District News
ഏറ്റുമാനൂർ: ശക്തികേന്ദ്രങ്ങളിൽപോലുമുണ്ടായ വോട്ട് ചോർച്ച സിപിഎമ്മിനെയും എൽഡിഎഫിനെയും ഞെട്ടിച്ചു. പിണറായി മന്ത്രിസഭയിലെ ശക്തരിൽ ഒരാളായ വി.എൻ. വാസവന് അടിതെറ്റി. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട വാസവന്റെ ദയനീയ പരാജയം അപ്രതീക്ഷിതമായി.
യുഡിഎഫിന് മേൽക്കൈയുള്ള നീണ്ടൂർ, അതിരമ്പുഴ, ഏറ്റുമാനൂർ, ആർപ്പൂക്കര മണ്ഡലങ്ങളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുകയും എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ അയ്മനം, കുമരകം, തിരുവാർപ്പ് മണ്ഡലങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തിലായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. എന്നാൽ, ഈ പദ്ധതി പാളി. നിയോജക മണ്ഡലത്തിൽ ആകമാനം എൽഡിഎഫ് വിരുദ്ധവികാരം ആളിക്കത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപോലും മുന്നിലെത്താൻ വി.എൻ. വാസവന് സാധിച്ചില്ല.
ശബരിമലയിലെ സ്വർണക്കൊള്ള ദേവസ്വം മന്ത്രി എന്ന നിലയിൽ വി.എൻ. വാസവനെ പ്രതികൂലമായി ബാധിച്ചു എന്നതിൽ സംശയമില്ല. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ഭരണവിരുദ്ധ, യുഡിഎഫ് അനുകൂല വികാരം തോൽവിയുടെ ആഴംകൂട്ടി.
സിപിഎം വോട്ടുകളിൽ ചോർച്ച
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.എൻ. വാസവനെ തുണച്ച നിഷ്പക്ഷ വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടില്ല. പുറമേ സിപിഎമ്മിന്റെ വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന സൂചനയാണ് പാർട്ടി പ്രവർത്തകരിൽനിന്നുതന്നെ ലഭിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച ലീഡ് ഈ സൂചനയെ സാധൂകരിക്കുന്നതാണ്.
മന്ത്രിയായശേഷം വി.എൻ. വാസവൻ പാർട്ടി പ്രവർത്തകരിൽനിന്ന് അകലം പാലിച്ചതായുള്ള ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനുള്ളിൽ ഗൗരവതരമായ ചർച്ചകൾക്കു വഴിതെളിക്കുമെന്ന് ഉറപ്പാണ്.
National
ന്യൂഡൽഹി: ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഭീകരതയ്ക്കുമുന്നിൽ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഒന്നിച്ചുനിൽക്കുകയാണെന്നും ഭീകരവാദികളുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഈ ദിവസം പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പഹൽഗാമിൽ നടന്ന ഭീരുത്വ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദം മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെയും തോൽപ്പിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സീറോ ടോളറൻസ് നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സി എഫ്സിയെ വീഴ്ത്തി ബ്രൈറ്റണിന്റെ മുന്നേറ്റം. ഹോം ഗ്രൗണ്ടായ അമേരിക്കന്‍ എക്സ്പ്രസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രൈറ്റണ് 3-0ന് ചെല്‍സിയുടെ നീലപ്പടയെ നിലംപരിശാക്കി. ഫെര്‍ഡി കാഡിയോഗ്ലു (3), ജാക്ക് ഹിന്‍ഷല്‍വുഡ് (56), ഡാനി വെല്‍ബെക്ക് (90+1) എന്നിവരാണ് ബ്രൈറ്റണിനായി ഗോള്‍ നേടിയത്.
1912നുശേഷം ആദ്യം
ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ്. ഒരു ഗോള്‍ പോലും അടിക്കാതെയാണ് ഈ അഞ്ച് മത്സരങ്ങളിലും ലിയാം റോസിനിയറിന്റെ ശിക്ഷണത്തിലുള്ള ചെല്‍സിയുടെ തോല്‍വി. ചെല്‍സി ഗോള്‍ അടിക്കാതെ തുടര്‍ച്ചയായി അഞ്ച് ലീഗ് മത്സരങ്ങള്‍ പരാജയപ്പെടുന്നത് 1912നുശേഷം ഇതാദ്യം.
34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്രൈറ്റണ് 50 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. 48 പോയിന്റുമായി ചെല്‍സി ഏഴാമതാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്സണല്‍ എഫ്സിക്ക് അടിതെറ്റി.
ലീഗില്‍ 14-ാം സ്ഥാനക്കാരായിരുന്ന ബേണ്‍മത്തിനോട് ഹോം മത്സരത്തില്‍ ആഴ്സണല്‍ 1-2നു പരാജയപ്പെട്ടു. കിരീടപോരാട്ടത്തില്‍ ഗണ്ണേഴ്സിന് ഈ പരാജയം കനത്ത പ്രഹരമാണ്.
District News
പുതുപ്പള്ളി: പുതുപ്പള്ളിയിലെ ജനപ്രതിനിധി മണ്ഡലത്തിലെ ജനങ്ങളെ ഭയന്നുതുടങ്ങിയതിന്റെ തെളിവാണ് ഇക്കുറി ഭൂരിപക്ഷം കുറയുമെന്ന് വോട്ടെടുപ്പിന് മുന്‍പ് പ്രഖ്യാപിക്കാന്‍ കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്. എല്‍ഡിഎഫ് ലോക്കല്‍ കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളിലായിരുന്നു പര്യടനം. മീനടം പഞ്ചായത്തില്‍ രാവിലെ ആരംഭിച്ച പര്യടനത്തിനിടെ വിവിധ മതനേതാക്കന്മാരെയും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരെയും നേരില്‍ക്കണ്ട് അനുഗ്രഹം തേടി.
മീനടം പള്ളിയിലെ വൈദികര്‍, ക്ഷേത്രം ഭാരവാഹികള്‍, പാസ്റ്റര്‍മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലായിരുന്നു പര്യടനം. സ്ഥാനാര്‍ഥിക്കൊപ്പം എല്‍ഡിഎഫ് നേതാക്കളുമുണ്ടായിരുന്നു.
Sports
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മോഹൻ ബഗാന് വേണ്ടി ജാമി മക്ലാരനും ടോം ആൽഫ്രഡുമാണ് ഗോളുകൾ നേടിയത്. മക്ലാരൻ 36-ാം മിനിറ്റിലും ആൽഫ്രഡ് 90+7-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
ഇന്നത്തെ രണ്ടാം മത്സരത്തിൽ എഫ്സി ഗോവ ഇന്റർ കാശിയെ നേരിടും. ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.