International
പാരീസ്: ഇസ്രയേൽ ദേശീയസുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനു ഫ്രാൻസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ് അറിയിച്ചു.
ഗാസയിലേക്കു സഹായവുമായെത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല എന്ന കപ്പലിലെ സന്നദ്ധപ്രവർത്തകരെ തടവിലാക്കി കൈകാലുകൾ ബന്ധിച്ച് അപമാനിക്കുന്ന ദൃശ്യങ്ങൾ ബെൻ-ഗ്വിർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്രേലി മന്ത്രിക്കെതിരേ യൂറോപ്യൻ യൂണിയൻ മുഴുവൻ പ്രവേശനവിലക്ക് ഏർപ്പെടുത്തണമെന്നും ജീൻ നോയൽ ബാരറ്റ് ആവശ്യപ്പെട്ടു.
മന്ത്രിയുടെ നിലപാടിനെതിരേ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പെരുമാറ്റം മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്ന് നെതന്യാഹു വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എക്സിറ്റ് പോളുകൾക്ക് വിലക്കേർപ്പെടുത്തി.
നാളെ രാവിലെ ഏഴു മുതൽ ഈ മാസം 29ന് വൈകുന്നേരം 6.30 വരെയാണു എക്സിറ്റ് പോളുകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കേർപ്പെടുത്തിയത്.
കമ്മീഷൻ നിർദേശിച്ചിരിക്കുന്ന സമയപരിധിയിൽ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതോ വാർത്താമാധ്യമങ്ങളിലൂടെയോ മറ്റോ അവ സംപ്രേഷണം ചെയ്യുന്നതോ കുറ്റകരമായിരിക്കും.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(എ) യുടെ ലംഘനമായി കരുതുന്ന കുറ്റകൃത്യത്തിന് രണ്ടു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേരളത്തിനുപുറമെ, ആസാം, പുതുച്ചേരി എന്നിവിടങ്ങളിലും നാളെയാണു വോട്ടെടുപ്പ്. തമിഴ്നാട്ടിൽ 23നും പശ്ചിമ ബംഗാളിൽ 23, 29 തീയതികളിലുമാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് അഞ്ചിടത്തും ഫലം പ്രഖ്യാപിക്കുക.
International
പാരീസ്: അമേരിക്കൻ അംബാഡർ ചാൾസ് കുഷ്നറിനു ഫ്രഞ്ച് സർക്കാരിന്റെ വിലക്ക്. ഫ്രഞ്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാവില്ല.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് ക്വന്റിൻ ഡെറാൻക്യൂ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ എംബസി പുറപ്പെടുവിച്ച വിവാദ പ്രസ്താവനയിൽ വിശദീകരണം നല്കാൻ ചാൾസ് കുഷ്നർ എത്താതിരുന്നതാണു കാരണം.
കഴിഞ്ഞയാഴ്ച തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മർദനമേറ്റാണ് ഡെറാൻക്യൂ മരിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനു തുല്യമാണിതെന്ന വാദങ്ങളുണ്ടായി.
അക്രമാസക്ത മൗലിക ഇടതുപക്ഷ വാദങ്ങൾ ഫ്രാൻസിൽ ഉയരുന്നുണ്ടെന്നും പൊതുജന സുരക്ഷയെക്കരുതി ഇതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അമേരിക്കൻ എംബസി പ്രതികരിച്ചത്. ഇതേത്തുടർന്ന്, ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ അമേരിക്കൻ അംബാസഡർ നേരിട്ടു ഹാജരായി വിശദീകരണം നല്കാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഫ്രാൻസിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ നടപടിഎടുക്കുന്നില്ല എന്ന പ്രസ്താവനയുടെ പേരിൽ 2025 ഓഗസ്റ്റിലും വിദേശകാര്യ മന്ത്രാലയം കുഷ്നറിനോട് വിശദീകരണം തേടിയിരുന്നു. അന്നും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.
National
ന്യൂഡൽഹി: കാന്പസുകളിൽ സാമൂഹിക തുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങളുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉടലെടുത്തതിനു പിന്നാലെ പ്രതിഷേധങ്ങൾ വിലക്കി ഡൽഹി സർവകലാശാല.
കാന്പസുകളിൽ ഒരു മാസത്തേക്കാണു പൊതുയോഗങ്ങൾ, ഘോഷയാത്രകൾ, പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ എന്നിവ വിലക്കി ഉത്തരവിറക്കിയത്.
സാമൂഹികതുല്യത ഉറപ്പാക്കാനായി യുജിസി പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തുന്നതിനിടെ വിദ്യാർഥിസംഘങ്ങൾ കഴിഞ്ഞദിവസം ഏറ്റുമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സർവകലാശാലയുടെ പ്രോക്ടറായ പ്രഫ. മനോജ് കുമാർ സിംഗ് പ്രതിഷേധങ്ങൾ വിലക്കിയുള്ള ഉത്തരവിറക്കിയത്.
കാന്പസിനുള്ളിലെ അനിയന്ത്രിതമായ പൊതുസമ്മേളനങ്ങൾ ഗതാഗത തടസത്തിനും ജീവനു ഭീഷണിയക്കും പൊതുസമാധാനത്തിന്റെ തടസപ്പെടലിനും കാരണമാകുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്പ്പറേഷന് പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് രണ്ട് വൈകുന്നേരം ആറു മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് വൈകുന്നേരം ആറു വരെയാണ് മദ്യനിരോധനം.
കൂടാതെ തീർഥാടകർക്കും പൊതുജനങ്ങൾക്കും പൂർണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.
National
ന്യൂഡൽഹി: കൊറിയൻ ഗെയിമുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്, ഉത്തർപ്രദേശിൽ മരിച്ച സഹോദരിമാരുടെ മുത്തച്ഛൻ.
ഡൽഹി സ്വദേശിയായ ചേതൻ കുമാറിന്റെ മക്കളായ നിഷിക (16), പ്രാചി (14), പഖി (12) എന്നിവരാണ് ബുധനാഴ്ച ഗാസിയാബാദിലുള്ള ഭാരത് സിറ്റി ഫ്ലാറ്റിൽനിന്നു ചാടി മരിച്ചത്. സഹോദരിമാർ കൊറിയൻ ഗെയിമുകളോട് തീവ്രമായ അഭിനിവേശം കാണിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ഗെയിമുകൾ നിരോധിക്കണമെന്ന് ഇവരുടെ മുത്തച്ഛൻ ദിലീപ് ആവശ്യപ്പെട്ടത്. മറ്റൊരാൾക്ക് തങ്ങളുടെ അവസ്ഥ വരരുതെന്നും ഇനിയൊരു ജീവൻകൂടി നഷ്ടപ്പെടരുതെന്നും അദേഹം പറഞ്ഞു.
കെ-പോപ് സംഗീതവും ഓണ്‍ലൈൻ ഗെയിമുകളുമുൾപ്പെടെയുള്ള കൊറിയൻ സംസ്കാരത്തോടുള്ള കുട്ടികളുടെ ആരാധന വ്യക്തമാകുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. 2020 മുതൽ സ്കൂളിൽ പോകാതിരിക്കുന്ന പെണ്‍കുട്ടികൾക്ക് സാമൂഹികജീവിതമുണ്ടായിരുന്നില്ലെന്നും ഫ്ലാറ്റിനടുത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു. കൊറിയൻ സിനിമകളുൾപ്പെടെ കാണാനും ഗെയിം കളിക്കാനും ഉപയോഗിക്കുന്ന ഫോണിന്റെ ഉപയോഗത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പിതാവ് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നായി രുന്നു ആത്മഹത്യ.
National
ഭുവനേശ്വർ: ഒഡീഷയിലെ കോറാപുടിൽ റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണം നിരോധിച്ച വിവാദ നടപടി പിൻവലിച്ച് കളക്ടർ.
വെള്ളിയാഴ്ചയാണ് ജില്ലയിൽ ഇറച്ചി, മീൻ, മുട്ട തുടങ്ങി എല്ലാത്തരം മാംസഭക്ഷണങ്ങളുടെയും വിൽപ്പന നിരോധിച്ച് കളക്ടർ മനോജ് സത്യവാൻ മഹാജൻ ഉത്തരവിറക്കിയത്. ഇതിനെത്തുടർന്ന് വലിയ തോതിലുള്ള പ്രതിഷേധമാണ് പൊതുജനങ്ങളിൽനിന്ന് ഉയർന്നുവന്നത്. ഇതോടെ കളക്ടർ വിവാദ ഉത്തരവ് പിൻവലിക്കുകയായിരുന്നു.
National
ചെന്നൈ: ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശം കണ്ടെത്തിയതിന് പിന്നാലെ ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപിന്റെ നിർമാണവും വിൽപനയും നിരോധിച്ച് തമിഴ്നാട് സർക്കാർ. ഈതലീന്‍ ഗ്ലൈക്കോള്‍ പരിശോധനയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമാകുന്നതാണ് ഈതലീന്‍ ഗ്ലൈക്കോള്‍. ബിഹാറിൽ നിന്നായിരുന്നു കഫ് സിറപ് നിർമിച്ച് വിപണിയിലെത്തിച്ചിരുന്നത്. തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് ആണ് വിഷാംശം കണ്ടെത്തിയത്.
മരുന്നിന്റെ ഉപയോഗം വൃക്ക, മസ്തിഷ്കം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതര തകരാറുണ്ടാക്കുകയും ചില ഘട്ടങ്ങളില്‍ മരണത്തിനുപോലും കാരണമായേക്കാമെന്നും തമിഴ്നാട് ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകുന്നു.
എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനുമാണ് കർശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ആല്‍മണ്ട് കിറ്റ് സിറപിന്റെ വില്പന ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനോ, വിശദീകരണം ലഭ്യമാക്കുന്നതിനോ 94458 65400 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാനും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Sports
ധാക്ക: ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തി. അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്മാനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് കടുത്ത നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിർത്തിവയ്ക്കാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
മുസ്താഫിസുർ റഹ്മാനെ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു ബിസിസിഐ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനു പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇതു ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.