Viral
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരു കൊച്ചു പെൺകുട്ടിയും തമ്മിൽ ഓവൽ ഓഫീസിൽ വെച്ച് നടന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
മിഷേൽ ഒബാമയുടെ കായിക പദ്ധതിക്ക് പകരമായി 'പ്രസിഡൻഷ്യൽ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്' പുനരാരംഭിക്കുന്ന ചടങ്ങിനിടെയാണ് ഈ വൈറൽ സംഭവം അരങ്ങേറിയത്. ചടങ്ങിൽ പങ്കെടുത്ത പെൺകുട്ടിയോട് അവളുടെ കായിക താല്പര്യങ്ങളെക്കുറിച്ച് ട്രംപ് അന്വേഷിച്ചു.
താൻ വോളിബോൾ കളിക്കാറുണ്ടെന്നും വരാനിരിക്കുന്ന വേനൽക്കാലത്ത് ഫുട്ബോൾ പരീക്ഷിക്കാൻ ആഗ്രഹമുണ്ടെന്നും പെൺകുട്ടി മറുപടി നൽകി. എന്നാൽ പെൺകുട്ടിയുടെ ഉയരത്തെ പരാമർശിച്ചുകൊണ്ട് വോളിബോളിൽ മികച്ച രീതിയിൽ സ്മാഷ് ചെയ്യാനും ഉയരത്തിൽ ചാടാനും അവൾക്ക് സാധിക്കുമോ എന്നായി ട്രംപിന്റെ അടുത്ത ചോദ്യം.
തനിക്ക് അത്ര ഉയരത്തിൽ ചാടാൻ കഴിയില്ലെന്ന് കുട്ടി വ്യക്തമാക്കിയതോടെ, വോളിബോളിനേക്കാൾ അവൾക്ക് നല്ലത് ഫുട്ബോൾ ആയിരിക്കുമെന്ന് ട്രംപ് പ്രതികരിക്കുകയായിരുന്നു. പ്രസിഡന്റിന്റെ ഈ മറുപടി നിമിഷങ്ങൾക്കകം തന്നെ സൈബർ ലോകത്ത് വലിയ ചർച്ചയായി മാറി.
ഒരു കൊച്ചു കുട്ടിയോട് ഇത്രയും പരുഷമായും അവളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലും സംസാരിക്കുന്നത് ഉചിതമല്ലെന്ന് ഒരു വിഭാഗം വിമർശിക്കുമ്പോൾ, പ്രായോഗികമായ ഒരു നിർദ്ദേശം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തതെന്ന് അനുകൂലികൾ വാദിക്കുന്നു.
എന്നാൽ ഈ സംഭാഷണങ്ങളിലുടനീളം പെൺകുട്ടി വളരെ ശാന്തതയോടെയും ബഹുമാനത്തോടെയുമാണ് പ്രതികരിച്ചത് എന്നത് ശ്രദ്ധേയമാണ്.
ഇതേ ചടങ്ങിൽ വെച്ച് തന്നെ വെയ്റ്റ്ലിഫ്റ്റിംഗിൽ താല്പര്യമുള്ള മറ്റൊരു കുട്ടിയോട് സംസാരിക്കവെ, വനിതാ കായിക മത്സരങ്ങളിൽ ട്രാൻസ്ജെൻഡർ താരങ്ങൾ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള തന്റെ രാഷ്ട്രീയ നിലപാടുകളും ട്രംപ് പങ്കുവെച്ചു. ഇതും വീഡിയോയുടെ പ്രചാരം വർധിപ്പിച്ചു.
തമാശയാണോ അതോ അനാവശ്യമായ പരിഹാസമാണോ ട്രംപിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഭിന്നാഭിപ്രായങ്ങൾ തുടരുകയാണ്.
Viral
അമേരിക്കൻ പോപ് സംഗീത ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന നിക്കി മിനാജ്, ഇത്തവണ സംഗീതത്തിലൂടെയല്ല മറിച്ച് ഒരുപിടി ചിത്രങ്ങളിലൂടെയാണ് ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുന്നത്.
2026-ലെ പ്രസിഡന്റ്സ് ദിനത്തോടനുബന്ധിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പമുള്ള ചില വിചിത്രമായ ചിത്രങ്ങൾ താരം പങ്കുവെച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ഒറ്റനോട്ടത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ഈ ചിത്രങ്ങൾ യഥാർഥമല്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും വൈകാതെ തന്നെ വ്യക്തമായി. എങ്കിലും, മിനാജും ട്രംപും തമ്മിലുള്ള രാഷ്ട്രീയ സൗഹൃദത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ ഈ ചിത്രങ്ങളിൽ, ഒരു കൺവേർട്ടിബിൾ കാറിന്റെ മുൻസീറ്റിലിരിക്കുന്ന നിക്കി മിനാജിനെയും ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ഡൊണാൾഡ് ട്രംപിനെയുമാണ് കാണാൻ സാധിക്കുന്നത്.
നിക്കി മിനാജിന്റെ ശൈലിയോട് ചേർന്നുനിൽക്കുന്ന പിങ്ക്, വെള്ള നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്. കഴുത്തിൽ വലിയ സ്വർണമാലകളും കയ്യിൽ പണക്കെട്ടുകളുമായി തികച്ചും ആഡംഭരപൂർണമായ, ഒരു കാർട്ടൂൺ പരിവേഷമുള്ള ചിത്രങ്ങളായിരുന്നു ഇവ.
തന്റെ പോസ്റ്റിന് താഴെ "ഹാപ്പി പ്രസിഡന്റ്സ് ഡേ" എന്ന് ലളിതമായി നിക്കി കുറിച്ചെങ്കിലും, ഇത് സോഷ്യൽ മീഡിയയിൽ വലിയൊരു തർക്കത്തിന് തന്നെ വഴിയൊരുക്കി. ചിത്രങ്ങളുടെ കൃത്യതയും അവ നൽകുന്ന സ്വാഭാവികതയും കണ്ട പലരും ഇത് യഥാർഥമാണോ എന്ന് ഗൗരവമായി സംശയിച്ചു.
പല ഉപയോക്താക്കളും സത്യാവസ്ഥ അറിയാൻ എഐ ചാറ്റ്ബോട്ടുകളെ വരെ സമീപിച്ചു എന്നതാണ് കൗതുകകരമായ വസ്തുത. ട്രംപിനോട് മുൻപ് തന്നെ അനുകൂലമായ നിലപാടുകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് നിക്കി മിനാജ്.
അതുകൊണ്ടുതന്നെ, താൻ വിമർശകരെ ഭയപ്പെടുന്നില്ലെന്നും തന്റെ രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നുമുള്ള സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.
സാങ്കേതികവിദ്യ എത്രത്തോളം യാഥാർഥ്യത്തെ മറികടക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറിക്കഴിഞ്ഞു.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം ഭദ്രവും ദിവസേന ഇഴയടുപ്പം കൂടുന്ന ഒന്നുമായാണ് ഏതാനും ആഴ്ച മുൻപുവരെ കണ്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നല്ല മൈത്രി. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം എന്നു പറയും. ബന്ധം ഉലയ്ക്കാവുന്ന പല വിഷയങ്ങളും ഒന്നുമല്ലാതെ പോവുകയോ ശീതീകരണിയിലേക്കു മാറ്റുകയോ ചെയ്ത് ട്രംപ് അടുപ്പം ദൃഢമാക്കി.
പക്ഷേ, വ്യാപാരവും തീരുവയും വിഷയമായപ്പോൾ കഥ മാറി. ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം "ഡീലു'കളിൽ വിശ്വസിക്കുന്ന ആളാണ്. "ഡീൽ' ആണ് ഏകലക്ഷ്യം എന്നും പറയാം.
കരാറിനു പകരം മൂലധന നിക്ഷേപം
വ്യാപാരക്കാര്യത്തിൽ പല രാജ്യങ്ങളോടും കരാർ ഉണ്ടാക്കിയതു നോക്കിയാൽ ഇതു മനസിലാക്കാം. 1945ൽ കീഴടക്കിയതു മുതൽ ജപ്പാൻ അമേരിക്കയുടെ സൈനിക സംരക്ഷണ ഉടമ്പടിയിൽ ഉള്ള രാജ്യമാണ്. പരസ്പര വാണിജ്യവും വളരെ വലുത്. എന്നിട്ടും ട്രംപ് 15 ശതമാനം ചുങ്കം അവിടെനിന്നുള്ളവയ്ക്കു ചുമത്തി. അമേരിക്ക ഉത്പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാൻ ജപ്പാൻ സമ്മതിച്ചു. അമേരിക്കൻ കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ ജപ്പാൻ 55,000 കോടി ഡോളർ മൂലധന നിക്ഷേപം അമേരിക്കയിൽ നടത്താം എന്നും സമ്മതിച്ചു.
യൂറോപ്യൻ യൂണിയൻ 75,000 കോടി ഡോളറിന്റെ ഇന്ധനം (ക്രൂഡ് ഓയിൽ, പ്രകൃതിവാതകം) വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തിൽ ഒതുങ്ങിയത്. ദക്ഷിണകൊറിയ 25ൽനിന്നു 15 ശതമാനത്തിലേക്കു ചുങ്കം കുറച്ചെടുത്തത് 35,000 കോടി ഡോളർ നിക്ഷേപംകൂടി വാഗ്ദാനം ചെയ്തിട്ടാണ്.
ഇന്തോനേഷ്യയുടെ കഥ
വികസ്വര രാജ്യങ്ങളുടെ കാര്യം വന്നപ്പോൾ മൂലധനനിക്ഷേപ നിബന്ധന ട്രംപ് ഒഴിവാക്കി. പകരം യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഗുണപരിശോധന അടക്കമുള്ള സാധാരണ നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്. അമേരിക്കയിൽനിന്നുള്ള 99 ശതമാനം ഇറക്കുമതിക്കും ചുങ്കം ഒഴിവാക്കാനും എല്ലാവിധ കാർഷികോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ചുങ്കമില്ലാതെ വാങ്ങാനും സമ്മതിച്ചിട്ടാണ് ഇന്തോനേഷ്യക്ക് കരാർ ഉണ്ടാക്കാനായത്. എന്നിട്ടും അവരുടെ സാധനങ്ങൾക്കു 19 ശതമാനം ചുങ്കം നൽകണം.
ഇറക്കുമതി വ്യവസ്ഥകൾ വിശദമായി നോക്കുമ്പോഴാണ് ഇന്തോനേഷ്യ എത്രമാത്രം വഴങ്ങി എന്നു മനസിലാകുക: വാഹനങ്ങൾക്ക് അമേരിക്കയിലെ മാനദണ്ഡങ്ങൾ മാത്രം ബാധകമാക്കണം. സ്വദേശി ഘടകങ്ങൾ വേണമെന്നു നിർബന്ധിക്കരുത് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യുഎസ് മാനദണ്ഡം മാത്രമേ നോക്കാവൂ. ഇറക്കുമതിക്കു മുൻപുള്ള പരിശോധനകൾ ഒഴിവാക്കണം. ബൗദ്ധിക സ്വത്തവകാശക്കേസുകൾ യുഎസ് ചട്ടപ്രകാരം തീർക്കണം. ഭക്ഷ്യ-കാർഷിക ഇറക്കുമതികൾക്കു യുഎസ് നിബന്ധനകൾ മാത്രം പാലിക്കണം.
വിയറ്റ്നാമും ബംഗ്ലാദേശുമൊക്കെ ഇത്തരം വ്യവസ്ഥകൾക്കു വഴങ്ങിയാണ് ഇരുപതും 19ഉം ശതമാനം ചുങ്കം അംഗീകരിച്ചത്.
മുൻപേ തുടങ്ങി, പക്ഷേ
മറ്റു രാജ്യങ്ങൾക്കു മുമ്പേ ട്രംപുമായി വ്യാപാരക്കരാർ ഉണ്ടാക്കാനും വ്യാപാരം ഇരട്ടിപ്പിക്കാനും ഉത്സാഹിച്ച രാജ്യമാണ് ഇന്ത്യ. മോദി ഫെബ്രുവരി 13ലെ കൂടിക്കാഴ്ചയിൽ ഇതു സമ്മതിച്ചു. ചർച്ചകൾ മുന്നോട്ടു പോയപ്പോൾ ചില വിഷയങ്ങളിൽ ഒഴികെ എല്ലാറ്റിലും യോജിപ്പിനു വഴി കണ്ടു എന്ന് ഇന്ത്യൻ സംഘം കരുതി. അതനുസരിച്ചു മാധ്യമങ്ങളിൽ വാർത്ത വരുത്തിക്കുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്ന് അടുക്കുകയും ഇന്ത്യയുടെ കരാർ ട്രംപ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തപ്പോൾ നമ്മുടെ തന്ത്രവും ധാരണയും തെറ്റിയെന്നു മനസിലായി. അപ്പോഴേക്ക് യൂറോപ്യൻ യൂണിയനും ജപ്പാനും ഏഷ്യയിലെ വലിയ കയറ്റുമതിരാജ്യങ്ങളും ട്രംപ് പറഞ്ഞതു സ്വീകരിച്ച് കരാർ ഉണ്ടാക്കിക്കഴിഞ്ഞു.
പോരാത്തതിന് പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾക്കു മുമ്പേ ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു കാരണമാണെന്ന് നയതന്ത്ര മേഖലയിൽ സംസാരമുണ്ട്.
ഇന്ത്യ സമ്മതിച്ചവ
തീരുവ മാത്രമല്ല ട്രംപ് വിഷയമാക്കിയത്. അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഉടനേ ചുങ്കം ഒഴിവാക്കാനും കാറുകൾക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചതായാണു യുഎസ് വക്താക്കൾ ഇപ്പോൾ പറയുന്നത്. (ക്രമേണ എന്നതു ട്രംപിനു സ്വീകാര്യമല്ല). കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറായില്ല. സസ്യ എണ്ണപോലെ ചുരുക്കം ചില ഇനങ്ങളിൽ മാത്രം വിട്ടുവീഴ്ച ആകാം എന്ന നിലപാട് എടുത്തു. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങൾ അടക്കം പ്രതിരോധ സാമഗ്രികളും വാങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേർത്ത അമേരിക്കൻ കാലി-കോഴി തീറ്റകളും പറ്റില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിപണി തുറക്കാൻ...
ഇന്ത്യയുടെ വിശാലവിപണി തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചർച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഇന്ത്യ വഴങ്ങാൻ തക്ക സമ്മർദത്തിനു വഴി കണ്ടു. അതാണ് 25 ശതമാനം ചുങ്കത്തിലേക്കും മറ്റൊരു 25 ശതമാനം പിഴച്ചുങ്കത്തിലേക്കും നയിച്ചത്. ട്രംപ് ഇന്ത്യയുമായി കരാർ ഉണ്ടാക്കാൻതന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി തള്ളിക്കളയാൻ അദ്ദേഹം തയാറാവില്ല. തുടർചർച്ചയിൽ ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മർദം കൂട്ടുന്നത്.
പകരം വാങ്ങലുകാർ ഇല്ല
വർഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ വാങ്ങുന്ന അമേരിക്കയിലേക്കാണ് ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നു പോകുന്നത്. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമല്ല. അപ്പോൾ ഇന്ത്യ വഴങ്ങിയേ മതിയാകൂ-ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കൻ മൂലധനം ഇന്ത്യയിൽ സമീപവർഷങ്ങളിൽ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴിൽ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം.
ചൈനയ്ക്കു ബദലായി തന്റെ മുൻഗാമികൾ കണ്ട ഇന്ത്യയോടു ട്രംപിന് ആ നിലയ്ക്കു വലിയ താത്പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവൻ സൈനിക മേധാവിത്വം അല്ല, സാമ്പത്തിക സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പിൽ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാൻ ട്രംപ് ഒരുങ്ങിയതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ഇനി ചൈനയെ ഏഷ്യയിലെ വൻശക്തിയായി കണക്കാക്കി കാര്യങ്ങൾ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തിക പിടിവാശികൾ ഇല്ലാത്ത കച്ചവട മനഃസ്ഥിതിക്കാരന് അതിൽ ചിന്താഭാരവും ഉണ്ടാകില്ല.
ഒടുവിൽ "ഡീൽ' വരുമോ?
രണ്ടു ദശകമായി അമേരിക്കയോടു ചേർന്നുനിൽക്കുന്ന ഇന്ത്യയെ ഒരു മമതയും ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഇന്ത്യ എതിർപക്ഷത്തു പോകട്ടെ എന്നു കരുതിയല്ല. പഴയ ശീതയുദ്ധകാലത്തേതുപോലെ ഇന്ത്യക്കു കയറിച്ചെല്ലാൻ വേറെ ശക്തമായ ചേരി ഇല്ല എന്നു ട്രംപിനും മോദിക്കും അറിയാം. ആയുധങ്ങൾ മാത്രമല്ല പണവും ഉണ്ടായാലേ ചേരികൾ രൂപപ്പെടൂ.
റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതിനോ ചൈനയിൽ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പോയതിനോ അമിത പ്രാധാന്യം ഇന്ത്യയോ ചൈനയോ നൽകുന്നില്ല. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യിൽ പങ്കെടുക്കാൻ മോദി പോകുന്നതിനും കൂടുതൽ അർഥമില്ല. അതെല്ലാം സമ്മർദതന്ത്രങ്ങളുടെ ഇന്ത്യൻ പതിപ്പു മാത്രം.
അതിനു മുൻപ് ഓഗസ്റ്റ് 25ന് യുഎസ് സംഘം ഇന്ത്യയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. അതിൽ ധാരണ ഉണ്ടാക്കി പിഴച്ചുങ്കം നീക്കാനും ചില ഇനങ്ങളുടെ ചുങ്കം കുറയ്ക്കാനും ശ്രമമുണ്ടാകും. അതിനായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള വിട്ടുവീഴ്ചകൾ ഇന്ത്യയും നടത്തിയേക്കാം. അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു ചർച്ചപോലെ സങ്കീർണമായ കാര്യമാണ്.
Leader Page
ഡോണൾഡ് ജോൺ ട്രംപിനു മുമ്പിൽ കീഴടങ്ങാൻ ഇന്ത്യ തയാറല്ല. അതാണ് ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. വെറുതേ പറയുകയല്ല, കുറേക്കാലമായി ഉറക്കെ പറയാതിരുന്ന സ്വദേശി, നാടൻ, സ്വയം പര്യാപ്തത തുടങ്ങിയവ വീണ്ടും ഉച്ചത്തിൽ പറഞ്ഞുതുടങ്ങി. കഴിഞ്ഞ ശനിയാഴ്ച തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ പൊതുയോഗത്തിൽ മോദി ആഹ്വാനം ചെയ്തത് ജനങ്ങൾ സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണം എന്നാണ്. “കാരണം, ആഗോള സാഹചര്യം അസ്ഥിരമാണ്. ഓരോ രാജ്യവും സ്വന്തംകാര്യം മാത്രമാണു നോക്കുന്നത്”-മോദി പറഞ്ഞു.
ബദൽ കരുതിയില്ല
ട്രംപിന്റെ തീരുവ ആക്രമണം എന്ന അപ്രതീക്ഷിത പ്രഹരത്തോടുള്ള ഇന്ത്യയുടെ പ്രതികരണമാണിത്. ഇങ്ങനെയാകും കാര്യങ്ങൾ എന്ന് ഇന്ത്യ ചിന്തിച്ചിരുന്നില്ല. അതിനാൽ ബദൽ വഴികൾ രൂപപ്പെടുത്തിയതുമില്ല. ഈ സാഹചര്യത്തിലാണു സ്വദേശിയിലേക്കുള്ള മടക്കം. സ്വാതന്ത്ര്യാനന്തര കാലത്തു ദശകങ്ങളോളം നാം ഉയർത്തിപ്പിടിച്ചിരുന്ന മുദ്രാവാക്യമാണത്. പക്ഷേ, കുറേക്കാലമായി അത് ഉപേക്ഷിച്ച മട്ടായിരുന്നു.
വിദേശബന്ധങ്ങൾ വഷളാകുമ്പോഴും ഇറക്കുമതി താങ്ങാനാവാതെ വരുമ്പോഴും ഒക്കെ ഇന്ദിരാഗാന്ധിയുടെ ഭരണകൂടം സ്വദേശിക്കുവേണ്ടി ശബ്ദമുയർത്തിയിരുന്നു. “നാടൻ വാങ്ങി നാടു നന്നാക്കൂ” എന്നതുപോലുള്ള മുദ്രാവാക്യങ്ങളും അക്കാലത്തു കേട്ടിരുന്നു. ട്രംപിന്റെ ദുഃശ്ശാഠ്യം അവയിലേക്ക് ഇന്ത്യയെ തിരിച്ചു നടത്തുന്നു.
ചൈനയ്ക്കു ബദലോ?
ട്രംപുമായി മോദിക്കുണ്ടായിരുന്ന അടുപ്പവും ഇന്ത്യയുടെ സൈനിക പ്രാധാന്യവും ഇന്ത്യൻ വിപണിയുടെ വലിപ്പവും തീരുവ ചുമത്തൽ തീരുമാനത്തെ സ്വാധീനിച്ചില്ല. ചൈനയ്ക്കു ബദലായി ഇന്ത്യയെ സൈനിക സഖ്യകക്ഷിയാക്കിയാണു രണ്ടുദശകമായി അമേരിക്ക നീങ്ങിയിരുന്നത്.
ചൈനയിൽനിന്ന് പിന്മാറുന്ന കമ്പനികൾ ഇന്ത്യയിൽ ഫാക്ടറികൾ തുറക്കാൻ അമേരിക്ക ആഗ്രഹിക്കുന്നു എന്നു നമ്മൾ വിശ്വസിച്ചു. അതെല്ലാം അസ്ഥാനത്താക്കിയാണ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം ചുങ്കം ചുമത്തിയത്. റഷ്യയോട് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന്റെയും ബ്രിക്സ് കൂട്ടായ്മയിൽ നിൽക്കുന്നതിന്റെയും പേരിൽ പ്രഖ്യാപിച്ച, ഇനിയും നിരക്ക് വ്യക്തമാക്കാത്ത പിഴച്ചുങ്കവും വരും.
പാക്കിസ്ഥാന്റെ കളി
അയൽ രാജ്യങ്ങളേക്കാൾ കൂടിയ ചുങ്കം ഇന്ത്യക്കു നാണക്കേടായി. ഈ മുറിവ് കൂടുതൽ ആഴപ്പെടുത്തുന്ന രീതിയിൽ പാക്കിസ്ഥാനുമായി അമേരിക്ക ചങ്ങാത്തം കൂട്ടി. അവർക്കു ചുങ്കം 19 ശതമാനമായി കുറച്ചു. കരയിലും കടലിലും എണ്ണ പര്യവേക്ഷണ കരാർ ഉണ്ടാക്കി. കലാപമേഖലയായ ബലൂചിസ്ഥാനിലാണ് കരയിലെ പ്രധാന പര്യവേക്ഷണം. പാക്കിസ്ഥാൻ ചെെനയുമായി അടുത്ത ബന്ധം പുലർത്തുന്നതൊന്നും ട്രംപിനു പ്രശ്നമായില്ല. (നൊബേൽ പുരസ്കാരത്തിന് തന്റെ പേരു നിർദേശിച്ചതിന്റെ സന്തോഷം ട്രംപിനുണ്ടായിരിക്കും.) ഇതേപ്പറ്റി കടുത്ത വിമർശനംപോലും നടത്താൻ പറ്റാത്ത നിലയിലായി ഇന്ത്യ.
തന്റെ ഭീഷണിയെത്തുടർന്ന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി എന്ന് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പക്ഷേ, ഇന്ത്യ അതു നിഷേധിച്ചു. യുക്രെയ്ൻ യുദ്ധത്തിനു മുമ്പു റഷ്യയിൽനിന്നു നാമമാത്രമായ എണ്ണ ഇറക്കുമതിയേ ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളൂ. ഉപരോധം മൂലം റഷ്യ ഗണ്യമായി വില കുറച്ചപ്പോൾ ഇന്ത്യ വാങ്ങാൻ തുടങ്ങി. കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിയുടെ 30 ശതമാനം റഷ്യയിൽ നിന്നായിരുന്നു. ഈയിടെ റഷ്യ വില കൂട്ടിയപ്പോൾ അൽപം കുറച്ചെങ്കിലും റഷ്യതന്നെ മുഖ്യഎണ്ണ ദാതാവ്. ജൂലൈയിൽ 41 ശതമാനം എണ്ണ റഷ്യയിൽ നിന്നായിരുന്നു. പ്രതിദിനം 17.5 ലക്ഷം ബാരൽ. ഇറാക്ക് ഒൻപതു ലക്ഷവും സൗദി അറേബ്യ ഏഴു ലക്ഷവും ബാരൽ ദിവസേന തന്നു.
എണ്ണ മാത്രമല്ല വിഷയം
റഷ്യൻ എണ്ണ മാത്രമല്ല അമേരിക്കയുടെ വിഷയം. റഷ്യയുമായുള്ള സൈനിക സഹകരണവും അവിടെനിന്ന് ആയുധങ്ങൾ വാങ്ങുന്നതും ട്രംപിനും യുഎസ് പ്രതിരോധ കമ്പനികൾക്കും ഇഷ്ടപ്പെടുന്നില്ല. റഷ്യൻ ബന്ധവും ഉപകരണങ്ങളും പെട്ടെന്ന് ഉപേക്ഷിക്കാൻ പറ്റില്ലെന്ന് ഇന്ത്യ വിശദീകരിക്കുന്നു. റഷ്യയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യ കഴിഞ്ഞ ഒന്നര ദശകമായി കുറച്ചു വരുകയാണ്. അമേരിക്കയിൽനിന്നുള്ളതു കൂട്ടുന്നുമുണ്ട്. റഷ്യയിൽനിന്നുള്ള ഇറക്കുമതി 2010-14ൽ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 72 ശതമാനമായിരുന്നത് 2015-19ൽ 55ഉം 2020-24ൽ 36ഉം ശതമാനമായി കുറഞ്ഞു.
റഷ്യ മാത്രമല്ല ട്രംപിന്റെ വിഷയം. അമേരിക്കയിൽനിന്നു ധാന്യങ്ങളടക്കം എല്ലായിനം കാർഷിക ഉത്പന്നങ്ങളും ക്ഷീര ഉത്പന്നങ്ങളും ചുങ്കമില്ലാതെയോ നാമമാത്ര ചുങ്കത്തിലോ ഇന്ത്യ ഇറക്കുമതി ചെയ്യണം എന്ന ആവശ്യമുണ്ട്. ചുരുക്കം ചില ഇനങ്ങൾ മാത്രം അനുവദിക്കാം എന്നാണ് ഇന്ത്യൻ നിലപാട്. അതിനപ്പുറം അനുവദിച്ചാൽ ഇന്ത്യൻ കർഷക സമൂഹം ദുരിതത്തിലാകും. അമേരിക്കയുടെ മിക്ക കാർഷികോത്പന്നങ്ങളും ജനിതകമാറ്റം വരുത്തിയ വിളകളിൽനിന്നുള്ളതാണ് എന്ന വിഷയവുമുണ്ട്. പരുത്തി ഒഴികെ ഒന്നിലും ജനിതകമാറ്റം വരുത്തിയവ ഇന്ത്യ അനുവദിച്ചിട്ടില്ല.
പേറ്റന്റും ടെക് ഭീമന്മാരും
ഔഷധമേഖലയിലടക്കം പേറ്റന്റ് നിയമങ്ങൾ അമേരിക്കൻ നിയമങ്ങൾക്കനുസരിച്ചു മാറ്റണം എന്നതാണു മറ്റൊരു ഡിമാൻഡ്. ആദ്യ പേറ്റന്റ് കാലാവധി കഴിയുമ്പോൾ നിർബന്ധിത ലൈസൻസിംഗിലൂടെ കുറഞ്ഞ വിലയിലുള്ള ജനറിക് പതിപ്പുകളുണ്ടാക്കി ഉപയോഗിക്കാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. ഇന്തോനേഷ്യയും വിയറ്റ്നാമും മലേഷ്യയുമൊക്കെ ഇത് സ്വീകരിച്ചിട്ടുണ്ട്. പേറ്റന്റ് കാലാവധി കഴിയുമ്പോൾ ചെറിയ മാറ്റം വരുത്തി കാലാവധി നീട്ടിയെടുത്തു ജനറിക് നിർമാണം തടയാനുള്ള വ്യവസ്ഥയും ട്രംപ് ആവശ്യപ്പെടുന്നു.
ഗൂഗിളും മെറ്റായും പോലുള്ള ടെക്നോളജി കമ്പനികൾ ഇടപാടുകാരുടെ ഡാറ്റാ ഇന്ത്യയിൽതന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥ മാറ്റണം, അവർക്കെതിരേ യൂറോപ്യൻ മാതൃകയിൽ നികുതി ചുമത്തരുത് തുടങ്ങിയവയാണ് ട്രംപിന്റെ മറ്റ് ആവശ്യങ്ങൾ. ഇവയൊന്നും അനുവദിക്കാൻ എളുപ്പമല്ല. കരാർ ഉണ്ടാക്കാൻ സാധിക്കും എന്ന ധാരണയിൽ അമേരിക്കൻ ഡിമാൻഡുകൾ പരസ്യപ്പെടുത്താതെയാണു ഗവൺമെന്റ് തുടക്കം മുതൽ നീങ്ങിയത്. ഇതു മൂലം വേണ്ടത്ര ജനാഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞില്ല എന്നതൊരു വസ്തുതയാണ്. ഇതുവരെ അമേരിക്കാ ബന്ധത്തെ പ്രകീർത്തിച്ചിരുന്നവർ പെട്ടെന്നു വിമർശകരാകുന്ന കൗതുക രംഗങ്ങൾക്കും രാജ്യം സാക്ഷിയാകും.
ഭായിമാർ ഇല്ല
ശേഷം എന്ത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരം കണ്ടിട്ടില്ല. ട്രംപിനെ ഏകധ്രുവ ലോകം എന്ന മായയിൽനിന്നു മാറ്റി ബഹുധ്രുവ ലോകം എന്ന യാഥാർഥ്യത്തിലേക്കു വരുത്താൻ തത്കാലം ശ്രമിച്ചിട്ടു കാര്യമില്ല. റഷ്യ പഴയ ബദൽ ശക്തിയായ സോവ്യറ്റ് യൂണിയന്റെ നിഴൽ മാത്രമാണ് - സൈനികമായും സാമ്പത്തികമായും. രണ്ടാമത്തെ സാമ്പത്തികശക്തിയായ ചൈന നമുക്കു ‘ഭായി’ ആക്കാൻ പറ്റിയതുമല്ല. അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈയിടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും ചൈന സന്ദർശിച്ചതു പ്രധാന കാര്യമാണ്.
റഷ്യയുമായുള്ള ബന്ധം കുറേക്കൂടി ബലപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം റഷ്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതു ശ്രദ്ധേയമാണ്. പാക്കിസ്ഥാന്റെ കൂടെയാണ് അമേരിക്ക എന്നു കാണിക്കുന്ന നടപടികളോടുള്ള പ്രതിഷേധപ്രകടനം മാത്രവുമാകാം അത്.
മറുപടി നൽകിയില്ല
“റഷ്യയുടേതുപോലെ ചത്ത സമ്പദ്ഘടന” തുടങ്ങിയ പരിഹാസങ്ങൾക്കോ, 500 ശതമാനം ചുങ്കം ചുമത്തുമെന്ന തരം ഭീഷണികൾക്കോ ഇന്ത്യ ഇനിയും മറുപടി നൽകിയിട്ടില്ല. ട്രംപ് ഒടുവിൽ മയപ്പെടും എന്ന പ്രതീക്ഷയിലാകാം അത്. യുഎസ് ബന്ധത്തിൽ ഉലച്ചിൽ നീണ്ടുനിന്നാൽ ഇന്ത്യൻ സമ്പദ്ഘടനയെ അതു സാരമായി ബാധിക്കും. അമേരിക്കയിൽനിന്നുള്ള നിക്ഷേപസ്ഥാപനങ്ങൾ വിപണിയിൽനിന്നും വ്യവസായങ്ങളിൽനിന്നും പിന്മാറുന്നതടക്കം പലതും സംഭവിക്കാം. നമ്മുടെ ദീർഘകാല സ്വപ്നങ്ങൾക്ക് അതു ഭീഷണിയാകും. സ്വദേശികൊണ്ടു മാത്രം വികസിത ഭാരതം സാധ്യമാവില്ല.
തീരുവയുദ്ധം തുടർന്നാൽ...
തീരുവയുദ്ധം തുടർന്നാൽ ഇന്ത്യൻ സാമ്പത്തിക വളർച്ച എന്താകും? സാരമില്ലെന്നു സർക്കാർ പറയുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ പകുതി ഇനങ്ങൾക്കേ പ്രശ്നമുള്ളൂ. 8,500 കോടി ഡോളർ കയറ്റുമതി ഒരു വർഷം നടക്കുന്നതിൽ 4,500 കോടിക്കു താഴെ മാത്രമേ ഉയർന്ന ചുങ്കത്തിൽ വരൂ. അതുമൂലം അങ്ങോട്ടുള്ള കയറ്റുമതി 30 ശതമാനം വരെ കുറയാം. അതു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ 0.30 ശതമാനം കുറവേ വരുത്തൂ. 6.4 ശതമാനം വളർച്ച പ്രതീക്ഷിച്ചത് 6.1 ശതമാനമാകാം. അത്ര വിഷമിക്കാനില്ല. ഇതാണു സർക്കാർ ഭാഷ്യം.
അത്ര ലളിതവും നിസാരവുമാണോ വിഷയം? 1998 മേയിൽ പൊഖ്റാനിലെ രണ്ടാമത്തെ ആണവപരീക്ഷണത്തെത്തുടർന്ന് പാശ്ചാത്യ ശക്തികൾ ഇന്ത്യക്ക് ഉപരോധം പ്രഖ്യാപിച്ചപ്പോഴും സർക്കാർ പറഞ്ഞതു വളർച്ചയ്ക്കു കോട്ടം വരില്ല എന്നായിരുന്നു. കണക്കുകൾ കാണിച്ചതു മറിച്ചാണ്. 1994-95ലും 95-96ലും 7.3ഉം 96-97ൽ 7.8ഉം ശതമാനം വളർച്ച ഇന്ത്യക്കുണ്ടായി.
1997ലെ പൂർവേഷ്യൻ തകർച്ചയെ തുടർന്ന് 97-98ൽ വളർച്ച 4.8 ശതമാനമായി കുറഞ്ഞു. 98-99ൽ ഇന്ത്യ 6.5 ശതമാനം വളർന്നു. തലേ വർഷം മോശമായതും കാർഷികോത്പാദനം ബംപർ അടിച്ചതും സഹായിച്ചു. പിന്നങ്ങോട്ടു തളർച്ച തന്നെ. 1999-2000ൽ വളർച്ച 6.1 ശതമാനമായി കുറഞ്ഞു. പിറ്റേ വർഷം 4.4%, 2001-02ൽ 5.8%, 2002-03ൽ 4.0% എന്നിങ്ങനെ വളർച്ച കൂപ്പുകുത്തി. ചരിത്രം ആവർത്തിക്കുമോ?
Leader Page
ഇന്ത്യ-യുഎസ് ബന്ധം കുറേക്കാലമായി ഒരു ഞാണിൻമേൽകളിയാണ്. ഒരു വശത്ത് പരസ്പരം പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ, മറുവശത്ത് പലപ്പോഴും വേറിട്ടുനിൽക്കുന്ന ദേശീയ താത്പര്യങ്ങൾ. എന്നാൽ, സമീപകാലത്ത് നയതന്ത്രബന്ധങ്ങളിലുണ്ടായ വിഭ്രമങ്ങൾ ഇന്ത്യയെ അസ്വസ്ഥമാക്കി. ഈ കൂട്ടുകെട്ട് വഴിത്തിരിവിലെത്തിയോ എന്ന് ചിന്തിക്കുന്ന അവസ്ഥ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രീയത്തിൽ വെറുപ്പിക്കുന്ന ‘വല്യമ്മാവൻ’ കളിക്കുകയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തടഞ്ഞത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അതും, വ്യാപാരബന്ധം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സാധിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഇന്ത്യക്ക് സ്വന്തം പരമാധികാരം പരമപ്രധാനമാണ്. അതുമാത്രമല്ല, ട്രംപിന്റെ ഈ അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞതുപോലെ, സംഘർഷസമയത്ത് ട്രംപ് അവരെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഏറ്റുമുട്ടലിന്റെ സമയത്ത് ഒരു യുഎസ് ഉദ്യോഗസ്ഥനും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മിണ്ടിയിട്ടില്ല.
അളന്നുതൂക്കി തിരിച്ചടിച്ചു
സംഘർഷം തീർക്കാൻ ട്രംപ് പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിയിരിക്കാം. എന്നാൽ, അതിന് ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കുന്ന തലപ്പൊക്കമുള്ള ശക്തി എന്ന നിലയിൽ ഇന്ത്യക്ക് നീണ്ടുനിൽക്കുന്ന സംഘർഷം ആവശ്യമില്ല.
അതിനാൽ, ഏപ്രിലിൽ പാക് ഭീകരർ പഹൽഗാമിൽ ഇന്ത്യക്കാരെ കൊന്നപ്പോൾ അതിവേഗത്തിൽ, ശക്തവും കൃത്യവുമായ തിരിച്ചടി നല്കി. പാക്കിസ്ഥാൻ മണ്ണിലെ അറിയപ്പെടുന്ന ഒന്പത് ഭീകരക്യാന്പുകളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’, ഇന്ത്യൻ വിനോദസഞ്ചാരികളെ ആക്രമിച്ച പാക് ഭീകരരോടുള്ള പ്രതികാരമായിരുന്നു. അല്ലാതെ, പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു നാന്ദി കുറിച്ചതായിരുന്നില്ലെന്ന് എപ്പോഴും വ്യക്തമായിരുന്നു.
വിവേചനമില്ലാത്ത ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചപ്പോൾ ഇന്ത്യ അളന്നുതൂക്കി തലയ്ക്കുതന്നെ അടിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ 11 വ്യോമകേന്ദ്രങ്ങളിൽ. ഒരുപക്ഷേ, പാക്കിസ്ഥാനുമേൽ അമേരിക്ക ചെലുത്തിയ സമ്മർദത്തോടൊപ്പം ഇന്ത്യയുടെ ഈ നീക്കമാണ് പിൻവാങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ ട്രംപിനൊരു കേമത്തവും പറയാനില്ല.
എന്നിട്ടും പതിവുപോലെ അദ്ദേഹമതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ട്രംപിന്റെ പൊങ്ങച്ചം ഇന്ത്യൻ അധികൃതർ അർഥശങ്കയില്ലാത്തവിധം തള്ളി. ഇന്ത്യ സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് ട്രംപിന്റെ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി എന്ന ധ്വനി ഒരുകാരണവശാലും സഹിക്കാനാകില്ല.
ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം
ഇന്ത്യയെ ചിന്തിപ്പിച്ച ട്രംപിന്റെ ഒരേയൊരു നീക്കമല്ല ഇത്. ജൂണിൽ അദ്ദേഹം പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ആതിഥ്യമരുളി. ഇന്ത്യയുടെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ കടുത്ത ഇസ്ലാമിക സൈദ്ധാന്തികനായി കണക്കാക്കുന്ന ആളാണ് അസിം മുനീർ. പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നില്ല.
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും ഇന്ത്യക്ക് പ്രശ്നമാണ്. ആദ്യ ഭരണകാലയളവിൽ വിശ്വസനീയമായ കടുത്ത നിലപാടാണ് അദ്ദേഹത്തിന് ചൈനയോടുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 2.0ൽ ചൂടും തണുപ്പും മാറിമാറി വീശുകയാണ്. ഒരു നിമിഷം ചൈനയ്ക്കെതിരേ കടുത്ത താരിഫ് ഏർപ്പെടുത്തുന്നു. അടുത്ത നിമിഷം വ്യാപാരപരമായ സമാധാനത്തിനു ചർച്ചയ്ക്കൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചാൽ ബെയ്ജിംഗ് സന്ദർശിക്കുമെന്നും പറയുന്നു.
ഈ കണക്കുകൂട്ടലുകൾക്കിടയിൽ ഇന്ത്യക്കെവിടെയാണ് സ്ഥാനം എന്നതൊരു ചോദ്യമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തും ജോ ബൈഡന്റെ കാലത്തും അമേരിക്ക ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കണ്ടിരുന്നു. അതുപോലെ, ചൈനയ്ക്കെതിരേയുള്ള ജനാധിപത്യപരമായ ഒരു എതിർശക്തിയായും അവർ ഇന്ത്യയെ പരിഗണിച്ചു.
ഇന്ത്യ തങ്ങളുടെ വിദേശനയങ്ങളിലെ തന്ത്രപരമായ സ്വയംഭരണം കാത്തുസൂക്ഷിക്കുകയും ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും, ഈ മേഖലയിൽ അമേരിക്കയുടെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടാതെ, 2017ൽ ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാരണം, ഇന്ത്യക്ക് ചൈനയുമായി സ്വന്തമായ പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി തർക്കത്തിലുള്ള അതിർത്തികളിൽ ചൈനയുടെ കൈയേറ്റം കൂടിവരികയാണ്. കൂടാതെ, പാക്കിസ്ഥാന് നിർണായക സഹായം നൽകുന്നതും ചൈനയാണ്.
ചൈന ഒരു ഭീഷണി?
ഇപ്പോൾ ചൈന നേരിട്ട് ഇന്ത്യൻ വ്യവസായമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻജിനിയർമാരുടെ ഒഴുക്കു തടഞ്ഞും ഇന്ത്യൻ ഫാക്ടറികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചൈനീസ് യന്ത്രസാമഗ്രികൾ ലഭ്യമാക്കാതെയുമാണിത്. ഇലക്ട്രോണിക്സ്, ഉത്പാദന മേഖലകളിൽ ഇതിന്റെ പ്രത്യാഘാതം ഇപ്പോൾതന്നെ കാണാം. അതേസമയം, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥരും വ്യവസായസ്ഥാപനങ്ങളും ചൈനയെ ഒരു ഭീഷണിയായി കാണുന്നു. എന്നാൽ, അമേരിക്കയുടെ നിലപാട് മനസിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച്, ചൈന പാക്കിസ്ഥാനു നൽകിയ ഇന്റലിജൻസ് സഹായത്തെ ട്രംപ് പരസ്യമായി വിമർശിക്കാത്ത സാഹചര്യത്തിൽ. ഈയിടത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് ചൈന തത്സമയ ഉപഗ്രഹ ഡാറ്റ നൽകിയത് ഇന്ത്യൻ സൈനിക താവളങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലപാടുകൾ മാറ്റിയേക്കാം
ഇന്ത്യ പരിഭ്രാന്തരാകില്ല, പക്ഷേ, നിലപാടുകൾ മാറ്റിയേക്കാം. കരാറുകളുടെ കെട്ടുപാടുകളില്ലാത്തതിനാൽ, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷികളെക്കാൾ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഈ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ വിദേശനയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ജയ്ശങ്കർ ബെയ്ജിംഗ് സന്ദർശിച്ചത് ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവുമായാണ്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ രണ്ടാംകിടയായി കാണുന്നില്ലെങ്കിലും, ഇപ്പോൾ സ്വയംപര്യാപ്തതയ്ക്കാണ് ഊന്നൽ. ഇത് ഒരുപക്ഷേ, ആദർശങ്ങളേക്കാൾ താത്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലേക്കു നയിച്ചേക്കാം.
ഇന്ത്യൻ വിദേശനയം മോദിയുടെ പുതിയ തന്ത്രപരമായ നിലപാടുകളായ പ്രതിരോധം, ഉറച്ച തീരുമാനമെടുക്കൽ, ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിൽ അടിയുറച്ചതായിരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ ആക്രമണം ഈ പ്രതിബദ്ധതയുടെ ഉറച്ച അടിത്തറ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ വളരെ സൂക്ഷ്മതയോടെതന്നെ മുന്നോട്ടുപോകും. ഈ ബന്ധം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം എന്ന കാര്യം ഇന്ത്യക്ക് നന്നായി അറിയാം.
അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളി
വ്യാപാരത്തിന്റെ കാര്യത്തിൽ പലപ്പോഴും ശത്രുരാജ്യങ്ങളെക്കാൾ കർശനമായ നിലപാടാണ് ട്രംപിന് പങ്കാളികളോടുള്ളത്. ജൂലൈ 30ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. ഇത് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വന്നു. കൂടാതെ, റഷ്യയിൽനിന്ന് ഊർജവും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത് തുടരുന്നതിനാൽ അതിനു മറ്റൊരു ‘പിഴ’ (ഒരുപക്ഷേ 10% അധികം) ചുമത്തുമെന്നും പറഞ്ഞു. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, പ്രതിരോധബന്ധങ്ങളെയും അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും.
ട്രംപിന്റെ ഈ ചാഞ്ചല്യം ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകൾ കൂട്ടുന്നു. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണെന്ന് അമേരിക്ക മുന്പും തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1999ലെ കാർഗിൽ യുദ്ധത്തിൽ, അമേരിക്ക ഇന്ത്യക്ക് നിർണായകമായ ജിപിഎസ് ഡാറ്റ നൽകിയിരുന്നില്ല. ഇതു കാരണം ഇന്ത്യക്കു സ്വന്തമായി ജിപിഎസ് സംവിധാനം വികസിപ്പിക്കേണ്ടിവന്നു.
ഇപ്പോൾ, ഇന്ത്യൻ നയരൂപകർത്താക്കൾ ആശയക്കുഴപ്പത്തിലാണ്: ഇന്ത്യ ചൈനയുമായി അകന്ന് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകണോ, അതോ അമേരിക്ക ചൈനയുമായി അടുക്കുമോ എന്ന ഭയത്തിൽ ചൈനയുമായി പ്രായോഗികമായി ഇടപെഴകണോ? ഇത് കൂടുതൽ അടിസ്ഥാനപരമായ ഒരു ചോദ്യമുയർത്തുന്നു: ഒരു വ്യക്തിയുടെ തന്നിഷ്ടങ്ങൾക്ക് വിധേയമാകുന്ന കൂട്ടുകെട്ടിന് എന്ത് മൂല്യമാണുള്ളത്?