Kerala
വടകര: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ ഉയര്‍ന്ന നിക്ഷേപ തട്ടിപ്പ് പരാതിയില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രാഥമിക നടപടികള്‍ ആരംഭിച്ചതോടെ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്ത് എത്തിത്തുടങ്ങി. പലര്‍ക്കും ലക്ഷങ്ങളാണ് കിട്ടാനുള്ളത്. മാസംതോറും നിശ്ചിത തുക പലിശയായി ലഭിക്കുമെന്നതു കണക്കിലെടുത്ത് വന്‍തുക നിക്ഷേപിച്ചവരൊക്കെ കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്.
തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ചതോടെയാണു വടകരയിലെ ഈ സൊസൈറ്റിയുടെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച പയ്യോളി അയനിക്കാട് സ്വദേശി അന്‍വര്‍ ഹുസൈനും മകള്‍ ആയിഷ ഫിദക്കും 15 ലക്ഷത്തിലേറെ രൂപയാണു കിട്ടാനുള്ളത്.
നിത്യരോഗിയായ അന്‍വര്‍ ഹുസൈന്റെ ചികിത്സ കണക്കിലെടുത്താണ് പണം സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. ആദ്യഘട്ടത്തില്‍ കൃത്യമായി പലിശ ലഭിച്ചിരുന്നു. പിന്നീടത് മുടങ്ങി. ഇതോടെ നിക്ഷേപത്തുക കിട്ടാന്‍വേണ്ടി ശ്രമിച്ചപ്പോഴൊക്കെ പല ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. കിട്ടുന്ന വഴി നോക്കാനും കേസ് കൊടുക്കാനുമൊക്കെയാണു സൊസൈറ്റി നടത്തിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതെന്ന് അന്‍വര്‍ ഹുസൈന് പറഞ്ഞു.
സൊസൈറ്റി ഓഫീസില്‍വച്ച് തന്നെ മര്‍ദിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഹൃദ്രോഗികളും വൃക്കരോഗികളുമൊക്കെയാണ് നിക്ഷേപകരില്‍ പലരും. മാസംതോറും കൃത്യമായ തുക ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ ഈ സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. പണം തിരികെ കിട്ടാത്തത് ഇവരുടെ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി.
സൊസൈറ്റിയില്‍ രണ്ടു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.നിക്ഷേപകരില്‍നിന്നു വാങ്ങിയ പണം മറ്റ് ആവശ്യങ്ങള്‍ക്കു വിനിയോഗിക്കുകയും ഇതില്‍ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അടുത്തദിവസം തന്നെ സംഘത്തില്‍ പരിശോധന നടത്തി രേഖകള്‍ കസ്റ്റഡിയിലെടുക്കും. സംഘം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെയും ജീവനക്കാരെയും ചോദ്യംചെയ്യും.
Kerala
കൊച്ചി: മുംബൈയിൽവച്ചു പിടിയിലായ കൊച്ചിയിലെ മോഡലിംഗ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്ത് കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനാണ് പോലീസിന്റെ ശ്രമം. അതിജീവിതമാരെ കാരിയർമാരാക്കി നാട്ടിലേക്ക് സ്വർണം കടത്തിയോ എന്നതിലടക്കം പോലീസ് പരിശോധന നടത്തും.
കേരളത്തിന് പുറത്തുള്ള വിമാനത്തവളങ്ങളിലാണ് പലരും എത്തിയത്. യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതും വിസയടക്കം നൽകിയതും സിന്ധു തന്നെയാണ്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചായിരുന്നു ഇവിടെ എത്തിച്ചത്.
കേസിൽ രണ്ട് വനിതകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടന്നുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ കേസിൽ അറസ്റ്റിലായ ഗുണ്ടാ ബന്ധമുള്ള അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് വിവരം. അലീനയുടേത് എന്ന് സംശയിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: നിയസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണന്റെ തോൽവി ആഴത്തില്‍ പരിശോധിക്കാന്‍ സിപിഎം. പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ വര്‍ഗീയ പരാമര്‍ശം എങ്ങനെ വന്നു എന്നതാണു പ്രധാനമായും പാര്‍ട്ടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്താകെ മന്ത്രിമാരുള്‍പ്പെടെ തോറ്റെങ്കിലും ഇടതുമുന്നണി നയങ്ങള്‍ക്ക് എതിരായതും മനഃപൂര്വമുണ്ടാക്കിയതുമായ വിവാദമാണു പേരാമ്പ്രയില്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയതെന്നാണു വിലയിരുത്തല്‍. ടി.പിയുടെ ബോർഡ് വച്ച പ്രചാരണ വാഹനത്തിലായിരുന്നു ‘ഖൗമയിലെ പെണ്‍കുട്ടി’ എന്ന വിവാദപരാമര്‍ശം വന്നത്.
ഇതിനുപിന്നാലെയാണ് വലിയരീതിയിലുള്ള വിവാദമുണ്ടാകുകയും പ്രചാരണവിഷയങ്ങള്തന്നെ മാറി മറിയുകയും ചെയ്തതെന്നാണ് സിപിഎം വിലയിരുത്തല്‍. ഇതിനുപിന്നിൽ ആരായിരുന്നുപ്രവർത്തിച്ചതെന്നതും സിപിഎം പരിശോധിക്കും. യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ 5,087 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ടി.പി.
രാമകൃഷ്ണനെ തോൽപ്പിച്ചത്. പേരാമ്പ്ര നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രായപരിധിയിൽ ഇളവ് നൽകി സിപിഎം ടിപിയെ തുടർച്ചയായി മൂന്നാം ജയത്തിനായി മത്സരിപ്പിച്ചത്.
പേരാമ്പ്ര സ്വദേശിയും തൊഴിലാളി നേതാവുമായിരുന്ന ടി.പി മണ്ഡലത്തിൽ ഏറെ സ്വീകാര്യതയുള്ള വ്യക്തിയായിരുന്നു. കൂടാതെ ഇടതുമുന്നണിയുടെ കൺവീനറും സിറ്റിംഗ് എംഎൽഎ ആയിട്ടും ഇടതുകോട്ടയായ പേരാമ്പ്രയിലെ ടിപിയുടെ തോൽവിയിൽ സംസ്ഥാന നേതൃത്വം വലിയ ഞെട്ടലിലാണ്.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗൺമാനും പരിക്കേറ്റ സംഭവത്തെക്കുറിച്ച് റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
എന്നാൽ, മന്ത്രിക്കടക്കം പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്ന കാര്യം ഇന്നലെ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ച തായി അറിയുന്നു.
സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു. മന്ത്രിക്കു പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലുംകൊണ്ട് ഉണ്ടായതാണോ എന്നതാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിയും ഗൺമാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.
നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചുവരികയാണ്. ഇവിടെ 55 സിസിടിവി കാമറകളാണുള്ളത്. ഇതിൽ എത്ര കാമറകൾ പ്രവർത്തനസജ്ജമാണോ എന്നത് എല്ലാം പരിശോധിച്ച ശേഷം വ്യക്തമാകും. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു സൂചന.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ നല്‍കണമെന്നു കാണിച്ച് റെയിൽവേ പോലീസ് ആർപിഎഫിനെ സമീപിച്ചിട്ടുണ്ട്. സീൽ ചെയ്തു വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ലെന്നാണു റിപ്പോർട്ട്. എങ്കിലും കഴുത്തിലും ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്.
കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ ബുധനാഴ്ച രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
National
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കാനിടയായ സംഭവങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ചു.
വെസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ സി. വംശി കൃഷ്ണയ്ക്കാണ് എസ്ഐടിയുടെ ചുമതല. സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലോകേഷ് ജഗൽസാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
എസ്ഐടിയിലെ അംഗങ്ങളായി സെൻട്രൽ ഡിവിഷൻ ഡിസിപി അക്ഷയ് ഹാക്കെ ഉൾപ്പെടെ വിവിധ ഡിവിഷനുകളിൽനിന്നുള്ള മുതിർന്ന ഓഫീസർമാരെ ഉൾപ്പെടുത്തിയതായും സിറ്റി പോലീസ് കമ്മീഷണർ സീമന്ത്കുമാർ സിംഗ് അറിയിച്ചു.
കേസിൽ സമഗ്രവും സൂക്ഷ്മവുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് അന്വേഷണസംഘം രൂപീകരിക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോയ്യുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തു കൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും വ്യക്തമാക്കി.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴിയെടുത്തു. ദുബായിലായിരുന്ന ഭാര്യ ലിനിയും മക്കളായ രോഹിതും റിയയും ഇന്നലെ രാവിലെയാണു ബംഗളൂരുവിലെത്തിയത്. ഇവർ ആശുപത്രിയിലെത്തി മൃതദേഹം കണ്ടതിനു പിന്നാലെയാണ് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചത്. സംസ്കാരം ഇന്നു നടക്കും.
രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൃതദേഹം ബണ്ണാർഘട്ടയിലെ റോയ്യുടെ ഉടമസ്ഥതയിലുള്ള റിസോർട്ടായ നേച്ചേഴ്സ് ലക്ഷ്വറിയിൽ പൊതുദർശനത്തിന് വയ്ക്കും. 2.30ന് കൽക്കെരെ സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടക്കും.
ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദം ഉണ്ടായെന്നാണു റോയിയുടെ കുടുംബം ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് സഹോദരൻ സി.ജെ. ബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, എല്ലാ നിയമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് റോയിയുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വതന്ത്ര സാക്ഷിയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
വെള്ളിയാഴ്ച പരിശോധനകള്‍ തുടരുന്നതിനിടെ ഓഫീസിലെത്തിയ റോയ് സ്വന്തം ഓഫീസ് മുറിയില്‍ കയറി സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നും ഐടി വൃത്തങ്ങള്‍ പറയുന്നു. കേന്ദ്രസര്ക്കാരിനെതിരേപോലും വിമര്‍ശനമുയരുന്ന വിധം രാഷ്ട്രീയവിഷയമായി റോയിയുടെ ആത്മഹത്യ മാറിയിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ഐടി വകുപ്പില്‍നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
അതേസമയം, റോയ് സ്വയം വെടിവച്ച് മരിച്ചതായി സ്ഥിരീകരിച്ചശേഷവും ഓഫീസിൽ റെയ്ഡ് തുടർന്ന ആദായനികുതി വകുപ്പിന്റെ നടപടിയും വിവാദമാകുകയാണ്. റെയ്ഡ് നടന്നുകൊണ്ടിരിക്കെ ആരോപണവിധേയൻ ജീവനൊടുക്കാനിടയായ സാഹചര്യവും ദുരൂഹതയുണർത്തുന്നു. ആദായനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളുണ്ടായതായാണു പോലീസ് പറയുന്നത്.
റോയിയുടെ മരണകാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.
National
ഇംഫാല്‍: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഭാര്യക്കൊപ്പം താമസിച്ചിരുന്ന മെയ്തെയ് യുവാവിനെ വെടിവച്ചുകൊന്നത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നു ഗവര്‍ണര്‍ അജയകുമാര്‍ ബല്ല. പ്രതികൾക്കായി സംസ്ഥാന പോലീസും കേന്ദ്രസേനയും സംയുക്ത തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ പറഞ്ഞു.
ചുരാചന്ദ്പുരിലെ നത്ജാംഗിൽ ബുധനാഴ്ച രാത്രിയോടെയാണ് കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലംബം ഋഷികാന്ത സിംഗിനെ (38) വെടിവച്ചുകൊന്നത്. കുക്കി വംശജയായ ഭാര്യ ചിംഗ്നു ഹവോകിപ്പിനൊപ്പം താമസിച്ചിരുന്ന ഋഷികാന്തിനെ പുറത്തുനിന്നെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നേപ്പാളിൽ ജോലി ചെയ്തിരുന്ന ഋഷികാന്ത് കുക്കി നാഷണൽ ഓർഗനൈസേഷന്റെ (കെഎൻഒ) അനുമതിയോടെയാണ് ഭാര്യക്കൊപ്പം കഴിഞ്ഞത്. അതേസമയം, ഋഷികാന്തിന്റെ സന്ദർശനത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഘടന അവകാശപ്പെട്ടു.
അതിനിടെ, കൊല്ലപ്പെട്ട ഋഷികാന്തിന്റെ ആശ്രിതർക്കു പത്തുലക്ഷം രൂപ സഹായധനം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
District News
പത്തനംതിട്ട: പോക്സോ കേസ് പ്രതിക്കു ജാമ്യം നിൽക്കാൻ ശ്രമിച്ച പോലീസ് സിഐയുടെ നടപടി അന്വേഷിക്കുവാൻ ഡിജിപിയുടെ ഉത്തരവ് . പത്തനംതിട്ട സൈബർ സെൽ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷണയ്ക്കെതിരേയുള്ള അന്വേഷണത്തിനാണ് ഡിജിപി ഉത്തരവിട്ടത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയിലാണ് ഡിജിപിയുടെ നിർദ്ദേശം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് ഡിജിപി നിർദ്ദേശവും നല്‍കിയിട്ടുണ്ട്.
പോക്സോ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശങ്കരൻകുട്ടിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെല്ലിലെ സർക്കിൾ ഇൻസ്പെക്ടർ ബി. കെ.സുനിൽ കൃഷ്ണ ശ്രമിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് കുളത്തൂർ ജയ്സിംഗ് പരാതിയിൽ ആരോപിച്ചു. സംഭവം പുറത്തായതോടെ പ്രതിയ്ക്കുവേണ്ടി ജാമ്യം നൽകുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പിൻമാറി രക്ഷപ്പെടുകയായിരുന്നു.
National
ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തെപ്പറ്റി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് മധ്യപ്രദേശ് സർക്കാർ. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.
ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡീഷണൽ കമ്മീഷണർ, സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം.
ഇൻഡോറിൽ മലിനജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ പ്രധാന ജലവിതരണ പൈപ്പ് ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മരണം 10 ആയി.
Kerala
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ കൂടുതൽ ഭാഗങ്ങളിൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
കൂടാതെ ശബരിമല ശ്രീകോവിലിനു സമീപത്തുള്ള ഉപദേവാലയങ്ങളിലെ സ്വർണം പൂശിയ പാളികളും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണു നിഗമനം. ഇവിടങ്ങളിലെ താഴികക്കുടങ്ങളും സ്വർണം പൂശിയവയാണ്. ഇവ അടക്കമുള്ളവയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ നടത്തിയോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിലാകും ഇക്കാര്യങ്ങൾ വ്യക്തമാകുക.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്കു മുകളിൽ പതിപ്പിച്ചിരുന്ന ശിവ-വ്യാളീരൂപമടങ്ങിയ പ്രഭാമണ്ഡലത്തിന്റെ പാളികളിലെ സ്വർണവും കൊള്ളയടിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിന്റെ കൂടുതൽ സ്ഥലങ്ങളിലെ പാളികളിലെ സ്വർണം വിശദ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുന്നത്.
ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശി നൽകിയതു കൂടാതെ ചെന്പ് പാളികളിൽ ക്ഷേത്രം പുനർനിർമിച്ചപ്പോൾ തനി തങ്കം പതിപ്പിച്ചിരുന്നിരുന്നു. വലിയ ഭാരം വരുന്ന പ്രഭാമണ്ഡലത്തിൽ അടക്കം ഇത്തരത്തിൽ ചെന്പ് പാളികളിൽ തങ്കം പൊതിഞ്ഞിരുന്നതായാണ് രേഖകൾ. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനകളാണ് വേണ്ടിവരുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ടു ചെമ്പ് പാളികളിലും രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രണ്ടു ചെന്പ് പാളികളിലും കട്ടിളയുടെ മുകൾപ്പടി ചെന്പ് പാളിയിലും കട്ടിളയ്ക്കു മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ഏഴു പാളികളിൽനിന്നു സ്വർണം വേർതിരിച്ചതായാണ് കണ്ടെത്തൽ.
ചെമ്പ് വേർതിരിച്ച പാളികളിലെ സ്വർണത്തിന്റെ അളവ് കണ്ടെത്താൻ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്നു സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ വിഎസ്എസ് സിയിലേക്ക് അയച്ചിരിക്കുകയാണ്. കോടതി മുഖേനെയാണ് ഇതിന്റെ പരിശോധനകൾ നടത്തിവരുന്നത്. ഇതിനൊപ്പം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
മൂന്നുപേരുടെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കു നീട്ടി.
നവംബർ ആറിന് അറസ്റ്റിലായ കെ.എസ്. ബൈജു ജുഡീഷൽ കസ്റ്റഡിയിലാണ്.
പങ്കജ്, ഗോവർധൻ എന്നിവരെ ഡിസംബർ 19-നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഹാജരാക്കാതെയാണ് റിമാൻഡ് ദീർഘിപ്പിച്ചത്. ശബരിമലയിലെ സ്വർണം ഉരുക്കിയെടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഏൽപിച്ചത് പങ്കജിന്റെ സ്മാർട്ട് ക്രിയേഷൻസിലാണ്. അവിടെ ഉരുക്കി വേർതിരിച്ച സ്വർണം വിറ്റത് പോറ്റിയുടെ സഹായി കൽപേഷ് മുഖേന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ്.
Kerala
കൊല്ലം: മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണ സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്കു നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്.
ദേശീയപാതാ അഥോറിറ്റി അധികൃതരിൽനിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്നു പരിശോധിക്കുമെന്നു ദേശീയപാതാ അഥോറിറ്റി അറിയിച്ചു.ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എൻജിനിയർമാരും സ്ഥലത്തെത്തി.
ദേശീയപാതാ നിർമാണത്തിൽ അഴിമതിയും അനാസ്ഥയുമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻകൂടിയായ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു.
നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയ നിർമാണമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അന്വേഷണം നടത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
International
ഹോങ്കോംഗ്: ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റിയെ നിയമിക്കും.
നിക്ഷിപ്ത താൽപര്യങ്ങളെ അതിജീവിക്കുമെന്നും നിർമാണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ചൈനീസ് മേഖലയിലെ ചീഫ് എക്സിക്യൂട്ടീവായ ജോൺ ലീ പറഞ്ഞു.
156 പേർ മരിച്ചെന്നും 30 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇന്നലെ അറിയിച്ചിരുന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് കോംപ്ലക്സിൽ പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം എട്ട് ടവറുകളിൽ ഏഴെണ്ണത്തിലേക്കും പടരുകയായിരുന്നു. 40 പേർ ചികിൽസയിലാണെന്ന് ലീ പറഞ്ഞു.
നഗരത്തിലെ അഴിമതിവിരുദ്ധ വിഭാഗവും പോലീസും ചേർന്ന് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺട്രാക്ടർമാർ, കന്പനി ഡയറക്ടർമാർ എന്നിവർക്കു പുറമേ ഒരു എൻജിനിയറിംഗ് കൺസൾട്ടന്റുമാണ് പിടിയിലായത്.
പാർപ്പിട സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അഴിമതിയും അലംഭാവവും ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഗുണനിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സർക്കാരിനെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തുവെന്ന മാധ്യമവാർത്തകളോട് ലീ പ്രതികരിച്ചില്ല.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.