National
ന്യൂഡൽഹി: നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അനുരാഗ് ജെയ്നെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് പുറത്തിറക്കി.
മധ്യപ്രദേശ് കാഡറിലെ 1989-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ജെയിൻ, മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഭരണപരിചയമുള്ള ഉദ്യോഗസ്ഥനാണ്. മധ്യപ്രദേശ് ചീഫ് സെക്രട്ടറി, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സെക്രട്ടറി, ഡിപിഐഐടി സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിരവധി നിർണായക പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ഖരഗ്പൂരിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടിയിട്ടുള്ള അദ്ദേഹം 1988-ലെ യുപിഎസ്സി പരീക്ഷ വിജയിച്ചാണ് സിവിൽ സർവീസിലെത്തിയത്.
അദ്ദേഹം ചുമതലയേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിൽ വരും. സേവന കാലാവധിയുടെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ അദ്ദേഹം ഈ പദവിയിൽ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Business
കൊച്ചി: ബിഎസ്ഇ ലിസ്റ്റഡ് ധനകാര്യ സേവന സ്ഥാപനമായ സുപ്ര പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മനോജ് രവിയെ നിയമിച്ചു.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ സിഇഒയായും മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ബിസിനസ് ഹെഡായും ചുമതല വഹിച്ചിട്ടുണ്ട്.
ധനകാര്യ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അനുഭവസമ്പത്തുമുള്ള മനോജ് രവിയുടെ നിയമനം കമ്പനിയുടെ വളര്‍ച്ചയ്ക്കും വിപുലീകരണത്തിനും സഹായിക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ ജോബി ജോര്‍ജ് അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി അശോക് ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെ.എം. എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ.എം. എബ്രഹാമിന്റെ നടപടിയായിരുന്നു.
അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു.
98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
National
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബ്രിട്ടീഷ് എയർവേയ്സിന്റെ മുൻ മേധാവി വില്യം വാൽഷിനെ നിയമിച്ചു. കഴിഞ്ഞ മാസം പീറ്റർ എൽബേഴ്സ് രാജിവച്ചതിനെത്തുടർന്ന് എയർലൈൻ പ്രൊമോട്ടറും എംഡിയുമായ രാഹുൽ ഭാട്ടിയ ഇടക്കാല സിഇഒ ആയി ചുമതലയേറ്റിരുന്നു.
നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡയറക്ടർ ജനറൽ ആയ വാൽഷിന് എയർ ലിംഗസ്, ബ്രിട്ടീഷ് എയർവേയ്സ്, ഐഎജി തുടങ്ങിയ പ്രമുഖ കമ്പനികളെ നയിച്ച 40 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിമാനങ്ങൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോ വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു.
Tech
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് ആഗോളതലത്തിൽ നിരോധിക്കണമെന്ന് പിൻറെസ്റ്റ് സിഇഒ ബിൽ റെഡി.
നിലവിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയല്ല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സിഇഒ എന്ന നിലയിലും രക്ഷിതാവ് എന്ന നിലയിലും സോഷ്യൽ മീഡിയ ഇന്നത്തെ രീതിയിൽ 16 വയസിന് താഴെയുള്ളവർക്ക് സുരക്ഷിതമല്ലെന്ന് താൻ വിശ്വസിക്കുന്നതായും കൗമാരക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ സാങ്കേതിക മേഖല കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.
കോവിഡ്19 മഹാമാരിക്ക് ശേഷം ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി വർധിച്ചതും കുട്ടികൾ സ്ക്രീനിന് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും ആശങ്കാജനകമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.
ഇത്തരം ഉള്ളടക്കങ്ങളുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെയും ഏകാഗ്രതയെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇത് ഓർമശക്തിയെയും പഠനത്തെയും തടസപ്പെടുത്തുന്ന ബ്രെയിൻ റോട്ട്, എന്ന അവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധർ പറയുന്നതായും അദേഹം കൂട്ടിചേർത്തു.
16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചുകൊണ്ട് 2025 അവസാനത്തോടെ ഓസ്ട്രേലിയ ആദ്യത്തെ നിയമം കൊണ്ടുവന്നു. ഇതിന് പിന്നാലെ ഫ്രാൻസ്, നോർവേ തുടങ്ങിയ രാജ്യങ്ങളും സമാനമായ നടപടികൾ പ്രഖ്യാപിച്ചു.
Tech
ആപ്പിൾ സിഇഒ ടിം കുക്ക് കമ്പനിയുടെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം രഹസ്യം വെളിപ്പെടുത്തിയത്.
തങ്ങൾ പിന്നോട്ട് നോക്കാറില്ലെന്നും മുന്നോട്ടാണ് നോക്കാറുള്ളതെന്നും 50-ാം വാർഷികത്തിലേക്കു അടുക്കുന്ന കന്പനിയുടെ നേട്ടങ്ങളിൽ തനിക്കു സന്തോഷമുണ്ടെന്നും ടിം കുക്ക് പറഞ്ഞു.
സ്റ്റീവ് ജോബ്സിന്റെ പൈതൃകത്തെക്കുറിച്ചും ഐഫോൺ നിർമാതാക്കളുടെ പ്രവർത്തനശൈലിയെക്കുറിച്ചും മുൻ നിര ടെക് കമ്പനികൾകിടയിൽ നിലനിൽക്കാൻ സാധിച്ചത് എങ്ങനെയെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യരും അവിടുത്തെ സംസ്കാരവുമാണ് കന്പനിയുടെ വളർച്ചയ്ക്ക് പ്രധാനമാണ്. കൃത്യമായി ഉദ്യോഗസ്ഥരെ നിയമിക്കുകയും നവീകരണത്തെ പ്രേത്സാഹിപ്പിക്കുക ചെയ്യുന്ന സംസ്കാരം സൃഷ്ടിക്കുന്നതാണ് ഒരു കന്പനിയുടെ വളർച്ച. മാറ്റത്തിന്റെ ഏതു ഘട്ടങ്ങളെയും തരണം ചെയ്യാനും ഉത്പന്നങ്ങൾ നിർമിക്കാനും ഇത് സഹായിക്കും.
സാംസംഗ് ആദ്യകാലത്ത് ഉണക്കമീൻ വിൽപനക്കാരായിരുന്നു, നോക്കിയ ഒരു പേപ്പർ മില്ലും, എന്നാൽ 50 വർഷങ്ങൾക്കുശേഷവും ആപ്പിൾ ഇപ്പോഴും ആപ്പിൾ തന്നെയായി തുടരുന്നു എന്ന് ടിം കുക്ക് കൂട്ടിചേർത്തു.
കമ്പനിയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന റോക്ക് ടംബ്ലർ തിയറിയെക്കുറിച്ചും സംസാരിച്ചു. കാര്യങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ നോക്കിക്കാണുന്ന ആളുകളെ ഒന്നിപ്പിക്കാൻ ആപ്പിൾ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Business
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) സന്ദീപ് കുമാറിനെ സംസ്ഥാന സർക്കാർ നിയമിച്ചു.
സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ സഞ്ജീവ് നായർക്ക് (റിട്ട.) പകരമാണ് സന്ദീപ് കുമാർ ചുമതലയേൽക്കുക. നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷന്റെ (കഐസ്ഐടിഎം) ഡയറക്ടറായ സന്ദീപ് കുമാർ ടെക്നോപാർക്ക് സിഇഒയുടെ അധിക ചുമതല വഹിക്കും.
കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് കുമാർ.
NRI
കൊളോണ്‍: ജര്‍മനിയിലെ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ സ്റ്റഫാലിയ സംസ്ഥാനത്തിലെ കൊളോണില്‍ ലോക കേരള സഭാംഗങ്ങള്‍ സംഘടിപ്പിച്ച യോഗത്തില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ഡയറക്ടര്‍(ലോക കേരള സഭ സെക്രട്ടേറിയറ്റ്) ആസിഫ് കെ. യൂസഫ്, ഐഎഎസ് എന്നിവര്‍ക്ക് സ്വീകരണം നല്കി.
ഡിസംബര്‍ 19ന് കൊളോണ്‍ - റോസ്രാത്തിലെ സെന്റ് നിക്കോളാസ് ഇടവക പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കൊളശേരി, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് ഐഎഎസ് എന്നിവരെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍, ലോക കേരള സഭാംഗം ജോളി എം. പടയാട്ടില്‍ എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്കി ഔപചാരികമായി സ്വീകരിച്ചു.
ലോക കേരള സഭാ അംഗമായ പോള്‍ ഗോപുരത്തിങ്കലിന്റെ സഹോദരി റാണി അരീക്കലിന്റെ (സ്വിറ്റ്സര്‍ലണ്ട്) നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജോസ് കുമ്പിളുവേലില്‍ അധ്യക്ഷത വഹിച്ച് സ്വാഗതം ആശംസിച്ചു. ഫാ. ജോസ് വടക്കേക്കര സിഎംഐ വിശിഷ്ടാതിഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു. വിവിധ മലയാളി സംഘടനകളില്‍ നിന്നും ബിസിനസ് സമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായ ജോളി തടത്തില്‍, മേഴ്സി തടത്തില്‍, തോമസ് അറമ്പന്‍കുടി, അച്ചാമ്മ അറമ്പന്‍കുടി, ഗ്രിഗറി മേടയില്‍, മേരിക്കുട്ടി മേടയില്‍, ചിനു പടയാട്ടില്വേള്ഡ് മലയാളി കൗണ്‍സില്‍), സണ്ണി വേലൂക്കാരന്‍, എല്‍സി വേലൂക്കാരന്‍(ഗ്ലോബല്‍ മലയാളി കൗണ്‍സില്‍), പോള്‍ ചിറയത്ത്, ജോര്‍ജ് അട്ടിപ്പേറ്റി, ജോണ്‍ മാത്യു, ജെന്‍സ് കുമ്പിളുവേലില്‍ (കേരള സമാജം കൊളോണ്‍), രമണി മാത്യു, ശ്യാം (സംസ്ക്കാര ജര്‍മനി) എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പങ്കെടുത്തവരുടെ സ്വയം പരിചയപ്പെടുത്തലുകള്‍ക്ക് ശേഷം, നോര്‍ക്ക റൂട്ട്സിന്റെ സംരംഭങ്ങളെയും സേവനങ്ങളെയും നോര്‍ക്ക കെയര്‍, കാരുണ്യം, സാന്ത്വനം, എന്നിവയെക്കുറിച്ചുള്ള അവലോകനം അജിത് കൊളശേരി അവതരിപ്പിച്ചു.
National
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് സൂചന. ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. എയര്‍ലൈനെതിരെ അപൂര്‍വമായ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് സൂചന. കമ്പനിക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്.
പ്രതിസന്ധിക്ക് അയവുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും ഇന്നും ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തിരുന്നു. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കപ്പെട്ടത്.
സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതും ഇരുട്ടടിയായി. അവസരം മുതലാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ചയിലേതിന് സമാനമായ പ്രതിസന്ധി ഇന്നുണ്ടാകില്ലെന്ന ഉറപ്പ് കമ്പനി പറഞ്ഞിരുന്നെങ്കിലും നിലവില്‍ സാഹചര്യം വിപരീതമാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പുലര്‍ച്ചെ മുതല്‍ റദ്ദാക്കപ്പെട്ടു.
മുംബൈയില്‍ നിന്ന് 110 സര്‍വീസുകളും ബംഗളൂരുവില്‍ നിന്ന് 125 സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് 86 സര്‍വീസുകളും ഉച്ചവരെ റദ്ദാക്കിയതാണ് വിവരം. ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്ന് 69 ഇന്‍ഡിഗോ വിമാനങ്ങളും അഹമ്മദബാദില്‍ 20ലേറെ സര്‍വീസുകളും റദ്ദാക്കപ്പെട്ടു.
Business
വലപ്പാട്: മണപ്പുറം ഫിനാൻസിനു കീഴിലുള്ള പ്രമുഖ മൈക്രോ ഫിനാൻസ് സ്ഥാപനമായ ആശീർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ്, കന്പനി ഡെപ്യൂട്ടി സിഇഒ ആയി ജെറാർഡ് ഡേവിഡ് മനോജ് പസങ്കയെ നിയമിച്ചു.
ഐഐഎഫ്എൽ സമസ്തയിൽ പ്രസിഡന്റും ഡെപ്യൂട്ടി സിഇഒയുമായിരുന്നു. ഐഎൻജി ലൈഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഭാരതി ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിൽ ദക്ഷിണ മേഖലാ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ആശീർവാദിന്റെ നേതൃനിരയിലേക്കു മനോജ് പസങ്കയെ സ്വാഗതംചെയ്യാൻ സന്തോഷമുണ്ടെന്ന് ആശീർവാദ് മൈക്രോ ഫിനാൻസ് ചെയർമാൻ വി.പി. നന്ദകുമാർ പറഞ്ഞു.
NRI
വെല്ലിംഗ്ടൺ: എയർ ന്യൂസിലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ നിഖിൽ രവിശങ്കറിനെ നിയമിച്ചു. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറാണ്. ഗ്രെഗ് ഫോറാന്റെ പിൻഗാമിയായി ഒക്ടോബർ 20ന് നിഖിൽ സ്ഥാനമേറ്റെടുക്കും.
അഞ്ചു വർഷമായി ന്യൂസിലൻഡ് എയർലൈനിൽ സേവനം ചെയ്യുന്ന നിഖിൽ രവിശങ്കർ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ സേവനങ്ങൾ, ലോയൽറ്റി സംവിധാനങ്ങൾ എന്നിവയുടെ ആധുനികവത്കരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.