കേളകം: അധ്യയന വർഷം ആരംഭിച്ച ആദ്യദിനത്തിൽ തന്നെ സ്കൂളിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന റോഡ് ഭാഗം കുത്തിപ്പൊളിച്ച് വാട്ടർ അഥോറിറ്റി. എംജിഎം ശാലോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രധാന പ്രവേശന കവാടത്തോട് ചേർന്ന ഭാഗമാണ് കുടിവെള്ള പൈപ്പിടാനായി വാട്ടർ അഥോറിറ്റി കുത്തിപ്പൊളിച്ചത്. ഇതോടെ സ്കൂളിലേക്കുള്ള പ്രധാന പ്രവേശന മാർഗം ചെളിയും മണ്ണും നിറഞ്ഞ നിലയിലാണ്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നലെ രാവിലെ സ്കൂളിലെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും ചെളിക്കുളമായി മാറിയ പ്രവേശന കവാടത്തിലൂടെയാണ് സ്കൂളിലേക്ക് കടന്നു പോകേണ്ടി വന്നത്.
സ്കൂൾ വാഹനങ്ങളും മറ്റു വാഹനങ്ങളും സ്കൂളിലേക്കും തിരിച്ചു വരുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. പ്രധാന കവാടത്തിന് കുറുകെ കുഴിയെടുത്ത് മണ്ണ് കൂട്ടിയിട്ടതിനാൽ മഴ പെയ്താൽ സ്ഥിതി കൂടുതൽ ദുഷ്കരമാകും. വിദ്യാർഥികളെ ദുരിതത്തിലാക്കിയ പൈപ്പിടൽ പ്രവൃത്തി ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു.