ന്യൂഡൽഹി: ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പരാജയപ്പെടുത്താനുള്ള ദൃഢനിശ്ചയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിലാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഭീകരതയ്ക്കുമുന്നിൽ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഒന്നിച്ചുനിൽക്കുകയാണെന്നും ഭീകരവാദികളുടെ ക്രൂരമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഈ ദിവസം പഹൽഗാമിൽ കൊല്ലപ്പെട്ട നിരപരാധികളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും രാജ്യത്തെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പഹൽഗാമിൽ നടന്ന ഭീരുത്വ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരവാദം മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്നവരെയും തോൽപ്പിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭീകരവാദത്തോടുള്ള രാജ്യത്തിന്റെ സീറോ ടോളറൻസ് നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.