Kerala
കായംകുളം: ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിന്റെ മൂക്കിടിച്ച് പൊട്ടിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ. ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ പൂമുറ്റത്ത് വീട്ടിൽ ആനന്ദ് രാജ് (50) ആണ് പിടിയിലായത്.
മേയ് ഒന്നിന് വൈകിട്ട് 6.30 ഓടെ പ്രയാർ അക്കരത്തറ ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പ്രതിയുടെ ബൈക്ക് ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനാണ് പ്രയാർ വടക്ക് സ്വദേശിയായ യുവാവിനെ പ്രതി ഹെൽമെറ്റ് ഊരി മൂക്കിന് ഇടിച്ചത്.
ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിന് ശേഷം പ്രതിയെ സ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെടുത്തി ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തുകൊടുത്തതിനാണ് ആനന്ദ് രാജിനെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ആനന്ദ് രാജിനെ റിമാൻഡ് ചെയ്തു.
Kerala
ബാലുശേരി: ഷൂവിനുള്ളിൽ കയറിക്കൂടിയ പാമ്പിനെ പൂച്ച വകവരുത്തിയതിനാൽ വീട്ടുടമ അദ്ഭുതകരമായി പാന്പുകടിയിൽനിന്നു രക്ഷപ്പെട്ടു. ബാലുശേരി കൊട്ടാരമുക്ക് ബാബുവിന്റെ വീട്ടുമുറ്റത്ത് അഴിച്ചുവച്ചിരുന്ന ഷൂവിനുള്ളിലാണ് പാമ്പ് കയറിയത്.
പാമ്പ് ഷൂവിൽ കയറിയത് വീട്ടുകാരുടെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എന്നാൽ, പാമ്പ് കയറുന്നത് ഒരാൾ കണ്ടിരുന്നു. വീട്ടിൽ വളർത്തിയിരുന്ന പൂച്ച. പാമ്പ് കയറുന്നതു കണ്ടതോടെ പൂച്ച ഒാടിയെത്തി പാമ്പുമായി യുദ്ധം തുടങ്ങി. ഒടുവിൽ പാന്പിനെ വകവരുത്തിയിട്ടാണ് പൂച്ച പിൻമാറിയത്.
ഇതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ബാബു ഷൂ ധരിക്കുന്നതിനു മുമ്പ് തന്നെ പൂച്ച പാമ്പിനെ കണ്ടെത്തിയതിനാൽ കടിയേൽക്കാതെ വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടത്. വേനൽക്കാലമായതോടെ കേരളത്തിലെമ്പാടും പാമ്പുകളുടെ ശല്യം പെരുകിയിരിക്കുകയാണ്.
നിരവധി പേർക്ക് പാമ്പുകടി ഏൽക്കുന്നുണ്ട്. വീട്ടുമുറ്റത്തും വരാന്തയിലും മറ്റും അഴിച്ചുവയ്ക്കുന്ന ഷൂസുകളും ചെരിപ്പുകളും പരിശോധിച്ച ശേഷമേ ഇടാവൂയെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ തന്നെ ഇരുചക്രവാഹനങ്ങൾ എടുക്കുന്നതിനു മുമ്പും പരിശോധിക്കണം. എന്തായാലും ഇപ്പോൾ പൂച്ച വീട്ടിലും നാട്ടിലും താരമായിരിക്കുകയാണ്.
National
മൽക്കാൻഗിരി (ഒഡിഷ): ഒഡീഷയിൽ തീപിടിച്ച ബസിൽനിന്ന് എംഎൽഎയും ഒപ്പമുണ്ടായിരുന്ന 36 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോൺഗ്രസ് എംഎൽഎ മംഗു ഖിലയും സഹയാത്രികരും ഭൂവനേശ്വറിൽനിന്ന് നബ്രംഗ്പുരിലേക്കു യാത്രചെയ്യുന്നതിനിടെ രാമബ്രഹ്മപുരത്തുവച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു അത്യാഹിതം.
ബസിന്റെ പിൻചക്രം പഞ്ചറായതിനു പിന്നാലെ തീപിടിക്കുകയായിരുന്നു. തീ ആളിപ്പടരുന്നതിനുമുന്പ് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
മുഴുവൻ യാത്രക്കാരും ഉറങ്ങുകയായിരുന്നുവെന്ന് ചിത്രകോണ്ഡ മണ്ഡലത്തിലെ എംഎൽഎ പറഞ്ഞു. ഡ്രൈവറുടെ മനസാന്നിധ്യമാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
ബസ് നിർത്തിയശേഷം ജനലുകൾ തുറക്കുകയും യാത്രക്കാരെ വിളിച്ചുണർത്തുകയും ചെയ്തു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
National
ജമ്മു: പോലീസുകാരെ ആക്രമിച്ചശേഷം രണ്ടു പാക് പൗരന്മാർ ഉൾപ്പെടെ മൂന്നു പേർ ജുവൈനൽ ഹോമിൽനിന്നു രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം 5.15നാണ് സംഭവം. പാക് പൗരന്മാരായ മുഹമ്മദ് സുനാവുള്ള, അഹ്സാൻ അൻവർ, ആർഎസ് പുര സ്വദേശി കാരജീത് സിംഗ് എന്നിവരാണ് രണ്ടു പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെട്ടത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.
Business
കൊച്ചി: സ്റ്റേര്‍ലിംഗ് ഹോളിഡേ റിസോര്‍ട്ട്സ് ലിമിറ്റഡ് മൂന്നാറിലെ സ്റ്റേര്‍ലിംഗ് റിസോര്‍ട്ടില്‍ ‘ദ ഗ്രേറ്റ് ഗ്രീന്‍ എസ്കേപ്’പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രകൃതിസൗന്ദര്യവും ശാന്തതയും നിറഞ്ഞ ദിവസങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണു പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
തേയിലത്തോട്ടങ്ങള്‍ക്കിടയിലെ റിസോര്‍ട്ടില്‍ പുതുക്കിയ സ്യൂട്ടുകളും മുറികളും നവീകരിച്ച പ്ലാന്റേഴ്സ് കിച്ചണ്‍ റസ്റ്ററന്റും ടീ സ്റ്റോറി ലോഞ്ചും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്തത്തിൽനിന്നു ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
ആഗോള സംഗമത്തിന്റെ ഒരുക്കങ്ങൾക്കു വേണ്ടി മുൻകൈയെടുത്തത് മന്ത്രിയാണ്. നിർദേശങ്ങൾ കൊടുത്തത് മന്ത്രിയാണ്. അതു വൻനേട്ടമാണെന്നു പറഞ്ഞ് അഭിമാനം കൊണ്ടതും മന്ത്രിയാണ്. എന്നിട്ട് തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവരുന്പോൾ എല്ലാം ബോർഡിന്റെ ഉത്തരവാദിത്തമാണെന്നു പറഞ്ഞ് എങ്ങനെയാണ് ദേവസ്വംമന്ത്രിക്ക് ഒഴിയാൻ സാധിക്കുന്നത്.
ഏഴു കോടി രൂപയുടെ ആഗോള സംഗമം നടത്തിയ ശേഷമാണോ സ്പോണ്‍സർമാരെ തിരിക്കി നടക്കുന്നത്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കന്പനിക്കു ചുമതല നൽകിയത്. ഇതിൽ അടിമുടി അഴിമതിയാണ്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണം ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോട്ടപ്പുറം കാമത്ത് ലെയിനിലെ ഹോട്ടലുടമയെ കുത്തിയ ശേഷം പടിഞ്ഞാറെകോട്ടയിലെത്തിയ ഇയാൾ മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് വീണ്ടും പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു ചികിത്സ നല്കിവരുന്നു.
നേപ്പാള്‍ സ്വദേശിയായ ഇയാളെ ഇന്നു പുലര്‍ച്ചെയാണ് ആലുവ പൊലീസ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പിന്നീട് രണ്ടോടെ ആശുപത്രിയിലെ ശുചിമുറിവഴി ചാടിപ്പോവുകയായിരുന്നു.
തുടർന്ന് അരകിലോമീറ്റർ ദൂരെയുള്ള കാമത്ത് ലെയിനിലെത്തിയപ്പോഴാണ് മുരളി(66)യെന്ന ഹോട്ടലുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശേഷം കാല്‍നടയായി മാനസികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്ന പടിഞ്ഞാറെ കോട്ടയിലേക്കു തിരിച്ചെത്തുകയും അവിടെവച്ചും രണ്ടുപേരെ കുത്തുകയായിരുന്നു. പരിക്കേറ്റ മുരളിയെ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെയും ജൂബിലി ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിട്ടുള്ളത്.
Kerala
കോഴിക്കോട്: കൊടിയത്തൂരിൽ സ്വകാര്യ ബസിന്റെ മുന്നിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട് കുഞ്ഞ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
പിതാവിനൊപ്പം ഓട്ടോറിക്ഷയിലെത്തിയ കുഞ്ഞ്, പെട്ടെന്നു വാഹനത്തിൽനിന്നുമിറങ്ങി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ബസിലെ ഡ്രൈവർ കുഞ്ഞിനെ കണ്ട് വാഹനം വേഗം കുറച്ച് സൈഡിലേക്ക് ഒതുക്കി.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായി.
Kerala
കോഴിക്കോട്: ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ നാലു പോലീസുകാർക്കെതിരെ നടപടി.
സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ സ്ഥലം മാറ്റി. സ്പെഷൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സ്പെഷൻ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടത്. വിനീഷിനെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. വിനീഷിനെ കുറിച്ച് യാതൊരു സൂചനയും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല.
വിനീഷിനായി ലുക്ക്ഔട്ട് സര്ക്കുലര്പുറത്തിറക്കിയിരുന്നു. നേരത്തെ വിനീഷില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ ദൃശ്യയുടെ കുടുംബം ആശങ്കയിലാണ്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ടൈൽ ഇളക്കി നീക്കി ഭിത്തി തുരന്നാണ് വിനീഷ് രക്ഷപെട്ടത്.
Kerala
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് രക്ഷപ്പെട്ടു. വിചാരണ തടവുകാരനായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ശുചിമുറിയുടെ ചുമര് തുരന്ന് പിന്നീട് ചുറ്റുമതില്‍ ചാടി പുറത്തുകടക്കുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 2021 ജൂണിലായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന 21കാരി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. പിന്നീട് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇയാൾ 2022ലും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് കർണാടകയിലെ ധർമസ്ഥലയിൽ വച്ച് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏല്പിക്കുകയായിരുന്നു. നേരത്തെ ജയിലിൽ ആത്മഹത്യാശ്രമവും പ്രതി നടത്തിയിരുന്നു.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനത്തിന്റെ ടയറുകൾ പൊട്ടി.
ജിദ്ദയിൽ നിന്നു കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം ലാൻഡിംഗ് ഗിയറിലെ തകരാറിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാൽ അധികൃതർ അറിയിച്ചു.
Kerala
ഷിംല: ഹിമാചല്‍പ്രദേശിൽ വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന വാഹനം അപകടത്തില്‍പെട്ടു.
യാത്രക്കാര്‍ കയറിയ വാന്‍ മലഞ്ചെരുവില്‍ നിന്നും താഴേക്ക് ഉരുണ്ടുനീങ്ങുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അതിസാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താഴേക്ക് ഉരുണ്ട് നീങ്ങിയ വാന്‍ ഒരു മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ കൊക്കയിലേക്ക് വീണില്ല.
വാഹനത്തില്‍നിന്ന് പുറത്തേക്ക് ചാടിയ രണ്ട് സ്ത്രീകള്‍ക്ക് താഴ്ചയിലേക്ക് വീണ് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സ്ത്രീകളായിരുന്നു.
Kerala
കോഴിക്കോട്: പെരുംതേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി. മാമ്പറ്റ ചേരികലോട് ആണ് സംഭവം.
ചാത്തമംഗലം വേങ്ങേരി മഠം പടിഞ്ഞാറേ തൊടികയിൽ ഷാജുവാണ് കിണറിലേക്ക് എടുത്തു ചാടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഇയാളെ പെരുംതേനീച്ച ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ ഉടനെ ഷാജു രക്ഷപ്പെടാനായി തൊട്ടടുത്ത വീട്ടിലെ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം മുക്കം അഗ്നി രക്ഷാ സേനയെ അറിയിച്ചു.
മുക്കത്തു നിന്നു ഫയർ സ്റ്റേഷൻ ഓഫീസർ എം.എ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഷാജുവിനെ റെസ്ക്യു നെറ്റ് ഉപയോഗിച്ചു രക്ഷപ്പെടുത്തി.