മുണ്ടക്കയം: മുണ്ടക്കയം ബൈപാസിൽ ഓപ്പൺ ജിം ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ പ്രദേശം സാമൂഹ്യവിരുദ്ധരുടെ പിടിയിൽ. വ്യായാമത്തിലൂടെ പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാമെന്ന ആശയം മുൻനിർത്തിയാണ് ബൈപാസ് റോഡിനു സമീപം ജില്ലാ പഞ്ചായത്ത് മുൻ അംഗം പി.ആർ. അനുപമ അനുവദിച്ച തുക ഉപയോഗിച്ച് കഴിഞ്ഞ ഭരണസമിതി ഓപ്പൺ ജിം സ്ഥാപിച്ചത്.
കുട്ടികൾക്കും യുവാക്കൾക്കും പ്രായമായവർക്കും ഇവിടെ വന്നു വ്യായാമം ചെയ്യുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലും പേർ വ്യായാമത്തിനായി ഇവിടം ഉപയോഗിക്കുന്നത്. ഇത് കണക്കിലെടുത്ത് സമീപം ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.
എന്നാൽ, നാളുകളായി ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. രാത്രിയാകുന്നതോടെ പ്രദേശമാകെ ഇരുളിന്റെ പിടിയിലമരും. ഇതു മുതലെടുത്ത് പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യവും വർധിക്കുകയാണ്.
രാത്രികാലങ്ങളിൽ ഓപ്പൺ ജിമ്മിലും പരിസരപ്രദേശങ്ങളിലും ലഹരി സംഘങ്ങൾ തമ്പടിക്കുന്നതായും ലഹരിക്കച്ചവടത്തിനുള്ള മേഖലയായി ഇവിടം മാറ്റിയതായും ആരോപണമുണ്ട്.
ഓരോ ദിവസവും നിരവധി ആളുകളാണ് പ്രഭാത, സായാഹ്ന സവാരിക്കായി ബൈപാസിന്റെ നടപ്പാത ഉപയോഗിക്കുന്നത്. റോഡിലെ വെളിച്ചക്കുറവ് ഇവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ പ്രദേശത്ത് തമ്പടിക്കുന്നതോടെ പലരും ഇതുവഴി കടന്നുപോകുവാനും മടിക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ അടിയന്തരമായി പരിഹരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.