പ്രതീകാത്മക ചിത്രം
കോട്ടയം: ഓണവിപണിയില്‍നിന്നു ജില്ലയിലെ കുടുംബശ്രി നേടിയത് രണ്ടു കോടിയില്‍പരം രൂപയുടെ വരുമാനം. ഓണവിപണയിലെ പൂക്കള്‍, പച്ചക്കറികള്‍, ജില്ലയിലെ വിവിധ സിഡിഎസുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിപണന മേളകള്‍, ഓണക്കിറ്റ്, സദ്യ എന്നിവയില്‍നിന്നാണ് 2,75, 83551 രൂപയുടെ വരുമാനം കുടുംബശ്രീ നേടിയത്.
നിറപൊലിമയും ഓണക്കനിയും
ഇത്തവണത്തെ ഓണവിപണിയില്‍ നാടന്‍ പൂക്കളുമായാണ് കുടുംബശ്രീ സജീവമായിരുന്നത്. പൂകൃഷിയിലൂടെ മാത്രം ലഭിച്ചത് 9.32 ലക്ഷം രൂപയാണ്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നിറപൊലിമ പദ്ധതിയുടെ ഭാഗമായി 4,028.5 കിലോഗ്രാം പൂക്കളാണ് വിപണിയിലെത്തിച്ചത്.
പൂക്കള്‍ക്കൊപ്പം ഓണസദ്യക്കാവശ്യമായ പച്ചക്കറികളും കുടുംബശ്രീയുടെ കൃഷിയിടങ്ങളില്‍നിന്ന് നേരിട്ട് വിപണിയിലെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി 54,400 കിലോഗ്രാം പച്ചക്കറികളാണ് വിപണിയിലെത്തിച്ചത്. പച്ചക്കറി വിൽപനയിലൂടെ മാത്രം 33,16,350 രൂപയുടെ വരുമാനം ലഭിച്ചു.
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2,894 സംഘകൃഷി ഗ്രൂപ്പുകള്‍ 2,021 ഏക്കറില്‍ കൃഷിയിറക്കി.
ഇതില്‍ 951 സംഘകൃഷി ഗ്രൂപ്പുകളില്‍നിന്നുള്ള പച്ചക്കറികളും 928 ഗ്രൂപ്പുകളില്‍നിന്നുള്ള കിഴങ്ങുവര്‍ഗങ്ങളും 309 ഗ്രൂപ്പുകളില്‍നിന്നുള്ള പൂക്കളും 706 ഗ്രൂപ്പുകളില്‍നിന്നുള്ള ഏത്തക്കുലകളും വിപണിയിലെത്തിച്ചു. ആകെ 140.6 ഏക്കറില്‍ പൂക്കളും 742.1 ഏക്കറില്‍ പച്ചക്കറികളുമാണ് ജില്ലയില്‍ കൃഷി ചെയ്തിരുന്നത്.
സദ്യയും കിറ്റും മേളയും
വിവിധ സിഡിഎസുകളുടെ നേതൃത്വത്തിലും ജില്ലാതലത്തിലും ഓണം വിപണന മേളകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു. 154 മേളകളില്‍ 153 എണ്ണവും സിഡിഎസ് തലത്തിലും ഒരെണ്ണം തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് ജില്ലാതലത്തിലുമായിരുന്നു സംഘടിപ്പിച്ചത്. വിപണന മേളകളില്‍നിന്ന് 1,47,30661 രൂപ വരുമാനമായി ലഭിച്ചു. ഓഗസ്റ്റ് 20 മുതല്‍ ഓണസദ്യ ഓര്‍ഡറുകള്‍ സ്വീകരിക്കാനാരാംഭിച്ചത്.
മൊത്തം 10,403 ഓര്‍ഡറുകളാണ് ജില്ലയില്‍ ലഭിച്ചത്. ഓണസദ്യയില്‍നിന്ന് 24, 40140 രൂപ ലഭിച്ചു. ജില്ലയിലാകെ 9,998 ഓണ കിറ്റുകളാണ് കുടുംബശ്രീ വിറ്റഴിച്ചത്. അതില്‍നിന്ന് 61,64,400 രൂപ ലഭിച്ചു. വിപണന മേള, സദ്യ, കിറ്റ് എന്നിവയില്‍നിന്ന് ആകെ വരുമാനമായി ലഭിച്ചത് 2,33,35,201 രൂപയാണ്.
Tags : Nattuvishesham DistrictNews