കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്കും ഗൺമാനും പരിക്കേറ്റ സംഭവത്തെക്കുറിച്ച് റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.
എന്നാൽ, മന്ത്രിക്കടക്കം പരിക്കേറ്റ സാഹചര്യത്തിൽ ഉന്നതതല സംഘത്തെ നിയോഗിച്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കുന്ന കാര്യം ഇന്നലെ റെയിൽവേ ഐജിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ച തായി അറിയുന്നു.
സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ മന്ത്രിയെ പരിശോധിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തു. മന്ത്രിക്കു പറ്റിയ മുറിവ് ആയുധമോ മറ്റെന്തെങ്കിലുംകൊണ്ട് ഉണ്ടായതാണോ എന്നതാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്. മന്ത്രിയും ഗൺമാനുമുണ്ടായ മുറിവുകളുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു.
നിലവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചുവരികയാണ്. ഇവിടെ 55 സിസിടിവി കാമറകളാണുള്ളത്. ഇതിൽ എത്ര കാമറകൾ പ്രവർത്തനസജ്ജമാണോ എന്നത് എല്ലാം പരിശോധിച്ച ശേഷം വ്യക്തമാകും. എന്നാൽ ഇതുവരെ നടത്തിയ പരിശോധനയിൽ മന്ത്രിയെ പ്രതിഷേധക്കാർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു സൂചന.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ നല്കണമെന്നു കാണിച്ച് റെയിൽവേ പോലീസ് ആർപിഎഫിനെ സമീപിച്ചിട്ടുണ്ട്. സീൽ ചെയ്തു വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പോലീസ് കോടതിക്കാണ് കൈമാറുക. ആരോഗ്യമന്ത്രിക്ക് എംആർഐ സ്കാനിംഗിൽ ഗുരുതര പ്രശ്നം ഇല്ലെന്നാണു റിപ്പോർട്ട്. എങ്കിലും കഴുത്തിലും ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. കഴുത്തിന്റെ പരിക്ക് മൂലം വലതുകൈയിൽ മരവിപ്പുണ്ട്.
കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ ബുധനാഴ്ച രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Tags : doctors' statement Police take special team investigate appointed Minister Veena George Veena George attacked