Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം ഉച്ചയ്ക്ക് രണ്ട് മണി വരെ വർധിപ്പിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.
ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് പകരം ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ അംഗീകരിക്കാനാവില്ലെന്നും സംഘടന അറിയിച്ചു.
ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒപി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത ശാരീരിക-മാനസിക സമ്മർദത്തിലേക്ക് തള്ളിവിടുമെന്നും കെജിഎംഒഎ പ്രതികരിച്ചു.
അടിയന്തിരമായി ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെജിഎംഒഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ വിശദമായ പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. ഇതോടുകൂടി ഒപികള്‍, അധ്യയനം, ശസ്ത്രക്രിയകള്‍ എന്നിവ ഇന്നുമുതല്‍ പുനരാരംഭിക്കാന്‍ തീരുമാനമായി.
സര്‍ക്കാര്‍ നല്കിയ ഉറപ്പിനെത്തുടര്‍ന്ന് രോഗികളുടെയും വിദ്യാര്‍ഥികളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിലവിലെ സമര പരിപാടികള്‍ താത്കാലികമായി നീട്ടിവയ്ക്കാന്‍ തീരുമാനിച്ചതായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതോടുകൂടി ഒരാഴ്ചത്തേക്ക് നിരാഹാര സമരവും നിര്‍ത്തിവച്ചിരിക്കുകയാണ്.
ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് നല്‍കാമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നല്‍കുകയായിരുന്നു.
തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തപക്ഷം കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. റോസ്നാര ബീഗവും ജനറല്‍ സെക്രട്ടറി സി.എസ് അരവിന്ദും അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വന്ന സമരം താത്കാലിമായി നിർത്തിവച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു.
നാളെ മുതൽ അധ്യയനം, ഒപി, ശസ്ത്രിക്രികള്‍ തുടങ്ങിയവ ആരംഭിക്കും. 18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികൾ ആരംഭിക്കാമെന്നും ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ പരിശോധനകള്‍ക്ക് ശേഷം നൽകാമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ആരോഗ്യസെക്രട്ടറിയും സംഘടനയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാനും തസ്തികള്‍ കൂട്ടാനും അടിയന്തിര നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
District News
തൃശൂർ: ആവശ്യത്തിനു ഡോക്ടർമാരില്ലാത്തതിനാൽ തൃശൂർ ജനറൽ ആശുപത്രിയിലെ ഈവനിംഗ് ഒപി നിർത്തിവച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ രാത്രി എട്ടുവരെയുള്ള ഒപി ഉണ്ടായിരിക്കില്ലെന്ന് ആശുപത്രിയിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന രോഗികൾ ദുരിതത്തിലായി.
തൃശൂർ മെഡിക്കൽ കോളജ് കഴിഞ്ഞാൽ ഏറ്റവുമധികം രോഗികൾ ആശ്രയിക്കുന്ന ഇടമാണു തൃശൂർ ജനറൽ ആശുപത്രി. വിവിധ സമയങ്ങളിലായി ആറു ഡോക്ടർമാരുടെ സേവനം ആവശ്യമായ കാഷ്വാലിറ്റിയിൽ നിലവിൽ രണ്ടു ഡോക്ടർമാരാണുള്ളത്. കഴിഞ്ഞയാഴ്ചവരെ നാലു ഡോക്ടർമാർ ഉണ്ടായിരുന്നു. ഇതിൽ രണ്ടു ഡോക്ടർമാർക്കൂടി സ്ഥലം മാറിപ്പോയതോടെ ഒപി പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു.
നൂറുകണക്കിനു രോഗികളാണു തൃശൂര്‍ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ദിവസവും എത്തുന്നത്. അത്യാഹിത വിഭാഗത്തിൽ തിരക്കു കുറയ്ക്കാനായാണ് ഒരുവർഷം മുൻപ് ഈവനിംഗ് ഒപി ആരംഭിച്ചത്. അത്യാഹിത വിഭാഗത്തിലെത്തുന്ന അത്യാഹിതമില്ലാത്ത രോഗികളെ ഈവനിംഗ് ഒപിയിലേക്കു വിടുകയാണു പതിവ്. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്ലാത്ത രോഗികളെപ്പോലും തൃശൂർ മെഡിക്കൽ കോളജിലേക്കു പറഞ്ഞയയ്ക്കേണ്ട അവസ്ഥയാണുള്ളത്.
Kerala
തിരുവനന്തപുരം: ശമ്പള കുടിശിക നൽകുക, പ്രവേശന തസ്തികയിലെ ശമ്പള അപാകത പരിഹരിക്കുക, പുതിയ മെഡിക്കൽ കോളജുകളിലെ ഡോക്ടർ തസ്തികകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു.
ഒപിയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്കരണവും ഡോക്ടർമാർ തുടരുകയാണ്. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ പ്രതിനിധികളും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണു സർക്കാർ ഡോക്ടർമാർ സമരവുമായി മുന്നോട്ടു പോകുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാർ നടത്തിവരുന്ന സമരം ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. മുഖ്യമന്ത്രിയും ആരോഗ്യ-ധന മന്ത്രിമാരുമായി കെജിഎംസിടിഎ തിങ്കളാഴ്ച നടത്തിയ ചർച്ച സമയവായത്തിലെത്തിയിരുന്നില്ല.
അടിയന്തര സാഹചര്യമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവച്ചിട്ട് ഇന്ന് ആറ് ദിവസം പിന്നിടും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിനാൽ സമരവുമായി മുന്നോട്ട് പോകാനാണ് കെജിഎംസിടിഎയുടെ തീരുമാനം.
ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തിതകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.
സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിൽ സൂപ്രണ്ടിനെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോൺ നിലവിൽ വന്നു.
ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് വകുപ്പ് മേധാവിമാർ നൽകിയില്ല.
ശമ്പള കുടിശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു. അതേസമയം, സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും ഇന്ന് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഇന്ന് മുതൽ തുടങ്ങും. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശന്പളപരിഷ്കരണ കുടിശിക നൽകുക, ഡോക്ടർ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിറ്റിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു.
ഇന്നലെ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത സേവനങ്ങളും ബഹിഷ്കരിച്ചു സെക്രട്ടേറിയറ്റ് ധർണ നടത്തി.
ഇതോടൊപ്പം അനിശ്ചിതകാല റിലേ സത്യഗ്രഹവും ആരംഭിച്ചു. ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലായിരുന്നു സത്യഗ്രഹം. ഇന്നു മുതൽ നിരാഹാരം മെഡിക്കൽ കോളജിലായിരിക്കും.
Kerala
കൊച്ചി: അംഗീകൃത മെഡിക്കല്‍ ഡിഗ്രി ഇല്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ചേര്‍ക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
രോഗപ്രതിരോധം, രോഗശമനം, പുനരധിവാസം, ആരോഗ്യപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ സേവനം നല്കാന് ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകള്‍ക്ക് അര്‍ഹതയുണ്ടെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് തള്ളിയത്.
എതിര്‍കക്ഷികള്‍ക്ക് അനുകൂലമാകുന്ന നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിന്റെ ഷെഡ്യൂളിലെയും കരിക്കുലത്തിലെയും ചില വ്യവസ്ഥകള്‍ വ്യാഖ്യാനത്തിലൂടെ പരിമിതപ്പെടുത്തണമെന്നാണ് എംബിബിഎസും സമാന ബിരുദവുമുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലെ വ്യവസ്ഥകള്‍ ഇത്തരത്തില്‍ പരിമിതപ്പെടുത്താന്‍ കോടതികള്‍ സാധാരണ ഗതിയില്‍ തയാറാകാറില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
ഫിസിയോതെറാപ്പിസ്റ്റുകളെയും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളെയും മെഡിക്കല്‍ പ്രഫഷണലുകളെ സഹായിക്കുന്ന ഒരു വിഭാഗമായി മാത്രം ചുരുക്കാന്‍ തക്കതായ കാരണങ്ങളൊന്നുമില്ലെന്നും കോടതി പറഞ്ഞു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ഡോക്ടർമാരെ നിയമിച്ചതു പോലീസ് വേരിഫിക്കേഷനോ മറ്റു പരിശോധനകളോ ഇല്ലാതെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും ചാവേറായി പ്രവർത്തിച്ചയാളും ഉൾപ്പെടെ മൂന്നു ഡോക്ടർമാരെക്കുറിച്ചാണു റിപ്പോർട്ട്. യൂണിവേഴ്സിറ്റിയുടെ പ്രമോട്ടർക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഇഡി ഡൽഹി കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.
അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹ്മദ് സിദ്ദിഖി (61), അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരേയാണ് പരാതി. വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സിദ്ദിഖി അനധികൃത ഫണ്ടുകൾ സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
140 കോടി വിലമതിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഭൂമിയും കെട്ടിടവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരും രേഖകൾ പ്രകാരം മാത്രമായിരുന്നു ഡോക്ടർമാരെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി നേടിയെടുക്കാനുള്ള തിരിമറികൾ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്ന മുസമ്മിൽ ഗനയ്, ഷഹീൻ സയ്ദ്, ഉമർ നബി എന്നിവർ സിദ്ദിഖിയുടെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലും ഇഡിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖി ഡോക്ടർമാർക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലുകളിലുണ്ട്.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.
ഒപി ബഹിഷ്കരണം, അടിയന്തരസേവനം ഒഴികെയുള്ള ചികിത്സനിര്‍ത്തിവയ്ക്കുന്നതുള്‍പ്പടെയുള്ള സമരങ്ങള്‍ ചെയ്തിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരം നടത്താനുള്ള തീരുമാനം.
ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷാമബത്ത കുടിശിക നല്‍കുക, താത്കാലിക കൂട്ടസ്ഥലം മാറ്റം ഒഴിവാക്കുക, കൂടുതല്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പടെ അടിയന്തരപ്രാധാന്യമില്ലാത്ത മറ്റ് എല്ലാ ചികിത്സകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
District News
കണ്ണൂർ: വിവാഹ ഒരുക്കത്തിനിടെ സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരവുമായി പ്രതിശ്രുത വധൂവരന്മാരായ ഡോ. ജിത്തു ഡൊമിനിക്കും
ഡോ. ഷെറിൻ ജോസും.
തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിലേക്കു നടന്ന അഖിലേന്ത്യാ പ്രവേശന പരീക്ഷയിലാണ് സർജന്മാരായ ഇരുവരും ഒന്നാം റാങ്ക് നേടിയത്. ഡോ. ജിത്തു ഡൊമിനിക്ക് മിനിമൽ അക്സസ്സർജറിയിലും ഡോ. ഷെറിൻ ജോസ് പ്ലാസ്റ്റിക് സർജറിയിലുമാണ് ഒന്നാം റാങ്ക് നേടിയത്.
എംബിബിഎസിന്റെ അഞ്ചുവർഷത്തെയും പിജിയുടെ മൂന്നു വർഷത്തെയും കോഴ്സിനുശേഷം മൂന്നു വർഷം നീളുന്നതാണ് സൂപ്പർ സ്പെഷാലിറ്റി കോഴ്സ്. കാസർഗോഡ് ചിറ്റാരിക്കാൽ കിഴക്കേൽ ഹൗസിൽ ഡൊമിനിക്ക്- മേഴ്സി ദന്പതികളുടെ മകനാണ് ഡോ. ജിത്തു ഡൊമിനിക്. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം.
ഡൽഹി ഹിന്ദുറാവോ മെഡിക്കൽ കോളജിൽ പിജിക്കുശേഷം ഡൽഹി എയിംസിൽ സീനിയർ റസിഡന്റായി ജോലി ചെയ്യുകയാണ്. സഹോദരി ആദിത്യ ബംഗളൂരുവിൽ എംഎസ്ഡബ്ല്യു വിദ്യാർഥിനിയാണ്.
കണ്ണൂർ പള്ളിക്കുന്നിലെ ഒറ്റപ്ലാക്കൽ ജോസ്- കൊയ്ലി നഴ്സിംഗ് കോളജ് ട്യൂട്ടർ എൽസ ജോസ് ദന്പതികളുടെ മകളാണ് ഡോ. ഷെറിൻ ജോസ്. കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസും മൈസൂർ മെഡിക്കൽ കോളജിൽനിന്ന് പിജിയും പൂർത്തിയാക്കി. സഹോദരി ഷാർലിൻ ബംഗളൂരു ഐഐഎമ്മിൽ ജോലി ചെയ്യുന്നു. സഹോദരൻ ജോയൽ ബംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറാണ്.
മാട്രിമോണി വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുമാസം മുന്‍പ് വിവാഹം ഉറപ്പിച്ചു. സൂപ്പർ സ്പെഷാലിറ്റി പ്രവേശനത്തിന് ഇരുവരും ഓൺലൈൻ കോച്ചിംഗിൽ ചേർന്നു. അതിനുപുറമേ വീഡിയോ കോൾ വഴി പാഠഭാഗങ്ങൾ പങ്കിട്ട് പ്രവേശന പരീക്ഷയ്ക്ക് തയാറെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. ഇവരുടെ വിവാഹ മനസമ്മതം ഇന്നലെ കണ്ണൂർ തെക്കിബസാർ ഹോളി ഫാമിലി പള്ളിയിൽ നടന്നു. വിവാഹം ജനുവരി മൂന്നിന് തോമാപുരം സെന്റ് തോമസ് പള്ളിയിൽ നടക്കും.
District News
തൃപ്പൂണിത്തുറ: റോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പുന്നല ചാച്ച്പുന്ന ഇഞ്ചൂർ ലക്ഷംവീട് ലിനീഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകൻ വി.ഡി. ലിനു (40) വാണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ഓടെ മരിച്ചത്. ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തൃപ്പൂണിത്തുറ-വൈക്കം റോഡിലായിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന ലിനുവിന്റെ ജീവൻ രക്ഷിക്കാനായി അതുവഴി കടന്നുവന്ന മൂന്ന് യുവ ഡോക്ടർമാർ റോഡരിക് ശസ്ത്രകിയാ ടേബിളാക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാവിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസ് എന്നിവര്‍ ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര നടപടി ആവശ്യമാണെന്നു മനസിലാക്കിയ ഡോക്ടർമാർ ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ നടുറോഡിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂർ പോലീസിനോടു കാര്യങ്ങൾ പറഞ്ഞതിനുശേഷമായിരുന്നു ശസ്ത്രക്രിയ. നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡുകൊണ്ട് ഡോ. മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. ആദ്യം പേപ്പർ സ്ട്രോയാണു കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ സ്ട്രോ ഉപയോഗിക്കുകയായിരുന്നു. സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. നാലു മിനിറ്റു കൊണ്ടായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെ നിന്നു. ഈ ഇടപെടലിലൂടെ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭത്തെത്തുടർന്ന് ഒട്ടേറെയാളുകൾ ഡോക്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Kerala
കൊച്ചി: ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നടുറോഡിൽ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഒരു ജീവൻ രക്ഷിക്കുക, ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക, അത് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്നും പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വി.ഡി. സതീശന്റെ കുറിപ്പിന്റെ പൂർണരൂപം:
ഒരു ജീവൻ രക്ഷിക്കുക. ഒരാളെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ടുവരിക. അത് ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണ്. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടർമാരായ തോമസ് പീറ്റർ, ഭാര്യ ദിദിയാ തോമസ്, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് സർജറി വിഭാഗം അസി. പ്രൊഫസർ ബി മനൂപ് എന്നിവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഒരു ജീവൻ രക്ഷിച്ചത്
ഡോക്ടർ ദമ്പതികളായ തോമസും ദിദിയയും പള്ളിയിലേക്ക് പോകുമ്പോഴാണ് ഉദയംപേരൂരിൽ റോഡപകടത്തിൽ പെട്ട് രക്തം വാർന്ന് കിടക്കുന്നവരെ കണ്ടത്. അതിൽ ഒരാളുടെ നില ഗുരുതരം. ഡോ മനൂപ് ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ നടുറോഡിൽ വച്ച് ശസ്ത്രക്രിയ നടന്നു. നാട്ടുകാരും പോലീസും സഹായിച്ചു. ഒരാൾ ജീവിതത്തിൽ തുടരും എന്ന് നാല് മിനിറ്റ് കൊണ്ട് ആ ഡോക്ടർമാർ ഉറപ്പാക്കി. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടത്
രാവിലെ ഈ വാർത്ത വായിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി. ഡോക്ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചു. അവർ എല്ലാ അഭിനന്ദനവും അർഹിക്കുന്നു. പ്രിയപ്പെട്ടവരെ നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക.
National
ന്യൂഡൽഹി: ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരിച്ച സ്വകാര്യ ആശുപത്രികളിലെ അടക്കം ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധി.
സ്വകാര്യ ഡോക്ടർമാർക്ക് കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന ബോംബെ ഹൈക്കോടതി വിധി റദ്ദാക്കി. കോവിഡ് കാരണം മരിച്ച ഡോക്ടർമാരുടെ കുടുംബങ്ങൾ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
കുടുംബങ്ങളോട് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് പറയാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. മഹാരോഗത്തെ നേരിടുന്നതിൽ മുൻനിരയിലുണ്ടായിരുന്ന ഡോക്ടർമാരുടെ കാര്യത്തിൽ അലംഭാവം കാണിച്ചാൽ സമൂഹം മാപ്പ് നൽകില്ലെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് പറഞ്ഞിരുന്നു.
District News
ഗാന്ധിനഗർ: സർക്കാർ മെഡിക്കല്‍ കോളജ് അധ്യാപക ഡോക്ടർമാർ ആശുപത്രികളിൽ ഒപി ബഹിഷ്കരിച്ചു. കോട്ടയം മെഡിക്കൽ കോളജിലും ബഹിഷ്കരണം നടന്നു. ആരോഗ്യ മന്ത്രിയുമായി കെജിഎംസിടിഎ അടുത്തിടെ നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് സമരം തുടരുന്നത്.
ഒപി, ഓപ്പറേഷൻ തിയറ്റർ, അധ്യാപനം തുടങ്ങി വിവിധ വിഭാഗങ്ങൾ പണിമുടക്കിന്റെ ഭാഗമായി. ഒപികളിൽ രോഗികൾ കുറവായിരുന്നു. അതേസമയം സമരമറിയാതെ എത്തിയ രോഗികൾ ബുദ്ധിമുട്ടിലായി. അത്യാഹിതം, ലേബർ റൂം, അടിയന്തര ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങൾ സമരത്തിൽനിന്ന് ഒഴിവാക്കിയെങ്കിലും മറ്റ് ഓപ്പറേഷനുകൾക്ക് മുടക്കം നേരിട്ടു. ജൂണിയർ ഡോക്ടർമാർ ആശുപത്രിയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഡോക്ടർമാർ നടത്തുന്ന സമരത്തില്‍ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവ. പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷൻ സമരത്തില്‍നിന്ന് വിട്ടുനിന്നു.
ശന്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യുക, സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ സൃഷ്ടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജിഎംസിടിഎ ഒപി ബഹിഷ്കരണം നടത്തിയത
National
ന്യൂഡൽഹി: ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടി. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തത്.
ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മുകാഷ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തുകയും സ്ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജമ്മുകാഷ്മീരിലെ പുൽവാമ സ്വദേശിയാണ് മുസമ്മിൽ ഷക്കീൽ. ആശുപത്രിയില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായം നല്‍കിയത് ഇയാൾ ആണെന്നാണ് വിവരം.
നേരത്തെ, അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് എകെ 47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പോലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജമ്മുകാഷ്മീരിലെ ഭീകര സംഘടനകളായ ജയ്ഷെ മുഹമ്മദ്, ഗസ് വാത് അല്‍ ഹിന്ദ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
സ്ഫോടക വസ്തുക്കളുടെ കൂട്ടത്തിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തു. ഒക്ടോബറിലാണ് ഭീകരവാദ സംഘടനകളെ അനുകൂലിച്ച് ശ്രീനഗറിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
സിസിടിവികളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ അഹമ്മദാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് കണ്ടെത്തി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. അനന്തനാഗ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണ് ആദിൽ അഹമ്മദ്.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ഡോക്ടർമാരുടെ 202 തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. സൂപ്പർ സ്പെഷാലിറ്റി ഡോക്ടർമാരുടെയും സ്പെഷാലിറ്റി ഡോക്ടർമാരുടെയും മറ്റ് ഡോക്ടർമാരുടെയും ഉൾപ്പെടെയാണിത്.
കണ്‍സൾട്ടന്റ് തസ്തികയിൽ കാർഡിയോളജി-20, ന്യൂറോളജി-9, നെഫ്രോളജി-10, യൂറോളജി-4, ഗാസ്ട്രോഎന്റോളജി- ഒന്ന്, കാർഡിയോ തൊറാസിക് സർജൻ- ഒന്ന്, അസിസ്റ്റന്റ് സർജൻ-8, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ-48 എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചത്.
ജൂണിയർ കണ്‍സൾട്ടന്റ് തസ്തികയിൽ ജനറൽ മെഡിസിൻ-12, ജനറൽ സർജറി- 9, ഒബി ആൻഡ് ജി- 9, പീഡിയാട്രിക്സ്-3, അനസ്തേഷ്യ-21, റേഡിയോഡയഗ്നോസിസ്-12, റേഡിയോ തെറാപ്പി- ഒന്ന്, ഫോറൻസിക് മെഡിസിൻ- അഞ്ച്, ഓർത്തോപീഡിക്സ്- നാല്, ഇഎൻടി- ഒന്ന് എന്നിങ്ങനെയും തസ്തികകൾ സൃഷ്ടിച്ചു.
കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ പ്രവർത്തനക്ഷമമാക്കാൻ സിഎംഒ-8, അസിസ്റ്റന്റ് സർജർ-4, കണ്‍സൾട്ടന്റ് ഒബി ആൻഡ് ജി- ഒന്ന്, ജൂണിയർ കണ്‍സൾട്ടന്റ് ഒബി ആൻഡ് ജി-3, ജൂണിയർ കണ്‍സൾട്ടന്റ് പീഡിയാട്രിക്സ്-3, ജൂണിയർ കണ്‍സൾട്ടന്റ് അനസ്തേഷ്യ-4, ജൂണിയർ കണ്‍സൾട്ടന്റ് റേഡിയോളജി- ഒന്ന് എന്നിങ്ങനെയുള്ള തസ്തികകളും സൃഷ്ടിക്കാൻ അനുമതി നൽകി.
Kerala
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഒപിയിൽ ഉണ്ടാകൂ.
ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ ഡോക്ടർമാരുടെ റിലേ ഒപി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും സമരം നടത്തിയിരുന്നു.
നാലു വർഷം വൈകി നടപ്പിലാക്കിയ, 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ശമ്പളനിർണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.
Kerala
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ഗവണ്മെന്റ് മെഡിക്കൽ കോളജുകളിലും ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.
ഒപിയിൽ പിജി വിദ്യാർഥികളുടെ സേവനം മാത്രമാണു ലഭ്യമായത്. ഇതോടൊപ്പം വിദ്യാർഥികളുടെ തിയറി ക്ലാസുകളും ബഹിഷ്കരിച്ചു.
ഒപി ബഹിഷ്കരണത്തോടനുബന്ധിച്ചു നടന്ന പ്രതിഷേധസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കൽ കോളജിൽ കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നരാ ബീഗം നിർവഹിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ചട്ടപ്പടി സമരവും തുടർന്നു. കാഷ്വാലിറ്റി, ലേബർ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സാ വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. നവംബർ അഞ്ചിനും ഒപി ബഹിഷ്കരണം നടത്തും.
Kerala
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ തിങ്കളാഴ്ച ഒപി നിർത്തിവച്ചു പ്രതിഷേധിക്കും. നിലവിൽ നടക്കുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണു തിങ്കളാഴ്ചത്തെ ഒപി ബഹിഷ്കരണം.
ആവശ്യങ്ങളിൽ നിന്നും സർക്കാർ മുഖം തിരിച്ച സന്ദർഭത്തിലാണ് ഒപി നിർത്തിവച്ചുള്ള സമരമാർഗം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ഇത്തരത്തിൽ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിന്റെ പരിപൂർണ ഉത്തരവാദിത്തം സർക്കാരിനു മാത്രമാണെന്നും കെജിഎംസിടിഎ വ്യക്തമാക്കി.
District News
പാലക്കാട്: ഒമ്പതുവയസുകാരിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ജൂനിയര്‍ റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡിഎംഒ നല്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.
കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതു ജില്ലാ ആശുപത്രിയിൽനിന്നു പ്ലാസ്റ്റർ ഇട്ടതുകൊണ്ടല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. അപൂർവമായി സംഭവിക്കാവുന്ന കോംപ്ലിക്കേഷൻ മൂലമാണു കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണു വിശദീകരണം. ആശുപത്രിരേഖകൾ പ്രകാരം, നൽകാവുന്ന എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് -പ്രസീത ദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാര്‍ഥിനി വിനോദിനിയുടെ കൈയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്.
പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരിക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെവച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റുകയായിരുന്നു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് അടുത്ത അഞ്ചു വർഷംകൊണ്ട് 75,000 മെഡിക്കൽ സീറ്റുകൾ പുതുതായി സൃഷ്ടിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനു പിന്നാലെ മെഡിക്കൽ കോളജിലെ അധ്യാപക യോഗ്യതയിലടക്കം സുപ്രധാന പരിഷ്കാരങ്ങളുമായി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). യോഗ്യരായ അധ്യാപകരുടെ എണ്ണവും അതുവഴി മെഡിക്കൽ സീറ്റുകളും വർധിപ്പിച്ചു രാജ്യത്ത് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ വിദഗ്ധരെയും വളർത്തിയെടുക്കാനാണു സർക്കാരിന്റെ ശ്രമം.
220 കിടക്കകളുള്ള സർക്കാർ ആശുപത്രികളെ മെഡിക്കൽ കോളജുകളാക്കി മാറ്റാമെന്നതാണ് എൻഎംസി മെഡിക്കൽ സ്ഥാപന ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള പരിഷ്കാരങ്ങളിൽ പ്രധാനം. 330 കിടക്കകൾ എന്ന മുൻ മാനദണ്ഡത്തിൽനിന്നാണ് ഈ വലിയ ഇളവ്. മെഡിക്കൽ കോളജുകളിലെ അധ്യാപകനിയമനങ്ങളിലും സുപ്രധാന മാറ്റങ്ങൾ എൻഎംസി വരുത്തിയിട്ടുണ്ട്.
മെഡിക്കൽ ഇതര അധ്യാപകർക്കുള്ള 30 ശതമാനം നിയമന ക്വോട്ട പുനഃസ്ഥാപിച്ചു. ഇതുപ്രകാരം മെഡിക്കൽ അനാട്ടമി, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, മെഡിക്കൽ മൈക്രോബയോളജി എന്നീ മേഖലകളിൽ എംഎസ്സിയോ പിഎച്ച്ഡിയോ ഉള്ള എംബിബിഎസ് ഇതര ബിരുദധാരികൾക്ക് മെഡിക്കൽ കോളജുകളിലെ അനാട്ടമി, ഫിസിയോളജി, ഫാർമക്കോളജി, മൈക്രോബയോളജി വിഷയങ്ങൾ പഠിപ്പിക്കാൻ സാധിക്കും. ഇതിനോടൊപ്പം തന്നെ സർക്കാർ സ്ഥാപനങ്ങളിൽ പത്തു വർഷം പ്രവർത്തിച്ച അധ്യാപക ഇതര സ്പെഷലിസ്റ്റുകൾ ഇനിമുതൽ അസോസിയേറ്റ് പ്രഫസർ പദവിയിലേക്കും യോഗ്യരാണ്.
പിജിക്കുശേഷം സർക്കാർ ആശുപത്രികളിൽ രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള സ്പെഷലിസ്റ്റുമാരും കണ്‍സൾട്ടന്റ്സും ഇനി അസിസ്റ്റന്റ് പ്രഫസർ പദവിയിലേക്ക് യോഗ്യരാണ്. നിയമനം ലഭിച്ച് രണ്ടു വർഷത്തിനുള്ളിൽ ബയോമെഡിക്കൽ വിഷയത്തിൽ അടിസ്ഥാന ഗവേഷണം പൂർത്തിയാക്കണമെന്നതാണു വ്യവസ്ഥ.
പുതിയ ചട്ടങ്ങളനുസരിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ആൻഡ് മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) അംഗീകരിച്ച സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെ അധ്യാപനപരിചയമുള്ള സീനിയർ കണ്‍സൾട്ടന്റുമാർക്ക് പ്രഫസർ തസ്തികയിലേക്ക് യോഗ്യതയുണ്ട്. ഇതിനോടൊപ്പം സർക്കാർ സ്ഥാപനങ്ങളിൽ ആറു വർഷം പ്രവർത്തനപരിചയമുള്ള ഡിപ്ലോമയുള്ള സ്പെഷലിസ്റ്റുകൾ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കും യോഗ്യരാണ്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവ ഉൾപ്പെടുന്ന പ്രീക്ലിനിക്കൽ, പാരാക്ലിനിക്കൽ വിഷയങ്ങളിൽ സീനിയർ റസിഡന്റാകാനുള്ള പ്രായപരിധി 50 വയസായും ഉയർത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെയും മെഡിക്കൽ അധ്യാപകരുടെയും എണ്ണം വരുംവർഷങ്ങളിൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സർക്കാർ മെഡിക്കൽ കോളജുകൾക്ക് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഒരേസമയം ആരംഭിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
ഇതിനോടൊപ്പം രണ്ട് അധ്യാപകരും രണ്ടു സീറ്റുമുണ്ടെങ്കിൽ മെഡിക്കൽ കോളജുകളിൽ പിജി കോഴ്സുകളും തുടങ്ങാം. നേരത്തേ മൂന്ന് അധ്യാപകരും ഒരു സീനീയർ റസിഡന്റും വേണമെന്നായിരുന്നു മാനദണ്ഡം.
Leader Page
ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദേശീയദിനം. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്ന ദിനം. സാധാരണക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ ആരോഗ്യ വിദഗ്ധർ നടത്തുന്ന സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമപ്പെടുത്തലായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും വൈദ്യശാസ്ത്രരംഗത്തെ മാർഗദർശിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ (ഡോ. ബി.സി. റോയ്) സ്മരണാർഥമാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്.
“Behind the mask caring for caregivers” എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന സന്ദേശം. ചികിത്സയ്ക്കും ആരോഗ്യപ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ സമയത്തിന്റെയും ജീവിതത്തിന്റെയും നല്ലൊരു ഭാഗവും മാറ്റിവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. 340 ഓളം ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്ന കാരിത്താസ് ആശുപത്രി അതിന്റെ യശസിനും വിശ്വാസ്യതയ്ക്കും അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമായി നമ്മുടെ രാജ്യം നിരവധി ആരോഗ്യ സംരക്ഷണ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ മെഡിക്കൽ സ്പെഷലിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെയും 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഏകദേശം 25 ശതമാനം മാത്രം താമസിക്കുന്ന നഗരങ്ങളിലാണ്. സ്വകാര്യ ആശുപത്രികളും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു. ബാക്കിയുള്ള ഏകദേശം 75 ശതമാനംവരുന്ന 716 ദശലക്ഷത്തോളം ആളുകൾ പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഇല്ലാതെയാണ് കഴിയുന്നതെന്ന് നാം തിരിച്ചറിയണം. മുഴുവൻ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലോകോത്തര ആരോഗ്യചികിത്സ ലഭ്യമാക്കുക എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്തെ ആശുപത്രി കിടക്കകളുടെ നിരക്ക് 1,000 പേർക്ക് 0.7 ആയിരുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ 1,000 പേർക്ക് 3.5 കിടക്കകൾ എന്ന മാർഗനിർദേശത്തേക്കാൾ വളരെ കുറവാണ്. ഈ വിടവ് നികത്താനുള്ള ഒരേയൊരു വഴി, മാറ്റങ്ങളിൽ ഊന്നൽനൽകുക എന്നതാണ്.
സാങ്കേതികവിദ്യയാണോ ഉത്തരം?
ഇന്ത്യയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സാങ്കേതികവിദ്യയും ആരോഗ്യസംരക്ഷണവും പരസ്പരം കൈകോർത്തു മുന്നോട്ട് പോകേണ്ടതുണ്ട്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നല്ല വാർത്ത.നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ കൃത്രിമബുദ്ധി ഇന്ന് വളരെ സഹായകമാകുന്നു. ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ ((IBEF) കണക്കനുസരിച്ച്, ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായം 2017ൽ 160 ബില്യൺ ഡോളറിൽനിന്ന് 2020ഓടെ 280 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഈ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്. ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡുകൾ (EHRS) നടപ്പിൽ വന്നതോടെ ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നോട്ടപ്പിശകുകൾ കുറയ്ക്കുന്നതിനും ക്ലിനിക്കൽ കെയർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സാധിക്കും എന്നു നാം തിരിച്ചറിഞ്ഞു. പുതിയ കാലത്തെ ക്ലൗഡ് അധിഷ്ഠിത സൊലൂഷനുകളും മൊബൈൽ ആപ്പുകളും ആശുപത്രികളെയും രോഗികളെയും കൂടുതൽ കാര്യക്ഷമമായി ഒന്നിപ്പിക്കുന്നതിന് കാരണമായി. EHRകൾ വഴി ശേഖരിക്കുന്ന ഡാറ്റ, ഒരു നിശ്ചിത കാലയളവിൽ, ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സ് മോഡലുകളെ കൂടുതൽ പരിഷ്കരിക്കാൻ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, രോഗീപരിചരണമേഖലയിൽ സാങ്കേതികവിദ്യതന്നെ പ്രധാന പങ്ക് വഹിക്കാൻ തുടങ്ങി എന്നതാണ് വസ്തുത.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ ആരോഗ്യമേഖലയെ വലിയതോതിൽ മുന്നോട്ടു നയിക്കുന്നുണ്ട്. വിട്ടുമാറാത്ത ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് മികച്ച പരിചരണം. അതിന് വേണ്ടതോ മികച്ച സാങ്കേതികവിദ്യയും. ആർട്ടിഫിഷൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്റെ മിക്കവാറും എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുന്നു. എഐയുടെ അതുല്യമായ ശക്തി മനുഷ്യന്റെ കഴിവുകളെ പൂർത്തീകരിക്കുക മാത്രമല്ല, മനുഷ്യന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക ഭാഷാ പ്രോസസിംഗ്, ഇന്റലിജന്റ് ഏജന്റ്സ്, കംപ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, വിദഗ്ധ സംവിധാനങ്ങൾ, ചാറ്റ്ബോട്ടുകൾ, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്ന എഐയുമായി ബന്ധപ്പെട്ട ചില സാധ്യതകൾ ആരോഗ്യമേഖലയ്ക്കു മുതൽക്കൂട്ടായി.
എഐ, ഓട്ടോമേഷൻ എന്നിവ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഹെൽത്ത് റിക്കാർഡുകളുടെ ഡാറ്റ മാനേജ്മെന്റ്. ഇത് എപ്പോൾ വേണമെങ്കിലും എവിടെയും വേഗമേറിയതും തടസമില്ലാത്തതുമായ ലഭ്യത സാധ്യമാക്കുന്നു. വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും പഠനവിധേയമാക്കാനും ഇപ്പോൾ തടസമില്ലാതെയായി. ലബോറട്ടറി പരിശോധനകൾ, എക്സ്റേകൾ, സിടി സ്കാനുകൾ, ഡാറ്റാ എൻട്രി എന്നിവ വിശകലനം ചെയ്യുന്നത് പോലെയുള്ള ചില നിരന്തര ജോലികൾ ചെയ്യാൻകൂടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത മെഡിക്കൽ വിവരങ്ങളെയും അനലിറ്റിക്സ് വഴി ശേഖരിച്ച വിവരത്തെയും അടിസ്ഥാനമാക്കി മെഡിക്കൽ കൺസൾട്ടേഷൻ നൽകാൻ ഇന്ന് ആപ്പുകൾ ഉപയോഗത്തിലുണ്ട്.
പരമ്പരാഗത ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഫാർമസൂട്ടിക്കൽസ് വികസിപ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പവർ പ്രോഗ്രാമുകൾ മരുന്നുനിർമാണ പ്രക്രിയയെ വലിയ തോതിലാണ് സഹായിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മറ്റൊരു അപ്ലിക്കേഷനാണ് പ്രിസിഷൻ മെഡിസിൻ. എഐ പവർ ബോഡി സ്കാനുകൾക്ക് കാൻസറും രക്തക്കുഴലുകളുടെ രോഗങ്ങളും നേരത്തേ കണ്ടെത്താനും ജനിതകപരമായി ആളുകൾ അഭിമുഖീകരിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രവചിക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്ന് സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു. ഹെൽത്ത് കെയറിൽ, വ്യാപകമായി ഉപയോഗിക്കുന്ന കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് IoT. 2008ൽ, ബന്ധിപ്പിച്ച ഉപകരണങ്ങളുടെ എണ്ണം ഭൂമിയിലെ ജനസംഖ്യയേക്കാൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2030 ആകുമ്പോഴേക്കും 100 ബില്യൺ കണക്റ്റഡ് ഉപകരണങ്ങൾ ഭൂമിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി കൃത്രിമബുദ്ധിയുടേതോ?
ഭാവിയിൽ ചെറിയ ക്ലിനിക്കുകൾ ഹോം ഹെൽത്ത് കെയർ, വലിയ അത്യാധുനിക ആശുപത്രികൾ എന്നിവയുമായി സഹകരിക്കുന്ന ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ സമ്പൂർണ സ്പെക്ട്രത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ആശുപത്രികൾക്ക് പുറത്ത് കൂടുതൽ ഹോംകെയർ, ആംബുലേറ്ററി, എമർജന്റ് കെയർ സേവനങ്ങളിലേക്കാണ് കാലം വിരൽചൂണ്ടുന്നത്. രോഗശാന്തി എന്നതിൽനിന്ന് പ്രതിരോധ സമീപനത്തിലേക്കു ശ്രദ്ധ തിരിയും എന്നു നാം മനസിലാക്കണം. വ്യക്തിഗത IoT അടിസ്ഥാനമാക്കിയുള്ള ആരോഗ്യനിരീക്ഷണ ഉപകരണങ്ങൾ വ്യക്തികളുടെ ആരോഗ്യം ട്രാക്ക് ചെയ്യുന്ന രീതിതന്നെ മാറ്റും. ബ്ലോക്ക് ചെയിൻ പോലെയുള്ള സാങ്കേതികവിദ്യകൾ എങ്ങനെ EHRകൾ ജനകീയമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്നും പേയ്മെന്റുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മറ്റ് സേവനങ്ങളുമായി അവയെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും ഉടൻതന്നെ പുനർനിർവചിക്കും. ചികിത്സ, രോഗനിർണയം, ചികിത്സ എന്നിവയിൽ ഫിസിഷൻമാർ, ആരോഗ്യപ്രവർത്തകർ, പരിചരണം നൽകുന്നവർ എന്നിവരെ കൃത്രിമബുദ്ധി കൂടുതലായി സഹായിക്കും.
ഇൻജസ്റ്റബിൾ ഗുളിക മോണിറ്ററുകൾ, ബയോ സ്റ്റാമ്പുകൾ, പോഷകാഹാര സെൻസറുകൾ, അക ഡോക്ടർമാർ, 3D പ്രിന്റിംഗ് എന്നിവ കാലക്രമേണ ആരോഗ്യസംരക്ഷണ മേഖലയിൽ സാധാരണ ആപ്ലിക്കേഷനുകളാകും. ഒരു വളർച്ച കാൻസർ ആണോ എന്ന് നിർണയിക്കുന്നത് പോലെയുള്ള, പെട്ടെന്നുള്ള ഒരു തീരുമാനം ആവശ്യമായ ഡയഗ്നോസ്റ്റിക് വെല്ലുവിളികളിൽ എഐ ഡോക്ടർമാർ മനുഷ്യ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്.
സാങ്കേതികവിദ്യ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന വ്യക്തമായ ചോദ്യം ഒടുവിൽ ഡോക്ടറുടെ പങ്ക് യന്ത്രങ്ങൾ ഏറ്റെടുക്കുമോ എന്നതാണ്. ‘സാങ്കേതിക തൊഴിലില്ലായ്മ’ എന്ന് വിളിക്കപ്പെടുന്ന ഭയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഓട്ടോമേഷൻ ഡോക്ടർമാരുടെ അന്ത്യം കുറിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറുഭാഗം വാദിക്കുന്നത്, ‘അക’യുടെ ഉപയോഗങ്ങളുടെയും കഴിവുകളുടെയും അമിതമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള, പല തെറ്റിദ്ധാരണകൾ ഇതുമൂലം ഉണ്ടാകുമെന്നതാണ്. അതിനിടയിലെവിടെയോ ആയിരിക്കും യഥാർഥ വസ്തുത.
മെഷീനുകൾ ഒരിക്കലും ഫിസിഷന്മാരെ പൂർണമായും മാറ്റിസ്ഥാപിക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ, തീരുമാനമെടുക്കാനുള്ള ശക്തി ഉൾപ്പെടെയുള്ള മനുഷ്യന്റെ പല ജോലികളും തീർച്ചയായും സാങ്കേതികവിദ്യ ഏറ്റെടുക്കും. കൂടുതൽ വിജയം നേടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിലാണ് ശക്തി. ചില കമ്പനികൾ ‘അക’യെ ‘ഓഗ്മെന്റഡ് ഇന്റലിജൻസ്’ എന്ന് വിളിക്കുന്നതിന്റെ കാരണം ഇതാണ്, ഇത് ‘അക’യുടെ പ്രധാന ഉദ്ദേശ്യം ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നതിനുപകരം സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്.
കൃത്രിമബുദ്ധിയെ ഹൃദയപൂർവം സ്വീകരിക്കാം
ഒരു ആദർശ ലോകത്ത്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ഒരു നാളെ സൃഷ്ടിക്കാൻ യന്ത്രങ്ങളും മനുഷ്യരും ഒരുമിച്ച് നിലനിൽക്കേണ്ടിവരും. സാങ്കേതികവിദ്യയുടെ അതിപ്രസരം ആരോഗ്യ മേഖലയിൽ നിലവിലുള്ള കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖം നഷ്ടപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ഈ രംഗത്തു നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണ്. രോഗസ്ഥരായ മനുഷ്യർക്ക് ഡോക്ടർ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സാങ്കേതികവിദ്യ കൊണ്ടും മറികടക്കാൻ കഴിയാത്തതാണ് ആ ബന്ധം. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കുമ്പോഴും കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ കരസ്പർശംകൂടി അതിൽ ഉണ്ടാകണം. ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുമ്പോൾതന്നെ മാനവികതയുടെയും കരുണയുടെയും ഹൃദയപൂർവമായ ജാഗ്രത കാത്തുസൂക്ഷിക്കാൻകൂടി ആരോഗ്യരംഗത്തിനു കഴിയണം. കർമനിരതമായ ആതുരസേവനം വ്രതമാക്കിയ ആരോഗ്യപ്രവർത്തകർ രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുകയും ആരോഗ്യ അവബോധം മെച്ചപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകരെ അന്തസോടെ തൊഴിൽ ചെയ്യാൻ അനുവദിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം ഡോക്ടർ-രോഗീ ബന്ധത്തിലെ വിശ്വാസവും സഹാനുഭൂതിയും ശക്തിപ്പെടുത്താനും നമുക്ക് കഴിയണം.
District News
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.
വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
District News
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരു ഡസനിലധികം ഡോക്ടർമാരെ താൽക്കാലികമായി വയനാട് മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത് രോഗികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. അനസ്തേഷ്യ, ഒഫ്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഫാർമക്കോളജി, മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് വയനാട്ടിലേക്ക് മാറ്റിയത്. ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) വയനാട് മെഡിക്കൽ കോളേജിലെ പരിശോധനയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റമെന്നാണ് സൂചന.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ഇൻഫ്ലുവൻസ തുടങ്ങിയ സീസണൽ രോഗങ്ങൾ കാരണം രോഗികളുടെ തിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്. കിടക്കകളുടെ ക്ഷാമം കാരണം പല രോഗികൾക്കും തറയിൽ കിടക്കേണ്ടി വരുന്ന അവസ്ഥയുമുണ്ട്.
സ്ഥലംമാറ്റിയ ഡോക്ടർമാർക്ക് പകരമായി പുതിയ നിയമനങ്ങൾ നടത്തുന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഇത് കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്കാദമിക് പ്രവർത്തനങ്ങളെയും രോഗീപരിചരണത്തെയും ബാധിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ സംസാരം. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ അധികൃതർ വ്യക്തമായ നിലപാട് അറിയിക്കണമെന്നാണ് ആവശ്യം.
District News
കാസർഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതിയ വാർഡുകൾ തുറന്നതോടെ ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ വർധിച്ചു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വാർഡുകളാണ് രോഗികൾക്കായി തുറന്നു നൽകിയത്. ഇത് മെഡിക്കൽ കോളേജിന്റെ വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
വിവിധ രോഗവിഭാഗങ്ങളിലായി കൂടുതൽ കിടക്കകൾ ലഭ്യമായതോടെ കൂടുതൽ രോഗികൾക്ക് മെഡിക്കൽ കോളേജിന്റെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ഒ.പി. വിഭാഗത്തിലും ഇൻപേഷ്യന്റ് വിഭാഗത്തിലും അനുഭവപ്പെട്ടിരുന്ന തിരക്ക് ഒരു പരിധി വരെ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും കൂടുതൽ ജീവനക്കാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.
ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ വികസനം. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനും ഇത് സഹായകമാകും. വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.