International
ടെഹ്റാൻ: ഇറാനിൽ സർക്കാർ ഇന്റർനെറ്റ് നിരോധിച്ചിരിക്കേ ഇതു മറികടക്കാൻ സ്റ്റാർലിങ്ക് സാങ്കേതികവിദ്യയുമായി അമേരിക്കൻ ആക്ടിവിസ്റ്റുകൾ രംഗത്ത്. രാജ്യത്തു പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് നാളുകളായി ഇറാൻ ഭരണകൂടം ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്.
ഇതുമൂലം പുറംലോകവുമായി ബന്ധപ്പെടാനാകാതെയും മറ്റും ജനം അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ഈ സാഹചര്യത്തിലാണ് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് എത്തിക്കാൻ സന്നദ്ധ പ്രവർത്തകർ ശ്രമിക്കുന്നത്.
ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ ഇറാനിലേക്കു രഹസ്യമായി കടത്താൻ ഇവർ പദ്ധതിയിടുന്നു. അതിർത്തികൾ വഴി ചെറിയ പാഴ്സലുകളായി ഇവ എത്തിക്കാനാണ് ആക്ടിവിസ്റ്റുകളുടെ ശ്രമം. കാനഡയിലുള്ള ഇറേനിയൻ പ്രവാസികളും ഈ ദൗത്യത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇന്റർനെറ്റ് ലഭിക്കുന്നതോടെ ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
വിവരങ്ങൾ തടഞ്ഞുവച്ച് ഭരണം തുടരാമെന്ന ഇറാന്റെ മോഹത്തിന് സ്റ്റാർലിങ്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽനിന്നുള്ള തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുന്നിലെത്താൻ ഇതു സഹായിക്കും. ഇന്റർനെറ്റ് സേവനം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമല്ലെന്ന് ആക്ടിവിസ്റ്റുകൾ വാദിക്കുന്നു.
എന്നാൽ ഇതു തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാൻ ആരോപിച്ചു. നിലവിൽ ഇറാന്റെ പല നഗരങ്ങളിലും വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് വലിയ സഹായമായി മാറുമെന്ന് വിദഗ്ധർ കരുതുന്നു. ഇത് ഇറാനിലെ ജനങ്ങൾക്കു വിവരങ്ങൾ കൈമാറാൻ വലിയ സഹായമാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തിനു പരോക്ഷമായ പിന്തുണ നൽകുന്നതായാണ് സൂചനകൾ. ഇറാൻ ഭരണകൂടത്തിന്റെ ക്രൂരതകൾ ലോകമറിയണമെങ്കിൽ അവിടത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർക്കും സാധാരണക്കാർക്കും സത്യസന്ധമായ വാർത്തകൾ അറിയാൻ ഇതിലൂടെ സാധിക്കും.
ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ചിലയിടങ്ങളിൽ സ്റ്റാർ ലിങ്ക് ലഭ്യമാക്കിയെങ്കിലും സർക്കാർ ഇവ കണ്ടുകെട്ടിയിരുന്നു. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ ആദ്യം തകർത്തത് അവിടത്തെ വാർത്താവിനിമയ ബന്ധങ്ങളായിരുന്നു. എന്നാൽ, ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി സ്റ്റാർ ലിങ്ക് രംഗത്തെത്തിയതോടെ ഈ പ്രതിസന്ധി മറികടക്കാൻ യുക്രെയ്ൻ സർക്കാരിനായി.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.
യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞു. പ്ലാമൂട്ടുകട ഭാഗത്തെ ബൈപ്പാസിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ മാരുതി ഡിസയർ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കാർ യാത്രക്കാർക്കും ഥാറിലുണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. കാറിന്റെ പിൻഭാഗത്ത് ഇടിച്ച് വലതുവശത്തെ ഡിവൈഡറും മറികടന്ന വാഹനം തമിഴ്നാട് ഭാഗത്തേക്കുള്ള റോഡിലാണ് തലകീഴായി മറിഞ്ഞ് കിടന്നത്. ഈ സമയം മറ്റ് വാഹനങ്ങൾ ഇതേ ലൈനിൽ കടന്നുപോകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഥാറിൽ ഉണ്ടായിരുന്ന യുവാക്കൾ അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
District News
കോട്ടയം: നാളുകളായി മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന നാട്ടകം-പാറേച്ചാല്‍ റോഡിലെ മാലിന്യങ്ങള്‍ നീക്കി. ഗ്രാമീണഭംഗി ആസ്വദിച്ച് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ നിരവധി പേര് എത്തിയിരുന്ന റോഡായിരുന്നു നാട്ടകം-പാറേച്ചാല്‍ ബൈപ്പാസ്.
പക്ഷേ, പിന്നീട് റോഡരികുകൾ കാടുമൂടിയതോടെ മാലിന്യനിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു. പ്രദേശം സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയായുടെയും താവളമാവുകയും ചെയ്തു. ഇതോടെ പ്രഭാത -സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ എത്തിയിരുന്നവരും ബൈപ്പാസ് റോഡിനെ കൈവിട്ടു.
രാത്രികാലങ്ങളില്‍ ലോറികളില്‍ കക്കൂസ് മാലിന്യങ്ങളും കേറ്ററിംഗ് മാലിന്യങ്ങളും എത്തിച്ചു ബൈപ്പാസിലെ വിവിധയിടങ്ങളില്‍ തള്ളുന്നതു പതിവായി. കടുത്ത ദുര്‍ഗന്ധം മൂലം വഴിനടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയുമായി. നിരവധി തവണ ഇവിടത്തെ മാലിന്യം തള്ളൽ സംബന്ധിച്ചു പരാതികള്‍ ഉയര്‍ന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
വിവിധ കോണുകളില്‍നിന്നു പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടര്‍നടപടികളെടുക്കാന്‍ തീരുമാനമെടുത്തു. തുടർന്ന് നഗരസഭയുടെ മേല്‍നോട്ടത്തില്‍ ബൈപാസ് റോഡിലെ മാലിന്യങ്ങള്‍ നീക്കി റോഡിലെ കാടും പടലും വെട്ടിനീക്കുകയുമായിരുന്നു.
പ്രധാന റോഡിലെ തിരക്കൊഴിവാക്കി നാട്ടകം, തിരുവാതുക്കല്‍, സിമന്റ് കവല, ഇല്ലിക്കല്‍, കുമരകം മേഖലകളിലേക്കു പോകുന്ന നുറൂകണക്കിനു യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡാണിത്.പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമായി മുമ്പു തണല്‍ മരങ്ങളും ഇല്ലി, മുള തുടങ്ങിയവയും നട്ടുപ്പിടിപ്പിച്ചിരുന്നു.
കൃത്യമായ പരിചരണം ഇല്ലാതായതോടെ ഇവയെല്ലാം നശിച്ചു. പ്ലാസ്റ്റിക്, ചില്ലുകുപ്പികള്‍, സ്നഗി, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും നിരന്നുകിടക്കുന്ന സ്ഥിതിയായിരുന്നു. കൃഷിയിറക്കുന്ന പാടശേഖരങ്ങളില്‍ മദ്യക്കുപ്പികള്‍ നിറഞ്ഞു.
സിസിടിവി കാമറകള്‍ പ്രദേശത്ത് ഇല്ലാത്തതും മാലിന്യം തള്ളല്‍ പതിവാകുന്നതിനു കാരണമായി. റോഡിലെ തണല്കണ്ട് വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ചശേഷം ഭക്ഷണത്തിന്റെ കവറുകളും വെള്ളക്കുപ്പികളും തള്ളുന്നതും പതിവായിരുന്നു.
ഇവിടങ്ങളിലെ വഴിവിളക്കുകള്‍ തെളിയാത്തതും മാലിന്യനിക്ഷേപകര്‍ക്ക് സഹായകമായിരുന്നു. തൊഴിലാളികള്‍ ഇവിടെ നിരന്നുകിടന്ന മുഴുവന്‍ മാലിന്യങ്ങളും നീക്കി പ്രദേശം വൃത്തിയാക്കി. പ്രദേശത്തെ വഴിവിളക്കുകള്‍ തെളിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.