Kerala
ആലപ്പുഴ: സിപിഎം, എസ്ഡിപിഐ നേതാക്കൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ സിപിഎം ഭീഷണിപ്പെടുത്തുകയാണ്.
വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് പരസ്യമായി ഇവർ വെല്ലുവിളിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഇതേ ആവശ്യമുയർത്തി തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു.
എന്നാൽ അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സിപിഎം ഏരിയാ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്.
Kerala
ആലപ്പുഴ: കോൺഗ്രസ് പിന്തുണ അഭിമാനത്തോടെയാണ് താൻ സ്വീകരിച്ചതെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി.സുധാകരൻ. പിണറായി സർക്കാർ കേരളത്തെ നരകമാക്കി മാറ്റി. ഒരു കാലത്ത് പാർലമെന്റിൽ സിപിഎമ്മിന് 64 എംപിമാരുണ്ടായിരുന്നു.
ഇന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് ഒതുങ്ങി. പിണറായി വിജയന് അതിൽ വലിയ പങ്കുണ്ട്. പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ ഉറങ്ങുകയായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. താൻ കോൺഗ്രസ് - ബിജെപി പിന്തുണയിൽ മത്സരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ബിജെപി പിന്തുണ താൻ തേടിയിട്ടില്ല.
ബിജെപി മതേതര പ്രസ്ഥാനമല്ല. താൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് പിണറായിയെ ആർക്കും അറിയുക പോലുമില്ല. ആഞ്ഞു പിടിച്ചാൽ സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റ് കിട്ടും. തന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാൻ ഞാനില്ല. ആലപ്പുഴ ജില്ലയിൽ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ ജി.സുധാകരൻ പറഞ്ഞു.
അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു. സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്നു. പിണറായി വിജയന്റെ വലം കൈയാണ് സജി ചെറിയാൻ. രണ്ട് സിപിഎം സ്ഥാനാർഥികൾ ഇന്ന് കോടീശ്വരന്മാരാണ്. ദാരിദ്ര്യത്തിൽ ജനിച്ചവർ എങ്ങനെ കോടീശ്വരന്മാരായെന്ന് അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: ജി.സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചെറ്റത്തരം പ്രയോഗത്തിൽ ന്യായീകരണവുമായി എ.കെ.ബാലൻ. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്, മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്.
അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി.സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന് വിശദീകരിച്ചു. ചെറ്റത്തരമെന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചർച്ചയാക്കേണ്ടേ കാര്യമില്ല. മുഖ്യമന്ത്രി ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല. ചെറ്റത്തരമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വഞ്ചന നിറഞ്ഞ സമീപനം ജി. സുധാകരൻ സ്വീകരിച്ചപ്പോൾ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചു. സുധാകരൻ അധഃപതിച്ച് പോയതിൽ വിഷമമുണ്ട്. കോൺഗ്രസിൽ ചേർന്നത് കൊണ്ടാണ് ജി. സുധാകരൻ ഉത്തമനായ കമ്യൂണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പരിൽ നിന്ന് കോൾ വന്നിട്ടില്ല.
വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയില്‍ വരുമ്പോള്‍ കാണണമെന്ന് സിഎം ആവശ്യപ്പെട്ടിരുന്നു. അറിയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മറുപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. പാര്‍ട്ടി നിബന്ധനകള്‍ക്ക് വിധേയനാകാൻ സുധാകരൻ തയാറായില്ല. അവഗണിച്ചുവെന്നത് അദ്ദേഹത്തിന്റെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞു. വാര്‍ത്തകള്‍ വന്നപ്പോള്‍ സുധാകരനെ വിളിച്ചു.
ആദ്യം എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോള്‍ എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂര്‍വം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി. അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു.
നാസര്‍ സുധാകരനോട് മുഖ്യമന്ത്രി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോള്‍ വിളിച്ചില്ലെന്നാണ് സുധാകരൻ മറുപടി നൽകി. എങ്കിൽ ഇപ്പോൾ വിളിച്ചുതരാമെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ വേണ്ടാ താൻ വിളിച്ചോളാമെന്നു പറഞ്ഞു. താൻ അദ്ദേഹത്തോടു സംസാരിച്ചാൽ എന്തെങ്കിലും മാറ്റം വരുമെന്ന് അർഥമില്ലയെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനുമായി കോൺഗ്രസിന്റെ ജില്ലാ നേതാക്കള്‍ ചർച്ച നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവരാണ് വ്യാഴാഴ്ച രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നേതാക്കൾ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വീട്ടിൽ എത്തിയപ്പോൾ വീടിന് പുറത്ത് വെച്ചായിരുന്നു ചർച്ച.
എന്നാൽ ഇന്നലെ പിന്തുണ അറിയിക്കാൻ വീട്ടിൽ എത്തിയ കോൺഗ്രസ് നേതാക്കളുമായി വീടിന് അകത്ത് വച്ചായിരുന്നു ജി.സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. കൂടുതൽ നേതാക്കൾ വോട്ട് അഭ്യർഥിച്ച് മണ്ഡലത്തിലെത്തുമെന്ന് നേതാക്കൾ പറഞ്ഞു.
Kerala
ആലപ്പുഴ: മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുമെന്ന് മുൻമന്ത്രിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. സുധാകരൻ. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപെട്ടപ്പോൾ കോൺഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതായാണ് കാണുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ആറു പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവർത്തിച്ച എനിക്ക് നിർഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം തുടരാനാകാത്ത സാഹചര്യമാണ് വർഷങ്ങളായി അനുഭവപ്പെടുന്നതെന്നും സുധാകരൻ കുറിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർഥമായും എനിക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
Kerala
ആലപ്പുഴ: ജി.സുധാകരനെതിരെ ജന്മനാട്ടില് സിപിഎം പ്രതിഷേധം. ചാരുമൂട്ടില്‍ നിന്നും കരിമുളയ്ക്കല്‍ ഭുവനേശ്വരന്‍ രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി.സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ താൻ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സുധാകരനുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.