ഏറ്റുമാനൂർ: ശക്തികേന്ദ്രങ്ങളിൽപോലുമുണ്ടായ വോട്ട് ചോർച്ച സിപിഎമ്മിനെയും എൽഡിഎഫിനെയും ഞെട്ടിച്ചു. പിണറായി മന്ത്രിസഭയിലെ ശക്തരിൽ ഒരാളായ വി.എൻ. വാസവന് അടിതെറ്റി. മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട വാസവന്റെ ദയനീയ പരാജയം അപ്രതീക്ഷിതമായി.
യുഡിഎഫിന് മേൽക്കൈയുള്ള നീണ്ടൂർ, അതിരമ്പുഴ, ഏറ്റുമാനൂർ, ആർപ്പൂക്കര മണ്ഡലങ്ങളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുകയും എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ അയ്മനം, കുമരകം, തിരുവാർപ്പ് മണ്ഡലങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തിലായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. എന്നാൽ, ഈ പദ്ധതി പാളി. നിയോജക മണ്ഡലത്തിൽ ആകമാനം എൽഡിഎഫ് വിരുദ്ധവികാരം ആളിക്കത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപോലും മുന്നിലെത്താൻ വി.എൻ. വാസവന് സാധിച്ചില്ല.
ശബരിമലയിലെ സ്വർണക്കൊള്ള ദേവസ്വം മന്ത്രി എന്ന നിലയിൽ വി.എൻ. വാസവനെ പ്രതികൂലമായി ബാധിച്ചു എന്നതിൽ സംശയമില്ല. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ഭരണവിരുദ്ധ, യുഡിഎഫ് അനുകൂല വികാരം തോൽവിയുടെ ആഴംകൂട്ടി.
സിപിഎം വോട്ടുകളിൽ ചോർച്ച
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.എൻ. വാസവനെ തുണച്ച നിഷ്പക്ഷ വോട്ടുകൾ ഇത്തവണ ലഭിച്ചിട്ടില്ല. പുറമേ സിപിഎമ്മിന്റെ വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന സൂചനയാണ് പാർട്ടി പ്രവർത്തകരിൽനിന്നുതന്നെ ലഭിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ച ലീഡ് ഈ സൂചനയെ സാധൂകരിക്കുന്നതാണ്.
മന്ത്രിയായശേഷം വി.എൻ. വാസവൻ പാർട്ടി പ്രവർത്തകരിൽനിന്ന് അകലം പാലിച്ചതായുള്ള ആക്ഷേപം പ്രവർത്തകർക്കിടയിൽ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനുള്ളിൽ ഗൗരവതരമായ ചർച്ചകൾക്കു വഴിതെളിക്കുമെന്ന് ഉറപ്പാണ്.
Tags : nattu vishesham Vasavan was defeated