കെ.എം. ഷാജി
കണ്ണൂർ: സർക്കാർ നൽകിയ ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി തിരികെ നൽകി. കെഎംസിസി നേതാവ് യാക്കൂബിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. കണ്ണൂർ തില്ലങ്കേരിയിലെ യാക്കൂബിന്‍റെ വീട്ടിലാണ് മന്ത്രി കാർ തിരികെയെത്തിച്ചത്.
പ്രവാസി മലയാളിയായ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കോടി വിലയുള്ള ആഡംബര കാറാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി മന്ത്രി ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര കാർ സർക്കാരിന്‍റെ അനുമതി ഇല്ലാതെയാണ് ഉപയോഗിക്കുന്നതെന്നാരോപിച്ച് ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.
മന്ത്രിയുടെ സ്വന്തം വാഹനം അല്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് തെറ്റാണെന്നും പൊതുഭരണ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഉപയോഗിച്ചതെന്നും പ്രതിപക്ഷം പ്രചാരണം നടത്തി.
സർക്കാർ വാഹനം ഉപയോഗിക്കാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്‍റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ലോക്ക് ബുക്കോ കൃത്യമായ രേഖകളോ ഇല്ലാതെയാണ് വാഹനം ഉപയോഗിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കുന്നതിന്‍റെ പേരിൽ സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സർക്കാർ ഔദ്യോഗികമായി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ 4,00,000 കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അത് ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഒട്ടിച്ചത് സർക്കാരിന്‍റെ അനുമതിയോടെയാണെന്നും ഇന്ധനം നിറയ്ക്കാനും വാടകയിനത്തിലും സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിവാദങ്ങളെ തുടർന്നാണ് ഒടുവിൽ മന്ത്രി വാഹനം തിരികെ നൽകിയത്.
Tags : KMShaji Car Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs