International
ന്യൂഡൽഹി: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ട് കസ്റ്റഡിയിലെടുത്തു.
മന്നാറിന് വടക്കുള്ള കടൽ പ്രദേശത്ത് ബുധനാഴ്ച ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തതായും 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും ശ്രീലങ്കൻ നാവികസേന വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ഇതുവരെ ശ്രീലങ്കൻ നാവികസേന 16 ബോട്ടുകൾ പിടികൂടുകയും 112 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച ശ്രീലങ്കയിൽ നിന്ന് 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ഒമ്പതുപേർക്ക് പരിക്ക്. ശനിയാഴ്ചയുണ്ടായ അപകടത്തിൽ രണ്ടുപേരെ കാണാതായി. പനാമ രജിസ്ട്രേഷനുള്ള കപ്പൽ ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി വിഴിഞ്ഞത്തെത്തിച്ചു. കൊല്ലം മരുതടിയിലെ ചിറക്കര പുതുവലിൽ രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
മത്സ്യബന്ധനം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു തൊഴിലാളികൾ. കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് തെരച്ചിൽ തുടരുകയാണ്.
Kerala
കൊല്ലം: ശക്തികുളങ്ങരയിൽ നിന്നും 11 തൊഴിലാളികളുമായി മത്സബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപെട്ടു. ബോട്ടിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായി. ഒൻപത് പേരെ രക്ഷപെടുത്തി.
സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ശക്തികുളങ്ങര ഹാർബറില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാണാതായ രണ്ട് പേർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജേഷ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ട് ശനിയാഴ്ച ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള സന്പാദ്യ സമാശ്വാസ പദ്ധതിയുടെ ആനുകൂല്യം 4500 രൂപയിൽ നിന്ന് 6000 രൂപയായി വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികൾക്കു തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിൽ ജീവിതത്തിന് കൈത്താങ്ങാണ് പദ്ധതി.
അവരുടെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും സന്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് തുക വർധിപ്പിച്ചത്. 2021ലെ എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമായിരുന്നു ഇത്.
International
കൊളംബോ: അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് ഇന്ത്യക്കാരായ 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.
വള്ളവും വലകളും പിടിച്ചെടുത്തു. ഡെഫ്റ്റ് ദ്വീപിന്റെ തീരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ജാഫ്ന മൈലാടിയിലെ ഫിഷറീസ് ഇൻസ്പെക്ടറിനു കൈമാറി.
കഴിഞ്ഞവർഷം ലങ്ക 346 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.
Leader Page
കേരളത്തിലെ മത്സ്യലഭ്യതയിൽ 2024-25 വർഷത്തിൽ മുൻ വർഷത്തേക്കാൾ 95,000 ടണ്ണിന്റെ വർധനയാണ് കണക്കാക്കപ്പെട്ടത്. ഉൾനാടൻ മത്സ്യമേഖലയിലും സമുദ്രമത്സ്യ കണക്കിലും വർധനയുണ്ടായി.
29,000 ടണ്ണാണ് ഉൾനാടൻ മത്സ്യത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തികവർഷം കേരളം ആകെ 9.27 ലക്ഷം ടൺ മത്സ്യം പിടിച്ചു. ഇതിൽ 6.47 ലക്ഷം ടൺ സമുദ്രമത്സ്യവും 2.80 ലക്ഷം ടൺ ഉൾനാടൻ മത്സ്യവുമായിരുന്നു. കടന്നുപോകുന്ന ഈ സാമ്പത്തികവർഷവും മത്സ്യസമ്പത്തിൽ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, 2020ൽ കേരളത്തിൽ സജീവ മത്സ്യത്തൊഴിലാളികൾ 2,40,211 ആയിരുന്നു. 2024 ആയപ്പോഴേക്കും ഇത് 2,26,093 ആയി കുറഞ്ഞു. സുനാമി വന്നാലും ഓഖി ദുരന്തമുണ്ടായാലും എന്നും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമായി മാറിയിരിക്കുന്നു കേരളത്തിന്റെ സൈന്യം എന്ന് സർക്കാരുകൾ തന്നെ വിശേഷിപ്പിച്ച കടലിന്റെ മക്കളും മറ്റു മത്സ്യത്തൊഴിലാളികളും.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നതാണ് മത്സ്യമേഖല. 590 കിലോമീറ്റർ കടൽത്തീരം. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടും വൈവിധ്യമാർന്ന ജലസ്രോതസുകൾകൊണ്ടും അനുഗൃഹീതം. ചെറുതും വലുതുമായ 53 കായലുകൾ, 44 നദികൾ നിരവധി തണ്ണീർത്തടങ്ങൾ എന്നിവയും മത്സ്യസമ്പത്തിനാൽ സമ്പുഷ്ടമാണ്.
പോഷകസമൃദ്ധവും മാംസ്യപ്രധാനവുമായ ഭക്ഷ്യമാണ് മത്സ്യം. കേരളജനതയുടെ ഭക്ഷണത്തിൽ ഏറിയപങ്ക് ജന്തുജന്യ പ്രോട്ടീൻ ലഭ്യമാകുന്നത് മത്സ്യാഹാരത്തിൽനിന്നാണ്. ദേശീയ ഉപഭോക്തൃ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഗ്രാമങ്ങളിൽ ആയിരത്തിൽ 829ഉം നഗരങ്ങളിൽ 821ഉം കുടുംബങ്ങളിൽ മത്സ്യം ഉപയോഗിക്കുന്നതായി രേഖപ്പെടുത്തുന്നു. കേരളമൊരു മത്സ്യോത്പാദക, ഉപഭോഗ സംസ്ഥാനമാണ്. ഒരു കാലത്ത് ഉത്പാദനത്തിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന കേരളം ഇന്നു പക്ഷെ പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിന്നിലാണ്.
തീരദേശത്തെ പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്. 222 കടലോര മത്സ്യഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യഗ്രാമങ്ങളിലുമായി അധിവസിക്കുന്ന 10 ലക്ഷത്തിലധികം ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗമാണ് മത്സ്യബന്ധനം. 750നടുത്ത് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 10 ലക്ഷം ആളുകളുടെ പ്രധാന വരുമാനമാർഗമായിട്ടും വേണ്ട പരിഗണന ഈ വിഭാഗത്തിനു ലഭിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. ഏറെ അപകടം നിറഞ്ഞ തൊഴിലാണ് കടൽ മത്സ്യബന്ധനം. താരതമ്യേന അപകടസാധ്യത കുറവാണെങ്കിലും ഉൾനാടൻ മത്സ്യമേഖലയും അപകടസാധ്യതയുള്ളതാണ്.
പഠനങ്ങൾകൊണ്ടുള്ള ഫലം?
സംസ്ഥാനത്തിനകത്തുള്ള മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും വിവിധ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഇന്ത്യയിൽ ആദ്യമായി കേരള നിയമസഭയിലാണ് ഒരു സമിതി രൂപപ്പെട്ടത്. എന്നാൽ, ഈ സമിതിയുടെ നിർദേശങ്ങൾ എത്രമാത്രം പ്രാവർത്തികമാക്കപ്പെടുന്നുണ്ട് എന്നു പഠനം നടത്തേണ്ടിയിരിക്കുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി 2024ലെ പ്രവർത്തന റിപ്പോർട്ടിൽ ചില നിർദേശങ്ങൾ സമർപ്പിക്കുകയുണ്ടായി. കാലോചിതമായ നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടതെങ്കിലും അവയ്ക്കു വേണ്ടത്ര പരിഗണന ലഭ്യമായിട്ടില്ല.
കേരളത്തിൽ ഏറ്റവും ജനസാന്ദ്രമായ പ്രദേശമായതുകൊണ്ടും തീരദേശവാസികളായ ജനങ്ങളുടെ ജീവസന്ധാരണ മാർഗങ്ങളുമായി ബന്ധപ്പെട്ടതായതിനാലും തീരദേശ പരിസ്ഥിതി പ്രശ്നങ്ങളിൽ ശ്രദ്ധാപൂർവമായ സത്വര ഇടപെടലുകൾ അനിവാര്യമാണ്.
തീരശോഷണം കൂടുതൽ വ്യാപകവും രൂക്ഷവുമായിരിക്കുന്ന പശ്ചാത്തലത്തിലും, കാലാവസ്ഥാ മാറ്റം വരുംകാലങ്ങളിൽ പ്രവചനാതീതമായ വെല്ലുവിളികൾ ഉയർത്തുമെന്നതിനാലും, തീരദേശ സമൂഹത്തിന്റെ ആശങ്കകൾ ഉൾക്കൊള്ളുന്നതും പ്രകൃതിദത്ത പരിഹാരങ്ങളിൽ ഊന്നിയതും കൂടുതൽ ശാസ്ത്രീയവുമായ കർമപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഈ റിപ്പോർട്ട് സമർപ്പിച്ച് ഏതാണ്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും ഇതിൽ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാക്കാൻ സാധിച്ചിട്ടില്ല.
പ്രധാന നിർദേശങ്ങൾ
സംസ്ഥാനത്തിന്റെ പദ്ധതി വിഹിതത്തിൽ ഈ മേഖലയ്ക്കായി പ്രത്യേക ഘടകപദ്ധതി ആവിഷ്കരിച്ചു നടപ്പാക്കണം. ഇത് ഈ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു മാറ്റം വരുത്തും. ഇതിനായി തീരദേശ തദ്ദേശഭരണ സ്ഥാപനങ്ങൾക്കായി തീരദേശഘടക പദ്ധതി നടപ്പാക്കണം. കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളിൽ പുലിമുട്ട്, കടൽഭിത്തി എന്നിവ നിർമിക്കുന്നതിനുവേണ്ടിയുള്ള സാധ്യതാ പഠനം നടത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണം.
ഇതരസംസ്ഥാന മത്സ്യങ്ങൾ വില്പന നടത്തുന്നത് നിയമം മൂലം നിരോധിക്കാനാകില്ലെങ്കിലും അവയുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും കർശന നടപടി സ്വീകരിക്കണം. മത്സ്യസംഭരണ-വിപണന കേന്ദ്രങ്ങൾ ആധുനികീകരിച്ച് മത്സ്യവിപണനം അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കടലിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ പ്രതികൂല സാഹചര്യങ്ങളോടു പൊരുതി രക്ഷാപ്രവർത്തനം നടത്തുന്പോൾ നിരന്തരം നേരിടേണ്ടിവരുന്ന അപകടസാധ്യതകൾ കണക്കിലെടുത്ത് സീ റെസ്ക്യു സ്ക്വാഡിലെ അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണം.
തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യം കൈവരിക്കുന്നതിനും ഫിഷറീസ് മേഖലയിലെ ഉത്പാദനക്ഷമതയും സുസ്ഥിരതയും മെച്ചെപ്പെടുത്തുന്നതിനും സഹായകമാകുംവിധം നൂതന ഫിഷറീസ് കോഴ്സുകൾ ആരംഭിക്കുന്നതിന് ക്വാളിഫിക്കേഷൻ പായ്ക്ക് നിർമിച്ച് ദേശീയ ക്വാളിഫിക്കേഷൻ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ പ്രൊപ്പോസൽ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കണമെന്ന ശിപാർശയും നല്‍കിയിരുന്നു.
ട്രോളിംഗ് നിരോധന സമയത്ത് കാരിയർ വള്ളങ്ങളുടെ ഉപയോഗം നിജപ്പെടുത്തിയിട്ടുള്ളതുപോലെ എല്ലാ യന്ത്രവത്കൃത യാനങ്ങൾക്കും ഒരു കാരിയർ വള്ളം എന്ന തരത്തിൽ വർഷത്തിലുടനീളം നിയന്ത്രണം ഏർപ്പെടുത്തണം.
മാതൃകാ മത്സ്യഗ്രാമമായി തെരഞ്ഞെടുത്തിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ നിലവിലുള്ള ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതുതായി വിഎച്ച്എസ്ഇ ഫിഷറീസ് കോഴ്സുകൾ തുടങ്ങുന്നതിന് ആവശ്യമായ തീരുമാനം സർക്കാർതലത്തിൽ എടുക്കണം.
മത്സ്യഭവനുകൾക്ക് സ്ഥിരം കെട്ടിടം ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികൾക്ക് ആനുപാതികമായി മത്സ്യഭവനുകളുടെ എണ്ണം വർധിപ്പിക്കുക, മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികൾ ഓൺലൈനാക്കുക, സുനാമി ഫ്ലാറ്റുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ആനുകൂല്യം യഥാസമയം നല്‍കുക തുടങ്ങി വിവിധ നിർദേശങ്ങളും സമർപ്പിച്ചിരുന്നു.
എന്നാൽ, ഇവയിൽ പലതും ഇന്നും നിർദേശങ്ങളായി മാത്രം ഫയലിൽ ഉറങ്ങുകയാണ്. ശിപാർശകൾ സമർപ്പിച്ച ജനപ്രതിനിധികൾ ഉൾപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ അവസാന സമയത്തെങ്കിലും ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് അപകടമുനമ്പിലെ മത്സ്യത്തൊഴിലാളീ സഹോദരങ്ങൾ.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്‍എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
District News
ചവറ : കൊല്ലം ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളെ ആഴക്കടലിൽ വച്ച് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സംഘം ആക്രമിച്ചു. ആക്രമണത്തിൽ ഏഴ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശക്തികുളങ്ങരയിൽ നിന്നും പോയ നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് 124 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം. സെന്റ്.പോൾ - ഒന്ന് , അശ്വതി, ഹേമന്തം, ജീസസ് - ഒന്ന്, പൊടിയൻ, പൂജാ മോൾ, എം.ആന്റണി തുടങ്ങിയ ബോട്ടുകൾക്കാണ് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. സെന്റ്പോൾ ബോട്ടിലെ മത്സ്യത്തൊഴിലാളികളും തമിഴ്നാട് സ്വദേശികളുമായ കുമാർ (49), ആഷിഖ് ( (19 ), ശേഖർ (19), ഹേമന്തം ബോട്ടിലെ മത്സ്യത്തൊഴിലാളി ഹരിമോൻ ദാസ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ശക്തികുളങ്ങരയിൽ എത്തിയ ബോട്ടുകൾ കരയിലെത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബോട്ട് അടിച്ചു തകർത്ത ശേഷം പൊട്ടിവീണ കുപ്പി ചില്ലകൾ ഉപയോഗിച്ചാണ് തൊഴിലാളികളെ പരിക്കേൽപ്പിച്ചതെന്നാണ് ആരോപണം.മുട്ടം ഹാർബറിൽ നിന്നും എത്തിയ പച്ച കളറുള്ള ബോട്ടുകളിൽ വന്ന സംഘമാണ് തങ്ങളെ ആക്രമിച്ചത് എന്ന് പരിക്കേറ്റവർ പറയുന്നു. നാൽപ്പതോളം ബോട്ടുകളിൽ എത്തിയ സംഘം കേരളത്തിൽ നിന്നുള്ള നീല കളർ ഉള്ള ബോട്ടുകൾ തമിഴ്നാട് അതിർത്തിയിൽ എത്താൻ പാടില്ലെന്ന നിലപാടെടുക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് വടികൾ ഉപയോഗിച്ച് ബോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടാക്കി. ആക്രമിക്കപ്പെട്ട ബോട്ടുകൾ ആൾ ഇന്ത്യ ലൈസൻസ് ഉള്ള ബോട്ടുകൾ ആണെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ ആക്രമിച്ച ബോട്ടുകൾ ലൈസൻസുകൾ ഇല്ലാത്തവയാണെന്നും ആരോപണം ഉണ്ട്.
കടലിൽ സമാധാനപരമായി മത്സ്യബന്ധനം നടത്താൻ കഴിയാത്തവസ്ഥയാണെന്നും ബന്ധപ്പെട്ടവർ ഇടപ്പെട്ട് ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നീണ്ടകര കോസ്റ്റൽ പോലീസ് മത്സ്യത്തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.
Kerala
കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം തകർക്കുന്ന സീപ്ലെയിൻ പദ്ധതിയും കടലിൽ വൻകിട കപ്പലുകൾ അനുവദിക്കാനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി യോഗം.
ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
ഡാം ടു ഡാം പദ്ധതിയെന്നു സംസ്ഥാനസർക്കാർ അവകാശപ്പെടുന്ന സീപ്ലെയിൻ പദ്ധതി കുമരകം, അഷ്ടമുടി, വേമ്പനാട്, പുന്നമട, ബോൾഗാട്ടി, വിഴിഞ്ഞം തുടങ്ങിയ മത്സ്യസമ്പന്ന കേന്ദ്രങ്ങളെ തകർക്കും.
2013ൽ ഉമ്മൻചാണ്ടി സർക്കാർ കൊല്ലത്ത് അഷ്ടമുടിയിൽ അവതരിപ്പിച്ച സീപ്ലെയിൻ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതാണ്. 2024 ൽ ഈ പദ്ധതി ഇപ്പോഴത്തെ സർക്കാർ പുനരവതരിപ്പിക്കുകയായിരുന്നു. പദ്ധതി നിഗൂഢമായി അടിച്ചേൽപ്പിക്കാനുള്ള നടപടികൾ പ്രതിഷേധാർഹമാണ്.
കേരളത്തിലെ തൊഴിലാളി സംഘടനകളിൽ ആരുമായും ഒരിക്കൽപ്പോലും ചർച്ച ചെയ്യാതെയാണു പദ്ധതി നടപ്പാക്കുന്നതെന്നും വിവിധ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ വി. ദിനകരൻ (ധീവരസഭ), ലീലാ കൃഷ്ണൻ (മത്സ്യത്തൊഴിലാളി കോൺഗ്രസ്), കെ.സി. രാജീവ് (എഐടിയുസി), എൻ.ജെ. പൗലോസ് (കെഎൽ സിഎ -കടൽ), ജാക്സൺ പൊള്ളയിൽ (എൻഎഫ്എഫ്), ചാൾസ് ജോർജ് (ടിയുസിഐ) എന്നിവർ ചൂണ്ടിക്കാട്ടി.
International
കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.
വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.
ഒക്ടോബർ ഒന്‍പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.
District News
വൈപ്പിൻ: എൻജിൻ നിലച്ചതിനെ തുടർന്നു കടലിൽ ഒഴുകിയ വള്ളത്തിലെ അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അതുവഴി വന്ന മത്സ്യബന്ധന ബോട്ടാണ് തൊഴിലാളികൾക്ക് രക്ഷകനായി മാറിയത്. ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽനിന്ന് ഇന്നു ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അർത്തുങ്കൽ സ്വദേശിയുടെ ഇമ്മാനുവൽ എന്ന മത്സ്യബന്ധന വള്ളമാണ് കൊച്ചിക്ക് പടിഞ്ഞാറ് 18 ഫാതം അകലെ കടലിൽ എൻജിൻ നിലച്ച് ഒഴുകിയത്.
കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്(50), അരിപ്പാട് പറമ്പ് കുഞ്ഞുമോൻ (54), അരയശേരി ആന്റപ്പൻ (62), അറക്കൽ ഷെബിൻ (40) , പൊള്ളക്കടവ് പ്രിൻസ് (42) പൊള്ളക്കടവ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. രാവിലെ 11 ഓടെ ചെല്ലാനം ഹാർബറിൽ അടുക്കേണ്ട വള്ളം വൈകിട്ട് ആറ് ആയിട്ടും തീരമണയാതെ വന്നതിനെതുടർന്ന് ഫോർട്ട് കൊച്ചി, അർത്തുങ്കൽ മേഖലയിലെ കോസ്റ്റൽ പോലീസും ഫിഷറീസ് അധികൃതരും കടലിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
രാത്രി ഒൻപതോടെ അഞ്ചു മത്സ്യത്തൊഴിലാളികളെയും വള്ളവും വൈപ്പിൻ സ്വദേശിയായ സിനിൽജോസിന്റെ നാഥൻ എന്ന മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്നതായി വിവരം ലഭിച്ചു. തുടർന്ന് രാത്രി 11:30 ഓടെ തൊഴിലാളികളെ വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ സുരക്ഷിതമായി എത്തിച്ചു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു.
District News
കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടപ്പുറത്ത് തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ട്. തെക്കൻ കേരള തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നതാണ് തിരമാലകൾ ഉയരാൻ കാരണം.
മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
ദുരന്തനിവാരണ സേനയും കോസ്റ്റൽ പോലീസും തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു