടുകാർ.
മതിയായ വെള്ളം സംഭരിച്ചു മുൻകരുതൽ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കുമെന്നും ജലഅഥോറിട്ടി ഓഫീസ് വൃത്തങ്ങൾ പ്രതികരിച്ചു.
Kerala
കോഴിക്കോട്: മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടിയതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടുകയും റോഡിൽ പലയിടത്ത് മണ്ണ് അടിഞ്ഞുകൂടുകയും ചെയ്തു. റോഡിൽ ഗർത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.
പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിംഗ് നിർത്തിവച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്.
കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. പിന്നാലെ ഗതാഗതം തടസപ്പെട്ടിരുന്നു.
Kerala
കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നു. ജല അതോറിറ്റിയുടെ ഫീഡർ ടാങ്കിന്റെ ഭിത്തിയാണ് തകർന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഒരു കോടി 38 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് ആണ് തകർന്നത്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശ വാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
വെള്ളം കയറിയതോടെ പ്രദേശത്തെ ചെറിയ റോഡുകളിലുൾപ്പെടെ വെള്ളം കയറിയതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിയായിട്ടുണ്ട്. ഉമ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
District News
കടുത്തുരുത്തി; നിലയ്ക്കലില്‍ 20 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള മൂന്ന് കുടിവെളള ടാങ്ക് സ്ഥാപിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇതിലൂടെ ശബരിമലയിലെ കുടിവെളള പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അഥോറിറ്റിയുടെ കടുത്തുരുത്തി ഡിവിഷന് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസം ഗിക്കുകയായിരുന്നു മന്ത്രി.
കേരളം വളരെ കാലമായി ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ജലലഭ്യതയെന്നും എന്നാല്‍ ഭൂഗര്‍ഭജലം കുറയുന്നതും കടലിലെ ജലനിരപ്പ് ഉയരുന്നതും ജലാശയങ്ങളിലെ വെള്ളം മലിനപ്പെടുന്നതും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിക്കുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് കാരണമാകുന്നതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ശുദ്ധീകരിച്ച ജലം ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ദൗത്യമാണ് ജലജീവന്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാലങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജലഅഥോറിറ്റി ഓഫീസുകളാണ് ഇതോടെ ഒരു കുടക്കീഴിലായിരിക്കുന്നത്. മോന്‍സ് ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണ്സണ് കൊട്ടുകാപ്പളളി, രാജു ജോണ്‍ ചിറ്റേത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.ബി. സ്മിത, ടി.കെ. വാസുദേവന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പായിപ്പാട്: ജല്‍ ജീവൻ മിഷന് പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചില്ല. റോഡുകളിലെ യാത്രാ ദുരിതത്തിലായ പായിപ്പാട് എട്ടാംവാര്‍ഡ് നിവാസികള്‍ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനനെ നേരില്‍ക്കണ്ട് പ്രതിഷേധം അറിയിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജൂലൈ 14ന് മുമ്പ് റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാമെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്മേല് പ്രതിഷേധം അവസാനിപ്പിച്ചു. അബ്ദുല്‍ കലാം, നാസര്‍ കുളത്തിങ്കല്‍, അനീഷ് തന്‍സില്‍, മായ, ശോഭന, സെലീന, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.