x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണിൽ അടിവസ്ത്രങ്ങൾ കുഴിച്ചിട്ട് ആയിരത്തോളം പേർ; ശാസ്ത്രജ്ഞർ വിചിത്രമായ പരീക്ഷണം നടത്തിയത് എന്തിന്?

റിസെർച്ച് ഡെസ്‌ക്
Published: September 2, 2026 08:02 PM IST | Updated: September 2, 2026 08:02 PM IST

പരീക്ഷണത്തിൽ പങ്കെടുത്തവർ.

കോട്ടൺ അടിവസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചിടുക; രണ്ടു മാസത്തിനുശേഷം പുറത്തെടുക്കുക, അപ്പോൾ എന്തു സംഭവിക്കും? കേൾക്കുന്പോൾ വിചിത്രവും തമാശയുമായി തോന്നിയേക്കാം, ഇതെന്തു പരീക്ഷണം! സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിലെ ഗവേഷകരാണു വേറിട്ട പരീക്ഷണത്തിനു പിന്നിൽ. ഭൂമിക്കടിയിലെ ജീവന്‍റയും മണ്ണിന്‍റെ ആരോഗ്യത്തിന്‍റെയും രഹസ്യങ്ങൾ മനസിലാക്കാൻ ശാസ്ത്രജ്ഞർ നടത്തിയ വ്യത്യസ്തമായ പരീക്ഷണമായിരുന്നു അത്! സർവകലാശാലയിലെയും അഗ്രോസ്കോപ്പിലെയും ഗവേഷകർ ആയിരത്തോളം പേരുടെ പങ്കാളിത്തത്തോടെ‍യാണു പരീക്ഷണം പൂർത്തിയാക്കിയത്. 'പ്രൂഫ് ബൈ അണ്ടർപാന്‍റ്സ്' (Proof by Underpants) എന്ന പേരിൽ നടത്തിയ പരീക്ഷണത്തിന്‍റെ ഫലങ്ങൾ സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൂർണമായും പ്രകൃതിദത്ത പരുത്തി കൊണ്ടു നിർമിച്ച അടിവസ്ത്രങ്ങളാണു പരീക്ഷണത്തിനായി ഉപയോഗിച്ചത്. പരുത്തിയിലെ പ്രധാന ഘടകം സെല്ലുലോസ് ആണ്. മണ്ണിൽ ജീവിക്കുന്ന കോടിക്കണക്കിന് ബാക്‌ടീരിയകൾ, ഫംഗസുകൾ, മണ്ണിരകൾ, മറ്റു സൂക്ഷ്മജീവികൾ എന്നിവ സെല്ലുലോസ് ആഹാരമാക്കുകയും വളരെവേഗം ജീർണിപ്പിക്കുകയും ചെയ്യുന്നു. മണ്ണിൽ സൂഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും എത്രത്തോളം കൂടുതലാണോ, അത്രയും വേഗത്തിൽ തുണി ദ്രവിക്കും. അതായത്, വസ്ത്രങ്ങൾ എത്രത്തോളം നശിക്കുന്നുവോ അത്രയും ജീവസുറ്റതും ഫലഭൂയിഷ്ഠവുമാണ് ആ മണ്ണ്.

ആയിരം വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് രണ്ടായിരത്തിലധികം കോട്ടൺ അടിവസ്ത്രങ്ങളും പതിനായിരത്തിലധികം ടീ ബാഗുകളുമാണ് കുഴിച്ചിട്ടത്. വീട്ടുപറമ്പുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പുൽമൈതാനങ്ങൾ, വനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണു കുഴിച്ചിട്ടത്. രണ്ടു മാസത്തിനുശേഷം ഇവ പുറത്തെടുത്തു. തുടർന്നു ചിത്രങ്ങളെടുക്കുകയും, മണ്ണിന്‍റെ സാമ്പിളുകൾക്കൊപ്പം ഗവേഷകർക്കു നൽകുകയും ചെയ്തു.

പുറത്തെടുത്തപ്പോൾ, ചിലയിടങ്ങളിൽ ഇലാസ്റ്റിക് ബാൻഡ് മാത്രമാണ് ശേഷിച്ചതെങ്കിൽ, ചിലയിടങ്ങളിൽ തുണിക്കു കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. വീട്ടുവളപ്പിലാണ് ഏറ്റവും വേഗത്തിൽ തുണി ദ്രവിച്ചെതെന്നു (58 ശതമാനം) കണ്ടെത്തി. സൂക്ഷ്മജീവികൾ ഇവിടെ കൂടുതലായതാണു കാരണം. എന്നാൽ, കൃത്രിമമായി നിർമിച്ച പുൽമൈതാനങ്ങളിൽ ദ്രവീകരണ നിരക്കു വളരെ കുറവായിരുന്നു (40 ശതമാനം). കൃഷിയിടങ്ങളും പുൽമേടുകളും ഇവയ്ക്കു രണ്ടിനുമിടയിലായിരുന്നു.

മണ്ണിന്‍റെ രാസഘടന മാത്രമല്ല, മനുഷ്യൻ ഭൂമി എങ്ങനെ ഉപയോഗിക്കുന്നു എന്നതും ജീവജാലങ്ങളുടെ സജീവതയെ വൻതോതിൽ സ്വാധീനിക്കുന്നുണ്ടെന്നു പരീക്ഷണം തെളിയിക്കുന്നു. സാധാരണക്കാർക്കു മണ്ണിന്‍റെ ആരോഗ്യം വളരെ എളുപ്പത്തിൽ മനസി‌ലാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജീർണിക്കുന്നതിന്‍റെ വേഗത എപ്പോഴും നല്ലതാകണമെന്നില്ലെങ്കിലും, നമ്മൾ ചവിട്ടിനിൽക്കുന്ന മണ്ണിനടിയിൽ സൂഷ്മജീവികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന സന്ദേശമാണു പരീക്ഷണം നൽകുന്നത്.

 

Tags : InternationalNews ScienceNews ProofbyUnderpants Agroscope UniversityofZurich

Recent News

Corehub Up