തിരുവനന്തപുരം: നൂറുകണക്കിനു രോഗികൾ ദിവസേന ചികിത്സ തേടിയെത്തുന്ന വെട്ടുകാട് യുപിഎച്ച്സി (അർബൻ പ്രൈമറി ഹെൽത്ത് സെന്റർ) പരിമിതമായ നാലു ഷട്ടർ മുറികളിൽ നിന്നു മാറ്റി ആവശ്യമായ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പള്ളിത്തുറ മുതൽ വലിയതുറ വരെയുള്ള തീരദേശ മേഖലകൾക്കു പുറമെ ഓൾസെയിന്റ്സ്, കരിക്കകം, വള്ളക്കടവ്, മാധവപുരം, കൊച്ചുവേളി തുടങ്ങിയ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും മറ്റു തൊഴിലാളികളും ഉൾപ്പെടെ വലിയൊരു ജനവിഭാഗം ചികിത്സയ്ക്കായി ആശ്രയിക്കുന്ന പ്രധാന സർക്കാർ ആരോഗ്യകേന്ദ്രമാണിത്. പ്രതിദിനം ഏകദേശം 250 രോഗികൾ എത്തുന്ന കേന്ദ്രത്തിൽ ആവശ്യമായ പരിശോധനാ മുറികൾ, കാത്തിരിപ്പ് സൗകര്യം, രോഗികളെ നിരീക്ഷിച്ചു കിടത്തി ചികിത്സിക്കാനുള്ള സംവിധാനം തുടങ്ങിയവ അപര്യാപ്തമാണെന്നു ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
പരിമിതമായ സ്ഥലത്തു രോഗികളെ പരിശോധിക്കുന്നതു ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം രോഗികളുടെ സ്വകാര്യതയെയും ബാധിക്കുന്നുണ്ട്. മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നതു മത്സ്യത്തൊഴിലാളികളും ദിവസവേതന തൊഴിലാളികളും ഉൾപ്പെടെയുള്ള സാധാരണക്കാരുടെ തൊഴിൽ-ദൈനംദിന ജീവിതത്തെയും ബാധിക്കുന്നതായി യോഗം വിലയിരുത്തി.
വെട്ടുകാട് ഉൾപ്പെടുന്ന പ്രദേശങ്ങളിലും സമീപത്തെ വ്യവസായ മേഖലകളിലും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാണെങ്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ യുപിഎച്ച്സി കെട്ടിടം നിർമിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ഉദ്ഘാടനം ചെയ്തു. വനിതാ ജില്ലാ പ്രസിഡന്റ് മറിയംകുട്ടി ആൽബൻസ് വെട്ടുകാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ഡോ. ലാസർ, മരിയ ജസ്റ്റിൻ, നെപ്പോളിയൻ ഫ്രാൻസിസ്, ജില്ലാ ജനറൽ സെക്രട്ടറി റംല ബീബി ബീമാപള്ളി, ജലസ്തിൻ, ബൈജു, ലീനു വെട്ടുകാട് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews