ദീപക് പ്രകാശ്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ആറുമാസത്തിലധികം മന്ത്രിയായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ബിഹാർ സർക്കാരിനോടു സുപ്രീംകോടതി. മന്ത്രിയായശേഷം ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്നാണു നിയമം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബിഹാർ പഞ്ചായത്ത്രാജ് മന്ത്രി ദീപക് പ്രകാശ് രണ്ടു ഘട്ടങ്ങളിലായി ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
നിതീഷ് കുമാർ മന്ത്രിസഭയിൽ നാലു മാസവും 26 ദിവസവും മന്ത്രിയായിരുന്ന ദീപക് പ്രകാശ് ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതിനെത്തുടർന്ന് പുറത്താകുകയും 22 ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ആറു മാസത്തിനിടെ രണ്ടു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചിട്ടില്ല.
ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കു മന്ത്രിയായി തുടരാൻ ലഭിക്കുന്ന ആറുമാസത്തെ ഇളവ് രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് ഉപയോഗിക്കാനാകുമോ എന്ന വിഷയമാണു സുപ്രീംകോടതി പരിശോധിക്കുന്നത്. ഇത്തരമൊരു രീതി ഭരണഘടനയോടുള്ള വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
Tags : Resign SupremeCourt DeepakPrakash Minister Bihar eepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs