പ്രതീകാത്മക ചിത്രം - എഐ
മുംബൈ: ഓഗസ്റ്റിൽ ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) 29,631 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇത് 23 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ അറ്റ നിക്ഷേപമാണ്.
2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ നിക്ഷേപമാണിത്. കൂടാതെ, നാല് മാസത്തെ വിറ്റഴിക്കലിന് ശേഷം വിദേശ നിക്ഷേപകർ തുടർച്ചയായ രണ്ടാം മാസമാണ് ഓഹരികൾ വാങ്ങുന്നത്.
ഈ വർഷത്തിൽ ആദ്യമായാണ് വിദേശ നിക്ഷേപകർ തുടർച്ചയായി രണ്ട് മാസം ഇന്ത്യൻ ഓഹരികളുടെ വാങ്ങലുകാരാകുന്നത്. ജൂലൈയിൽ എഫ്ഐഐകൾ 20,200 കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ നിക്ഷേപങ്ങൾ ഒരുമിച്ച് കണക്കാക്കുന്പോൾ ഇന്ത്യൻ ഓഹരി വിപണിയിലെ എഫ്ഐഐ നിക്ഷേപം ആകെ 49,831 കോടി രൂപയിലെത്തി. ഇത് ജൂണിൽ രേഖപ്പെടുത്തിയ 49,340 കോടി രൂപയുടെ പിൻവലിക്കലിനെ നേരിടാൻ സഹായിച്ചു.
മ്യൂച്ചൽ ഫണ്ടുകളിൽ നേട്ടം
മ്യൂച്ചൽ ഫണ്ടുകളും വാങ്ങലുകാരായി തുടർന്നു. ജൂലൈയിലെ 61 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഓഗസ്റ്റിൽ 125 കോടി രൂപയുടെ നിക്ഷേപം നടന്നു.രൂപയുടെ മൂല്യം നിലനിർത്തുന്നതിനും കടപ്പത്ര വിപണിയിലേക്ക് വിദേശ മൂലധനം ആകർഷിക്കുന്നതിനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എടുത്ത നടപടികളും അതിനൊപ്പം ഒന്നാം പാദത്തിൽ (ജൂണ് പാദം) കന്പനികൾ കൈവരിച്ച മികച്ച ലാഭവും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.
കടപ്പത്ര വിപണിയിൽ മങ്ങൽ
എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മാസങ്ങളിൽ കടപ്പത്ര വിപണിയിൽ ദൃശ്യമായ ശക്തമായ മുന്നേറ്റം ഓഗസ്റ്റിൽ നിലനിർത്താനായില്ല. കഴിഞ്ഞ രണ്ടു മാസങ്ങളിലായി 58,000 കോടി രൂപയിലധികം വരുന്ന നിക്ഷേപം രേഖപ്പെടുത്തിയശേഷം ഓഗസ്റ്റിൽ എഫ്ഐഐകൾ ജനറൽ ലിമിറ്റഡ് കടപ്പത്രങ്ങൾ വിറ്റഴിക്കാൻ തുടങ്ങുകയും 2,224 കോടി രൂപയുടെ വിൽപന നടത്തുകയും ചെയ്തു.
ഫുള്ളി ആക്സസിബിൾ റൂട്ട് (എഫ്എആർ) വഴിയുള്ള സർക്കാർ സെക്യൂരിറ്റികളിലെ വിദേശ നിക്ഷേപക താൽപര്യവും കുത്തനെ കുറഞ്ഞു. ജൂണിൽ 21,652 കോടി രൂപയായിരുന്ന എഫ്എആർ ബോണ്ടുകളിലെ എഫ്ഐഐ നിക്ഷേപം ഓഗസ്റ്റിൽ വെറും 264 കോടി രൂപയായി താഴ്ന്നു.
കടപ്പത്ര നിക്ഷേപങ്ങളിൽ കുറവുണ്ടായിട്ടും മൊത്തത്തിലുള്ള എഫ്ഐഐ നിക്ഷേപം തുടർച്ചയായ മൂന്നാം മാസവും പോസിറ്റീവായി തുടർന്നു. ജൂലൈയിലെ 40,031 കോടി രൂപയിൽനിന്ന് കുറഞ്ഞ് ഓഗസ്റ്റിൽ എഫ്ഐഐകളുടെ അറ്റ നിക്ഷേപം 25,492 കോടി രൂപയായി.
ഓഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച്, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) 30,918 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതിൽ 18,790 കോടി രൂപ എക്സ്ചേഞ്ചുകൾ വഴിയും 12,128 കോടി രൂപ ‘പ്രൈമറി മാർക്കറ്റ് ആൻഡ് അദർസ്’ വിഭാഗത്തിലൂടെയുമാണ് എത്തിയത്. എഫ്പിഐകൾ ഇന്ത്യയിൽ വാങ്ങലുകാരാകുന്ന തുടർച്ചയായ രണ്ടാം മാസമാണിത്.
Tags : FIIs Purchasses StockMar BSE NSE