Health
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിനു ശേഷമുള്ള മാറ്റങ്ങളും
കോവിഡ് 19 മഹാമാരിക്കുശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മാരോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിന സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മ നിയന്ത്രിക്കാനാകൂ.
സമൂഹത്തിനു ചെയ്യാനുള്ളത്...
ജീവിതശൈലി മാറ്റങ്ങൾ
ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാനാവും. ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്.
ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
പലർക്കും ആസ്ത്മ ഒരു ചെറിയ പ്രശ്നം മാത്രമാണെന്ന ധാരണയുണ്ട്. എന്നാൽ, ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം എന്നതാണു വസ്തുത.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്...
ആസ്ത്മ നിരക്ക് കൂടുന്നത്...
ഇന്ത്യയിൽ ആസ്ത്മ ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. നഗരവൽക്കരണം, വാഹനമലിനീകരണം, വീടിനകത്തുള്ള വായു മലിനീകരണം (അടുക്കള പുക), ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും ബയോമാസ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനാൽ സ്ത്രീകളിലും കുട്ടികളിലും ആസ്ത്മ സാധ്യത കൂടുതലാണ്.
സ്റ്റിറോയ്ഡ് ഭയം
ആരോഗ്യസേവനങ്ങൾ എല്ലായിടത്തും ഒരുപോലെ ലഭ്യമല്ലാത്തതും, ഇൻഹെയ്ലർ മരുന്നുകളെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും (സ്റ്റിറോയ്ഡ് ഭയം- steroid phobia) നിലനിൽക്കുന്നതും രോഗനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുന്നു.
ആസ്ത്മ ചികിത്സയും നിയന്ത്രണവും
ആസ്ത്മയുടെ ചികിത്സയിൽ പ്രധാനമായി രണ്ടു തരത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്:
ഇൻഹെയ്ലർ (inhaler)
ഇൻഹെയ്ലർ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇത് മരുന്ന് നേരിട്ട് ശ്വാസനാളത്തിലേക്ക് എത്തിക്കുന്നതിനാൽ കുറഞ്ഞ പാർശ്വഫലങ്ങളോടെ കൂടുതൽ ഫലപ്രദമാണ്.
ശരിയായ ഇൻഹെയ്ലർ ടെക്നിക് രോഗനിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ മരുന്നിന്റെ ഗുണം ലഭിക്കില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം.
ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്.
കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്.
ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന കാലം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്.
എന്താണു മഞ്ഞപ്പിത്തം?
കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണവസ്തു രക്തത്തിൽ കൂടുന്നു.
കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം.
പിത്തരസവാഹിനിക്കു തടസം വന്നിട്ടുണ്ടാകുന്ന മഞ്ഞപ്പിത്തമുണ്ടാകുന്പോൾ രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ളനിറമാവും.
എങ്ങനെ തിരിച്ചറിയാം?
പുറമേ കാണുന്ന ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും. അത് 1.2 ൽ കൂടിയാൽ മഞ്ഞപ്പിത്തമായി.
അത് 2 ൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരികയുള്ളു. അതിനാൽ പകർച്ചവ്യാധിയുള്ള മേഖലകളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കേണ്ട.
എന്തൊക്കെ ശ്രദ്ധിക്കണം
മഞ്ഞപ്പിത്തം കരൾ രോഗമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക, കൂണ് പോലുള്ള ചില ഭക്ഷണങ്ങൾ, എണ്ണയുടെ അമിതോപയോഗം, കൊഴുപ്പുകൾ, ചില ഇംഗ്ലീഷ് മരുന്നുകൾ എന്നിവ പ്രശ്നം വഷളാക്കാം.
ഹെപ്പറ്റൈറ്റിസ് എ വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണ സാഹചര്യങ്ങളെയും മലിനജല ഉറവിടത്തെയും കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.
രോഗിയുടെ വിസർജ്യം കുടിവെള്ളവുമായി സന്പർക്കം വരുന്നതാണു പലയിടങ്ങളിലും പ്രശ്നമായി കാണാറുള്ളത്.
ജന്മനാ കൂടിയാൽ
ക്രിഗ്ളർ നജ്ജാർ സിൻഡ്രം, ഗില്‍ബർട്സ് സിൻഡ്രം എന്നീ രോഗമുള്ളവരിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.
നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം
ഇതും പകരില്ല. ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ചവരെ നീണ്ടുനില്‍ക്കാം. ഇതു സാധാരണമാണ്.
കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങി എന്നതിന്റെയും തന്റെ ശരീരത്തിലുള്ള, അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിലനില്ക്കാൻ ശ്രമിക്കുന്നു എന്നതിന്റെയും തെളിവാണ് ഈ മഞ്ഞനിറം.
വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സയുണ്ട്.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected].
Health
ഏപ്രിൽ - 19: ലോക കരൾ ദിനം
മദ്യപാനം മാത്രമാണ് കരൾ രോഗങ്ങൾക്ക് കാരണം എന്ന തെറ്റായ ധാരണ ഇന്ന് സമൂഹത്തിൽ വ്യാപകമാണ്. എന്നാൽ മദ്യപിക്കാത്തവരിലും കരളിലെ കൊഴുപ്പ് (ഫാറ്റി ലിവർ), സിറോസിസ് തുടങ്ങിയ രോഗങ്ങൾ വർധിച്ചുവരുന്നതായി ആധുനിക പഠനങ്ങൾ സൂചിപ്പിക്കുന്നു.
നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും ജീവിതശൈലിയും എങ്ങനെയാണ് നിശബ്ദമായി നമ്മുടെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത് എന്ന് പരിശോധിക്കാം.
1. അമിതമായ പഞ്ചസാരയും മധുരപാനീയങ്ങളും
മധുരപാനീയങ്ങളിലും ബേക്കറി പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസ് കരളിന് വലിയ ഭീഷണിയാണ്.
ശരീരം പഞ്ചസാരയെ കൊഴുപ്പായി മാറ്റി കരളിൽ ശേഖരിക്കാൻ തുടങ്ങുന്നതോടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥയുണ്ടാകുന്നു.
2. അമിതവണ്ണവും വ്യായാമമില്ലായ്മയും
ശരീരഭാരം വർധിക്കുന്നത് ആന്തരിക അവയവങ്ങൾക്ക് ചുറ്റും അനാവശ്യ കൊഴുപ്പ്(വിസെറൽ ഫാറ്റ്) അടിയാൻ കാരണമാകുന്നു.
പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് ലിവർ സിറോസിസ് പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം.
3. സംസ്കരിച്ച ഭക്ഷണങ്ങൾ
പാക്കറ്റുകളിൽ ലഭിക്കുന്ന ഭക്ഷണങ്ങളിലെ ട്രാൻസ് ഫാറ്റും പ്രിസർവേറ്റീവുകളും കരളിന് അമിത ജോലിഭാരം നൽകുന്നു. ഇവ കരളിൽ വീക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്.
4. ഹെപ്പറ്റൈറ്റിസ് വൈറസുകൾ
മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകളും, രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും പകരുന്ന ബി, സി വൈറസുകളും കരളിനെ ഗുരുതരമായി ബാധിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
• ഭക്ഷണക്രമം: നാരുകൾ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
• വ്യായാമം: ദിവസവും കുറഞ്ഞത് 30 മിനിറ്റ് കായിക അധ്വാനത്തിൽ ഏർപ്പെടുക.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധീകരണ പ്ലാന്റാണ് കരൾ. മദ്യപാനം ഒഴിവാക്കുന്നത് പോലെ തന്നെ പ്രധാനമാണ് സമീകൃതമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശീലമാക്കുന്നത്.
ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ, ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ ഈ അവയവത്തെ സംരക്ഷിക്കുന്നത് ദീർഘായുസിനും ഊർജ്ജസ്വലതയ്ക്കും അനിവാര്യമാണ്.
നല്ല ശീലങ്ങളിലൂടെ കരുത്തുള്ള കരൾ എല്ലാവർക്കും സാധ്യമാക്കാം.
തയാറാക്കിയത്: ഡോ. ഡാനി ജോയ്
കൺസൾട്ടന്റ് - ഹെപ്പറ്റോപാൻക്രിയാറ്റോബിലിയറി & ലിവർ ട്രാൻസ്പ്ലാന്റ് സർജറി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.
Leader Page
വസന്തത്തിന്റെ വരവറിയിച്ചുകൊണ്ടാണ് വിഷുസംക്രമപ്പക്ഷിയുടെ സ്വരമാധുരി അലയടിക്കുക. പൊന്മണിച്ചുണ്ടിനാല് കാലത്തിന് ചുമരിലെ പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റിയെത്തുന്ന സംക്രമവിഷുപ്പക്ഷിയെക്കുറിച്ച് വയലാർ വർഷങ്ങൾക്കു മുമ്പു പാടിയിട്ടുണ്ട്.
ഓർമയിലെ വിഷുക്കാഴ്ചകളിൽ പൂത്തിരി കത്തിച്ച ബാല്യമുണ്ട്. കൊച്ചുവെളുപ്പാൻകാലത്ത് മേശപ്പൂവിന്റെയും മത്താപ്പിന്റെയും നിലച്ചക്രങ്ങളുടെയുമൊക്കെ പ്രഭയിൽ ജ്വലിക്കുന്ന ആഹ്ലാദം തുടിക്കുന്ന മുഖങ്ങളുടെ സൈക്കഡെലിക് ചിത്രങ്ങളുണ്ട്. മുത്തശിയുടെ അറയിൽനിന്ന് അറിയിപ്പു വരുന്നതും കാത്ത് മിടിക്കുന്ന ഹൃദയത്തോടെയുള്ള കാത്തിരിപ്പിന്റെ ആനന്ദമുണ്ട്. കൈവെള്ളയിൽ പതിക്കുന്ന ഒറ്റരൂപ നാണയത്തിന്റെ തിളക്കത്തിനോളം സൗന്ദര്യം മറ്റൊന്നിലും അന്ന് കണ്ടിട്ടില്ല.
കണിയൊരുക്കുന്നതിന്റെ ഒരുക്കങ്ങൾ തലേന്നേ തുടങ്ങും. ചക്കയും മാങ്ങയും ധാന്യങ്ങളും വസ്ത്രവും കൊന്നപ്പൂവുമെല്ലാം ചേർന്നൊരുക്കുന്ന മായക്കണിയിലേക്ക് ആരോ കൈപിടിച്ചു നടത്തുമ്പോൾ മുറുക്കിയടച്ച കണ്ണു തുറക്കാനുള്ള വെമ്പൽ പണിപ്പെട്ടടയ്ക്കും. കണി കണ്ടാലേ കൈനീട്ടവും കണിയപ്പവും കിട്ടൂ. നൂറു മീറ്റർ മാത്രം അകലമുള്ള സ്വന്തം വീടിനും അമ്മവീടിനുമിടയിൽ വിഷുപ്പുലർച്ചയ്ക്കുള്ള റോന്തുചുറ്റലിന്റെ സന്തോഷം അവർണനീയമാണ്.
വർഷങ്ങൾ കടന്നുപോകെ വിഷുപ്പൊലിമ കുറഞ്ഞുവന്നു. മുത്തശി പോയതോടെ ആചാരങ്ങളും ചിട്ടകളും നേർത്തു. പിന്നെപ്പിന്നെ മനുഷ്യർ തിരക്കുകളിലേക്കു മുങ്ങി. വിഷുദിനത്തിലെ കൂടിച്ചേരലുകൾ വഴിപാടുപോലെയായി.
വിഷു ഓർമകളിൽ സന്തോഷത്തിളക്കം മാത്രമായിരുന്നില്ല. ദുരന്തങ്ങളുടെ നിഴൽ വീണുകിടക്കുന്ന ഇടവഴികളുടെ ഇരുൾ നടുക്കമായി ഇന്നും അവശേഷിക്കുന്നു. ആദ്യത്തേത് വളരെ വർഷങ്ങൾക്കു മുമ്പാണ്. കണി, കൈനീട്ടം, പൂത്തിരി, മത്താപ്പ്, നിലച്ചക്രം, മേശപ്പൂവ്... ആഹ്ലാദം പൊട്ടിത്തെറിച്ച പുലരിയിൽനിന്നു രുചിസമൃദ്ധിയിലേക്കു ജ്വലിച്ച സൂര്യൻ സാക്ഷിയായ ഒരു ദിനം.
പഴയ തറവാടുവീട്ടിന്റെ ഉമ്മറത്ത് നിലത്ത് ഇലയിട്ടിരിക്കുന്നു. വാതിലിനു തൊട്ടടുത്ത് അച്ഛൻ. പിന്നെ ഞാൻ, ചേച്ചി, അനിയത്തി. കറികൾ വിളമ്പിക്കൊണ്ട് അമ്മ. രസമുകുളങ്ങളിൽനിന്ന് ഉഷ്ണജലപ്രവാഹം.
പെട്ടെന്ന് ഗേറ്റു കടന്നൊരാൾ കടന്നുവന്നു. കടൽക്ഷോഭത്തിൽപ്പെട്ട കപ്പൽപോലെ തകർന്നുനീങ്ങുന്ന മനുഷ്യൻ. ആടിയുലഞ്ഞുകൊണ്ട് ആ കപ്പൽ അച്ഛനു സമീപം കുന്തക്കാലിൽ നങ്കൂരമിട്ടു. പരിഭ്രമവും സങ്കടവും മറ്റെന്തൊക്കെയോ വികാരങ്ങളും ആഞ്ഞടിച്ചു ചിതറുന്നമുഖം. തന്റെ വിശ്വസ്തനായ സഹചാരിയുടെ കണ്ണിലേക്കു സൂക്ഷിച്ചുനോക്കി അച്ഛൻ നിശ്ചലനായി. ഒരായിരം ചോദ്യങ്ങൾ അവർക്കിടയിൽ കുരുങ്ങിനിന്നു. വിളമ്പാനെടുത്ത സാമ്പാർപാത്രം താഴെവച്ച് അമ്മ നിവർന്നുനിന്നു. നാവിലെ ഉൾവലിഞ്ഞ രസമുകുളങ്ങളുമായി ഞങ്ങളും ഒരുവേള സ്തംഭിച്ചിരുന്നു.
മുന്നിൽ വിളമ്പിയ ഭക്ഷണത്തിലേക്കൊന്നു നോക്കിയ അദ്ദേഹം ഒരു നിമിഷം ശങ്കിച്ചു. പറയണോ വേണ്ടയോ? നാവു പറയുംമുമ്പ് ആ വാർത്ത കണ്ണിൽനിന്ന് ഇറ്റുവീണു. അപമൃത്യുവിന്റെ ദുരന്തവാർത്ത കേട്ടതേ അച്ഛൻ കൈകുടഞ്ഞെഴുന്നേറ്റു. ഷർട്ടെടുത്തിട്ട് അദ്ദേഹത്തോടൊപ്പം കടൽക്കാറ്റുപോലെ ഗേറ്റ് കടന്നുപോയി. അന്ന് ആ വീട്ടിലും ഈ വീട്ടിലും ആരും ഭക്ഷണം കഴിച്ചില്ല. കത്തിത്തീർന്ന കമ്പിത്തിരികളുടെ അവശിഷ്ടങ്ങൾ മുറ്റത്തു ചിതറിക്കിടന്നു.
വളരെ വർഷങ്ങൾക്കുശേഷമുള്ള ഒരു വിഷുപ്പിറ്റേന്ന്. ഒരു യാത്ര കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട്ടെത്തി. നീണ്ട യാത്രയ്ക്കു ശേഷം ക്ഷീണിതനായിരുന്നു. വീട്ടിലെത്തി നന്നായൊന്നുറങ്ങണം. അതു മാത്രമായിരുന്നു മനസിൽ. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിവരമറിച്ചുള്ള ഫോൺ വന്നത്. നട്ടെല്ലില്ലൂടെ പാഞ്ഞ മിന്നൽ. തൊണ്ടയാട് ജംഗ്ഷനിലെ ചുവപ്പു സിഗ്നൽപോലും കാണാതെ കാർ നിയന്ത്രണമില്ലാതെ പാഞ്ഞു.
വീട്ടിലെത്തി. അനുജത്തിയെയും കൊണ്ട് മുപ്പതു കിലോമീറ്റർ അകലെയുള്ള അവളുടെ ഭർതൃവീട്ടിലേക്ക്. മുപ്പതു കിലോമീറ്ററിനു മൂവായിരം കിലോമീറ്ററിന്റെ ദൂരഭാരം. വീടിനു തൊട്ടടുത്തുള്ള അമ്പലക്കുളത്തിൽ മക്കളോടൊത്തു കുളിക്കാൻ പോയ ഞങ്ങളുടെ ഉണ്ണിയുടെ, അനുജത്തിയുടെ ഭർത്താവിന്റെ, ചേതനയറ്റ ശരീരം അപ്പോഴേക്കും ആശുപത്രിയിൽനിന്നു വീട്ടിലേക്കുള്ള അവസാനയാത്ര തുടങ്ങിയിരുന്നു.
ഈ ദുരന്തങ്ങൾക്കിടയിലെ ചില മിന്നിത്തിളക്കങ്ങൾ മാത്രമായി പിന്നെ വിഷു ഓർമകൾ. വേനലവധിയിലെ ആഘോഷത്തിമർപ്പിന്റെ മൂർധന്യ ഭാവമായിരുന്നു കുട്ടിക്കാലത്തെ വിഷുവിന്. ദൂരെനിന്ന് വന്നെത്തുന്ന കസിൻസ് ആ ആഘോഷങ്ങളുടെ മേളക്കൊഴുപ്പു കൂട്ടും. അവരുടെ തിരിച്ചുപോക്കിന്റെ നൊമ്പരവും പുതിയ ക്ലാസിലേക്കുള്ള പുതുമോടിയുടെ ആഹ്ലാദവും ചേർന്നുള്ള വല്ലാത്തൊരു മാനസികാവസ്ഥയാകും വേനലവധിയുടെ അവസാന നാളുകളിൽ.
പ്രതീക്ഷയുടെയും പുത്തനുണർവിന്റെയും കാവ്യധ്വനിയാണ് മലയാളത്തിന് വിഷു. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഒ.എൻ.വി. കുറുപ്പ്, അയ്യപ്പപ്പണിക്കർ, സുഗതകുമാരി... വിഷുവിനെ ഭാവനയുടെ പൂത്താലത്തിൽ എഴുന്നെള്ളിച്ച പ്രതിഭകൾ എത്രയെത്ര. പാരമ്പര്യത്തനിമ, ആഘോഷക്കൂട്ടായ്മ, കാരുണ്യത്തിന്റെ വിഷുഫലങ്ങൾ, ഗ്രാമീണസൗന്ദര്യത്തിന്റെ തിരനോട്ടങ്ങൾ, പ്രകൃതിയുടെ സംക്രമണങ്ങൾ... അവരുടെ തൂലികയിൽനിന്ന് വിവിധ രസക്കൂട്ടുകൾ അക്ഷരച്ചാലുകളായി ഒഴുകി. സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് ധൂസരമായ കാഴ്ചകൾക്കിടയിലും അവരുടെ വരികൾ ആശംസകളുടെ ആയിരക്കണക്കിനു പകർപ്പുകളായി ലോകം ചുറ്റുന്നു.
സൂര്യന്റെ സഞ്ചാരപഥത്തിലെ മാറ്റം ഋതുക്കളെയും മനുഷ്യരെയും മാറ്റിത്തീർക്കുന്നതിന്റെ സാംസ്കാരികമായ അടയാളപ്പെടുത്തലാണ് വിഷു. യുദ്ധത്തിന്റെയും വിഭാഗീയതയുടെയും അസഹിഷ്ണുതകളുടെയും ദുരന്തസ്ഥലികളിൽനിന്ന് വിഷുപ്പക്ഷി മറ്റൊരു വസന്തത്തിലേക്ക് വിളിച്ചുണർത്താൻ ശ്രമിക്കുകയാണ്. മധുരമായ ആ വിളിയെത്താത്തവിധം മനുഷ്യരാശിയുടെ ഇന്ദ്രിയങ്ങൾ അടഞ്ഞുപോയോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു വിഷുക്കണിയിലേക്ക് പ്രതീക്ഷയോടെ മിഴിതുറക്കുന്നത്.
Health
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്കു വളരാൻ കഴിയും. ഫംഗസ് ബാധ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്. ഫംഗസ് രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്രരംഗം ജാഗ്രതയിലുമാണ്.
ഗുരുതരമാകുമോ?
ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങാവുന്നതുമാണ്.
കണ്ണ് നീക്കം ചെയ്ത സംഭവം വരെ മുമ്പ് വാർത്തകളിൽ കാണുകയുണ്ടായി.ചിലരിൽ സൈനസുകൾ, ശ്വാസകോശം എന്നിവ നശിക്കുന്നതിന് ചില ഫംഗസ് ബാധകൾ കാരണമാകാറുണ്ട്.
പ്രതിരോധം കുറഞ്ഞവർ
മറ്റുള്ള സൂക്ഷ്മജീവികളെ പോലെ തന്നെ ശരീരത്തിലെ സഹജമായ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹം, ആസ്ത്മ, കാൻസർ, നീണ്ട കാലമായി സ്റ്റിറോയ്ഡ് ഔഷധങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഫംഗസുകളും ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും.
ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
ഇവർക്കു വേണം മുൻകരുതൽ
കാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം.
ശ്വാസകോശങ്ങളെ ആക്രമിച്ചാൽ
ഫംഗസ് ശ്വാസകോശങ്ങളെ ആക്രമിക്കുകയാണെങ്കിൽ ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവ ആയിരിക്കും പ്രധാനമായി കാണുന്ന അസ്വസ്ഥതകൾ. ചിലരിൽ ഇതിന്റെ കൂടെ തലവേദനയും ഉണ്ടായിരിക്കും.
ഫംഗസ് ബാധകളിൽ പൊതുവായി കാണാൻ കഴിയുന്ന ലക്ഷണങ്ങളിൽ അസ്വസ്ഥത, തളർച്ച, ചിന്താക്കുഴപ്പം, ദഹനേന്ദ്രിയ പ്രശ്നങ്ങൾ, വിശപ്പ് കുറയുക, ശരീരഭാരം കുറയുക, കണ്ണുകളിൽ ചുവപ്പ് നിറം, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാതിരിക്കുകയോ പഴുക്കുകയോ ചെയ്യുക എന്നിവ കൂടി ഉണ്ടാകാവുന്നതാണ്.
ചികിത്സ വൈകരുത്
നാം ജീവിക്കുന്ന വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പരിസരങ്ങളിൽ നിന്നും ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും, പ്രത്യേകിച്ച് പ്രമേഹം, ആസ്ത്മ എന്നിവയുള്ളവരിൽ.
ഫംഗസ് ബാധിക്കുന്ന അവസരങ്ങളിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ പോകുകയാണ് വേണ്ടത്. ശരിയായരീതിയിൽ രോഗനിർണയവും ചികിത്സയും സാധ്യമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അശ്രദ്ധയും അലസതയും ഒഴിവാക്കിയാൽ തന്നെ ഒരുപാട് ദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാൻ കഴിയും.
പഴകിയ ആഹാരം കഴിക്കരുത്. വ്യക്തിശുചിത്വമില്ലായ്മയും അപകട കരമാണ്. ശുചിത്വം പാലിക്കുകയും വൃത്തിയായി ജീവിക്കുകയും ചെയ്യുന്നത് ഫംഗസ് ബാധകളെ അകറ്റി നിർത്താൻ സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Health
എല്ലാ വര്‍ഷവും ഏപ്രില്‍ 11 ലോക പാര്‍ക്കിന്‍സണ്‍സ് ദിനമായി ആചരിക്കുന്നു. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നല്‍കിയത്.
നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാംഗ്ലിയയും സബ്സാന്റിയ നിഗ്രയും.
ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4500 വര്‍ഷങ്ങള്‍ക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.
ഇതിനു പാര്ക്കിന്സണ് രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധരണയായി 60 വയസിനു മേല്‍ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനു മേല്‍ പ്രായം ഉള്ളവരില്‍ 0.3 ശതമാനം പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്ക്കിന്സണ് രോഗം ഉണ്ടെന്നു കണക്കാക്കപെടുന്നു.
"Bridge the care gap' എന്നതാണ് ഈ വര്‍ഷത്തെ പാര്‍ക്കിന്‍സണ്‍സ് ദിന പ്രമേയം. രോഗികള്‍ക്ക് കൂടുതല്‍ സുഗമമായി നാഡീരോഗ ചികിത്സാവിദഗ്ധനെ (Neurologist) കാണാനും കൃത്യമായ ചികിത്സ ലഭിക്കാനുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗകാരണങ്ങള്‍
ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പരിസ്ഥികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്ക്കിന്സണ് രോഗം ഉണ്ടാകാം.
40 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്ക്കിന്സണ് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.
1. അടിക്കടി തലയ്ക്കു ക്ഷതം ഏല്‍ക്കുന്നത്.
2. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജീവിക്കുന്നവര്‍, പ്രത്യേകിച്ചു കോപ്പര്‍, മാംഗനീസ്, ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍.
3. കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍.
4. അമിതവണ്ണം, ഡയബറ്റീസ് രോഗം ഉള്ളവര്‍.
5. ട്രൈക്ലോറോഎത്തിലീൻ രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില ജോലി ചെയ്യുന്നവര്‍.
6. വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍.
7. അയൺ കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍.
8. കുടുംബത്തില്‍ പാര്ക്കിന്സണ് രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍.
രോഗലക്ഷണങ്ങള്‍
പ്രാധനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്ക്കിന്സണ് രോഗത്തില്‍ ഉള്ളത്.
1. വിറയല്‍
സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കെെയിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കെെയില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും.
രോഗത്തിന്റെ കാലദൈര്‍ഖ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും. കൂടുതല്‍ ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
2. പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തില്‍ ഒരു stiffness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യമേതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്.
പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂനു ഉണ്ടാകാം.
3. പ്രവര്‍ത്തികളില്‍ വേഗത കുറയുന്നു
പഴയൊരു സ്പീഡില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആണ്. ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗതക്കുറവ് കാലക്രമേണ പ്രകടമാകും.
4. ബാലന്‍സ് ഇല്ലായ്മ
പാര്ക്കിന്സണ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ടു എഴുന്നേല്‍ക്കുമ്പോഴോ പെട്ടന്ന് തിരിയുമ്പോഴോ നിരപ്പില്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
മേല്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ മറ്റു ചില കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകാം. കൈയക്ഷരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം എഴുതുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം.
അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരികകും.
സാധാരണയായി നമ്മള് നടക്കുമ്പോള്‍ കൈകള്‍ വീശിയാണ് നടക്കുന്നത്. എന്നാല്‍ പാര്ക്കിന്സണ് രോഗികള്‍ നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണില്‍ ഉള്ളതുമായിരിക്കും.
അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാല്‍ മലബന്ധം ഇത്തരം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും.
ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പാര്ക്കിന്സണ് രോഗികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോഗനിര്‍ണയം
പ്രധാനമായും ലക്ഷണങ്ങള്‍ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയുമാണ് പാര്ക്കിന്സണ് രോഗം സ്ഥിതികരിക്കുന്നത്.
കാലുകളുടെ ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കില്‍ അത് ചിലപ്പോള്‍ തലച്ചോറിലെ ചെറു രക്തധമനികളുടെ അടവ് മൂലമോ (വാസ്കുലര്‍ പാര്‍ക്കിന്‍സോണിസം) അല്ലെങ്കില്‍ തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus) ആകാം.
ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതു പോലെ പ്രവര്‍ത്തികളില്‍ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങള്‍ ഉണ്ടോ എന്ന് അറിയാന്‍ ചില രക്ത പരിശോധനകളും നടത്തേണ്ടി വരും.
ചികിത്സാ രീതികള്‍
പാര്ക്കിന്സണ് രോഗം പൂര്‍ണമായും ഭേദമാക്കാന്‍ പറ്റുന്ന ഒരു അസുഖം അല്ല. എന്നാല്‍ നേരത്തെ തന്നെ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അസുഖത്തിന്റെ തീവ്രത കൂടുന്നത് വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.
അതോടൊപ്പം രോഗിക്ക് പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. കൃത്യമായ ചികിത്സായില്ലെങ്കില്‍ ഒരു 7 - 10 വര്‍ഷം ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക് എത്തിപ്പെടുകയും ചെയ്യും.
എന്നാല്‍ നല്ല ചികിത്സാ ലഭിക്കുക ആണെങ്കില്‍ 25 - 30 വര്‍ഷം വരെ ആയുര്ദൈര്ഖ്യം ഉണ്ടാകും. തുടക്കത്തില്‍ ചെറിയ ഡോസില്‍ ഉള്ള മരുന്നുകളോട് തന്നെ നല്ല പോലെ പ്രതികരിക്കുമെങ്കിലും വര്‍ഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ട് വരേണ്ടി വരും.
അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോള്‍ മരുന്ന് നിര്‍ത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിര്‍ദേശാനുസരണം ഓരോ സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരന്ന് കഴിക്കണം.
ശസ്ത്രക്രിയാ മാര്‍ഗം
മരുന്നുകള്‍ കൊണ്ട് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ ശസ്ത്രക്രിയാ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. തലച്ചോറിനുള്ളില്‍ പേസ്മേക്കര്‍ പോലുള്ള എലെക്ട്രോഡ്സ് വച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stimulation) ചികിസതരീതി ഇന്ന് ലഭ്യമാണ്.
രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് രോഗിക്ക് നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ് ഇത് ചെയ്യുന്നത്. മരുന്നുകളോടൊപ്പം തന്നെ പ്രധാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത കുറച്ചുകൊണ്ട് വേദനയും ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
സൈക്ലിംഗ് ആണ് പാര്ക്കിന്സണ് രോഗികള്‍ക്ക് ഏറെ അഭികാമ്യം ആയ വ്യായാമം. രോഗാവസ്ഥയുടെ അന്ത്യഘട്ടത്തില്‍ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും പെട്ടെന്ന് ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു.
ഇതാണ് സാധാരണയായി മരണത്തിനു കാരണം ആകുന്നത്. നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ വലിയൊരു പരിധി വരെ ഇതിന്റെ വൈഷമ്യതകള്‍ കുറച്ച് രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിവരങ്ങൾ: Dr. Susanth MJ MD, D
Consultant Neurologist, SUT Hospital, Pattom.
Health
ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകൾ (ഉത്തേജക ഘടകങ്ങൾ) കണ്ടെത്തണം. തങ്ങൾക്ക് ഹാനികരമാകുന്ന ട്രിഗറുകൾ കണ്ടുപിടിച്ച് ഒഴിവാക്കുന്നതാണ് പ്രധാന മുൻകരുതൽ.
പ്രധാന ട്രിഗറുകളെക്കുറിച്ച്...
ചുവന്ന വൈൻ, കറുത്ത ബിയർ, പുകയില...
ചുവന്ന വൈനും കറുത്ത ബിയറും വിസ്കിയും മൈഗ്രേനുള്ള ട്രിഗറുകളാണ്. പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും നാഡികളെ ക്ഷയപ്പെടുത്തുകയും ചെയ്യുന്നു. മദ്യപാനവും പുകയിലയും പാടെ വർജിക്കുക.
മാനസികപിരിമുറുക്കം, ദേഷ്യം
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, മാനസിക തളർച്ച, അമിത ഉത്തേജിതാവസ്ഥ, ദേഷ്യം തുടങ്ങിയവയെല്ലാം ട്രിഗറുകളാകുന്നു. മനസിനെ സന്തുലിതമാക്കി സ്ട്രെസ് മാനേജ്മെന്റ് തെറാപ്പി പരിലീശിക്കുക.
അമിത വ്യായാമം
കൃത്യവും ഊർജസ്വലവുമായ വ്യായാമ പദ്ധതികൾ മൈഗ്രേനെതിരായ മുൻകരുതൽ തന്നെ. ഇത് ശരീരത്തിലെ ‘എൻഡോർഫിനുകളെ’ ഉത്പാദിപ്പിക്കുകയും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
എന്നാൽ, അമിതാധ്വാനം, അമിത വ്യായാമം, അസാധാരണമായ ലൈംഗിക ചേഷ്ടകൾ ഇവ തലവേദനയുണ്ടാക്കുന്നു.
കടുത്ത ഗന്ധം
അസാധാരണവും അതിതീവ്രവുമായ ഗന്ധങ്ങൾ തലവേദനയുടെ ഉദ്ദീപനഘടകങ്ങളാണ്. പലതരത്തിലുള്ള രാസപദാർഥങ്ങൾ ഉൾക്കൊള്ളുന്നതാണ് പെർഫ്യൂമുകൾ. അവ നാഡിവ്യൂഹത്തിന്റെ സംവേദന ശക്തിയെ തകിടംമറിക്കുന്നു.
കടുത്ത മണങ്ങൾ ചിലരിൽ മൈഗ്രേനുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകളുടെ വികസനം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
ചില മരുന്നുകൾ ചിലരിൽ...
പല ഗുളികകളും മൈഗ്രേനുണ്ടാക്കുന്നു. ഗർഭനിരോധന ഗുളികകൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ, ഹൃദ്രോഗികളുപയോഗിക്കുന്ന നൈട്രേറ്റുകൾ ഇവ അവയിൽ ചിലതുമാത്രം.
ഏതു മരുന്ന് കഴിക്കുമ്പോഴാണ് തലവേദനയുണ്ടാകുന്നത് എന്നു മനസിലാക്കി അവ ഒഴിവാക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും.
തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്.
ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന "നൈട്രേറ്റ് മിശ്രിതങ്ങൾ' തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം.
ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ.
പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു.
വേദനസംഹാരികൾ പതിവാക്കിയാൽ
വേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും.
ചിലപ്പോൾ ശക്തമായ ’റീബൗണ്ട് ഹെഡ്എയ്ക്’ ഉണ്ടാകും. ചില ആന്റി ബയോട്ടിക്ക് മരുന്നുകൾ തലവേദനയുണ്ടാക്കും. തലവേദനയ്ക്കായി പലരും കൂടുതലായി ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഗുളികകളുടെ ദുർവിനിയോഗം വൃക്കകളിൽ അപചയം ഉണ്ടാക്കാറുണ്ട്.
ഫെനാസെറ്റിൻ കിഡ്നി എന്ന് ഈ വൃക്കരോഗത്തെ വിളിക്കുന്നു. തലവേദനയുണ്ടാകുന്പോൾ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊന്നാണ് വിവിധ ബാമുകൾ നെറ്റിയിൽ പുരട്ടുക എന്നത്.
ബാം പുരട്ടുന്പോൾ ആ ഭാഗത്ത് അനുഭവപ്പെടുന്ന കടുത്ത നീറ്റലും മറ്റും കാരണം മൈഗ്രേൻ കുറഞ്ഞുവെന്നു തോന്നാറുണ്ട്. ’കൗണ്ടർ ഇറിറ്റന്റ്’ പ്രയോഗത്തിലൂടെയാണ് ഈ ആശ്വാസം ലഭിക്കുന്നതും. താത്കാലിക ആശ്വാസം മാത്രമാണ് ബാമിൽ നിന്ന് ലഭിക്കുന്നത്.
അമിതവെട്ടവും ഒച്ചയും
ചിലർക്ക് മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത്, കൂടുതൽ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം കേൾക്കുക തുടങ്ങിയ കാര്യങ്ങൾ അരോചകമായി അനുഭവപ്പെടാറുണ്ട്. അതിന്റെ കാരണം പരിശോധിക്കാം.
മൈഗ്രേൻരോഗികളുടെ നാഡിവ്യൂഹത്തിന്റെ സൂക്ഷ്മ സംവേദനശക്തി സാധാരണക്കാരേക്കാൾ വളരെ കൂടുതലാണ്. തന്മൂലം കടുത്ത പ്രകാശരശ്മികളും ശബ്ദകോലാഹലങ്ങളും മൈഗ്രേൻ ഉണ്ടാക്കുന്ന ഉദ്ദീപന ഘടകങ്ങളാകുന്നു.
അതുപോലെ കൊടിഞ്ഞിയുള്ള സമയത്തും പ്രകാശമധികമുള്ള സ്ഥലങ്ങളിലും ശബ്ദായമാനമായ അന്തരീക്ഷത്തിലും പോയാൽ അതിന്റെ കാഠിന്യം വർധിക്കുന്നു.
Health
മാർച്ച് 21: ഡൗണ്‍ സിന്‍ഡ്രോം ദിനം
ഡൗണ്‍ സിന്‍ഡ്രോം എന്നത് ഒരു രോഗമാണോ? പലരും ചോദിക്കാറുണ്ട്. സത്യത്തിൽ ഇതൊരു ജനിതക ക്രോമസോം വ്യതിയാനം ആണ്. സാധാരണയായി മനുഷ്യ ശരീരത്തില്‍ 46 ക്രോമസോമുകള്‍ ആണ് ഉണ്ടാകുന്നത്.
എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള ഒരാളുടെ കോശങ്ങളില്‍ 47 ക്രോമസോമുകള്‍ ഉണ്ടാകും. മനുഷ്യരില്‍ ബുദ്ധിവൈകല്യം ഉണ്ടാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനിതക രോഗം ആണ് ഡൗണ്‍ സിന്‍ഡ്രോം.
ലോക വ്യാപകമായി 800-ല്‍ ഒരു കുട്ടി ഡൗണ്‍ സിന്‍ഡ്രോം ആയി ജനിക്കുന്നു. 1866-ല്‍ രോഗം ആദ്യമായി വിശദീകരിച്ച ഡോ. ജോൺ ലാംഗ്ഡൺ ഡൗണിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് 21 ഡൗണ്‍ സിന്‍ഡ്രോം ദിനമായി ആചരിക്കുന്നു.
എന്താണ് ഡൗണ്‍ സിന്‍ഡ്രോം?
ഇത് ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. മനുഷ്യ ശരീരത്തിലെ എല്ലാ കോശങ്ങളിലും 23 ജോഡി ക്രോമസോമുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികളില്‍ നമ്പര്‍ 21 ക്രോമസോമിൽ, രണ്ടിന് പകരം ഒരു അധിക ക്രോമസോം കൂടി ഉണ്ടാകുന്നു.
പ്രത്യേകതകള്‍ എന്തെല്ലാം?
മറ്റു കുട്ടികളെ അപേക്ഷിച്ച് ശാരീരികവും ബുദ്ധിപരവും ആയി ഇവരില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. കഴുത്തുറയ്ക്കാനും നടക്കുവാനും സംസാരിക്കാനും ബുദ്ധി വികാസത്തിനും കാലതാമസം ഉണ്ടാകും. ശാരീരികമായി ഉള്ള ചില പ്രത്യേകതകള്‍ കാരണം ജനിച്ച് അധികം വൈകാതെ തന്നെ ഇവരെ കണ്ടെത്താന്‍ കഴിയും.
പരന്ന മുഖം, കണ്ണില്‍ ഉള്ള വ്യത്യാസം, പുറത്തേക്ക് തള്ളി നില്ക്കുന്ന നാവ്, പേശി ബലക്കുറവ് ഹൃദയസംബന്ധമായ രോഗങ്ങള്‍, കാഴ്ച, കേള്‍വി തകരാറ്, ഇടയ്ക്കിടയ്ക്ക് ഉള്ള ചെവി, സൈനസ് അണുബാധ തൈറോയ്ഡ് പ്രശ്നങ്ങള്‍, കുടല് സംബന്ധമായ രോഗങ്ങള്‍, കഴുത്തിന്റെ ഭാഗത്തെ എല്ലിന്റെ ബലക്കുറവ് തുടങ്ങിയവ ഈ കുട്ടികളില്‍ ഉണ്ടാകാം.
മുതിര്‍ന്നു കഴിയുമ്പോള്‍ രക്താര്‍ബുദം, മറവിരോഗം തുടങ്ങിയവ പൊതുസമൂഹത്തെ അപേക്ഷിച്ച് ഡൗണ്‍ സിന്‍ഡ്രോം ബാധിതരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കാരണം എന്താണ്?
ഇത് ഒരു പാരമ്പര്യ രോഗം അല്ല. ജനിതകമായ ഒരു അവസ്ഥ ആണ്. ജനിക്കുന്ന ഏത് കുഞ്ഞിനെയും ബാധിക്കാം. അമ്മയുടെ പ്രായ കൂടുതല്‍ ആണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമായി കാണുന്നത്.
അമ്മയുടെ പ്രായം 45 വയസ്സിനു മുകളില്‍ ആണെങ്കില്‍ ശരാശരി 30-ല്‍ ഒരു കുട്ടി എന്ന രീതിയില്‍ ഡൗണ്‍ സിന്‍ഡ്രോം ഉണ്ടാകാം. പക്ഷേ, ഏതു പ്രായത്തിലെ അമ്മയുടെ കുഞ്ഞിനെയും ഇത് ബാധിക്കാം.
രോഗനിര്‍ണയം എങ്ങനെ?
ഗര്ഭകാ്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിംഗ് എന്നിങ്ങനെ സ്ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്.
സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം.
ജനനശേഷം ആയാലും കാരിയോ ടൈപ്പിംഗ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്.
എങ്ങനെ ചികിത്സിക്കാം?
ജനിതകമായ തകരാര്‍ ആയതിനാല്‍ ഒരു മരുന്നു കൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്, കണ്ണ്, നേത്രരോഗ വിഭാഗങ്ങള്‍, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.
നിര്‍ദിഷ്ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്ക്രീനിംഗ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്. ഓക്ക്യൂപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ ശരാശരി ബുദ്ധിവികാസം 8-9 വയസിന്റെ ആണ്. പക്ഷേ, ഓരോ വ്യക്തിയെ അനുസരിച്ചും മാററ ഉണ്ടാകാം. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ വളരെ സൗഹൃദ മനോഭാവം ഉള്ളവരും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നവരും ആണ്.
ഇത്തരം കുട്ടികളെയും അവരുടെ കുടുംബത്തെയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവര്‍ക്ക് താങ്ങായി നില്ക്കാന് ആണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്. ഡൗണ്‍ സിന്‍ഡ്രോം സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഇതിനെ ഒരു പരിധിവരെ സഹായിക്കുന്നു.
നേരത്തെ രോഗനിര്‍ണയം നടത്തി ശരിയായ ഇടപെടല്‍ നടത്തിയാല്‍ സ്വന്തം കാര്യം നോക്കാനും വരുമാനം ഉണ്ടാക്കാനും ഉതകുന്ന രീതിയില്‍ ഒരു പരിധിവരെ അവരെ പ്രാപ്തരാക്കുവാന്‍ കഴിയും. പ്രത്യേക സൗകര്യങ്ങളുള്ള സ്കൂളുകളിൽ പഠനം തുടരാനുമാകും.
വിവരങ്ങൾ: Reshmi Mohan .A
Child Developmental Therapist
SUT Hospital, Pattom.
Health
വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണാൻ വൈകരുത്. ചികിത്സ വൈകിയാൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാം.
ശാരീരത്തിനേറ്റ പരിക്കുകള്‍, അണുബാധകള്‍, വീക്കം, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ വൃഷണ വേദനയ്ക്കു കാരണമാകാം.
വൃഷണങ്ങള്‍ക്കു നേരിട്ടുള്ള പരിക്കുകള്‍ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
നേരിട്ടുള്ള പ്രഹരം, സ്പോര്‍ട്സുമായി ബന്ധപ്പെട്ട അപകടങ്ങള്‍, അല്ലെങ്കില്‍ ഗ്രോയിന്‍ ഏരിയ ഉള്‍പ്പെടുന്ന അപകടങ്ങള്‍ എന്നിവ പോലെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന ആഘാതം അല്ലെങ്കില്‍ പരിക്കുകള്‍ വൃഷണ വേദനയിലേക്കു നയിച്ചേക്കാം.
വൃഷ്ണങ്ങൾക്കു വേദന അനുഭവപ്പെട്ടാൽ നിസാരമായി കാണരുത്. ഉടൻതന്നെ ഡോക്ടറെ ഉപദേശം തേടണം.
അണുബാധകള്‍
എപ്പിഡിഡൈമിറ്റിസ് അല്ലെങ്കില്‍ ഓര്‍ക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകള്‍ കടുത്ത അസ്വാസ്ഥ്യവും വേദനയും സൃഷ്ടിക്കും.
വൃഷണത്തിലേക്കുള്ള രക്തവിതരണം തടസപ്പെടുന്ന, ബീജകോശം വളയുന്ന ഒരു മെഡിക്കല്‍ എമര്ജന്സിയാണിത്. ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ കഠിനവും പെട്ടെന്നുള്ളതുമായ വേദനയ്ക്കു കാരണമാകുന്നു.
ചിലപ്പോള്‍, വൃക്കയിലെ കല്ലുകള്‍ വൃഷണ മേഖലയിലേക്കു പ്രസരിക്കുന്ന വേദനയിലേക്കു നയിച്ചേക്കാം, ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. വൃഷണത്തിനു പിന്നിലെ ചുരുണ്ട കുഴലായ എപ്പിഡിഡൈമിസിലെ സിസ്റ്റുകള്‍ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
വൃഷണത്തിനു ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് വൃഷണസഞ്ചി വീര്‍ക്കുന്നതിനും വേദനാജനകമായതിനും കാരണമാകും. ഹെര്‍ണിയ വൃഷണ വേദനയ്ക്കു കാരണമായേക്കാം, പ്രത്യേകിച്ച് ഹെര്‍ണിയ വൃഷണസഞ്ചിയിലേക്കു നീണ്ടുനില്‍ക്കുമ്പോള്‍.
ലൈംഗികമായി പകരുന്ന അണുബാധകള്‍-ഗൊണോറിയ അല്ലെങ്കില്‍ ക്ലമീഡിയ പോലുള്ളവ ചികിത്സിച്ചില്ലങ്കില്‍ വൃഷണ വേദനയ്ക്കു കാരണമാകും.
ഒരേസമയം രണ്ട് വൃഷണങ്ങളെയും ബാധിക്കാം.
എളുപ്പത്തിൽ കണ്ടുപിടിക്കാം
നിലവിലുള്ള അസുഖങ്ങള്‍, പരിക്കുകളുടെ ചരിത്രം, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചു ഡോക്ടര്‍ ചോദിക്കും. വൃഷണസഞ്ചി, വൃഷണം, ഉദരം എന്നിവയുടെ സൂക്ഷ്മപരിശോധന, വീക്കം, ആര്‍ദ്രത, അല്ലെങ്കില്‍ അസാധാരണതകള്‍ എന്നിവ വിലയിരുത്തുന്നു.
അള്‍ട്രാസൗണ്ട് ഇമേജിംഗ് സാധാരണയായി വൃഷണങ്ങളും ചുറ്റുമുള്ള ഘടനകളും ദൃശ്യവത്കരിക്കാന്‍ ഉപയോഗിക്കുന്നു, ഇത് അണുബാധകള്‍, ഹെര്ണിയകള് അല്ലെങ്കില്‍ വൃഷണങ്ങളുടെ ടോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ മൂത്രപരിശോധന നടത്താം. മറ്റ് അടിസ്ഥാന പരിശോധനകള്‍ക്കൊപ്പം രക്തപരിശോധനയും നടത്താം.
Health
ആസ്ത്മ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവില്ല. എന്നാല്‍, രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്.
ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്തമ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും. ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്.
1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ)
വായു മാര്‍ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
2. സ്റ്റിറോയ്ഡുകള്‍
വായുമാര്ഗങ്ങളിലെ വീക്കം കുറച്ച് ആസ്ത് മ തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ആസ്ത്മ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം.
രോഗലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും ചികിത്സ.
ആസ്തമയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍
നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില് ആസ്ത്മ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാം.
പ്രധാനമായും ശ്വാസനാളങ്ങളുടെ വീക്കം (Airway remodelling) ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ആസ്തമ നിയന്ത്രണ വിധേയമല്ലാത്ത ആളുകളില്‍ ഇടയ്ക്കിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ആശുപത്രി സന്ദര്‍ശനം വേണ്ടി വന്നേക്കാം. അതുപോലെതന്നെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയാനും സാധ്യത കൂടുതലാണ്.
ദീര്‍ഘകാല ആസ്തമ ദൈനംദിന പ്രവര്‍ത്തനങ്ങളെ- ജോലി, ഉറക്കം, വ്യായാമം- എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ചികിത്സയോടു പ്രതികരിക്കാത്ത ആസ്ത്മ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ അല്ലെങ്കില്‍ ശ്വസനപരാജയം തുടങ്ങിയ ഗുരുതര സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
ശരിയായ ഇന്‍ഹേലർ ഉപയോഗത്തിലൂടെയും അതിനോടൊപ്പംതന്നെ ആസ്ത്മ രോഗത്തിന്റെ പ്രേരണ ഘടകങ്ങള്‍ മനസിലാക്കി അവ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ഡയാലിസിസ് ചികിത്സയിലെ ഹോം ഡയാലിസിസ് രീതിയാണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
സിഎപിഡിയുടെ ന്യൂനതകള്‍
1. വളരെ ഉത്തരവാദിത്വത്തോടു കൂടി എല്ലാ ദിവസവും ചെയ്യേണ്ട ഒരു നടപടിക്രമമാണ് CAPD. ഈ ചിന്ത ചിലപ്പോള്‍ ഒരു ചെറിയ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കും.
2. സ്ഥിരമായി കത്തീറ്റര്‍ ശരീരത്തില്‍ ഇരിക്കുന്നത് ചില രോഗികള്‍ക്കെങ്കിലും ചെറിയ രീതിയില്‍ അസ്വസ്ഥത ഉണ്ടാക്കാവുന്നതാണ്.
3. നല്ല വൃത്തിയായി എക്സ്ചേഞ്ചുകള്‍ ചെയ്തില്ലെങ്കില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
സിഎപിഡി ചെയ്യുന്നത് നിത്യജീവിതത്തെ എത്രത്തോളം ബാധിക്കും?
നിത്യജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു ഡയാലിസിസ് രീതിയാണ് CAPD.
ജോലിക്ക് പോകാന്‍ സാധിക്കും. വ്യായാമം ചെയ്യാനും യാത്ര ചെയ്യാനും സാധാരണ രീതിയില്‍ ലൈംഗിക ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കും.
സിഎപിഡി ചെലവ് കുറഞ്ഞ മാര്‍ഗമാണോ?
CAPD യുടെ മാസ ചെലവ് ഏകദേശം 15,000 - 20,000 വരെ ആകും. ആദ്യ നോട്ടത്തില്‍ ഇത് ഹീമോ ഡയാലിസിസിനെ അപേക്ഷിച്ച് ചെലവ് കൂടിയത് ആണെന്ന് തോന്നുമെങ്കിലും ആശുപത്രിയില്‍ പോയിവരുന്നതിന്റെ ചെലവും കൂട്ടിരിപ്പുകാരുടെയും രോഗിയുടെയും സൗകര്യവും എല്ലാ വിലയിരുത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും ഹീമോ ഡയാലിസിസിനെക്കാള് നല്ലൊരു ഒപ്ഷന്‍ ആയി സിഎപിഡി തെരഞ്ഞെടുക്കാം.
ചുരുക്കിപ്പറഞ്ഞാല്‍ പൂര്‍ണമായും വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചവര്‍ക്ക് ഒരു അനുഗ്രഹമായി വന്നുചേര്‍ന്നിട്ടുള്ള ഒരു ഡയാലിസിസ് രീതിയാണ് സിഎപിഡി. എന്തുകൊണ്ടോ ഹീമോ ഡയാലിസിസിന്റെ അത്രയും അറിവ് രോഗികളുടെ ഇടയില്‍ സിഎപിഡിയെക്കുറിച്ച് ഇല്ല.
ആയതിനാല്‍ വളരെയധികം പരീക്ഷിക്കപ്പെടാത്ത, എന്നാല്‍ ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഡയാലിസിസ് രീതിയാണ് സിഎപിഡി.
ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Health
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു ദീർഘകാല ശ്വാസകോശ രോഗമാണ് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി). ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളോടൊപ്പം ശ്വാസനാളങ്ങൾ അടഞ്ഞതും വീർത്തതുമാണ് ഇതിന്റെ സവിശേഷതകൾ.
2019ലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡി പ്രകാരം, ആഗോളതലത്തിൽ 212 ദശലക്ഷത്തിലധികം ആളുകളെ സിഒപിഡി ബാധിക്കുന്നു, ഇന്ത്യയിൽ 55 ദശലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണമാണിത്.
സിഒപിഡി മാനേജ്മെന്റിന് ഇൻഹേലേഷൻ തെറാപ്പി അത്യാവശ്യമാണെങ്കിലും രോഗത്തിന്റെ ദൈനംദിന ആഘാതം ലഘൂകരിക്കുന്നതിന് പൾമണറി റീഹാബിലിറ്റേഷൻ ഉപയോഗശൂന്യമാണെങ്കിലും വളരെ ഫലപ്രദമാണ്.
അതിനാൽ, ഈ ലോക സിഒപിഡി ദിനത്തിൽ "നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം അറിയുക' എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഈ രോഗവുമായി ജീവിക്കുന്നവർ അവരുടെ ശ്വാസകോശ ആരോഗ്യത്തെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും പിന്തുണയ്ക്കാൻ കഴിയുന്ന ലഭ്യമായ വിവിധ ഉപകരണങ്ങളെയും സമീപനങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവര്യമാണ്.
എന്താണ് പൾമണറി റീഹാബിലിറ്റേഷൻ?
പരിശീലനം ലഭിച്ച ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടുന്ന ഒരു മേൽനോട്ട പരിപാടിയാണ് പൾമണറി റീഹാബിലിറ്റേഷൻ, സിഒപിഡി പോലുള്ള ശ്വാസകോശ രോഗങ്ങളുള്ള ആളുകൾക്ക് ശ്വസിക്കാനും മികച്ച രീതിയിൽ ജീവിക്കാനും സഹായിക്കുന്നതിന് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു.
രോഗിയുടെ വിദ്യാഭ്യാസം, വ്യായാമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവ സംയോജിപ്പിച്ച്, പിആർ ശ്വാസകോശ പ്രവർത്തനവും മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
സാധാരണയായി 6-8 ആഴ്ച നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം ശ്വാസതടസം കുറയ്ക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും മാനസിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമുള്ള വ്യായാമങ്ങളും ശ്വസന സാങ്കേതിക വിദ്യകളും പഠിപ്പിക്കുന്നു.
ഈ ബഹുമുഖ സമീപനം ജീവിത നിലവാരം വർധിപ്പിക്കുകയും ആശുപത്രി സന്ദർശനങ്ങളും ദീർഘകാല ആരോഗ്യ സംരക്ഷണത്തിനുമുള്ള ചെലവുകളും കുറയ്ക്കുകയും ചെയ്യുന്നു. സിഒപിഡി രോഗികളിൽ കുറഞ്ഞ ശാരീരിക പ്രവർത്തനവും ഉയർന്ന മരണനിരക്കും തമ്മിലുള്ള ബന്ധമാണ് ശ്വാസകോശ പുനരധിവാസത്തിന്റെ പ്രാധാന്യം അടിവരയിടുന്നത്.
ശ്വാസകോശ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനപ്പുറം, മെച്ചപ്പെട്ട മാനസിക ക്ഷേമം, മെച്ചപ്പെട്ട മാനസികാവസ്ഥ സ്ഥിരത, മെച്ചപ്പെട്ട ഹൃദയാരോഗ്യം എന്നിവയുൾപ്പെടെയുള്ള പതിവ് വ്യായാമത്തിന്റെ ഗുണങ്ങൾ പിആർ വാഗ്ദാനം ചെയ്യുന്നു. സിഒപിഡി ചികിത്സാ ലക്ഷ്യങ്ങളായ വർധിച്ച വ്യായാമ സഹിഷ്ണുത, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയെ പിആർ അഭിസംബോധനം ചെയ്യുന്നു.
വ്യായാമ പരിശീലനം: സഹിഷ്ണുത വ്യായാമങ്ങളും (നടത്തം, സൈക്ലിംഗ്) ശക്തി പരിശീലനവും പേശികളുടെ പ്രവർത്തനവും സ്റ്റാമിനയും മെച്ചപ്പെടുത്തുന്നു, ഇത് രോഗികളെ ശ്വാസതടസം നിയന്ത്രിക്കാനും പ്രവർത്തന നിലകൾ അധികസമയം വർധിപ്പിക്കാനും സഹായിക്കുന്നു.
ശ്വസന വിദ്യകൾ: ചുണ്ടുകൾ അമർത്തിയുള്ള ശ്വസനവും ഡയഫ്രാമാറ്റിക് ശ്വസനവും ശ്വാസകോശ ശേഷി വർധിപ്പിക്കുകയും ശ്വാസതടസം നിയന്ത്രിക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസവും കൗൺസിലിംഗും: മരുന്നുകളുടെ ഉപയോഗം, ഓക്സിജൻ തെറാപ്പി, നേരിടൽ തന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള സിഒപിഡി മാനേജ്മെന്റിനെക്കുറിച്ച് രോഗികൾ പഠിക്കുന്നു, ഇത് അവരുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു.
മനഃശാസ്ത്രപരമായ പിന്തുണ: സമ്മർദ്ദ മാനേജ്മെന്റിനും പോസിറ്റീവ് കാഴ്ചപ്പാടിനും വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് പിന്തുണ എന്നിവ പിആർ നൽകുന്നു, ഇത് പലപ്പോഴും സിഒപിഡി മൂലമുണ്ടാകുന്ന ഉത്കണ്ഠയും വിഷാദവും പരിഹരിക്കാൻ സഹായിക്കുന്നു.
ശ്വാസകോശ പുനരധിവാസം വളരെ പ്രധാനപ്പെട്ടതാണ്, എന്തുകൊണ്ട് സിഒപിഡി പുരോഗമിക്കുന്നു, ഇടപെടലില്ലാതെ അതിന്റെ ലക്ഷണങ്ങൾ വഷളാകുകയും അത് പതിവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും. രോഗികളെ ഫലപ്രദമായ രീതിയിൽ സ്വയം മാനേജ്മെന്റ് പഠിപ്പിക്കുന്നതിലൂടെ ശ്വാസകോശ പുനരധിവാസം ഈ ചക്രത്തെ തകർക്കുന്നു.
ഗവേഷണങ്ങൾ കാണിക്കുന്നത് പിആർ വർധനവ് കുറയ്ക്കുകയും വ്യായാമ സഹിഷ്ണുത മെച്ചപ്പെടുത്തുകയും ആശുപത്രി പ്രവേശനം കുറയ്ക്കുകയും ചെയ്യുന്നു. ശാരീരിക സഹിഷ്ണുത പരിശീലനം, ശ്വസന സാങ്കേതിക വിദ്യകൾ, മാനസിക പിന്തുണ എന്നിവ ഇതിന്റെ സമഗ്ര സമീപനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.
ഡോ. നീതു തമ്പി
കൺസൾട്ടന്റ് പൾമണോളജിസ്റ്റ്, അലർജി സ്പെഷലിസ്റ്റ്, കൊച്ചി