National
ന്യൂഡൽഹി: കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ പുതിയ പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുന്ന സംഘത്തെ പോലീസ് പിടികൂടി. ദ്വാരകയിലെ ബംനോളിയിലുള്ള ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉത്പനങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കമൽ മുദ്ഗിൽ (56), ലോകേഷ് കുമാർ (35), ശിവം സിംഗ് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കാലാവധി കഴിഞ്ഞതും കഴിയാറായതുമായ സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്കറ്റുകൾ, എന്നിവ കുറഞ്ഞ നിരക്കിൽ ശേഖരിച്ച് അവയിലെ തീയതികൾ തിരുത്തി പുതിയ സ്റ്റിക്കറുകൾ ഒട്ടിച്ചാണ് ഇവർ വിപണിയിൽ എത്തിച്ചിരുന്നത്.
മാർച്ച് 29 ന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.
മറ്റൊരു സംഭവത്തിൽ കാഞ്ചാവാലയിൽ പ്രവർത്തിച്ചിരുന്ന വ്യാജ ടൂത്ത്പേസ്റ്റ് നിർമാണ യൂണിറ്റും പോലീസ് പിടികൂടി. പ്രമുഖ ബ്രാൻഡുകളുടെ ഒഴിഞ്ഞ ട്യൂബുകളിൽ ഗുണനിലവാരമില്ലത്ത മിശ്രിതം നിറച്ച് സീൽ ചെയ്തു വിൽക്കുന്ന ആറു പേരാണ് അറസ്റ്റിലായത്.
രണ്ട് കേസുകളിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Health
ദിവസവും ഒരേ ഭക്ഷണം ശീലമാക്കുന്നത് കലോറി അളവ് കൃത്യമായി നിലനിര്‍ത്താനും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുമെന്നു പുതിയ പഠനം.
ഹെല്‍ത്ത് സൈക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ലളിതമായ ഭക്ഷണക്രമം പിന്തുടരുന്നത് ഡയറ്റിംഗ് കൂടുതല്‍ ഫലപ്രദമാക്കുമെന്ന് അഭിപ്രായപ്പെടുന്നത്.
ഒറിഗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ 112 അമിതഭാരമുള്ള വ്യക്തികളില്‍ 12 ആഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.
ഭക്ഷണത്തില്‍ വൈവിധ്യം കുറച്ച്, ഒരേ വിഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കഴിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഭാരം കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി.
സ്ഥിരമായി ഒരേ ഡയറ്റ് പിന്തുടര്ന്നവര് ശരാശരി 5.9 ശതമാനം ഭാരം കുറച്ചപ്പോള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിച്ചവരില്‍ ഇത് 4.3 ശതമാനം മാത്രമായിരുന്നു.
ഓരോ ദിവസത്തെയും കലോറി ഉപഭോഗത്തില്‍ വരുന്ന നേരിയ വ്യത്യാസം പോലും ഭാരം കുറയുന്ന പ്രക്രിയയെ ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
ദിവസേനയുള്ള കലോറിയില്‍ വരുത്തുന്ന ഓരോ 100 കലോറിയുടെ വ്യത്യാസവും ഭാരം കുറയുന്ന തോത് 0.6 ശതമാനം വീതം കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് വലിയ പ്രയത്നവും സ്വയം നിയന്ത്രണവും ആവശ്യമായ ഒന്നാണെന്നു പഠനത്തിനു നേതൃത്വം നല്കിയ ഡോ. ഷാര്‍ലറ്റ് ഹാഗര്മാന് പറയുന്നു.
ഭക്ഷണകാര്യത്തില്‍ കൃത്യമായ ചിട്ടകള്‍ ഉണ്ടാക്കിയെടുക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായി സംഭവിക്കാനും സഹായിക്കും.
എങ്കിലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
National
ന്യൂഡൽഹി: പാറ്റ്ന - ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ റെയിൽവേ മന്ത്രാലയത്തിന്റെ കടുത്ത നടപടി. ഐആർസിടിസിക്കു പത്ത് ലക്ഷം രൂപയും ഭക്ഷണവിതരണ കരാറെടുത്ത കമ്പനിക്ക് 50 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. കൂടാതെ കരാർ കമ്പനിയായ 'കൃഷ്ണ എന്റർപ്രൈസസിനെ' കരിമ്പട്ടികയിൽ പെടുത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു.
മാർച്ച് 15-നാണ് സംഭവം നടന്നത്. പാറ്റ്നയിൽനിന്നു ടാറ്റാനഗറിലേക്കു യാത്ര ചെയ്തിരുന്ന ഒരു സംഘം യാത്രക്കാർക്കാണ് രാത്രി ഭക്ഷണത്തോടൊപ്പം നൽകിയ പാക്കറ്റ് തൈരിൽ ജീവനുള്ള പുഴുക്കളെയും പ്രാണികളെയും കിട്ടിയത്. യാത്രക്കാരിലൊരാളായ റിതേഷ് സിംഗ് ഇതിന്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പരാതിപ്പെട്ടപ്പോൾ ഭക്ഷണത്തിലുണ്ടായിരുന്നത് 'കുങ്കുമപ്പൂവ്' ആണെന്നു പറഞ്ഞ് ജീവനക്കാർ തടിതപ്പാൻ ശ്രമിച്ചുവെന്നും യാത്രക്കാർ ആരോപിക്കുന്നു. എന്നാൽ, പിന്നീടു നടത്തിയ പരിശോധനയിൽ തൈര് കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. ആദ്യം ഐആർസിടിസി കരാറുകാരന് 25,000 രൂപ മാത്രമാണ് പിഴ ചുമത്തിയിരുന്നത്. എന്നാൽ പരാതിയുടെ ഗൗരവം പരിഗണിച്ച് റെയിൽവേ ബോർഡ് ഇടപെടുകയും പിഴ തുക 50 ലക്ഷമായി വർധിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ശരിയായ മേൽനോട്ടം വഹിക്കാത്തതിനാണ് ഐആർസിടിസിക്കു പത്തു ലക്ഷം രൂപ പിഴയിട്ടത്.
Health
മൾബറിപ്പഴം യഥാര്‍ഥത്തില്‍ പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിന്‍ എ, സി, കെ എന്നിവയ്ക്കു പുറമെ പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയാല്‍ സമ്പന്നമായ മള്‍ബറി കേവലം ഒരു പഴം എന്നതിലുപരി മികച്ചൊരു ഔഷധം കൂടിയാണെന്ന് എത്ര പേര്‍ക്കറിയാം.
ഹൃദയാരോഗ്യത്തിന്
മള്ബറിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉത്തമമാണ്. ഇതു രക്തയോട്ടം സുഗമമാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലെ ഡയറ്ററി ഫൈബര്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ, ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ഇത്തിരിക്കുഞ്ഞന് പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തിന്
ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് ഉത്തമമാണ് മള്‍ബറി. വൈറ്റ് മള്ബറിയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്ന് ഗവേഷകര്‍. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനും മള്‍ബറിക്ക് കഴിവുണ്ട്.
കാന്‍സറിനെതിരേ
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ മള്‍ബറിയിലെ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇടയ്ക്കിടെ പനി, ജലദോഷം എന്നിവ ബാധിക്കുന്നവര്‍ക്ക് ഇതു മികച്ചൊരു പ്രതിരോധ മാര്‍ഗമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിനുകളും റെസ്വെറാട്രോളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വന്‍കുടല്‍, ചര്‍മം, പ്രോസ്റ്റേറ്റ് തുടങ്ങിയ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ മള്‍ബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു ഗുണകരമാണ്.
സൗന്ദര്യം സംരക്ഷിക്കാം... തലച്ചോറിന്റെ ആരോഗ്യവും
അകാല വാര്‍ധക്യം തടയാനും ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താനും മള്‍ബറി സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും ഇതു ഫലപ്രദമാണ്. മസ്തിഷ്കത്തിന് ആവശ്യമായ കാത്സ്യം നല്‍കുന്നതിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും മൾബറിക്കു കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലോറി കുറഞ്ഞ മള്‍ബറി മികച്ചൊരു ലഘുഭക്ഷണമായി ഉപയോഗിക്കുന്നതും ഗുണകരമാണ്.
Health
നാല്പതു വയസു പിന്നിട്ടവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം മാറുന്നതിനാല്‍ ഭക്ഷണരീതിയില്‍ തീര്‍ച്ചായും മാറ്റങ്ങള്‍ വരുത്തണം.
മനുഷ്യശരീരത്തില്‍ വാര്‍ധക്യത്തിന്റെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് 44-60 വയസിനിടയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്പതു പിന്നിടുമ്പോള്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വാര്‍ധക്യത്തിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒഴിവാക്കേണ്ട അഞ്ചു പ്രധാന ഭക്ഷണങ്ങള്‍
1. സംസ്കരിച്ച മാംസം
ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവയില്‍ അമിതമായ സോഡിയവും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ചിക്കന്‍, മത്സ്യം (പ്രത്യേകിച്ച് മത്തി), ബീഫ് എന്നിവ മിതമായ അളവില്‍ ഉപയോഗിക്കാം.
2. മധുരപാനീയങ്ങള്‍, മദ്യം
സോഡയും മധുരമുള്ള പാനീയങ്ങളും ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. പകരം ഗ്രീന്‍ ടീ, ബ്ലാക്ക് കോഫി ശീലമാക്കുന്നത് ഉചിതമായിരിക്കും.
3. വറുത്ത ഭക്ഷണങ്ങള്‍
ഉയര്‍ന്ന ചൂടില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളില്‍ അക്രിലാമൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിന്റെ വീക്കം വര്‍ധിപ്പിക്കുന്നു. എയര്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ ഒലിവ് ഓയില്‍ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍
ബ്രഡ്, പേസ്ട്രി, ഇന്‍സ്റ്റന്റ് ഓട്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതിനുപകരം പ്രോസസ് ചെയ്യാത്ത ഓട്സ്, ക്വിനോവ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലത്.
5. സ്നാക്സ്
ചിപ്സ്, കുക്കീസ് തുടങ്ങിയവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അകാല വാര്ക്യത്തിനു കാരണവുമാകും. ലഘുഭക്ഷണമായി പഴങ്ങള്‍, നട്സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിനു ഗുണപ്രദമാണ്.
പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും, ഇത്തരം ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുന്നത് നാല്പതു വയസിനു ശേഷമുള്ള ജീവിതം ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ പാചകത്തിന് ബദൽ മാർഗങ്ങൾ തേടാൻ ഐആർസിടിസി നിർദേശം നൽകി. കൊമേഴ്സ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഈ അടിയന്തര നടപടിക്ക് കാരണം.
സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, റിഫ്രഷ്മെന്റ് റൂമുകൾ, ജൻ ആഹാർ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാചകത്തിന് ഗ്യാസ് സ്റ്റൗവുകൾക്ക് പകരം മൈക്രോവേവ് ഓവനുകളും ഇൻഡക്ഷൻ കുക്കറുകളും ഉപയോഗിക്കാൻ നിർദ്ദേശിച്ചു. പാകം ചെയ്ത ഭക്ഷണത്തിന് പകരം റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങൾ കൂടുതൽ കരുതാൻ കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് ലഭ്യത പൂർണമായും നിലച്ചാൽ വിവരം ഉടൻ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
ദീർഘദൂര ട്രെയിനുകളിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന ബേസ് കിച്ചണുകളെയും ഗ്യാസ് ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സ്ഥിതി വഷളായാൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താത്കാലികമായി നിർത്തേണ്ടി വരുമെന്ന് റെയിൽവേ സൂചിപ്പിച്ചു. അങ്ങനെയുണ്ടായാൽ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് തുക റീഫണ്ട് നൽകും.
NRI
കുവൈറ്റ് സിറ്റി: രാജ്യത്ത് ഒരു വർഷത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ കരുതൽ ശേഖരമുണ്ടെന്നും ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ആഗോള, പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അരി, പഞ്ചസാര, ഭക്ഷ്യ എണ്ണ, പാൽപ്പൊടി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വലിയ ശേഖരം രാജ്യത്തുണ്ട്.
നിലവിലെ കണക്കനുസരിച്ച് ആറ് മാസം മുതൽ ഒരു വർഷം വരെ സുഗമമായി മുന്നോട്ടുപോകാൻ ആവശ്യമായ സ്റ്റോക്ക് ലഭ്യമാണ്. രാജ്യത്തെ ഭക്ഷ്യ സുരക്ഷാ കമ്മിറ്റി സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപഭോക്തൃ സഹകരണ സംഘങ്ങളുമായും വിതരണക്കാരുമായും സഹകരിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വില നിലവാരവും ഉറപ്പുവരുത്താൻ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘം പരിശോധനകൾ നടത്തിവരികയാണ്.
Health
പുലര്‍ച്ചെ കഴിക്കുന്ന അത്താഴമാണ് സുഹൂര്‍. ശാസ്ത്രീയമായി, ഒരു പകല്‍ മുഴുവന്‍ നിലനില്‍ക്കാനുള്ള ഊര്‍ജത്തിന്റെയും ജലാംശത്തിന്റെയും അടിസ്ഥാനമായി കണക്കാക്കി, അതനുസരിച്ച് നിങ്ങളുടെ തീന്മേശ ഒരുക്കുക.
സാവധാനം ദഹിക്കുന്ന തവിട് കളയാത്ത ധാന്യങ്ങൾ
ധാന്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത്, അതായത് സാവധാനം ദഹിക്കുന്ന തവിട് കളയാത്ത ധാന്യങ്ങളായ (whole grains) ഓട്സ്, ഗോതമ്പ്, ബാര്‍ളി, നാരുകള്‍(fibre-rich)അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ തിരഞ്ഞെടുക്കുക.
പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍
കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍, അതു വഴി, പേശികളുടെ ആരോഗ്യത്തിനും, വിശപ്പ് കുറയ്ക്കാനും- മുട്ട, ചിക്കന്‍, മത്സ്യം, തൈര്, പയറു-പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉറപ്പാക്കുക.
ജലാംശം നിലനിര്‍ത്താൻ
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍, നിര്‍ജലീകരണം ഒഴിവാക്കാന്‍, നോമ്പ്കാലത്ത് പരമാവധിദാഹം കുറയ്ക്കുന്ന തണ്ണിമത്തന്, വെള്ളരിക്ക, ഓറഞ്ച്, കൈതച്ചക്ക, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ സഹായിക്കും.
അതേസമയം, ദാഹം വര്‍ധിപ്പിക്കുന്ന ഉപ്പ്, പഞ്ചസാര, എരിവ് എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
കാപ്പിയും, ചായയും..?
കാപ്പിയും, ചായയും'ഡൈയൂററ്റിക്' (Diuretic) ആണ്. അതായത്, ഇത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി ജലാംശം വേഗത്തില്‍ നഷ്ടപ്പെടുത്തി നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍, സ്ഥിരമായി ചായയോ കാപ്പിയോ കുടിക്കുന്നവര്‍ അത് പെട്ടെന്ന് നിര്‍ത്തിയാല്‍ കഠിനമായ തലവേദന, അസ്വസ്ഥത, ദേഷ്യം (Irritability) എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട്, റമദാന് തുടങ്ങുന്നതിന് മുന്‍പോ, അല്ലെങ്കില്‍ നോമ്പ് കാലത്തോ കാപ്പിയുടെ അളവ് സാവധാനം കുറച്ചു കൊണ്ടുവരിക. ഇത് ശരീരത്തിന് മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കും.
വിവരങ്ങൾ: സ്മിത മേനോൻ
സീനിയർ ഡയറ്റീഷൻ,
ഡോ. മുംതാസ് ഖാലിദ്
ഇസ്മയിൽസ് ടോട്ടൽ നുട്രീഷൻ പ്ലസ്, കൊച്ചി.
ഫോൺ: 9947134862.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കളുടെയും കാർഷികോത്പന്നങ്ങളുടെയും കയറ്റുമതി ഇറാൻ നിരോധിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്ന് ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
യുദ്ധം നീളുമെന്ന ഭീതിയിൽ ഇറേനിയൻ ജനത ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവയ്ക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. തലസ്ഥാനമായ ടെഹ്റാനിൽനിന്നു ജനങ്ങൾ ഭീതി മൂലം പലായനം ചെയ്യാൻ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്.
Health
ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും റംസാൻ നാളുകൾ. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന കാലയളവാണ് നോമ്പുകാലം.
റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജനിലയും ഉന്മേഷവും. കൂടാതെ വേനൽക്കാലം, ജോലിത്തിരക്കുകൾ, ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങളാണ്.
പോഷക സമ്പുഷ്ടമായ ആഹാരം
റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ, പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം.
വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്കു മുൻതൂക്കം കൊടുക്കണം.
മില്ലറ്റുകൾ, റാഗി, ഓട്സ്
ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴുധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, മില്ലറ്റുകൾ, റാഗി, ഓട്സ് എന്നിവയാണ് ഉത്തമം.
സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവൻ ഊര്‍ജം പകരാനും ഈ ധാന്യങ്ങൾ സഹായിക്കും.
പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട
പയർ, പരിപ്പുവര്‍ഗങ്ങൾ, മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, പാൽ ഉല്‍പ്പന്നങ്ങൾ, മീൻ, തൊലി മാറ്റിയ ചിക്കൻ, നട്സ്, സ്മൂത്തി, സൂപ്പുകൾ എന്നിവ ദിവസം മുഴുവൻ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.
പച്ചക്കറികളും പഴങ്ങളും
ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു.
കഫീൻ പാനീയങ്ങൾ കുറയ്ക്കാം
കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുത്തും. ആയതിനാൽ അവയുടെ ഉപയോഗം കുറയ്ക്കുക.
വിവരങ്ങൾ: അനു മാത്യു
ഡയറ്റീഷൻ എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Kerala
കോഴിക്കോട്: ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടൽ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷിനെ (28) ആണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കോഴിക്കോട് മാങ്കാവിലെ ‘അളിയൻസ്’ എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്.
കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബിൽ തുക വരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ഹോട്ടലിന് മുൻപിലെ ബോർഡും ഹോട്ടലിലെ ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
Kerala
കൊച്ചി: മുനമ്പത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുറുപ്പശ്ശേരി അജിയുടെ മകൻ ആന്റോൺ (21) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. പള്ളിയിൽ പോയതിന് ശേഷം ആൻോൺ വീട്ടിലേക്ക് വന്നു. കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ആദ്യം ഒരു പഫ്സ് കഴിച്ചു, പിന്നീട് ഉപ്പുമാവ് കഴിച്ചു. അതിനിടയിലാണ് പെട്ടെന്ന് ആന്റോൺ അസ്വസ്ഥത പ്രകടിപ്പിച്ചത്. എന്താണെന്ന് വീട്ടുകാർക്ക് ആദ്യം മനസിലായില്ല.
തുടർന്ന് കുഴഞ്ഞ്വീണ ആന്റോണിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോജിസ്റ്റിക്സ് വിദ്യാർഥിയായിരുന്നു ആന്റോൺ.
ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.
District News
കോട്ടയം: മലയാളിയുടെ തീന്മേശയില് നിന്നും പപ്പടം അപ്രത്യക്ഷമായേക്കും. പപ്പടനിർമാണത്തിന്റെ തോത് വലിയ തോതിൽ കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ചോറും സാമ്പാറും പരിപ്പും പപ്പടവും കൂട്ടി കുഴച്ചു കഴിയ്ക്കണമെങ്കിലും ബിരിയാണിക്കൊപ്പം പപ്പടം പൊടിച്ചു കഴിക്കണമെങ്കിലും ഇനി പാടുപെടും.
നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനവും ഈ മേഖലയിലേക്കു യുവ തലമുറ കടന്നുവരാത്തതുമാണു ആശങ്കയ്ക്കിടയാക്കുന്നത്. ഉഴുന്നുമാവ്, കാരം, അരിപ്പൊടി എന്നിവയാണ് പപ്പടം നിര്മ്മിക്കാവാനായി വേണ്ടത്. കഴിഞ്ഞ ഏതാനും നാളുകളായ ഇവയുടെ വില വര്‍ധനവ് മേഖലയെ ആകെ പിന്നോട്ടടിച്ചു. ഉല്പാദന ചെലവിലെ കുതിപ്പ് സമീപകാലത്ത് വന്‍ പ്രതിസന്ധിയാണ് സ്യഷ്ടിച്ചത്.
വെളിച്ചെണ്ണ വിലയിലെ കുത്തനെയുള്ള കുതിപ്പ് പപ്പട വ്യാപാരം കുറയ്ക്കുന്നതിന് കാരണമായി. നിര്‍മ്മാണ ചെലവിലെ കുതിപ്പും കച്ചവടത്തിലെ ഇടിവും മൂലം നിരവധി പപ്പടനിര്‍മ്മാണ യൂണിറ്റുകള്‍ സമീകാലത്ത് പൂട്ടിപ്പോയി. നിലവില്‍ ഈ മേഖലയില്‍ നാമമാത്രമായ വ്യപാരികളാണുള്ളത്. തൊഴിലാളികളുടെ ലഭ്യത കുറവും മെഷീനിന്റെ കടന്നുവരവും മേഖലയില്‍ ഇടക്കാലത്ത് കുതിപ്പും പിന്നാലെ കിതപ്പിനും ഇടയാക്കി.
പപ്പടത്തിന്റെ പേരിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ അനുദിനം വര്‍ധിക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. പപ്പടം കിട്ടാത്തതിന്റെ പേരിലും കിട്ടിയത് ചെറുതായതിന്റെ പേരിലുമാണ് സംഘര്‍ഷം ഉണ്ടായത്. അടുത്തനാളില്‍ ലഭ്യത കുറവും എണ്ണ വിലയുടെ കുതിപ്പും മൂലം പപ്പടം നടുവേ മുറിച്ച് കാച്ചുന്നതിനു കാരണമായി.
കൈകൊണ്ട് പരത്തി തനതായ രീതിയില്‍ പപ്പടം ഉണ്ടാക്കുന്നവര്‍ ഇന്നില്ല. ഇത്തരം നിര്‍മാണ യൂണിറ്റുകള്‍ വലിയ പ്രതിസന്ധിയിലുമാണ്. 700 രൂപ മുതല്‍ 1,000 രൂപ വരെയാണ് ഈ മേഖലയിലെ തൊഴിലാളികള്‍ക്കു കൂലി നല്‍കുന്നത്.
കച്ചവടത്തിലെ ഇടിവും നിര്‍മാണ വസ്തുക്കളുടെ വില വര്‍ധനവും കാരണം തൊഴിലാളികളെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ പ്രയാസമാണ്. പപ്പട നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പരമ്പരാഗതമായി തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ആവശ്യം.
Kerala
കോഴിക്കോട്: പുറമേരിയിലെ ഭക്ഷണശാലയിൽ നൽകിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നാരോപിച്ച് ഫാസ്റ്റ് ഫുഡ് കട ആക്രമിച്ച് യുവാവ്. കടയുടമ വെള്ളിക്കുളങ്ങര സ്വദേശി സാദിഖിനെയും യുവാവ് ആക്രമിച്ചു.
കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. പുറമേരിയിലെ ബിരിയാണി ഡേയ്സ് എന്ന ഫാസ്റ്റ് ഫുഡ് കടയ്ക്കു നേരെയായിരുന്നു ആക്രമണം.
കടയിൽ പതിവായി വരാറുള്ള, എല്ലാവർക്കും പരിചിതനായ ഒരാളാണ് ഇത്തരത്തിൽ പ്രകോപനമില്ലാതെ അതിക്രമം നടത്തിയതെന്ന് ഉടമ മൊഴി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ ഇയാൾ കടയിൽ വന്ന് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തിരുന്നു. പിന്നാലെ വിളമ്പിയ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ഇയാൾ കടയിൽ ബഹളമുണ്ടാക്കാൻ തുടങ്ങി.
വളരെ മോശം ഭക്ഷണമാണെന്ന് ഇയാൾ ആരോപിച്ചു. ഈ സമയത്ത് കടയുടമയായ സാദിഖ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തിരികെ എടുക്കാമെന്നും അല്ലെങ്കിൽ പണം തിരിച്ചു നൽകാമെന്നും സാദിഖ് പറഞ്ഞു. എന്നാൽ കടയിൽ നിന്ന് പുറത്തുപോയ ഇയാൾ പിന്നീട് തിരിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
കടയുടെ ചില്ലുകൾ അടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച സാദിഖിനെ ആക്രമിക്കുകയുമായിരുുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Health
സ്ത്രീകളുടെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. പ്രധാനമായും ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇത് ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ പ്രമേഹം, ഗര്‍ഭാശയ ഭിത്തിയിലെ അര്‍ബുദബാധ എന്നിവയ്ക്കു സാധ്യതയുണ്ട്.
പ്രധാന കാരണം...
നേരത്തേയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ദീര്‍ഘകാല പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. പിസിഒഡിക്ക് പ്രധാനമായും കാരണമാകുന്നത് അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടിയാണ്.
അതുകൊണ്ട് നല്ല ആരോഗ്യമുള്ള ശരീരഭാരം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഏകദേശം 10% സ്ത്രീകളിലും പിസിഒഡി വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
ചെറുധാന്യങ്ങൾ
കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കണം. തവിട് നീക്കാത്ത ധാന്യങ്ങള്‍, തൊലിയോട് കൂടിയ മില്ലെറ്റുകൾ (ചെറുധാന്യങ്ങള്‍) എന്നിവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനം വരാതിരിക്കുന്നതിനും സഹായിക്കും.
മുഴുധാന്യങ്ങളില്‍ ധാരാളം ആന്റിഓക്സിഡന്റുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഉണ്ട്. മാത്രമല്ല സസ്യ സംയുക്തങ്ങളായ പോളിഫിനോള്‍സ്, സ്റ്റാനോളുകള്, സ്റ്റിറോളുകള്‍ എന്നിവ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്നു.
തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍
തൊലി കളയാത്ത പയറുവര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പിസിഒഡി തകരാറിനെ കുറയ്ക്കുന്നു. സോയാബീനിലുള്ള ഐസോഫ്ലേവോണുകള്‍ പ്രത്യുത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നു. കുറഞ്ഞത് അരക്കപ്പ് പയറുവര്‍ഗങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
പ്രോട്ടീനുകള്‍
പിസിഒഡിയുടെ ആഹാരപരിപാലനത്തില് പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒരു ഘടകമാണ് പ്രോട്ടീനുകള്‍. കൊഴുപ്പില്ലാത്ത പ്രോട്ടീനുകളായ മുട്ടവെള്ള, മത്സ്യം, ടോഫു (സോയാ പനീര്‍), തൊലി നീക്കിയിട്ടുള്ള കോഴിയിറച്ചി, പയര്‍ വര്‍ഗങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാം.
കശുവണ്ടി, ബദാം, വാൽനട്സ് എന്നിവ നിയന്ത്രണവിധേയമായി ഉള്‍പ്പെടുത്താം. ഇതിലുള്ള സിങ്ക്, മഗ്നീഷ്യം എന്നീ ലവണങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം കുറയ്ക്കാന്‍ സഹായിക്കുന്നു.
കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കും.
വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Kerala
തിരുവനന്തപുരം: സിപിഐ നേതാവ് സി. ദിവാകരന്റെ ആരോപണത്തിന് മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദൻ. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ജീവ ഫേസ്ബുക്കിൽ കുറിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയതെന്ന് മകൻ ജീവ പറഞ്ഞു.
നേരത്തെ സി. ദിവാകരൻ പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആനത്തലവട്ടം ആനന്ദൻ വി.എസ് പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ലെന്നും നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.
പിണറായി വിജയന്റെ മത്സ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ട് എന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.
SUNDAY DEEPIKA
നക്ഷത്രങ്ങൾ എങ്ങും മിഴിതുറന്നിരിക്കുന്നു. പ്രത്യാശയുടെ വെളിച്ചംപകർന്ന് ക്രിസ്മസ് ഇങ്ങെത്തി. ആഘോഷം പകർന്നുനൽകുന്ന ആഹ്ലാദത്തിനൊപ്പം ആഹാരത്തിനും സ്ഥാനമുണ്ടല്ലോ. ഇതാ, ക്രിസ്മസ് ഗംഭീരമാക്കാനുള്ള ഏതാനും രുചിക്കൂട്ടുകൾ...
1. മഷ്റൂം- മാതളനാരങ്ങ പുലാവ്
ചേരുവകൾ:
ബസുമതി അരി- രണ്ടു കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
നെയ്യ്- അര കപ്പ്
മഷ്റൂ- 200 ഗ്രാം
മുളകുപൊടി- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- രണ്ടു ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
അലങ്കരിക്കാൻ- മാതളനാരങ്ങാ കുരു- ഒരു കപ്പ്
തയാറാക്കുന്ന വിധം:
നെയ്യ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. മഷ്റൂം ചേർത്ത് വഴറ്റുക. ഉപ്പിട്ട് മഷ്റൂം ചുരുങ്ങുന്നതുവരെ വഴറ്റുക. അരി കഴുകി, അരിച്ചുവാരി അല്പനേരം കുതിർത്തശേഷം ഇതിലേക്ക് ഇടുക. മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം.
പാകത്തിന് വെള്ളം ഒഴിച്ച് വേവിച്ചു വാങ്ങുക. നാരങ്ങാനീര് ഒഴിക്കുക. ഒരു പ്ലേറ്റിലേക്ക് പകർന്ന് മീതെ മാതളനാരങ്ങാക്കുരുവിട്ട് അലങ്കരിച്ചു വിളന്പുക.
2. സാലി ചിക്കൻ
ചേരുവകൾ:
കോഴിയിറച്ചി- ഒരു കോഴി,
ചെറിയകഷണങ്ങൾ
സവാള- നാലെണ്ണം, നീളത്തിൽ അരിഞ്ഞത്
ഉരുളക്കിഴങ്ങ്- മൂന്നെണ്ണം, നീളത്തിൽ കനംകുറച്ച് അരിഞ്ഞത്
ഏലയ്ക്ക, ഗ്രാന്പൂ- രണ്ടെണ്ണം വീതം
കുരുമുളക്- എട്ടെണ്ണം
പട്ട- മൂന്നെണ്ണം, നീളത്തിൽ
ഉണക്ക മുളക്- മൂന്നെണ്ണം
മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മഞ്ഞൾപ്പൊടി- അര ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ടെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത്, ഏലയ്ക്ക, ഗ്രാന്പൂ, കുരുമുളക്, പട്ട എന്നിവയിട്ട് സവാള ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. ഉണക്കമുളകും പൊടികളും ചേർക്കാം. വറുത്ത് വാങ്ങിവയ്ക്കു. ഇറച്ചിക്കഷണങ്ങളിൽ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മാരിനേറ്റ് ചെയ്യുക. അല്പം ഉപ്പും ചേർക്കാം. മസാല നന്നായി വറുത്തശേഷം ഇറച്ചി ചേർത്ത് വീണ്ടും അടുപ്പത്തുവയ്ക്കുക. ഇറച്ചിക്ക് ബ്രൗണ്‍നിറം ആകുന്നതുവരെ വറുക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇറച്ചി മയമാകുംവരെ വേവിക്കുക. ഉരുളക്കിഴങ്ങ് അരിഞ്ഞത് എണ്ണയിൽ വറുത്ത് (സാലി) ഇറച്ചിക്കു മീതെ വിതറുക.
3. ഗ്രീൻ മസാല മട്ടണ്‍
ചേരുവകൾ:
ആട്ടിറച്ചി- അര കിലോ, ചെറു കഷണങ്ങൾ
സവാള- ഒരെണ്ണം, നീളത്തിലും വട്ടത്തിലും അരിഞ്ഞത്
ഇഞ്ചി അരച്ചത്- അര ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്- അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി- അര ടീസ്പൂണ്‍
നാരങ്ങ- ഒരെണ്ണം, നീരിന്
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ്- പാകത്തിന്
പേസ്റ്റിന്
പച്ചമുളക്- നാലെണ്ണം
മല്ലിയില- കാൽ കെട്ട്
പുതിനയില- ആറെണ്ണം
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി സവാള നീളത്തിൽ അരിഞ്ഞത് ഇട്ടു വറുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്പോൾ ഇറച്ചിക്കഷണങ്ങളും ഇഞ്ചി- വെളുത്തുള്ളി അരപ്പുകളും ഉപ്പും ചേർത്ത് നന്നായി വറുക്കുക. പച്ചമുളകും മല്ലിയിലയും പുതിനയിലയും കഴുകി നന്നായി അരച്ച് ഇതിൽ ചേർക്കുക. നന്നായി ഇളക്കുക. അര കപ്പ് വെള്ളമൊഴിച്ച പ്രഷർ കുക്കറിലേക്ക് ഇത് മാറ്റുക. അടച്ച് ഇറച്ചിക്ക് മയംവരുന്നതുവരെ വേവിക്കുക. ശേഷം തുറന്നുവച്ച് വേവിക്കുക. എണ്ണ മീതെ തെളിയുന്പോൾ സവാള വട്ടത്തിൽ അരിഞ്ഞതും നാരങ്ങാനീരും ഗരംമസാലപ്പൊടിയും ഇട്ട് ഒന്ന് അടച്ചുവച്ചശേഷം വിളന്പുക.
4. പ്രോണ്‍സ് പാട്ടിയ
ചേരുവകൾ:
കൊഞ്ച്- ഒരു കിലോ
മഞ്ഞൾപ്പൊടി- ഒരു ടീസ്പൂണ്‍
ജീരകപ്പൊടി- അര ടീസ്പൂണ്‍
വെളുത്തുള്ളി- 10 അല്ലി
ഉണക്കമുളക്- എട്ടെണ്ണം
സവാള- രണ്ടെണ്ണം
വിനാഗിരി- മൂന്നു ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി- മൂന്നു ടേബിൾ സ്പൂണ്‍
തക്കാളി- അഞ്ചെണ്ണം
പച്ചമുളക്- മൂന്നെണ്ണം
എണ്ണ- രണ്ടു ടേബിൾ സ്പൂണ്‍
മല്ലിയില- കുറച്ച്, അലങ്കരിക്കാൻ
ഉപ്പ്- പാകത്തിന്
തയാറാക്കുന്നവിധം:
കൊഞ്ച് കഴുകി, ശരിയാക്കി വീണ്ടും കഴുകിവയ്ക്കുക. മഞ്ഞൾ, ജീരകം, വെളുത്തുള്ളി എന്നിവ ഒരുമിച്ച് നന്നായി അരയ്ക്കുക. ഇതിൽ കൊഞ്ച് ഇട്ട് നന്നായി പിടിപ്പിക്കുക. ഉണക്കമുളകിൽ അല്പം വെള്ളം തളിച്ച് നന്നായി അരച്ചുവയ്ക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് സവാളയിട്ട് വഴറ്റുക. ഇളം ബ്രൗണ്‍ നിറമായാൽ മുളകരച്ചതും വിനാഗിരിയും മല്ലിപ്പൊടിയും ചേർക്കാം.
തക്കാളി ചെറുതായി നുറുക്കിയതും അല്പം വെള്ളവും ചേർക്കുക. ചെറുതീയിൽ വച്ച് നന്നായി ഇളക്കി തക്കാളി ഉടയാൻ അനുവദിക്കുക. ഇനി കൊഞ്ചു ചേർത്ത് മൂന്നുമിനിറ്റ് തിളപ്പിക്കുക. ഉപ്പിട്ട് അവസാനം പച്ചമുളകും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്ത് അഞ്ചുമിനിറ്റുകൂടി വേവിച്ചശേഷം വാങ്ങുക.
District News
വിഴിഞ്ഞം: മീൻ കഴിച്ചുള്ള ഭക്ഷ്യവിഷബാധ തമിഴ്നാട് അതിർത്തിയായ ഊരമ്പ് മുതൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിച്ചു. എക്സ്പോർട്ടിംഗ് കമ്പനികൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തശേഷം മിച്ചംവന്ന ഒരു കണ്ടെയ്നർ ചെമ്പല്ലി മീനിന്റെ തലയും മുള്ളും പൂവാർ പള്ളത്തെ മീൻ ചന്തയിൽ എത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അറിവ് ലഭിച്ചു. മായം കളർത്തിയും പഴകിയതുമായ മീൻ വില്പന സംഘങ്ങൾക്കെതിരെ നടപടിക്കായി അധികൃതർ രംഗത്തിറങ്ങിയത് ഒരു ജില്ല മുഴുവൻ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ശേഷമെന്ന ആരോപണവും ഉയരുന്നു. ആളുകളുടെ ആരോഗ്യത്തിന് ഹാനികരമായ മീനുകൾ നിറച്ച നൂറ്കണക്കിനു കണ്ടെയ്നർ ലോറികൾ കർണാടക, ആന്ധ്ര, തമിഴ് നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്ന് തീരദേശമായ പള്ളം ഫിഷ് മാർക്കറ്റിൽ എത്തുന്നതായി നേരത്തെയും വ്യാപക പരാതി ഉയർന്നിരുന്നു. അന്നൊന്നും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.
തിരുവനന്തപുരം ജില്ലയുടെ അങ്ങോളമിങ്ങോളമുള്ള ചന്തകളിൽ പള്ളത്ത് നിന്നുള്ള മീനുകൾ വ്യാപകമായി എത്തുന്നതായി കച്ചവടക്കാരും സമ്മതിക്കുന്നുണ്ട്. കുട്ടികളെപ്പോലും ഏറെ ബാധിക്കുന്ന തരത്തിൽ കാലപ്പഴക്കം ചെന്ന കോടിക്കണക്കിന് രൂപയുടെ മീനുകൾദിനംപ്രതി വിറ്റഴിക്കുന്ന മാർക്കറ്റിനെതിനെതിരെ നടപടിയെടുക്കാൻബന്ധപ്പെട്ടവർ എത്താറില്ല. ഇതു മുതലെടുത്താണ് മാർക്കറ്റിന്റെ പ്രവർത്തനവും.
പുലർച്ചെ രണ്ടു മുതൽ എത്തുന്ന നൂറു കണക്കിനു കണ്ടെയ്നറുകളിലെ മീനുകൾ രാവിലെ ഏഴുമണിക്കുള്ളിൽ ലേലം ചെയ്ത് പുറത്തേക്ക് മാറ്റിയിരിക്കും. പരാതി ലഭിക്കുമ്പോൾ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ മറ്റു ചന്തകളിലെ സാമ്പിളുകളുമായി മടങ്ങുകയാണു പതിവ്. കണ്ടാൽ ശുദ്ധമെന്നു തോന്നിക്കുന്ന തരത്തിൽ മായം കലർത്തിയ മീനാണ് കഴിഞ്ഞ ദിവസം കാഞ്ഞിരംകുളം, പുല്ലുവിള, പഴയകട , കാട്ടാക്കട, നെയ്യാറ്റിൻകര, ഊരമ്പ് ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിച്ചതെന്നും വിവരമുണ്ട്. ഇതു വ്യാപകമായി ഭക്ഷ്യവിഷബാധക്ക് കാരണമായതായി ആരോഗ്യവകുപ്പധികൃതർ വിലയിരുത്തുന്നത്.
നെയ്യാറ്റിൻ കരജനറൽ ആശുപത്രി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ നേടിയെത്തിയവരുടെ കണക്ക് അൻപതിൽപ്പരം വരുമെന്ന് അധികൃതർ പറയുന്നു. ചെറുകിട സ്വകാര്യ ആശുപത്രികളിൽവന്ന് പ്രാഥമിക ചികിത്സ തേടിപ്പോയവരുടെ കണക്കും അധികൃതർ ശേഖരിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം, പുല്ലുവിളസർക്കാർ ആശുപത്രി, പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ തുടരുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ച സാമ്പിളിന്റെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്നും അധികൃതർ പറയുന്നു.
അനധികൃതമായി പ്രവർത്തിക്കുന്ന തീരദേശത്തെ മത്സ്യമാർക്കറ്റിനെതിരെ ഹൈക്കോടതി വരെ ഇടപെട്ടിരുന്നു. എന്നാൽ ഉന്നത രാഷ്ട്രീയ ഇടപെടലും പോലീസും പഞ്ചായത്തധികൃതരും ഒത്തു കളിച്ചു നൽകിയ റിപ്പോർട്ടിന്റെ പിൻബലത്തിൽ മാർക്കറ്റിന്റെ പ്രവർത്തനം നിർബാധം തുടരുന്നതായി നാട്ടുകാർ പറയുന്നു. പരിശോധനക്ക് അധികൃതർ എത്തില്ലെന്ന ധൈര്യവും പിൻബലമായി ഇവർക്കുണ്ട്.
District News
പിടികൂടിയത് കുത്തരി, പുഴുക്കലരി, ഗോതന്പ് എന്നിവ
മരട്: നെട്ടൂരിലെ കടമുറിയിൽ നിന്നും കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന റേഷനരിയും ഗോതമ്പും പിടികൂടി. 3,750കിലോ കുത്തരി, 150 കിലോ പുഴുക്കലരി, 450 കിലോ ഗോതമ്പ് എന്നിവയാണ് പിടികൂടിയത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ തീരമേഖലയിലെ റേഷൻ കടകളിൽ നിന്നും വാങ്ങി നെട്ടൂരിലെ കടമുറിയിൽ എത്തിച്ചായിരുന്നു വില്പന. മുന്തിയ ഇനം അരികളിൽ കൂട്ടിക്കലർത്തിയാണ് വിൽപന നടത്തിയിരുന്നത്.
മൂവാറ്റുപുഴ സ്വദേശി ബിജു എന്നയാളാണ് കടമുറി വാടകയ്ക്കെടുത്തിരുന്നത്. ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കൺട്രോളർ സി.വി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയപ്പോൾ രണ്ടു ഓട്ടോറിക്ഷകളിൽ അരി എത്തിച്ച നിലയിലായിരുന്നു. രണ്ടു ചാക്ക് അരി തെങ്ങിന്റെ ചുവട്ടിൽ ഇറക്കി വച്ച നിലയിലും ബാക്കി ഓട്ടോകൾക്ക് അകത്തുമായിരുന്നു. കടയുടെ പൂട്ട് തല്ലിപ്പൊളിച്ചാണ് അന്വേഷണ സംഘം അകത്തു കയറിയത്. മുറിക്കുള്ളിൽ റേഷൻ സാധനങ്ങൾ അട്ടിയിട്ടു വച്ച നിലയിലായിരുന്നു.
അരി നിറയ്ക്കാനുള്ള ചാക്കുകളും ചാക്ക് തുന്നുന്ന നൂലുകളും ത്രാസും മറ്റും മുറിയിൽനിന്നു കണ്ടെടുത്തു. കടമുറി കേന്ദ്രീകരിച്ച് റേഷനരിയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടം നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്. നിലവിൽ ആരും അറസ്റ്റിലായിട്ടില്ല.
വാടകക്കാരനെതിരെയും ഓട്ടോറിക്ഷകളുടെ ഉടമകളായ മട്ടാഞ്ചേരി സ്വദേശികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫിസർ എസ്.ഒ. ബിന്ദു, സീനിയർ സൂപ്രണ്ട് റിയാസ്, സിറ്റി റേഷനിംഗ് ഓഫിസർ സീന നന്ദൻ, ബാലകൃഷ്ണൻ, ടിഎസ്ഒമാരായ ബിസി ജോസ്, മിനിമോൾ, മെറീന എന്നിവരും റേഷനിംഗ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടായിരുന്നു.
District News
തിരുവല്ല: ചെലവ് കുറഞ്ഞതും പോഷക സമൃദ്ധമായതുമായ ഭക്ഷണം രുചികരമായി തയാറാക്കിയ ഭക്ഷ്യമേള ഏറെ ശ്രദ്ധേയമായി. വിവിധ വിഭാഗത്തിലെ അമ്പതോളം കുരുന്നുകള്‍ പാചകമേളയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായെത്തി.
പരമ്പരാഗത ഭക്ഷണങ്ങളും രുചികരമായി വിവിധ നിറത്തിലും ഗുണത്തിലും പ്രകൃതിദത്ത ചേരുവകള്‍ ഉറപ്പാക്കിയിട്ടുണ്ടായിരുന്നു.
മുരിങ്ങയില,വിവിധ ചീരയില.ധാന്യപ്പൊടികൾ,കിഴങ്ങ് വര്‍ഗങ്ങള്‍,നാളികേരം തുടങ്ങി നാടന്‍ രുചിക്കൂട്ടുകള്‍ മേശകളില്‍ നിറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്നതും മനോഹരമായിട്ടായിരുന്നു. പഴങ്ങൾ,പച്ചക്കറികള്‍ അടക്കമുള്ള വിവിധ ഭക്ഷ്യവസ്തുക്കള്‍ സംസ്കരിച്ച് തയാറാക്കിയ വിവിധ ജാം,സ്ക്വാഷ്,കളര്ചേരുവകള് എന്നിവയും മേളയുടെ സവിശേഷതയായി.
District News
പെരുവ: വിശപ്പുരഹിത പെരുവയ്ക്കായി കിയോസ്കില്‍ ഭക്ഷണപ്പൊതികള്‍ വച്ച് വിദ്യാര്‍ഥികള്‍. മറ്റപ്പള്ളിക്കുന്ന് റസിഡന്‍സ് അസോസിയേഷന് പെരുവയില്‍ സ്ഥാപിച്ചിരിക്കുന്ന കിയോസ്കില്‍ കാരിക്കോട് ഫാ.ഗീവര്‍ഗീസ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷണ പ്പൊതികൾ വച്ചത്.
എന്‍എസ്എസ് വോളണ്ടിയേഴ്സ് പ്രോഗ്രാം ഓഫീസര്‍ എന്‍. പ്രിയ, ജി. മനോജ്, ജോസണ്‍ ജോര്‍ജ്, കെ.ആര്. ദീപകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. എംആര്‍എ സെക്രട്ടറി ഫിലിപ് ആക്കാംപറമ്പില്‍, ജോയിന്റ് സെക്രട്ടറി സി.ഒ. റോസിലി എന്നിവരും പങ്കെടുത്തു.
Health
നാം ദിവസവും ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്രിസർവേറ്റീവ്സ്, ഫ്ളേവറിംഗ് ഏജന്റ്സ്, കളറുകൾ എന്നിങ്ങനെ പലപേരുകളിലും രൂപങ്ങളിലും.
ഐസ്ക്രീം, ജെല്ലുകൾ, ജാം, പുഡ്ഡിംഗ്, സോസ്, സൂപ്പ് മിക്സ്....എന്നിങ്ങനെയുള്ള റെഡിമെയ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ പ്രിസർവേറ്റീവ്സും കളറുകളും കൂടാതെ മറ്റുപലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.
ഫുഡ് അഡിറ്റീവ്സ്
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത്(സംസ്കരിച്ച്) ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ചേർക്കുന്നത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് ഏകദേശം 2500 ഫുഡ് അഡിറ്റീവ്സ് നാം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അവ അനുവദനീയമായ അളവിലും അധികമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
ധാന്യങ്ങൾ പൊടിപ്പിച്ച് ഉപയോഗിക്കാം
പ്രോസസ് ചെയ്ത ഭക്ഷണം മികച്ചതാണെന്നു പലരും ധരിക്കുന്നുണ്ട്. പക്ഷേ, അതിൽ രാസവസ്തുക്കളുടെ സാന്നിധ്യം അത്രത്തോളമുണ്ടെന്നുകൂടി ഓർക്കണം.
പായ്ക്കറ്റിൽ ലഭിക്കുന്ന പ്രോസസ്ഡ് ധാന്യപ്പൊടികൾ ശീലമാക്കരുത്. ഗോതന്പ് വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണു സുരക്ഷിതം.
മുളകും ഉണങ്ങി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണു സുരക്ഷിതം. സുഗന്ധവ്യഞ്ജനങ്ങളും ധാന്യങ്ങളും വാങ്ങി വൃത്തിയാക്കി പൊടിപ്പിച്ച് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ഫുഡ് സേഫ്റ്റി അധികൃതരും നിർദേശിക്കുന്നു.
സ്വാദിന്റെ രഹസ്യം
ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് - അജിനോമോട്ടോ.)
അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം.
വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
എന്താണ് E 310, E 100.. .?
പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ.
കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്