അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ സംഘർഷം പതിവാകുന്നു. സ്റ്റാൻഡിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് ഒരു സ്ത്രീയും പുരുഷനും ചേർന്ന് ഒരു യുവാവിനെ മർദ്ദിച്ചു. ഒടുവിൽ നട്ടുകാർ ഇടപെട്ടതോടെയാണ് സംഘർഷം ഒഴിവായത്.
അടൂർ കെഎസ്ആർടിസി സ്റ്റാൻഡ് സാമുഹ്യ വിരുദ്ധരുടെ താവളമാണ്. നഗരത്തിൽ സന്ധ്യ മയങ്ങിയാൽ ആയിരുന്നു മുമ്പ് സാമൂഹ്യ വിരുദ്ധർ എങ്കിൽ ഇപ്പോൾ പകൽ സമയത്തും ഇവരുടെ ശല്യം കൂടുതലാണ്. ഒരു മാസം മുൻപ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ഒരു സ്ത്രീ കുട്ടിയുമായി നിന്നപ്പോൾ മദ്യപൻ ശല്യം ചെയ്തു.
ഇത് ചോദ്യം ചെയ്തതാണ് യുവാവിനെതിരേ മദ്യപൻ തിരിഞ്ഞ സംഭവം ഉണ്ടായി. പകലും രാത്രിയും ഈ കാത്തിരുപ്പു കേന്ദ്രത്തിലാണ് മദ്യപസംഘം കിടന്നുറങ്ങുന്നത്.
അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ രാത്രിയിൽ നിരീക്ഷണത്തിനായി പോലീസ് എത്താറുണ്ടെങ്കിലും പകൽ സമയം ഈ സേവനമില്ല. പോലീസ് എയ്ഡ് പോസ്റ്റിൽ പോലീസോ ഹോം ഗാർഡോ ഉണ്ടെങ്കിലും പരാതി പറഞ്ഞാൽ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയുമുണ്ട്.