മുഖ്യമന്ത്രി പ്രമോദ് സാവന്ത്
പനാജി: ശക്തമായ എതിർപ്പുയർന്നതോടെ ഗോവ സർക്കാർ നിർദിഷ്ട മതപരിവർത്തന നിരോധന ബിൽ മാറ്റിവച്ചു. നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം മുഖ്യമന്ത്രി പ്രമോദ് സാവന്ത് ബിൽ സഭയിൽ അവതരിപ്പിക്കാനിരുന്നതാണ്.
എന്നാൽ, സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഭരണപക്ഷത്തെ കത്തോലിക്കാ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ബിൽ സഭയിൽ കൊണ്ടുവരേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.
നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും ഇത്തരം നിയമങ്ങൾ സംസ്ഥാനത്തെ സാമുദായിക സൗഹാർദത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഭരണകക്ഷിയിലെ അംഗങ്ങൾ ഉൾപ്പടെ രംഗത്തു വന്നിരുന്നു.
ബലപ്രയോഗം അല്ലെങ്കിൽ വഞ്ചനയിലൂടെയുള്ള മതപരിവർത്തനത്തിനു ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതായിരുന്നു കരട് ബിൽ.
അതേസമയം, സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സഭാ നേതൃത്വവും വിവിധ സംഘടനകളും ബിൽ താത്കാലികമായി മാറ്റിവയ്ക്കാതെ പൂർണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.
ബിൽ നിലവിൽ പിൻവലിച്ചെങ്കിലും ഭാവിയിൽ ഇതു തിരുത്തലുകളോടെ വീണ്ടും അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
Tags : Goa Government Postpones AnticonversionBill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash