Kerala
കൊച്ചി: സിഎംആര്‍എല്‍എക്സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
പ്രതികളായ ശ്രീജിത്, ജീവന്, അനില്‍ കുമാര്‍, പി.എസ്. കിരണ്‍, ഷെഫീക്, സിദ്ധാര്‍ഥ്, നിഷാദ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് പരിഗണിക്കുക. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെ മാധ്യമങ്ങളില്‍ എത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നുമാണ് പ്രതികളുടെ വാദം.
56 ദിവസമായി റിമാന്‍ഡിലാണ്. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകു പ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മേയ് 27 ന് നടന്ന അക്രമ സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.
Kerala
കൊച്ചി: യഥാര്‍ഥ ശമ്പളത്തിനനുസൃതമായി പിഎഫ് വിഹിതം അടച്ചുകൊണ്ടിരുന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ ഉയര്‍ന്ന പിഎഫ് പെന്ഷന് അര്‍ഹരാണെന്നു ഹൈക്കോടതി. 2014ലെ ഭേദഗതി നിലവില്‍ വന്നതിനു മുമ്പുള്ള കാലയളവില്‍ ഓപ്ഷന് നല്‍കിയില്ലെന്ന പേരില്‍ ഉയര്‍ന്ന പെന്ഷന് നിഷേധിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തും പിഎഫ് പെന്ഷന് പദ്ധതിയില്‍നിന്ന് പുറത്തുപോയെന്നു ചൂണ്ടിക്കാട്ടിയും ഉയര്‍ന്ന പെന്ഷന് നിഷേധിക്കപ്പെട്ടവര്‍ക്ക് അത് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. ഉയര്‍ന്ന പെന്ഷന് മുമ്പ് കൈപ്പറ്റിയവരില്‍നിന്ന് അധിക തുക തിരിച്ചുപിടിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഉയര്‍ന്ന പെന്ഷന് നിഷേധിച്ചതു ചൂണ്ടിക്കാട്ടി നല്കിയ 250ഓളം ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
ഉയര്‍ന്ന പെന്ഷന് അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ആര്.സി. ഗുപ്ത കേസിലെ വിധി 2014ന് മുമ്പ് വിരമിച്ചവര്‍ക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. ഈ വിധിയില്‍ ഓപ്ഷന് നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സുനില്‍ കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് ഉയര്‍ന്ന പെന്ഷന് പിഎഫ് അധികൃതര്‍ നിഷേധിക്കുന്നത്. ഓപ്ഷന് നല്കാന് സമയപരിധി നിശ്ചയിച്ച നടപടി വിവിധ കോടതി ഉത്തരവുകളിലൂടെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥ ശമ്പളത്തിന് വിഹിതം അടച്ചവര്‍ക്ക് ഓപ്ഷന് നല്കാന് വിരമിക്കല്‍ തടസമായി മാറില്ല.
വിധി പുറപ്പെടുവിച്ച് നാല് മാസത്തിനകം അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ പുന്നത്തൂര്‍ ആനക്കോട്ടയിലെ ആനകളുടെ ക്ഷേമത്തിനു നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ആനകളെ അശാസ്ത്രീയമായി തളയ്ക്കുന്നത് ഒഴിവാക്കണം, ആനക്കോട്ടയിലെ സ്ഥലപരിമിതി, അശാസ്ത്രീയ ഭക്ഷണ രീതി തുടങ്ങിയവ പരിഹരിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നല്‍കിയിരിക്കുന്നത്.
ആനക്കോട്ടയിലെ അസൗകര്യവും ശുചിത്വത്തിലെയും പരിപാലനത്തിലെയും അപാകതകളും ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഏഷ്യന്‍ എലഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മദപ്പാടുള്ള സമയത്തൊഴികെ ആനകളെ തളയ്ക്കാന്‍ ഇരുമ്പുചങ്ങലകള്ക്കു പകരം പരുത്തി കയറുകളോ മറ്റോ ഉപയോഗിക്കണം, തുടര്‍ച്ചയായി ഒരേ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം, കാലുകള്‍ മാറി മാറി തളയ്ക്കണം, മദപ്പാടുള്ളപ്പോള്‍ മാത്രം ചങ്ങലയില്‍ തളയ്ക്കുക തുങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍.
2019ലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമുള്ള ശാസ്ത്രീയമായ ഭക്ഷണക്രമം ആനകള്‍ക്ക് ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളത്തിനായി ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണം. എല്ലാ ആനകള്‍ക്കും ദിവസവും നാലു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ നടക്കാന്‍ അവസരമൊരുക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തില്‍ കുളിപ്പിക്കണം, ആനക്കോട്ടയില്‍ ഉടനീളം സിസിടിവി കാമറകള്‍ സ്ഥാപിക്കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.
ആനകള്‍ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ ദേവസ്വം അടിയന്തരമായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
ഉത്തരവുകള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തിയ കോടതി, ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ രണ്ടിന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു.
Kerala
കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയില്‍ മൊഴിയെടുക്കാന്‍ അന്‍സിബ ഹസന് നേരിട്ട് ഹാജരാകണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അടുത്ത മാസം 29ന് ഹാജരാകണമെന്നാണ് അന്‍സിബയോട് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയില്‍ കേസ് എടുക്കാന്‍ ആവില്ലെന്ന് ചൂണ്ടിക്കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് അന്‍സിബ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
അന്‍സിബയുടെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും കേസെടുക്കാന്‍ ആവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്. എന്നാല്‍ തന്റെ പരാതി മാനനഷ്ടത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുക്കണണെന്നും അന്‍സിബ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്‍സിബ നിയമ പോരാട്ടം തുടങ്ങിയിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കുമെതിരെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി പരാതി നല്‍കിയിട്ടും പോലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ലക്ഷ്മിപ്രിയയ്ക്കും ഒരു യുട്യൂബ് ചാനലിനുമെതിരെ ജൂണ്‍ 26ന് ആണ് അന്‍സിബ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ചാനലിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
Kerala
കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ അധികാര തര്‍ക്കവും പരസ്യ പോരും രൂക്ഷം. സംഘടനയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ശ്വേത മേനോന് എറണാകുളം മുന്‍സിഫ് കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കും.
കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്ന കോടതി വിധിയില്‍ കമ്മിറ്റി കണ്‍വീനര്‍ ആയിരുന്ന രമേഷ് പിഷാരടിയുടെ വാദവും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ നല്കിയ അപേക്ഷയും കോടതി പരിഗണിക്കും. അന്‍സിബയെ കക്ഷി ചേര്‍ക്കരുത് എന്നാണ് ശ്വേതയുടെ നിലപാട്.
ലക്ഷ്മിപ്രിയക്കും ഓണ്‍ലൈന്‍ ചാനലിനും ശ്വേത മേനോനുമെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്കിയ പരാതിയും കോടതി ഇന്ന് പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന പോലീസ് നടപടിക്കെതിരെയു അന്‍സിബ പരാതി നല്‍കിയിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒക്കുമെതിരെയാണ് പരാതി നല്‍കിയത്.
ഇതിനിടെ സംഘടനയില്‍ രജിസ്ട്രാര്‍ ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നടിമാര്‍ സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ക്ക് കത്തയച്ചു. രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയ ശ്വേത മേനോന് ഭരിക്കാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രധാന നീക്കം. അന്‍സിബ, മാല പാര്‍വതി, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവര്‍ ചേര്‍ന്നാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചത്.
രാജി വെച്ചു പോയവര്‍ ചെക്ക് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ആറു കോടി രൂപ ബാലന്‍സ് ഉള്ള അസോസിയേഷന്റെ ചെക്ക് ലീഫുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. രാജി വെച്ചു പോയവര്‍ തിരികെ വന്നത് അമ്മയുടെ ബൈലോക്ക് വിരുദ്ധമാണെന്നും കത്തില്‍ പറയുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല തന്ത്രിയായി കണ്ഠരര് രാജീവരുടെ മകന് ബ്രഹ്മദത്തനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇന്ന് ഹൈക്കോടതി പരിഗണിക്കും. വരാനിരിക്കുന്ന ചിങ്ങ മാസം മുതല്‍ ശബരിമല തന്ത്രിയായി തന്റെ മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവര് നല്കിയ കത്തിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ നിലപാട് തേടിയിരുന്നു.
ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാം എന്നായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ബ്രഹ്മദത്തനെ തന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു കണ്ഠരര് രാജീവരര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം.
Kerala
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി നിരീക്ഷണം. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ദേവസ്വം ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ട വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയില്ലെന്നും 43 വര്‍ഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഓഡിറ്റ് നടത്തിയിട്ടില്ലെന്നുമുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഓണ്‍ലൈന്‍ വഴിപാടുകളും ഡിജിറ്റല്‍ പണമിടപാടുകളും പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഓഡിറ്റിന് ആവശ്യമായ ലോഗിന്‍ വിവരങ്ങളും രേഖകളും ദേവസ്വം കൈമാറുന്നില്ലെന്ന് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയെ അറിയിച്ചു.
സ്വര്‍ണം, വെള്ളി, വെങ്കല പാത്രങ്ങള്‍, കുങ്കുമപ്പൂവ് തുടങ്ങി ക്ഷേത്രത്തിന്റെ വിവിധ ആസ്തികളുടെ കൃത്യമായ രജിസ്റ്റര്‍ പോലും പലപ്പോഴും സൂക്ഷിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരായി ഇതുവരെയുള്ള കണ്ടെത്തലുകളും പരിഹരിക്കേണ്ട പോരായ്മകളും വിശദീകരിക്കണമെന്ന് നിര്‍ദേശിച്ചു.
ഗുരുവായൂര്‍ ദേവസ്വത്തില്‍ കൂടുതല്‍ സുതാര്യവും ആധുനികവുമായ ഭരണ സംവിധാനം ഉറപ്പാക്കാന്‍ ആവശ്യമായ ശിപാര്‍ശകളും സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ കര്‍ശനമായ സുതാര്യത ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: പയ്യന്നൂരില്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് നിഷാദിന് ഹൈക്കോടതി അടിയന്തര പരോള്‍ അനുവദിച്ചത്. പരോളിനുള്ള അപേക്ഷ ജയില്‍ സൂപ്രണ്ട് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ ചികിത്സയ്ക്കായാണ് ഇത്തവണ പരോള്‍ അനുവദിച്ചത്.
നവംബര്‍ 25നാണ് വി.കെ. നിഷാദിനെ കോടതി 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ 26ന് പരോള്‍ ലഭിച്ചു പുറത്തിറങ്ങി. പിന്നീട് പരോള്‍ ജനുവരി 11 വരെ നീട്ടി. തുടര്‍ന്ന് 15 ദിവസത്തേക്കുകൂടി വീണ്ടും പരോള്‍ നീട്ടി. ഇതോടെ ഒരു മാസം ജയിലില്‍ കിടന്നപ്പോള്‍ നിഷാദിന് ഒരു മാസം പരോളും അനുവദിച്ചു.
അച്ഛന്റെ ചികിത്സ ചൂണ്ടിക്കാണിച്ചാണ് നിഷാദ് പരോളിന് അപേക്ഷിച്ചിരുന്നത്. പിന്നീട് ഭാര്യയുടെ അമ്മയുടെ ചികിത്സയ്ക്കു വേണ്ടിയാണ് പരോളിന് അപേക്ഷിച്ചത്. ഫെബ്രുവരിയില്‍ വീണ്ടും ഏഴു ദിവസത്തേക്കു പരോള്‍ ലഭിച്ചു. പരോളിലായിരുന്നപ്പോള്‍ വ്യവസ്ഥകള്‍ ലംഘിച്ച് വി. കുഞ്ഞിക്കൃഷ്ണനെതിരെ നടത്തിയ പ്രകടനത്തിലും നിഷാദ് പങ്കെടുത്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിലില്‍നിന്നു മത്സരിച്ച നിഷാദ് ജയിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് നിഷാദിനെ ശിക്ഷിച്ചത്. അതിനാല്‍ മത്സരിക്കുന്നതിനു തടസമുണ്ടായില്ല. എന്നാല്‍, ശിക്ഷ റദ്ദാക്കാത്തതിനാല്‍ നിഷാദിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കാനായില്ല.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധി മരവിപ്പിക്കണമെന്ന രണ്ടു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിന് ബെഞ്ച് തള്ളി. അഞ്ചാം പ്രതി വടിവാള്‍ സലീമിന്റെയും ആറാം പ്രതി പ്രദീപിന്റെയും അപേക്ഷയാണ് തള്ളിയത്. ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
നേരത്തെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യവും കോടതി തള്ളിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 20 വര്‍ഷം കഠിന തടവാണ് കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ചത്. ആ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശിക്ഷ മരവിപ്പിച്ചാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് നടിയുടെ അഭിഭാഷക ചൂണ്ടിക്കാണിച്ചിരുന്നു. ശിക്ഷ മരവിപ്പിക്കുന്നതിനെ പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിരുന്നു. ഇത് പരിഗണിച്ചാണ് അപ്പീല്‍ തള്ളിയത്.
വിചാരണ കോടതിയുടെ വിധിയില്‍ എന്തെങ്കിലും തരത്തിലുള്ള അപാകതകളോ നിയമവിരുദ്ധതകളോ ഉള്ളതായി ചൂണ്ടിക്കാണിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ പണം വാങ്ങി നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച ഗൗരവമേറിയ ആസൂത്രിത കുറ്റകൃത്യമാണ്. ശിക്ഷാ വിധി മരവിപ്പിക്കാന്‍ തക്കതായ കാരണങ്ങളില്ല എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
Kerala
കൊച്ചി: കഴിഞ്ഞ ഫെബ്രുവരിയിൽ രൂപീകരിച്ച സംസ്ഥാന വഖഫ് ബോർഡിന്റെ നിലവിലെ ഘടന നിയമപരമല്ലെന്നും അതിനാൽ ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് നിയമത്തിലെ 14 (6) വകുപ്പ് പ്രകാരമുള്ള ആനുപാതിക പ്രാതിനിധ്യം കൃത്യമായി നിർണയിക്കാതെയാണ് ബോർഡ് രൂപീകരിച്ചത്. ഇത് പരിഹരിക്കാനാണ് പുനഃസംഘടനയ്ക്ക് തീരുമാനിച്ചതെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ സർക്കാരും ബന്ധപ്പെട്ട മറ്റ് കക്ഷികളും മൂന്നാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് ഇനി നാലാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
കേരള വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 2025-ലെ നിയമഭേദഗതി അനുസരിച്ച് ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.
Kerala
കൊച്ചി: വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന നിലപാട് ഹൈക്കോടതിയിലും ആവര്‍ത്തിച്ച് സര്‍ക്കാര്‍. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജുഡീഷല്‍ സിറ്റിംഗ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും അതില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
രണ്ടു പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും കോടതി ചോദിച്ചു. വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. സത്യവാഗ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വഖഫ് ബോര്‍ഡില്‍ അമുസ്ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ക്രിസ്ത്യന്‍ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖഫ് ബോര്‍ഡ് പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വഖഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
Kerala
കൊച്ചി: ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവര്‍ക്കും നേരെ അസഭ്യവര്‍ഷം നടത്തിയ പ്രതി പിടിയില്‍. പച്ചാളം സ്വദേശി അരുണ്‍ ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് പച്ചാളം കെ.എസ് ഉദയന്‍ റോഡില്‍ വച്ചായിരുന്നു സംഭവം.
മദ്യപിച്ച് അലക്ഷ്യമായി സ്കൂട്ടര്‍ ഓടിച്ചു വന്ന യുവാവ് ഡ്രൈവറെയും വാഹനത്തിലുണ്ടായ ജഡ്ജിയെയും അസഭ്യം പറയുകയായിരുന്നു. ജഡ്ജിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ നോര്‍ത്ത് പോലീസില്‍ നല്കിയ പരാതിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനും പരസ്യമായി അസഭ്യം പറഞ്ഞതിനും കേസ് എടുത്തു. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ നിയമപരമായ വീഴ്ചകളില്‍ പോലീസിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. പ്രതിയെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ജസ്റ്റീസ് എ. ബദറുദീന്‍ വിമര്‍ശിച്ചു.
കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി ഡോ. റാമിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ഇതിലാണ് പോലീസിനെതിരേ കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണമെന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും.
ഭരണകൂടത്തിന്റെ സമ്പൂര്‍ണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡിവൈഎസ്പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി എന്നും കോടതി വിമര്‍ശിച്ചു.
കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. 15,000 രൂപ ലോണെടുത്തയാള്‍ ജീവനൊടുക്കിയെന്നാണ് പറയുന്നത്. 15 കോടി വായ്പ എടുത്തവര്‍ ആത്മഹത്യ ചെയ്യുന്നില്ല. പോലീസിന്റെ കഥയില്‍ നിന്നു തന്നെ മനസിലായി അവര്‍ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പോലീസ് എന്ന് കോടതി ചോദിച്ചു.
ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പോലീസ് നല്‍കിയെന്നും കോടതി ചോദിച്ചു. രേഖകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും.
Kerala
കൊച്ചി: ശബരിമല തന്ത്രിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. തന്ത്രിസ്ഥാനത്ത് കണ്ഠരര് രാജീവര് തുടരണമോ എന്നതില്‍ നിര്‍ണായക തീരുമാനം നാളെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ എടുക്കും.
തന്നെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ തന്ത്രി ആക്കണമെന്നും കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മേല്‍ശാന്തി ഇന്റര്‍വ്യൂ ബോര്‍ഡില്‍ നിന്നും ഒഴിവാക്കണമെന്നും മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ മണ്ഡലകാലത്ത് കണ്ഠരര് രാജീവരാണ് തന്ത്രി സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി പ്രതി പട്ടികയിലാണ്. ഇതോടെയാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയത്. കണ്ഠര് രാജീവരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയുടെ നിലപാട് തേടിയത്.
Kerala
കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ യുവതിയും ആത്മഹത്യയ്ക്കു ശ്രമിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. ബഹളം കേട്ടെത്തിയ വീട്ടുകാരാണ് യുവതി കിണറ്റില്‍ ചാടിയതു കണ്ടത്. അഗ്നിരക്ഷാസേനയെത്തി യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് വ്യാജ പീഡന പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആലുവ അശോകപുരം പാടത്തുപറമ്പ് വീട്ടില്‍ ബിനു (35), ഭാര്യ ബിന്‍സി (32) എന്നിവര്‍ ഹൈക്കോടതിക്കു മുന്നില്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ആംബുലന്‍സ് ഡ്രൈവറായ ബിനു ഹൈക്കോടതിക്ക് മുന്നിലെത്തി ആംബുലന്‍സില്‍ വച്ച് ഭാര്യയ്ക്കൊപ്പം അമിത അളവില്‍ ഉറക്കഗുളിക കഴിക്കുകയായിരുന്നു. മുന്‍ സുഹൃത്തായ യുവതിയുടെ പരാതിയില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.
ജീവനൊടുക്കാൻ പോവുകയാണെന്ന് ബിനു സുഹൃത്തിനെ വിളിച്ചറിയിക്കുകയും ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സുഹൃത്ത് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹൈക്കോടതിക്ക് സമീപം ആംബുലന്‍സ് കണ്ടെത്തുകയായിരുന്നു.
അതേസമയം വിവാഹശേഷവും ബിനുവുമായുള്ള സൗഹൃദം തുടര്‍ന്ന യുവതി ഇയാളുമായി തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ ഇവര്‍ ഒരുമിച്ചുള്ള ചിത്രം യുവതിയുടെ ഭര്‍ത്താവിന് ബിനു അയച്ചു. തുടര്‍ന്നാണ് യുവതി ബിനുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ബിനുവിന് കോടതി ജാമ്യം നല്‍കിയിരുന്നു.
Kerala
കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാ ശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. മുന്‍ സുഹൃത്ത് നല്കിയ വ്യാജ പീഡന പരാതിയില്‍ പോലീസും പരാതിക്കാരിയുടെ ബന്ധുവായ ഒരു ജഡ്ജിയും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ദമ്പതികള്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കോടതിക്ക് മുന്നില്‍ ആംബുലന്‍സിലെത്തി ദമ്പതികള്‍ വിഷം കഴിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലുള്ള ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യാ കുറിപ്പ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി.
വിനുവിന്റെ മുന്‍ സുഹൃത്തായ യുവതി മറ്റൊരാളെ വിവാഹം ചെയ്തതിന് ശേഷമാണ് പീഡന പരാതി നല്‍കിയത്. വ്യാജ പരാതിയാണെന്ന് മനസിലായിട്ടും തനിക്കെതിരെ പോലീസ് കള്ളക്കേസ് എടുത്തെന്നും സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ആംബുലന്‍സില്‍ വച്ച് ഒരു വീഡിയോയും ഇവര്‍ ചിത്രീകരിച്ചിരുന്നു.
Kerala
കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. പെണ്‍കുട്ടിക്ക് സംരക്ഷണം ഒരുക്കാന്‍ പാലാരിവട്ടം പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്കിയ ഹര്‍ജിയില്‍ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും സെൻട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.
അതേസമയം മധ്യപ്രദേശ് പോലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പോക്സോ കേസ് പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്ഹാന് തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
2025ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും കൊള്ളയടിച്ച സ്വര്‍ണം എത്രയാണെന്ന് വ്യക്തമായെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ള കേസില്‍ പല ഘട്ടങ്ങളിലായി ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
കട്ടിളപ്പാളി കേസില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രമിക്കാമെന്ന് കോടതിയില്‍ എസ്ഐടി അറിയിച്ചു. അളവ് കുറച്ച് സ്വര്‍ണം പൂശിയ നടപടി മറച്ചു വയ്ക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തല്‍.
കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്ഐടി ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2019ലെ ദ്വാരപാലക ശിലപങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട കേസിന്റെ ഒപ്പം തന്നെയായിരിക്കും 2025ലെ സ്വര്‍ണം പൂശലും അന്വേഷിക്കുക.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ സൗത്ത് 24 പർഗാനസ് ജില്ലയിലുള്ള ഓഫീസ് പൊളിക്കുന്നതു തടഞ്ഞ് കൽക്കട്ട ഹൈക്കോടതി. ഓഫീസ് കെട്ടിടം പൊളിക്കുന്നതു തടഞ്ഞ കോടതി, നിലവിലെ സ്ഥിതി തുടരാൻ ഉത്തരവിട്ടു.
അവധിദിനമായ ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റീസ് രാജ ബസു ചൗധരിയുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡയമണ്ട് ഹാർബർ റോഡിലുള്ള ഈ അഞ്ചുനില കെട്ടിടം പൊളിക്കുന്നതിനു ജൂലൈ അവസാനം വരെ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അനധികൃത നിർമാണമെന്നാരോപിച്ചാണ് ശനിയാഴ്ച ജില്ലാ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടം പൊളിച്ചുനീക്കാൻ തുടങ്ങിയത്. ഇതിനെതിരേ അഭിഷേക് ബാനർജിയുമായി ബന്ധപ്പെട്ട ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനി സമർപ്പിച്ച അടിയന്തര ഹർജിയിലാണു ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കൃത്യമായ രേഖകളും അനുമതികളും വാങ്ങിയാണ് കെട്ടിടം നിർമിച്ചതെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നിയമവിരുദ്ധമായാണ് അധികൃതർ നടപടിയെടുത്തതെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, അനധികൃത നിർമാണമെന്നാണ് അധികൃതരുടെ വാദം. പുതിയ ഉത്തരവുണ്ടാകുന്നതു വരെ തുടർനടപടികൾ പാടില്ലെന്ന് കോടതി അധികൃതർക്ക് നിർദേശം നൽകി.
Kerala
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കരാര്‍ കമ്പനിയെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കുറ്റപ്പെടുത്തി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമ ദൃഷ്യാ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. നിര്‍മ്മാണ കമ്പനിക്ക് മുമ്പും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കി എന്നാണ് അമിക്കസ് ക്യൂറിയുടെ വിമര്‍ശനം.
ദുരന്ത സാധ്യതയുള്ള ഏതു നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാന്‍ നിയമപരമായ അധികാരമുണ്ട്. കള്ളാടി പാലത്തിന് സമീപത്തെ മണ്‍കൂമ്പാരം അപകടകരമാണെന്ന് ദുരന്തനിവാരണ വിഭാഗം അഞ്ചു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി അവഗണിച്ചു.
കരാറുകാരായ ദിലീപ് ബില്‍ഡ്കോണിന് മുമ്പും നിര്‍മ്മാണ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്ധ്രയിലെ അനഗപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്കോണ്‍ നിര്‍മ്മിച്ച ഫ്ലൈ ഓവര്‍ തര്‍ന്നുള്ള അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.
കമ്പനിയുടെ മുന്‍കാലചരിത്രം പരിശോധിച്ചു വേണം കരാര്‍ നല്കാന്. പരിസ്ഥിതിലോല പ്രദേശത്ത് കരാര്‍ നല്കുമ്പോള് കര്‍ശന പരിശോധന വേണമായിരുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. തുരങ്ക നിര്‍മ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും ശുപാര്‍ശയുണ്ട്.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിലവില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത വെള്ളിയാഴ്ച കോടതി വിഷയത്തില്‍ തുടര്‍ നിലപാട് അറിയിക്കും.
Kerala
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
ഡോ. റാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന് രണ്ടു നീതിയാണെന്നും കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും കോടതി വിമര്‍ശിച്ചു. പ്രതിയെ പിടികൂടാത്തതിന്റെ ഉത്തരവാദിത്തം എഡിജിപി എച്ച് വെങ്കിടേഷിനാണെന്നും കോടതി പറഞ്ഞു.
ബോഡി ബില്‍ഡര്‍മാരായ ഷിനു ചൊവ്വയുടെയും ചിത്തരേഷിന്റെയും വിവാദ നിയമന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പോലീസിനെതിരേ വിമര്‍ശനം ഉയര്‍ത്തിയത്. ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം തലശേരി സെഷന്‍സ് കോടതിയും ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും തള്ളിയിരുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് ജസ്റ്റീസുമാരായ രാജ വിജയരാഘവനും കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പള്‍സര്‍ സുനി നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 20 വര്‍ഷം തടവിനാണ് പള്‍സര്‍ സുനിയെ വിചാരണ കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന് കരുതപ്പെടുമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. അതിനാല്‍ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. ട
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു. നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുകൂട്ടരുടെയും വാദം കേട്ടശേഷമാണ് കോടതി ഹര്‍ജി തള്ളിയത്.
Kerala
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ പുനപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാപ്പ തടവില്‍ നിന്ന് ഇടക്കാലമോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുഗതന് നല്കിയ ഹര്‍ജിയില്‍ ഉച്ചയ്ക്ക് രണ്ടിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കും. അക്രെഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെ കൂടി ജയിലില്‍ കയറ്റിക്കൂടെ എന്നും കോടതി ചോദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ അസാധവാക്കി കൊണ്ടുള്ള ഉത്തരവ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം.
ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ കാപ്പാ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ.സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാണ് സുഗതന്റെ ഹർജിയിലെ പ്രധാന ആവശ്യം. 14നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.
നെടുമങ്ങാട് കോടതി നേരത്തെ മറ്റ് രണ്ട് കേസുകളിൽ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ സുഗതന്റെ ഹർജി പരിഗണിക്കവെ കൗൺസിലറുടെ സത്യപ്രതിജ്ഞ ജയിലിൽ വെച്ച് തന്നെ നടത്തിക്കൂടെയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം സുഗതനെ യാതൊരു കാരണവശാലും ജയിലിൽ നിന്ന് മോചിപ്പിക്കരുതെന്നാണ് സർക്കാർ നിലപാട്. ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ നിയമപരമായി സാധിക്കുമോയെന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച മറുപടി നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. മറ്റ് കൗൺസിലർമാർ നേരത്തെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
Kerala
കൊച്ചി: കശുവണ്ടി കോര്പ്പറേഷന് അഴിമതിയിലെ വിവാദ പ്രോസിക്യൂഷന് ഉത്തരവില്‍ കെ. ബിജു ഐഎഎസിന്റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. പുതിയ മാപ്പപേക്ഷയുടെ സത്യവാഗ്മൂലം പുതുക്കി നല്കാന് കോടതി നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ ആയുധമാകരുത് എന്നും ബിജുവിനോട് കോടതി പറഞ്ഞു.
കോടതി നിര്‍ബന്ധിച്ചതിനാല്‍ സമയം കിട്ടിയില്ല എന്നായിരുന്നു ബിജുവിന്റെ ആദ്യ ഉത്തരവിലെ വിശദീകരണം. അതുകൊണ്ട് ഈ ഭാഗത്തില്‍ വ്യക്തത ഉണ്ടാക്കിയ ഒരു മാപ്പപേക്ഷ പുതിയത് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരന് ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Kerala
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തതിനെതിരെ അതിജീവിത പരാതിയുമായി രംഗത്ത്.
ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുമാണ് അതിജീവിത പരാതി നൽകിയത്. ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അതിജീവിത നിവേദനം നൽകിയത്.
അതീവ ഗൗരവതരമായ ആരോപണങ്ങളാണ് അതിജീവിത നൽകിയ നിവേദനത്തിലുള്ളത്. അതിക്രമ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്നും ഇതിൽ ജഡ്ജി ഉൾപ്പെടെയുള്ളവർ ഭാഗമാണെന്നും നിവേദനത്തിൽ ആരോപിക്കുന്നു.
അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരും നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്നാണ് അതിജീവിതയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: എഡിജിപി എസ്.ശ്രീജിത്തിന്റെ അബുദാബി സന്ദർശനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെ അദ്ദേഹം സ്വകാര്യ ആയുർവേദിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
അനുമതി ഇല്ലാതെയാണ് ആയുർവേദ സെന്ററിന്റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്. അബുദാബിയിലേക്ക് പോകുന്ന കാര്യം ശ്രീജിത്ത് സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്ത് ശ്രീജിത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, ട്രാൻസ്ഫറുകൾ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു.
വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷിനോട് നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചു. ഐഎന്‍ടിയുസി നേതാവ് ആര്. ചന്ദ്രശേഖരനും കോര്പ്പറേഷന് എംഡി കെ.എ. രതീഷുമാണ് പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
അതേസമയം കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ. ചന്ദ്രശേഖരൻ, മുൻ എംഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് മനോജ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Kerala
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്കി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റീസ് എം.ബി. സ്നേഹലതയുടെ ഇടക്കാല ഉത്തരവ്.
ചിക്കന്‍പോക്സിനെത്തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് (മസ്തിഷ്ക വീക്കം) ബാധിച്ചാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് മസ്തിഷ്കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിട്ടുള്ളത്.
സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ബീജം ശേഖരിക്കാനാണ് അനുമതിയെന്നും മറ്റ് അസിസ്റ്റഡ് റീപ്രോഡക്ടീവ് ടെക്നോളജി നടപടികളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എആര്‍ടി) നിയമപ്രകാരം ബീജം ശേഖരിക്കാന്‍ ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം വാങ്ങാന്‍ കഴിയില്ലെന്നും യുവതി കോടതിയെ അറിയിച്ചു. ഇനി വൈകിയാല്‍ പിതൃത്വത്തിനുള്ള സാധ്യത എന്നേയ്ക്കുമായി നഷ്ടപ്പെടുമെന്നും അറിയിച്ചു.
തുടര്‍ന്ന് യുവാവിന്റെ ബീജം ശേഖരിക്കാനും ശീതീകരിച്ച് സൂക്ഷിക്കാനും (ക്രയോപ്രിസര്‍വേഷന്‍) കോടതി അനുമതി നല്‍കുകയായിരുന്നു. ചികിത്സയിലുള്ള ആശുപത്രിയോ മറ്റു അംഗീകൃത എആര്‍ടി ക്ലിനിക്കുകളോ മുഖേന ബീജം ശേഖരിക്കാം.
എന്നാല്‍, ഗര്‍ഭധാരണത്തിനടക്കം മറ്റു എആര്‍ടി നടപടികളിലേക്ക് കടക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. കേസ് ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ. ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലിൽ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം.
മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതെ ഇരുന്നാൽ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവിൽ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകൾ അപ്പീലർമാർ ഹാജരാക്കിയിരുന്നു.
ഡിൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം. ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ആവുകയെന്നും അപ്പീലിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കിയത്. കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാറിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി-2വിന് പ്രദർശനാനുമതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
സിനിമയുടെ പ്രദർശനം പാടില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്മേൽ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് കോടതി ഇടപെടൽ.
ജസ്റ്റീസ് സുഷ്രുത് ധർമാധികാരി, പി.വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. പൊതുതാല്പര്യ സ്വഭാവമുള്ള ഹർജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
സിനിമ സാമുദായിക വിഭജനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡ് സിനിമ കണ്ട് കൃത്യമായി വിലയിരുത്തേണ്ടതായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Movies
വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്.
സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്.
എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.
സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
എ. പത്മകുമാര്‍, മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സ്വർണക്കട്ടിളപാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്.
ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കുറ്റവിമുക്തരാക്കണമെന്നു ആവശ്യപ്പെട്ട് അഞ്ചും ആറും പ്രതികളായ വടിവാൾ സലീം, പ്രദീപ് എന്നിവരാണ് അപ്പീൽ നൽകിയത്.
അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും. അപ്പീൽ പരിഗണിച്ചു തീർപ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യത്തിൽ വിടണമെന്നും ഹർജിയിൽ ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങൾക്കു ഗൂഢാലോചനയിൽ പങ്കില്ല. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുണ്ട്. ഗൂഢാലോചനയിലോ കുറ്റകൃത്യത്തിലോ തങ്ങൾക്കു പങ്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ഇരുവരും ആവശ്യപ്പെടുന്നു. പ്രോസിക്യൂഷന്റെ കൈവശം പ്രാഥമിക തെളിവുകൾ പോലുമില്ലെന്നും ഹർജിയിൽ പറയുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളെ കഴിഞ്ഞ ദിവസം കോടതി 20 വർഷത്തെ കഠിന തടവിനു ശിക്ഷിച്ചത്. ആറ് പ്രതികൾക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിലെ സർക്കാരിന്റെ വാദം.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നും അത് കേസിനെ തന്നെ ബാധിക്കുമെന്നും സര്‍ക്കാര്‍ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതിയിൽ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എംഎൽഎ ആയ വ്യക്തി സമൂഹത്തിലടക്കം വളരെ സ്വാധീനമുള്ളയാളാണ്. കേസിനെ അട്ടിമറിക്കാൻ സാധ്യതയുള്ളയാളാണ്. അതുകൊണ്ട് പ്രതിക്ക് മുൻകൂര്‍ ജാമ്യം നൽകുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. രാഹുൽ സമാനമായ കേസിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.
അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ ഇന്ന് വോട്ട് ചെയ്യാൻ പാലക്കാട് എത്തുമെന്നാണ് സൂചന. കുന്നത്തൂർമേട്ടിലുള്ള സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.
സ്വര്‍ണകൊള്ള കേസിലെ എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അരിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ൽ നൽകേണ്ടത്. സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്.
ജയശ്രിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ, പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. കേസിൽ തനിക്ക് പങ്കില്ലെന്നും മുകളിൽ നിന്നുള്ളവരുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയശ്രി ഹർജിയിൽ സൂചിപ്പിച്ചു.
Kerala
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.
ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്ലാൻഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.
പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്.
യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ ഇറങ്ങിയശേഷമാണ് യുവാവിനെ വെടിമറയിൽ എത്തിച്ച് മർദിച്ചത്.
ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കിയാണ് നോർത്ത് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനാൽ ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
Kerala
കൊച്ചി: നടി ലക്ഷ്മി ആർ. മേനോനെതിരായ, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സംഭവത്തിൽ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.
ഓഗസ്റ്റ് 24ന് രാത്രി കൊച്ചി നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ മൂന്നാം പ്രതിയായിരുന്നു നടി ലക്ഷ്മി ആർ. മേനോൻ. കേസിൽ നടിക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Kerala
കൊച്ചി: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയും നിരന്തരം നിരീക്ഷിക്കുകയും നിര്‍ബന്ധിച്ചു ജോലി രാജിവയ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ നടപടി വിവാഹമോചനത്തിനു കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ.
സംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യംചെയ്യല്‍ പങ്കാളിയുടെ മനഃസമാധാനവും സ്വാഭിമാനവും തകര്‍ക്കുമെന്നും കോടതി പറഞ്ഞു. ഇതു വിവാഹമോചന നിയമത്തില്‍ നിര്‍വചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
നഴ്സായിരുന്ന ഹര്‍ജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവുകളില്ലെന്ന കാരണത്താലാണ് കുടുംബക്കോടതി വിവാഹമോചനം നിരസിച്ചത്. എന്നാല്‍, വാദങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് വിലയിരുത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. 2013ല്‍ വിവാഹം നടന്നു. ഗര്‍ഭിണിയായ സമയം മുതല്‍ സംശയവും നിരീക്ഷണവുമുണ്ടായി.
യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മകള്‍ പിറന്നശേഷം യുവതിയുടെ ജോലി രാജിവയ്പിച്ചു. വിദേശത്ത് ഒരുമിച്ചു താമസിക്കാനെന്ന കാരണമാണു പറഞ്ഞിരുന്നത്. എന്നാല്‍ ഒരുമിച്ചു താമസിക്കുമ്പോഴും ഭര്‍ത്താവിന് സംശയമായിരുന്നെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: കേരള സര്‍വകലാശാലയില്‍ നവംബര്‍ ഒന്നിനു ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ അറിയിച്ചു.
സസ്പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം വിസി ബോധപൂര്‍വം വൈകിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിസി ഇക്കാര്യം അറിയിച്ചത്.
നവംബറിലെ യോഗത്തിന്റെ അജൻഡയായി വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിസിയുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹര്‍ജി വീണ്ടും നവംബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: ശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്തെന്ന് ഹൈക്കോടതി ചോദിച്ച
തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സഹായികളിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്നും വ്യക്തമാക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്താനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പുതിയ മേൽശാന്തിമാർ ചാർജ് എടുക്കുമ്പോൾ ഇവർക്കൊപ്പം സഹായികളായി നിരവധി പേരാണ് ശബരിമലയിലെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയും ആദ്യം കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയിൽ എത്തിയത്.
Kerala
കൊച്ചി: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ച ഡ്രൈവറെ സ്ഥലംമാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി.
മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ നടപടി. ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി.
ദീർഘദൂര ഡ്രൈവർ കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്റെ ആവശ്യം.
ഡ്രൈവർ ജെയ്മോൻ ജോസഫിനെ പൊൻകുന്നത്തുനിന്ന് പുതക്കാടേക്ക് സ്ഥലം മാറ്റിയതിൽ അപാകതയില്ല. ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ്, ജീവനക്കാര്‍ക്ക് നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ പാലിച്ചില്ല, ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിർദേശം പാലിച്ചില്ല, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കെഎസ്ആർടിസി ന്യായീകരിച്ചു
എന്നാൽ, ജെയ്മോന് ജോസഫിനെ സ്ഥലംമാറ്റാനുള്ള തീരുമാനം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കുപ്പി കണ്ടെത്തിയ സംഭവം സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്കവണ്ണമുള്ള കാരണമല്ലെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി.
ഞെട്ടിക്കുന്ന സംഭവം എന്നായിരുന്നു കോടതി നടപടിയെ പരാമര്‍ശിച്ചത്. കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോള്‍ തക്കതായ കാരണം വേണം. അച്ചടക്ക പ്രശ്നങ്ങള്‍, ഭരണപരമായ കാരണങ്ങള്‍ തുടങ്ങി തക്കതായ കാരണങ്ങള്‍ക്ക് അച്ചടക്ക നടപടി ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി
ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വച്ചായിരുന്നു സംഭവം.
ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി.
ബസിന്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസർഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് സർക്കാർ അപ്പീല്‍ നൽകിയത്.
നേരത്തെ നല്കിയ റിവിഷന്‍ ഹർജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ . കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമവിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
പോലീസ് നല്കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. എസ്സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരായ ആരോപണം.
Kerala
കൊച്ചി: പുകവലിക്കുന്ന ചിത്രം കവര്‍ പേജിലുള്പ്പെടുത്തിയ അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതുതാല്പര്യത്തിനാണോ അതോ പരസ്യതാല്പര്യമാണോ ഹര്‍ജിക്ക് പിന്നിലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
പൊതുതാല്പര്യ ഹര്‍ജികള്‍ സ്വയം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഹര്‍ജി തള്ളുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അഭിഭാഷകനായ രാജസിംഹന് ആണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തേയോ സാഹിത്യ സത്തയേയോ താന്‍ വെല്ലുവിളിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി ഒരു ഫാഷനാണെന്ന് തോന്നുന്ന യുവാക്കള്‍ക്ക് പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
പുസ്തകത്തിന്റെ കവര്‍ പുകവലിയുടെയും പുകയില ഉല്പന്നങ്ങളുടെയും പരോക്ഷ പരസ്യത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. പ്രത്യേകിച്ചും അരുന്ധതി റോയ് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളിലും വായനക്കാരിലും, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.
സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധിക്കല്‍) നിയമം, 2003 (കോപ്റ്റ) യിലെയും 2008 ലെ നിയമങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം ചിത്രീകരണം എന്ന് ഹര്‍ജിയില്‍ പറയുന്നു.
District News
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.
ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായത്. 2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
District News
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്.
എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.
ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന് അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
Kerala
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും.
കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്.
ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
Kerala
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈകോടതി അറിയിച്ചത്.
എന്നാൽ, മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം ഹൈകോടതി ഉന്നയിച്ചു.
മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കളക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുക.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിച്ചു. തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ കോടതിയിൽ പറഞ്ഞു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്ജിക്കാരന് കോടതി അനുമതി നല്കി.
വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന് ഹർജിക്കാരന്റെ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു
അനില്‍കുമാറിനെ രജിസ്ട്രാറായി തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് നടപടിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഫോറത്തിനോ അഥോറിറ്റിക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
രജിസ്ട്രാര്‍ പദവിയില്‍ നിന്ന് തന്നെ വിസി സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് കെ.എസ്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.