Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി പി. രാജീവ്.
അന്വേഷണത്തെയടക്കം വിമർശിച്ചാണ് പ്രതിപക്ഷം നിയമസഭ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തേഞ്ഞുടഞ്ഞ് തകർന്നു പോയി. ഹൈക്കോടതിയുടെ നിരീക്ഷണം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇനി എന്തായുധമാണ് പ്രയോഗിക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള വനം-വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്മേൽ ഗവർണർ അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ പൊതുവായ താത്പര്യം മുൻനിർത്തിയാണ് സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്നും രാജീവ് വ്യക്തമാക്കി.
Kerala
കൊച്ചി: ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന അന്ത്യ അത്താഴത്തെ വികലമായി പ്രദര്‍ശിപ്പിച്ച കൊച്ചി ബിനാലെ സംഘാടകര്‍ മാപ്പ് പറയണമെന്നും ‘മൃദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന ദൃശ്യരൂപം ബിനാലെയില്നിന്നു പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
ഇനിയും ഇത്തരത്തിലുള്ള ക്രൈസ്തവ അവഹേളനങ്ങള്‍ ഒരു രീതിയിലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ബിനാലെയിലെ വിവാദ ചിത്രപ്രദര്‍ശനത്തെക്കുറിച്ച് സാംസ്കാരികവകുപ്പും ആഭ്യന്തരവകുപ്പും കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു .
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.