National
ഇംഫാല്: മണിപ്പുരിലെ ചുരാചന്ദ്പുരില് കുക്കി വിഭാഗത്തില്പ്പെട്ട ഭാര്യക്കൊപ്പം താമസിച്ചിരുന്ന മെയ്തെയ് യുവാവിനെ വെടിവച്ചുകൊന്നത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നു ഗവര്ണര് അജയകുമാര് ബല്ല. പ്രതികൾക്കായി സംസ്ഥാന പോലീസും കേന്ദ്രസേനയും സംയുക്ത തെരച്ചിൽ തുടരുകയാണെന്ന് ഗവർണർ പറഞ്ഞു.
ചുരാചന്ദ്പുരിലെ നത്ജാംഗിൽ ബുധനാഴ്ച രാത്രിയോടെയാണ് കാക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലംബം ഋഷികാന്ത സിംഗിനെ (38) വെടിവച്ചുകൊന്നത്. കുക്കി വംശജയായ ഭാര്യ ചിംഗ്നു ഹവോകിപ്പിനൊപ്പം താമസിച്ചിരുന്ന ഋഷികാന്തിനെ പുറത്തുനിന്നെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
നേപ്പാളിൽ ജോലി ചെയ്തിരുന്ന ഋഷികാന്ത് കുക്കി നാഷണൽ ഓർഗനൈസേഷന്റെ (കെഎൻഒ) അനുമതിയോടെയാണ് ഭാര്യക്കൊപ്പം കഴിഞ്ഞത്. അതേസമയം, ഋഷികാന്തിന്റെ സന്ദർശനത്തെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഘടന അവകാശപ്പെട്ടു.
അതിനിടെ, കൊല്ലപ്പെട്ട ഋഷികാന്തിന്റെ ആശ്രിതർക്കു പത്തുലക്ഷം രൂപ സഹായധനം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
District News
പത്തനംതിട്ട: പോക്സോ കേസ് പ്രതിക്കു ജാമ്യം നിൽക്കാൻ ശ്രമിച്ച പോലീസ് സിഐയുടെ നടപടി അന്വേഷിക്കുവാൻ ഡിജിപിയുടെ ഉത്തരവ് . പത്തനംതിട്ട സൈബർ സെൽ ഇൻസ്പെക്ടർ ബി.കെ സുനിൽകൃഷണയ്ക്കെതിരേയുള്ള അന്വേഷണത്തിനാണ് ഡിജിപി ഉത്തരവിട്ടത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയ്ക്കു നല്കിയ പരാതിയിലാണ് ഡിജിപിയുടെ നിർദ്ദേശം. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയ്ക്ക് ഡിജിപി നിർദ്ദേശവും നല്കിയിട്ടുണ്ട്.
പോക്സോ കേസുമായി ബന്ധപ്പെട്ട് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത ശങ്കരൻകുട്ടിയ്ക്ക് ജാമ്യം നില്ക്കുവാൻ പത്തനംതിട്ട സൈബർ സെല്ലിലെ സർക്കിൾ ഇൻസ്പെക്ടർ ബി. കെ.സുനിൽ കൃഷ്ണ ശ്രമിച്ചത് അച്ചടക്ക ലംഘനവും കൃത്യവിലോപവുമാണെന്ന് കുളത്തൂർ ജയ്സിംഗ് പരാതിയിൽ ആരോപിച്ചു. സംഭവം പുറത്തായതോടെ പ്രതിയ്ക്കുവേണ്ടി ജാമ്യം നൽകുന്നതിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥൻ പിൻമാറി രക്ഷപ്പെടുകയായിരുന്നു.
National
ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തെപ്പറ്റി പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ സംഘത്തെ നിയമിച്ച് മധ്യപ്രദേശ് സർക്കാർ. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനമായി.
ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡീഷണൽ കമ്മീഷണർ, സൂപ്രണ്ടിംഗ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം.
ഇൻഡോറിൽ മലിനജലം കുടിവെള്ളത്തിൽ കലർന്ന സംഭവത്തിൽ പ്രധാന ജലവിതരണ പൈപ്പ് ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ (ഐഎംസി) കണ്ടെത്തി. പൈപ്പിന് മുകളിലായി ശുചിമുറി നിർമിച്ചിരുന്നു. ഇവിടെ നിന്നുള്ള മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് സംഭവത്തിന് കാരണമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ മരണം 10 ആയി.
Kerala
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ കൂടുതൽ ഭാഗങ്ങളിൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടോയെന്നു വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം.
കൂടാതെ ശബരിമല ശ്രീകോവിലിനു സമീപത്തുള്ള ഉപദേവാലയങ്ങളിലെ സ്വർണം പൂശിയ പാളികളും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണു നിഗമനം. ഇവിടങ്ങളിലെ താഴികക്കുടങ്ങളും സ്വർണം പൂശിയവയാണ്. ഇവ അടക്കമുള്ളവയും പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോൾ ഇതുസംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തൽ നടത്തിയോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഹൈക്കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടിലാകും ഇക്കാര്യങ്ങൾ വ്യക്തമാകുക.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയ്ക്കു മുകളിൽ പതിപ്പിച്ചിരുന്ന ശിവ-വ്യാളീരൂപമടങ്ങിയ പ്രഭാമണ്ഡലത്തിന്റെ പാളികളിലെ സ്വർണവും കൊള്ളയടിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിന്റെ കൂടുതൽ സ്ഥലങ്ങളിലെ പാളികളിലെ സ്വർണം വിശദ പരിശോധനയ്ക്കു വിധേയമാക്കേണ്ടി വരുന്നത്.
ശ്രീകോവിലിൽ വിജയ് മല്യ സ്വർണം പൂശി നൽകിയതു കൂടാതെ ചെന്പ് പാളികളിൽ ക്ഷേത്രം പുനർനിർമിച്ചപ്പോൾ തനി തങ്കം പതിപ്പിച്ചിരുന്നിരുന്നു. വലിയ ഭാരം വരുന്ന പ്രഭാമണ്ഡലത്തിൽ അടക്കം ഇത്തരത്തിൽ ചെന്പ് പാളികളിൽ തങ്കം പൊതിഞ്ഞിരുന്നതായാണ് രേഖകൾ. ഇതുമായി ബന്ധപ്പെട്ട വിശദ പരിശോധനകളാണ് വേണ്ടിവരുന്നത്.
ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിട്ടുള്ള ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ടു ചെമ്പ് പാളികളിലും രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുള്ള രണ്ടു ചെന്പ് പാളികളിലും കട്ടിളയുടെ മുകൾപ്പടി ചെന്പ് പാളിയിലും കട്ടിളയ്ക്കു മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ഏഴു പാളികളിൽനിന്നു സ്വർണം വേർതിരിച്ചതായാണ് കണ്ടെത്തൽ.
ചെമ്പ് വേർതിരിച്ച പാളികളിലെ സ്വർണത്തിന്റെ അളവ് കണ്ടെത്താൻ ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്നു സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ വിഎസ്എസ് സിയിലേക്ക് അയച്ചിരിക്കുകയാണ്. കോടതി മുഖേനെയാണ് ഇതിന്റെ പരിശോധനകൾ നടത്തിവരുന്നത്. ഇതിനൊപ്പം കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടി വരുമെന്നാണു കരുതപ്പെടുന്നത്.
മൂന്നുപേരുടെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ പ്രതികളായ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജുഡീഷൽ കസ്റ്റഡി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കു നീട്ടി.
നവംബർ ആറിന് അറസ്റ്റിലായ കെ.എസ്. ബൈജു ജുഡീഷൽ കസ്റ്റഡിയിലാണ്.
പങ്കജ്, ഗോവർധൻ എന്നിവരെ ഡിസംബർ 19-നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഹാജരാക്കാതെയാണ് റിമാൻഡ് ദീർഘിപ്പിച്ചത്. ശബരിമലയിലെ സ്വർണം ഉരുക്കിയെടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ഏൽപിച്ചത് പങ്കജിന്റെ സ്മാർട്ട് ക്രിയേഷൻസിലാണ്. അവിടെ ഉരുക്കി വേർതിരിച്ച സ്വർണം വിറ്റത് പോറ്റിയുടെ സഹായി കൽപേഷ് മുഖേന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനാണ്.
Kerala
കൊല്ലം: മൈലക്കാട്ട് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുവീണ സംഭവം അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്കു നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്.
ദേശീയപാതാ അഥോറിറ്റി അധികൃതരിൽനിന്ന് വിശദീകരണം തേടാനാണ് നിർദേശം. നിർമാണത്തിൽ അപാകതയുണ്ടോ എന്നു പരിശോധിക്കുമെന്നു ദേശീയപാതാ അഥോറിറ്റി അറിയിച്ചു.ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എൻജിനിയർമാരും സ്ഥലത്തെത്തി.
ദേശീയപാതാ നിർമാണത്തിൽ അഴിമതിയും അനാസ്ഥയുമാണെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻകൂടിയായ കോണ്ഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വിമർശിച്ചു.
നിരന്തരമായ അപകടങ്ങളിലൂടെ ഉയരപ്പാത അശാസ്ത്രീയ നിർമാണമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും അന്വേഷണം നടത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
International
ഹോങ്കോംഗ്: ഹോങ്കോംഗിലെ പാർപ്പിട സമുച്ചയത്തിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റിയെ നിയമിക്കും.
നിക്ഷിപ്ത താൽപര്യങ്ങളെ അതിജീവിക്കുമെന്നും നിർമാണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും ചൈനീസ് മേഖലയിലെ ചീഫ് എക്സിക്യൂട്ടീവായ ജോൺ ലീ പറഞ്ഞു.
156 പേർ മരിച്ചെന്നും 30 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഇന്നലെ അറിയിച്ചിരുന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് കോംപ്ലക്സിൽ പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം എട്ട് ടവറുകളിൽ ഏഴെണ്ണത്തിലേക്കും പടരുകയായിരുന്നു. 40 പേർ ചികിൽസയിലാണെന്ന് ലീ പറഞ്ഞു.
നഗരത്തിലെ അഴിമതിവിരുദ്ധ വിഭാഗവും പോലീസും ചേർന്ന് 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോൺട്രാക്ടർമാർ, കന്പനി ഡയറക്ടർമാർ എന്നിവർക്കു പുറമേ ഒരു എൻജിനിയറിംഗ് കൺസൾട്ടന്റുമാണ് പിടിയിലായത്.
പാർപ്പിട സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ അഴിമതിയും അലംഭാവവും ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഗുണനിലവാരമില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിച്ചുവെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ സർക്കാരിനെ വിമർശിച്ചവരെ അറസ്റ്റ് ചെയ്തുവെന്ന മാധ്യമവാർത്തകളോട് ലീ പ്രതികരിച്ചില്ല.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്.
കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്. 14 വർഷം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴിയിലുള്ളത്.
ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും സവാദിന് ഒളിവിൽ കഴിയാൻ സഹായം കിട്ടി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകനും കോടതിയിൽ നിലപാട് എടുത്തു.
കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രഫസർ ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്.