പ്രതീകാത്മക ചിത്രം.
ടോക്കിയോ: കരടിശല്യത്തിൽ വലയുന്ന ജപ്പാൻ അവയെ തുരത്താൻ ഒടുവിൽ എഐ, ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. വിളകളും ഗ്രാമങ്ങളും സംരക്ഷിക്കാനായി, കരടികളെ ഭയപ്പെടുത്തി ഓടിക്കാൻ ചെന്നായ്ക്കളുടെ ഓരിയിടൽ ശബ്ദം അനുകരിക്കുന്ന 'മോൺസ്റ്റർ ഉൾഫ്' റോബോട്ടുകളെവരെ രംഗത്തിറക്കിയിട്ടുണ്ട്.
2025 ഏപ്രിലിനും 2026 മാർച്ചിനും ഇടയിൽ ജപ്പാനിൽ കരടികളുടെ ആക്രമണത്തിൽ 13 പേർ മരിക്കുകയും 220ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലക്ഷക്കണക്കിന് ചെറുപ്പക്കാർ നഗരങ്ങളിലേക്കു ചേക്കേറിയതോടെ ഗ്രാമീണമേഖലകളിൽ ആളുകൾ കുറഞ്ഞതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. "മുമ്പ് ഗ്രാമങ്ങളെയും കാടുകളെയും വേർതിരിച്ചിരുന്ന കൃഷിഭൂമികൾ ഇല്ലാതായതോടെ കാടും നാട്ടുവഴികളും തമ്മിലുള്ള അതിരുകൾ കരടികൾക്കു വ്യക്തമല്ലാതായതായി നാഗാനോയിലെ പിക്കിയോ വൈൽഡ് ലൈഫ് റിസർച്ച് സെന്റർ ഗവേഷകനായ ലിയാം അഡ്കോക്ക് വിശദീകരിക്കുന്നു.
വേട്ടയാടൽ നിയന്ത്രണങ്ങളും വേട്ടക്കാരുടെ കുറവും കാരണം രാജ്യത്തെ രണ്ടു പ്രധാന കരടിവർഗങ്ങളായ ഹൊക്കൈഡോ ബ്രൗൺ കരടി, ഏഷ്യാറ്റിക് ബ്ലാക്ക് കരടി എന്നിവയുടെ എണ്ണം വർധിച്ചു. നിലവിൽ 57,000ത്തിലധികം കരടികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.
കരടികളുടെ പ്രധാന ഭക്ഷണമായ പച്ചക്കറികളും കാട്ടുപഴങ്ങളും സമയത്തിനു ലഭിക്കാതായതും പ്രശ്നം സങ്കീർണമാക്കി. എന്നാൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും യഥേഷ്ടം ലഭ്യമാണെന്നു മനസിലാക്കിയ കരടികൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങി. കഴിഞ്ഞവർഷം മാത്രം 50,000 പ്രദേശങ്ങളിലാണു കരടികൾ ഇറങ്ങിയത്.
പൊതുജനസുരക്ഷയ്ക്ക് കരടികൾ വലിയ ഭീഷണിയാണെന്ന തിരിച്ചറിവിൽ കരടി വേട്ടയുടെ നിയമങ്ങൾ ലഘൂകരിക്കാനും എണ്ണം കുറയ്ക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. 2030ഓടെ പ്രവിശ്യകളിലെ കരടികളുടെ എണ്ണം 62% മുതൽ 67% വരെയായി കുറയ്ക്കുകയാണ് ലക്ഷ്യം. കരടികളെ ഓടിക്കാൻ പടക്കങ്ങൾ പൊട്ടിക്കാറുണ്ടെങ്കിലും അതു ഫലപ്രദമാകാതെ വരുമ്പോൾ പൊലിസിനെയോ സൈന്യത്തെയോ നിയോഗിച്ച് അവയെ കൊല്ലാറാണു പതിവ്.
സാങ്കേതികവിദ്യയുടെ സാധ്യതകൾ
കരടിശല്യം രൂക്ഷമായ ഗുൻമ, തോയാമ, ഇഷിക്കാവ തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗിച്ച് അവയെ തിരിച്ചറിയാൻ കഴിയുന്ന കാമറകൾ വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹോകുരികു ഇലക്ട്രിക് പവർ കമ്പനിയും ഹോകുത്സു കമ്പനിയും ചേർന്നു വികസിപ്പിച്ച ഈ സംവിധാനം വഴി അധികൃതർക്ക് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കരടികളെ തുരത്താനും സാധിക്കുന്നു.
ഹൊക്കൈഡോയിലെ ഷിന്റോട്സുകാവയിൽ കരടികളെ കണ്ടാൽ പത്തു മിനിറ്റിനകം പറന്നുയർന്ന് അവയെ നിരീക്ഷിക്കാൻ കഴിയുന്ന ഡ്രോൺ പോർട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്.
വ്യക്തിഗത ആവശ്യങ്ങൾക്കായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന 'മോൺസ്റ്റർ ഉൾഫ്' റോബോട്ടുകളാണ് ഉപയോഗിക്കുന്നത്. വംശനാശം സംഭവിച്ച ജാപ്പനീസ് ചെന്നായ്ക്കളുടെ ഓരിയിടൽ ശബ്ദം ഉണ്ടാക്കുന്ന 4,000 ഡോളർ വിലയുള്ള ഈ റോബോട്ടിന്റെ വിൽപ്പന കഴിഞ്ഞ വർഷം മുതൽ ഇരട്ടിയായി. ഇതിന്റെ പോർട്ടബിൾ മിനി പതിപ്പ് ഈവർഷം അവസാനത്തോടെ പരീക്ഷണത്തിനെത്തും.
എന്നാൽ എഐയും ഡ്രോണുകളും ചെലവേറിയതാണെന്ന് ടോക്കിയോയിലെ എൻജിനിയറായ ഡാനിയൽ കോക്ക പറയുന്നു. 2025 ഓഗസ്റ്റിൽ ഹൊക്കൈഡോയിലെ മൗണ്ട് റൗസുവിൽ കാൽനടയാത്രക്കാരൻ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണു വിവരങ്ങൾ ഏകോപിപ്പിക്കുന്ന 'കുമാമാപ്പ്' എന്ന ആപ്പ് കോക്ക വികസിപ്പിച്ചത്. സർക്കാരിന്റെയും പ്രാദേശിക വാർത്തകളുടെയും വിവരങ്ങൾ ഏകോപിപ്പിച്ച് കരടികളുടെ സാന്നിധ്യമുള്ള മേഖലകളെക്കുറിച്ച് ഈ ആപ്പ് മുന്നറിയിപ്പ് നൽകുന്നു. ഓഗസ്റ്റ് ആദ്യത്തോടെ 60 ലക്ഷത്തോളം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
പരമ്പരാഗത മാർഗങ്ങൾ
സാങ്കേതികവിദ്യകൾക്കൊപ്പം 'ബെയർ ഡോഗ്സ്' എന്ന പരമ്പരാഗതരീതിയും ജപ്പാൻ പിന്തുടരുന്നുണ്ട്. കരടികളെ പരിക്കേൽപ്പിക്കാതെ പുറകെ ഓടിച്ച് ഭയപ്പെടുത്തി കാട്ടിലേക്കു കയറ്റിവിടാൻ പ്രത്യേക പരിശീലനം ലഭിച്ച ഫിന്നിഷ് കരേലിയൻ ഇനത്തിൽപ്പെട്ട നായ്ക്കളെ പിക്കിയോ റിസർച്ച് സെന്റർ ഉപയോഗിക്കുന്നുണ്ട്.
സാങ്കേതികവിദ്യയും നായ്ക്കളെ ഉപയോഗിച്ചുള്ള അക്രമരഹിത മാർഗങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന ജപ്പാന്റെ ഈ രീതി ലോകത്തിലെ മറ്റു രാജ്യങ്ങൾക്കും മാതൃകയാണെന്നു ഗവേഷകനായ ലിയാം അഡ്കോക്ക് പറയുന്നു.
Tags : Japan Bears Robots Drones Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs