വിതുര: വന്യജീവി വിഭാഗവും പക്ഷി നിരീക്ഷകരുടെ കൂട്ടായ്മയായ വാർബ്ലേർസ് ആൻഡ് വെയ്ഡേഴ്സും സംയുക്തമായി പേപ്പാറ വന്യജീവി സങ്കേതത്തിൽ നടത്തിയ മഴക്കാല പക്ഷി സർവേയിൽ 124 ഇനം പക്ഷികളെ കണ്ടെത്തി.
പേപ്പാറ, ബോണക്കാട്, കാണിത്തടം, അട്ടയാർ, ഏഴുമടക്ക്, അതിരുമല, പാണ്ടിപത്ത് എന്നിങ്ങനെ ഏഴിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കണക്കെടുപ്പ്. പശ്ചിമഘട്ടത്തിലെ തനത് പക്ഷികളായ സന്ധ്യക്കിളി, വാലൻ പുൽക്കുരുവി, മരപ്രാവ്, അശാമ്പു ചിലുചിലപ്പൻ, നീലക്കിളി പാറ്റാപ്പിടിയൻ, വെള്ളവയറൻ പാറ്റാപ്പിടിയൻ എന്നിവയെ കൂടാതെ കൊമ്പൻ കാട്ടുമൂങ്ങ, കൊല്ലിക്കുറുവൻ മൂങ്ങ, കരിമ്പരുന്ത്, വിറയൻ പുള്ള്, വെള്ളിയെറിയൻ പരുന്ത്, ചെമ്പൻ കാട്ടുപരുന്ത്, കാക്കമരംകൊത്തി, സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ എന്നീ ഒട്ടൊക്കെ അപൂർവമായ പക്ഷികളെ കണക്കെടുപ്പിൽ രേഖപ്പെടുത്തി.
വരണ്ട പ്രദേശങ്ങളിൽ സാധാരണമായി കാണുന്ന ദേശീയ പക്ഷിയായ മയിലിനെ വന്യജീവി സങ്കേതത്തിലെ ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളിൽ കണ്ടെത്തിയത് കാലാവസ്ഥാവ്യതിയാനത്തിന്റെ ശക്തമായ സൂചനയായി പക്ഷിനിരീക്ഷകർ വിലയിരുത്തി. തിരുവനന്തപുരം വന്യജീവി വിഭാഗം വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദിന്റെ മേൽനോട്ടത്തിൽ 2025- മുതൽ പേപ്പാറ വന്യജീവി സങ്കേതത്തിൽ നടത്തിവരുന്ന തുടർ പക്ഷി സർവേകളിൽ ആദ്യമായി ഇരട്ടത്തലച്ചി കുയിൽ, രാത്രിഞ്ചരനായ മാകാച്ചികാട, നീർപക്ഷികളായ നീർക്കാട, ചൂളൻ എരണ്ട എന്നിവയേയും കണ്ടെത്തി.
പശ്ചിമഘട്ടത്തിലെ തനത് പക്ഷിയും നിലനിൽപ്പ് ഭീഷണി നേരിടുന്നതുമായ വാലൻ പുൽക്കുരുവിയുടെ പ്രജനനം കണ്ടെത്തിയത് മഴക്കാല പക്ഷി സർവേയുടെ പ്രാധാന്യം അടിവരയിടുന്നു. മഴക്കാല സർവേയിൽ പക്ഷികളെ കൂടാതെ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഉരഗങ്ങളെയും ഉഭയജീവികളെയും കണ്ടെത്തുകയുണ്ടായി.
കേരളത്തിലെ ചിത്രശലഭങ്ങളിലെ അത്യപൂർവനായ നീല നവാബിനെ കണ്ടെത്തിയത് പ്രകൃതി നിരീക്ഷകരിൽ പ്രതീക്ഷയുണർത്തി. അഗസ് ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ കെ. എൻ. ശ്യാം മോഹൻലാൽ സർവേ ഉദ്ഘാടനം ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് പങ്കെടുത്തവർക്ക് മാർഗനിർദ്ദേശങ്ങൾ നൽകി. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ വി. ബ്രിജേഷ് സംസാരിച്ചു. പക്ഷി നിരീക്ഷകരായ സി. സുശാന്ത്, എസ്. രാജീവൻ, ആർ. ജയപ്രകാശ്, കെ.എസ്. ജോസ്, വിനോബ ആനന്ദ്, എസ്. പ്രശാന്ത് നാരായണൻ, ജി. സന്തോഷ് കുമാർ, എസ്.എൽ . ധനുഷ്, ബ്ലെസ്സൻ സന്തോഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ കേരളത്തിന് അകത്തും പുറത്തും നിന്നുായി 28 പക്ഷിനിരീക്ഷകർ പങ്കെടുത്തു.