പാലത്തിന്റെ പില്ലറിന്റെ കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചപ്പോൾ.
പാലത്തിന്റെ പില്ലർ നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണത്തിലെ പ്രധാനപ്പെട്ട ഘട്ടമായ മണിമല റോഡിന്റെയും ചിറ്റാർ പുഴയുടെയും മുകളിലൂടെ കടന്നുപോകുന്ന പാലത്തിന്റെ പില്ലർ നിർമാണത്തിലെ കോൺക്രീറ്റിംഗ് ജോലികൾ ഇന്നലെ രാവിലെ ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടാഴ്ചയായി പില്ലർ ജോലികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
ആദ്യം തയാറാക്കിയ പ്ലാനിൽ പാലത്തിന്റെ പ്രധാനപ്പെട്ട തൂണുകളിൽ ഒന്നായ പി-വൺ പില്ലറിന് 2.3 മീറ്റർ ഉയരമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉദ്ദേശിച്ച നിലയിൽ അടിത്തറയിൽ പാറ കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ടും ലഭ്യമായ പാറയ്ക്ക് ചെരിവുണ്ടായിരുന്നതിനാലും പില്ലറിന്റെ ഉയരം 3.5 മീറ്ററായി നിശ്ചയിക്കേണ്ടി വന്നു.
ഇങ്ങനെ പാലത്തിന്റെ ഡിസൈനിൽ വന്ന മാറ്റം സാങ്കേതികവിദ്യയിൽ ഇന്ത്യയിലെ ഉന്നത സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അംഗീകാരം അനിവാര്യമായിരുന്നു. സാധാരണ ഐഐടിയിൽ പുതുക്കിയ രൂപരേഖ സമർപ്പിച്ചാൽ മൂന്നുമാസം കാലതാമസം വരുന്നതാണ്. ആദ്യം ഹിമാചൽപ്രദേശിലെ ഐഐടി മാണ്ഡിയുടെയും രണ്ടാമതായി ഐഐടി മദ്രാസിന്റെയും വിദഗ്ധാഭിപ്രായം തേടി ഒരാഴ്ചക്കുള്ളിൽ തന്നെ പുതുക്കിയ രൂപരേഖയ്ക്ക് അംഗീകാരം ലഭ്യമാക്കി.
പുതുക്കിയ രൂപരേഖയ്ക്ക് ഐഐടി നൽകിയ അംഗീകാരം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് വീണ്ടും വിദഗ്ധാഭിപ്രായത്തിന് സമർപ്പിക്കുകയും ഉപദേശം ലഭിച്ച ശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ അന്തിമ അംഗീകാരത്തോടെ കോൺക്രീറ്റ് ജോലികൾ ആരംഭിക്കുകയായിരുന്നു.
ബൈപാസ് നിർമാണത്തിലെ പുരോഗതി വിലയിരുത്താനും തുടർപ്രവർത്തനങ്ങൾ ആലോചിക്കാനും പൊതുമരാമത്തുമന്ത്രിയുടെ സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരളയുടെ ഉദ്യോഗസ്ഥരുടെ യോഗം ഇന്നു രാവിലെ 11ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരും. റോണി കെ. ബേബി എംഎൽഎയുടെ അഭ്യർഥന പ്രകാരമാണ് പൊതുമരാമത്തുമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്.