റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്ര
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ നിയമിച്ചു. അയ്യായിരത്തോളം പേർ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കൊടുവിലാണ് അദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്. ക്ഷേത്രത്തിലെ നിർദിഷ്ട സംഭാവനാ തട്ടിപ്പ് വിവാദങ്ങൾക്കും അന്വേഷണങ്ങൾക്കും പിന്നാലെയാണ് ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പുതിയ സിഇഒയെ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം ട്രസ്റ്റിലേക്ക് മദൻ മോഹൻ പാണ്ഡ്യ, മഹേഷ് ഭഗ്ചണ്ഡക, നിർമല യാദവ് എന്നിങ്ങനെ മൂന്ന് പുതിയ അംഗങ്ങളെക്കൂടി നിയമിച്ചിട്ടുണ്ട്. 1986 ഡിസംബറിൽ ഫൈറ്റർ പൈലറ്റായി സേവനമാരംഭിച്ച ജിതേന്ദ്ര മിശ്ര, 38 വർഷത്തെ സേവനത്തിന് ശേഷം ഈ വർഷം മേയ് മാസത്തിലാണ് വിരമിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വെസ്റ്റേൺ കമാൻഡിന്റെ ചീഫ് ആയി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നാഷണൽ ഡിഫൻസ് അക്കാദമി (പൂനെ), എയർഫോഴ്സ് ടെസ്റ്റ് പൈലറ്റ്സ് സ്കൂൾ (ബംഗളൂരു), എയർ കമാൻഡ് സ്റ്റാഫ് കോളേജ് (യുഎസ്എ), റോയൽ കോളേജ് ഓഫ് ഡിഫൻസ് സ്റ്റഡീസ് (യുകെ) എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണനിർവഹണം, സുരക്ഷ, ക്രമീകരണങ്ങൾ എന്നിവയുടെ പൂർണ മേൽനോട്ടം സിഇഒയ്ക്കായിരിക്കും.
ഹിന്ദു ആചാരങ്ങളും പാരമ്പര്യങ്ങളും കർശനമായി പാലിക്കുന്ന ആളായിരിക്കണം സിഇഒ എന്ന് ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. സസ്യാഹാരിയായിരിക്കണമെന്നും മദ്യപാനം പൂർണമായി ഉപേക്ഷിച്ചയാളായിരിക്കണമെന്നും നിബന്ധനയുണ്ടായിരുന്നു.
Tags : JitendraMishra AyodhyaRamTemple LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash